ADVERTISEMENT

ഒരു കഥയിൽ എത്രത്തോളം സിനിമയുണ്ടായിരിക്കാം? കഥയെഴുത്തുകാരന്റെയും സംവിധായകന്റെയും അനുഭവങ്ങളും ചിന്തകളും അനുസരിച്ച് അതിന്റെ ഉത്തരം അനന്തമായി നീളുന്നു. വിനോയ് തോമസ് എഴുതിയ മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ ഒരു കഥയായി മാത്രം ‘കളിഗമിനാറിലെ കുറ്റവാളികൾ’ വായിച്ചാൽ തന്നെ അതിനു വളരെ നിഗൂഢമായ ഒരു യാത്രയുടെ അജ്ഞാതമായ ഒരു ലോകത്തിന്റെയും ഗന്ധമുണ്ടാകും. അതെ കഥയാണ് ചില തൊങ്ങലുകളോടെ ലിജോ ജോസ് പല്ലിശ്ശേരി ‘ചുരുളി’ എന്ന സിനിമയാക്കി പറിച്ചു നട്ടത്.

 

ആന്റണി എന്നും ഷാജീവൻ എന്നും പേരുകൾ സ്വയം ധരിച്ച് രണ്ടു പൊലീസുകാർ ഒരു അണ്ടർ കവർ ഓപ്പറേഷന് പോകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവർ രണ്ടു പേരുടെയും യഥാർഥ പേരുകൾ വെളിപ്പെടുത്തുന്നില്ല. യഥാർഥത്തിലുള്ള മനുഷ്യർ മറ്റൊരാളാവുന്നതിന്റെ അടയാളങ്ങൾ അയാൾ ‘ഫേക്ക്’ ആയുള്ള ഒരു പേര് സ്വീകരിക്കുമ്പോൾ തന്നെ തുടങ്ങുന്നു. 

 

കളിഗമിനാർ എന്നത് ഒരു കാടൻ ഗ്രാമമാണ്. നിഗൂഢമായ ഒരു കാടിനോട് ലയിച്ചു കിടക്കുന്ന സങ്കൽപ്പിക്കാമെന്നു തോന്നുന്ന ഒരു ഗ്രാമം. അവനവന്റെ ഉള്ളിലേയ്ക്ക് നോക്കുമ്പോൾ ഓരോ മനുഷ്യനും തോന്നാവുന്ന ഒരു വന്യത ആ കാടിനും ഉണ്ട്. 

 

‘നരകത്തിലേക്കുള്ള വണ്ടിയാടാ ഷാജീവാ’

 

കളിഗമിനാറിലേക്ക് പോകാനായി ഗ്രാമത്തിന്റെ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടി കാണുമ്പോൾ ആന്റണി ചേട്ടന് അങ്ങനെ പറയാനാണ് തോന്നുന്നത്. വണ്ടിയിലിരുന്നാൽ അടിഭാഗം മുഴുവൻ കാണാൻ പറ്റുന്ന, ചകിരി കഷ്ണങ്ങൾ മാത്രമുള്ള സീറ്റുള്ള, മുകളിലേയ്ക്ക് നാല് കമ്പിയും അതിൽ വലിച്ചിട്ടിരിക്കുന്ന ഒരു പടുതായും, ജീപ്പിനെ വിനോയ് ഇങ്ങനെ അടയാളപ്പെടുത്തുന്നു. അതെ ജീപ്പ് തന്നെ സിനിമയിൽ കാണുമ്പോൾ കൃത്യമായി മനസിലാകും. നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു വണ്ടിയുടെ ദ്രവിപ്പു പേറുന്ന ഒന്ന്. അതിൽ നിന്നാണ് കളിഗമിനാറിലേക്കുള്ള യാത്ര അവർ തുടങ്ങുന്നത്.

 

അതിരുകൾ കടന്നു അകമേയ്ക്ക് കയറിക്കഴിഞ്ഞപ്പോൾ റോഡില്ലാത്ത വഴിയിൽ നിന്നാണ് ജീപ്പിലിരുന്നവർ തടി പിടിച്ചിട്ടു പഴയ വഴി പുതുക്കുന്നത്. അതായത് പുറത്തു നിന്നൊരാൾക്ക് കളിഗമിനാറിലെ ഒരാളുടെ സഹായമില്ലാതെ അങ്ങോട്ട് കടക്കാനുമാവില്ല, പുറത്തേയ്ക്ക് പോകാനുമാവില്ല. ഒരു തരം കുടുക്ക്. ആ പാലം കഴിഞ്ഞു കളിഗമിനാറിലേയ്ക്ക് ജീപ്പ് കയറുന്നതോടെ മനുഷ്യർ ആകമാനം മാറിപ്പോയി. ചിരിച്ച മുഖമുള്ളവർ വാ തുറന്നാൽ തെറി മാത്രം പറയുന്ന അവസ്ഥ. അതാണ് ആ കാടിന്റെ പ്രത്യേകത. തന്നിലേക്ക് വന്നു ചേരുന്നവരെ ആ കാട് ഒന്നാകെ ലയിപ്പിച്ച് കളയും. ഒരു ക്രിമിനലിനെ അന്വേഷിച്ച് വന്ന ആന്റണിയ്ക്കും ഷാജീവനും പിന്നെയങ്ങോട്ട് അദ്‌ഭുതങ്ങളുടെ യാത്രയും ജീവിതമായിരുന്നു. 

