ഒരു ഇഷ്ടകവിയെ പതിവായി വായിക്കുമ്പോഴാണു തീരെ പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളിൽ എത്തിയതായി ഒരിക്കൽ നാം അറിയുന്നത്. അതുവരെ ശ്രദ്ധിക്കാതെ കിടന്ന ഒരു വരി പൊടുന്നനെ പഴയൊരു ഓർമയെ എടുത്തുകൊണ്ടുവന്നു മുന്നിൽ നിർത്തുന്നു. ‘പ്രിയ പുസ്തകത്തിൽ നിലാവു പോലെ’ എന്നാണു റിൽക്കെ എഴുതിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് രാത്രി പത്തുമണിക്കുശേഷം ഉണർന്നിരുന്നാൽ അച്ഛൻ ഇടയ്ക്കിടെ വന്നു വാതിലിൽ തട്ടും. എന്താണ് ഉറങ്ങാത്തത് എന്നു തിരക്കും. അതിനാൽ അച്ഛൻ കിടന്നാലുടൻ താനും വിളക്ക് അണച്ചു കിടക്കാറുണ്ടായിരുന്നുവെന്ന് കൂട്ടുകാരി ഒരിക്കൽ പറഞ്ഞു. തനിക്ക് രാത്രി വൈകുവോളം ഉറങ്ങാതെ ഇരിക്കാനായിരുന്നു ഇഷ്ടം. എങ്കിലും അച്ഛന്റെ നീരസം ഭയന്ന് പതിവുപോലെ പത്തുമണിയോടെ കിടന്നിട്ടും ഒരു രാത്രി ഉറക്കം തീരെ വന്നില്ല. അരണ്ട നിലാവ് അകത്തേക്കു വീഴുന്നുണ്ടായിരുന്നു. അതു മേശമേൽ പാതിവായിച്ചു വച്ച പുസ്തകത്തിനു മീതെ വീണു പരന്നു. അപ്പോഴാണു പുറത്തെ തെരുവിലെ തെരുവു വിളക്കിൽനിന്നുള്ള പ്രകാശം നല്ല തെളിച്ചത്തോടെ ജനാലയുടെ താഴെ ഒരു വൃത്തം വരയ്ക്കുന്നതു ശ്രദ്ധയിൽപെട്ടത്. ഇത്രയും കാലം ഇതു താൻ എന്തേ ശ്രദ്ധിച്ചില്ല എന്നോർത്തു. മെല്ലെയെണീറ്റ് ആ പുസ്തകവുമായി അതിനു കീഴിൽ പോയിരുന്നു വായിക്കാൻ തുടങ്ങി. അത്രയും ഗൂഢമായ ആനന്ദം, സ്വകാര്യത, ഉത്സാഹം മുൻപൊരിക്കൽ അനുഭവിച്ചിട്ടില്ല. they have survived their childhood and what comes now will be changed എന്നു കൂടി മറ്റൊരു കവിതയിൽ റിൽക്കെ എഴുതുന്നുണ്ട്.
പൊന്തിവരുന്ന വിത്തിൻ മസ്തക ഗന്ധങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.