ADVERTISEMENT

ബോധ്യമില്ലാതെ ഉപയോഗിച്ച രണ്ടു വാക്കുകളുടെ അരം കൊണ്ടു നീറി 21 വർഷങ്ങൾക്കു ശേഷം ഒരു കവി തന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട കവിത പിൻവലിച്ചു. ഒരു വാരികയിൽ ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന സമാഹാരത്തിൽ പിന്നീട്  ഉൾപ്പെടുത്തുകയും ചെയ്ത കവിതയാണു പിൻവലിച്ചത്. മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എം.എസ്. ബനേഷാണു കവി. പതിവു പരിപാടിയായി മാറിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ നൊന്തെഴുതിയ കവിതയായിരുന്നു ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’. ഉള്ളടരുകളിൽ തീക്ഷ്ണമായ രാഷ്ട്രീയ മാനങ്ങളും ധ്വനിയും നിറഞ്ഞ കവിത കേരളത്തിലെ വായനാസമൂഹം ഏറ്റെടുത്തിരുന്നു. നാം നപുംസകമാണെന്നും ഒരു ഭീഷ്മരെയും വീഴ്ത്താനാവാത്ത ശിഖണ്ഡിയാണെന്നും സൂചിപ്പിച്ചാണ് ആ കവിത അവസാനിപ്പിക്കുന്നത്.  

 

‘‘രണ്ടു പതിറ്റാണ്ടുകള്‍ക്കു മുൻപ്  ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നപുംസകമെന്നും ശിഖണ്ഡിയെന്നുമൊക്കെയുള്ള പദങ്ങള്‍, പരിഹാസത്തിന്‍റെ സംസ്കാരംകൊണ്ട് പാകപ്പെടുത്തിയെടുത്തതാണെന്ന് പില്‍ക്കാലത്ത് നാം തിരിച്ചറിഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടു പദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചുനോക്കി. 

ഇപ്പോള്‍ മനസ്സിലാവുന്നു, ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിന്‍വലിക്കുക തന്നെയാണ്...’’ കവിത പിൻവലിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിൽ കവി പറയുന്നു.

 

‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന തന്റെ ആദ്യ കാവ്യപുസ്തകം ഭാവിയിൽ പുനഃപ്രസിദ്ധീകരിക്കുമ്പോഴോ സമ്പൂർണ സമാഹാരം പുറത്തിറക്കുമ്പോഴോ ‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന കവിത ഉൾപ്പെടുത്തില്ല എന്നുകൂടി പറഞ്ഞുകൊണ്ടാണു കവി പോസ്റ്റ് അവസാനിപ്പിക്കുന്നത്. കവിത പിൻവലിച്ചതോടെ കവിയെ അഭിനന്ദിച്ച് ഒട്ടേറെ എഴുത്തുകാരും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളും രംഗത്തുവന്നു.

 

Content Summary: Poet M.S. Banesh withdraws his poem published in 2000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com