ADVERTISEMENT

തികച്ചും ഫാന്റസിയുടെ ലോകത്തേക്ക് എൻ.എൻ. പിള്ള വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന നാടകമാണ് ‘മശകോപനിഷത്ത്’.  പേര് സൂചിപ്പിക്കുംപോലെ ഇതു കൊതുകുകളെ സംബന്ധിക്കുന്ന നാടകമാണ്. അമ്മയും മകളുമായ രണ്ടു കൊതുകുകൾ അരണ്യനിവാസ് എന്ന വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. 

 

നാടകത്തിൽ ഉടനീളം ഒളിഞ്ഞും ‍തെളിഞ്ഞുമുള്ള സാമൂഹിക വിമർശനത്തിന് ധാരാളം അവസരം പിള്ളയ്ക്ക് ലഭിക്കുന്നുണ്ട്. അതൊന്നും തന്നെ കൃതഹസ്തനായ അദ്ദേഹം വേണ്ട എന്നു വയ്ക്കുന്നുമില്ല. അതുകൊണ്ടുതന്നെ വായനക്കാരന് ചിരിക്കാനും ചിന്തിക്കാനും ഉള്ള‌ അവസരങ്ങൾ ധാരാളമായി ലഭിക്കുന്നു. അരണ്യനിവാസിൽ എത്തിയിരിക്കുന്ന പൊതുജനത്തെ നോക്കി അമ്മക്കൊതുക് മകളോടു പറയുന്നത് ‘ഈ ഭൂലോകത്ത് പല ജീവികളുടെയും വംശനാശം വരുത്തിയ ദ്രോഹികളാണീ ഇരിക്കുന്നത്. പല വേഷത്തിൽ. നമ്മൾ അത്യാവശ്യത്തിന് ഒരിറ്റു ചോര കുടിക്കുന്നതേയുള്ളൂ. ഇവർ ഒരാവശ്യവുമില്ലാതെ ചോരയൊഴുക്കുന്നവരാണ്...’ ഇതിലും ഭംഗിയായി ലോകത്ത് നടന്നു വരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങളെ എങ്ങനെയാണ് വിമർശിക്കുക. 

 

writer-nn-pillai
എൻ. എൻ. പിള്ള

ഒരു രാഷ്ട്രീയ നേതാവിനെ കുത്തി സ്വന്തം കൊമ്പ് ഒടിഞ്ഞ മകളോട് അമ്മക്കൊതുകു പറയുന്നത് ‘എന്റെ മക്കളേ, സൂക്ഷിച്ചു വേണം കുത്താൻ. അവൻ രാഷ്ട്രീയ നേതാവാ. ഈ വർഗത്തിൽ ഇത്രയും തൊലിക്കട്ടിയുള്ള ജനം വേറെ ഇല്ല’ എന്നാണ്. രാഷ്ട്രീയക്കാർക്കു നേരേ ഇത്രയും രൂക്ഷമായ പരിഹാസം ലളിതമായ പദങ്ങൾ കൊണ്ട് പറയാൻ എൻ.എൻ.പിള്ളയ്ക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ ? 

 

അമ്മക്കൊതുകിന്റെ ഒരു ഡയലോഗ് നോക്കൂ:, ‘ബുദ്ധനെയും ക്രിസ്തുവിനെയും വേദവ്യാസനെയും ന്യൂട്ടണെയും ഐൻസ്റ്റീനെയും നമ്മൾ കുത്തിയിട്ടുണ്ട്. നമ്മൾ കുത്തിയെടുക്കുന്ന ഒാരോ തുള്ളി രക്തത്തിൽനിന്നും അവരുടെ വിജ്ഞാനപരമ്പരകൾ അരിച്ചെടുത്ത് നമ്മുടെ ചെറിയ തലച്ചോറിൽ സൂക്ഷിക്കുന്നു. മാത്രമല്ല ഇൗ വിജ്ഞാനസഞ്ചയം തലമുറകളിൽ കൂടി നമ്മൾ കൈമാറുകയും ചെയ്യുന്നു......’  

ഇതിനെക്കാൾ നന്മ ലോകത്തിന് മറ്റാരാണ് ചെയ്തിരിക്കുന്നത് എന്ന ഒരു ഭാവം അമ്മക്കൊതുകിൽ നേരിയ നർമത്തോടെ പിള്ള കുത്തിവയ്ക്കുകയാണിവിടെ.

 

കൊതുകുകളെക്കുറിച്ചുള്ള ചില പൊതുവിജ്ഞാനവും പരിഹാസ രൂപത്തിൽ ആണെങ്കിലും പിള്ള വായനക്കാരനുമായ പരോക്ഷമായി പങ്കുവയ്ക്കുന്നുണ്ട്  ഈ നാടത്തിലൂടെ. ഉദാഹരണത്തിന്, സ്വന്തം വർഗത്തെക്കുറിച്ചുള്ള അമ്മക്കൊതുകിന്റെ വിശദീകരണം ഇങ്ങനെയാണ്. ‘നമ്മളിൽ പുരുഷന്മാരെല്ലാം ബ്രാഹ്മണരാണ്. അതായത് പരിപൂർണ സസ്യഭുക്കുകളും നിരുപദ്രവികളും കാമാസക്തരും. സ്ത്രീകളെല്ലാം ക്ഷത്രിയരാണ്. രക്തത്തിനു രക്തം. അതാണ് നമ്മുടെ മുദ്രാവാക്യം. നമ്മളെ ഇവര് വിളിക്കുന്നത് ‘ആനോഫിലസ്’ എന്നാണ്. 

 

നാടകം വായനക്ഷമമാക്കാൻ ഇതൊക്കെ ധാരാളമല്ലേ.

 

Content Summary : N.N. Pilla's Drama ‘Masakopanishath’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com