 

കളിഗമിനാറിലെ കുറ്റവാളികൾ എന്ന വിനോയ് തോമസിന്റെ കഥയിൽ നിന്നും ലിജോയുടെ ചുരുളിയിലേയ്ക്ക് എത്തുമ്പോൾ അതിൽ വിനോയ് വരച്ചിട്ട കാടിന്റെ ‘മിസ്റ്റിക് ആമ്പിയസ്’ കൃത്യമായി അനുഭവിച്ചറിയാം. കഥയിൽ നിന്ന് ചെറിയ വ്യത്യാസങ്ങളെ സംവിധായകൻ ചുരുളിയ്ക്ക് നൽകിയിട്ടുള്ളൂ. കളിഗമിനാർ എന്ന പേരിനു പകരം ആ കാടിന് ചുരുളി എന്ന പേര് വന്നതിന്റെ കാരണം തുടങ്ങുന്നത് ഒരു മാടന്റെയും തിരുമേനിയുടെയും കഥയോടെയാണ്. മാടനാൽ പറ്റിക്കപ്പെട്ടു ആണ്ടുകളായി ആ വനത്തിൽ നൂറ്റാണ്ടുകളായി അറ്റം കാണാനാകാതെ അലഞ്ഞു നടക്കുന്ന തിരുമേനിയുടെ കഥയുടെ ആവർത്തനമാണോ ചുരുളി? ഏതൊരു പഴയ കഥകൾക്കും പുതുമയുടെ ‘എക്സറ്റൻഷനുകൾ’ ഉണ്ടാവും. അത് തന്നെയാണ് ചുരുളിയുടെ പ്രത്യേകതയും. 

 

കാടിന്റെ നിഗൂഢത അതുപടി പേറുന്ന ഒരു വന്യത വിനോയുടെ ഭാഷയ്ക്കും ലിജോയുടെ ഫ്രയിമുകൾക്കുമുണ്ട്. സോഷ്യൽ മീഡിയ പല രീതിയിൽ ഈ ചിത്രത്തെ സംസാര വിഷയമാക്കി തീർത്തിട്ടുണ്ട്. വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷ് എഴുതിയ തിരക്കഥയിൽ ചേർക്കപ്പെട്ട കടു കട്ടി ഭാഷയെയും ‘മിസ്റ്റിക്’ ആയ കഥയെയും മനസിലാക്കാൻ പറ്റാതെയും ആരോപണങ്ങളും വിവാദങ്ങളും ചർച്ചകളും ചുരുളിയെ ചുറ്റി പറ്റിയുണ്ട്.

 

കളിഗമിനാറിലെ കുറ്റവാളികളും ചുരുളിയും ഒരേ മരത്തിൽ നിന്ന് പുറപ്പെട്ടു പോയ ശിഖിരങ്ങളാണ്. ഓരോ ശിഖരത്തിലും ആ മാധ്യമം ആവശ്യപ്പെടുന്ന തളിർപ്പുകളുണ്ട്. അത് ആസ്വദിക്കാനായാൽ അമ്പരപ്പുകൾ മെല്ലെ അനുഭവമായി മാറുന്നത് അറിയാനാകും. ആന്റണി ജീപ്പുകാരനോട് പറയുന്നൊരു വാചകമുണ്ട്, ‘തലമുടി നാരു കെട്ടി തന്നാ നീയതീക്കൂടെ ഇത് പൊഴ കടത്തുവല്ലോടാ’, മനസ്സിന്റെ ഇരുണ്ട വന്യതകളിലേയ്ക്ക് നോക്കുമ്പോൾ കളിഗാമിനാറിലെ ഓരോ മനുഷ്യരിലും പരിചിതരായ ഒരുപാട് പേരെ കണ്ടെത്താനാകും, ചിലപ്പോഴൊക്കെ നമ്മളെ തന്നെയും. അതുകൊണ്ട് തന്നെ ചുരുളിയും കളിഗാമിനാറും ഓരോ മനുഷ്യന്റെയും മനസ്സിൽ നിന്ന് വ്യത്യാസമില്ലാത്ത ഒന്നായി മാറുന്നു. ആ ഉൾക്കാട്ടിലേയ്ക്ക് നടക്കാൻ നമുക്കൊക്കെ ഒരു തലമുടി നാരിന്റെ കനം പോലുമില്ലാത്ത ചിന്തകളുടെ നിഗൂഢമായ പ്രകാശം മതി. ഒരുപാട് അടരുകളുള്ള ആ വായനയാണ് കഥയും സിനിമയും.

 

Content Summary: Adaptation of kaligaminarile kuttavalikal short story to Churuli movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com