ADVERTISEMENT

ലോകോത്തര സ്ഥാപനത്തിൽ നിന്ന് ഒന്നാം റാങ്കോടെ പഠിച്ചിറങ്ങിയ അയാൾക്കു ജോലി ലഭിച്ചതു പ്രശസ്തമായ മരുന്നു കമ്പനിയിലായിരുന്നു. മികച്ച ശമ്പളവും സുഖസൗകര്യങ്ങളും അയാളെ ഭ്രമിപ്പിച്ചു. മികവാർന്ന പ്രകടനത്തോടെ കമ്പനിയുടെ ലാഭവും വർധിച്ചു. 

 

അധികനാൾ കഴിയുംമുൻപേ അയാൾ അവിടെ നിന്നു രാജിവച്ചു എന്ന വാർത്ത വന്നു. മാധ്യമപ്രവർത്തകരടക്കമുള്ളവർ ചോദിച്ചു: ഇത്രയും ഉയർന്ന സ്ഥാനത്തിരുന്ന താങ്കൾ എന്തുകൊണ്ടാണു ജോലി ഉപേക്ഷിച്ചത്. അയാൾ പറഞ്ഞു: കമ്പനിയുടെ മരുന്നു നിർമാണത്തിൽ ധാർമിക പ്രശ്നങ്ങളുണ്ട്. മരുന്നുകൾ ധാരാളം പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവയ്ക്കുള്ള മരുന്നുകളും കമ്പനി ഉൽപാദിപ്പിക്കുന്നുണ്ട്. പ്രതികരിച്ചെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എനിക്കു മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് ഞാൻ രാജിവച്ചു. 

 

അനന്തരഫലം എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നാണ് ഓരോ കർമത്തിന്റെയും അനുയോജ്യതയും പ്രയോജനവും തീരുമാനിക്കപ്പെടുന്നത്. തങ്ങൾ നിരന്തരം ചെയ്യുന്ന പ്രവൃത്തികളിലൂടെയാണ് ഓരോരുത്തരും അവരവരായിത്തീരുന്നത്. ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്ത്, ഈ കർമം എന്നെ എന്താക്കിത്തീർക്കും, ഇത് ആർക്കെങ്കിലും ഉപകാരപ്പെടുമോ അതോ ഹാനികരമാകുമോ, ഇതു ചെയ്യാതിരുന്നാൽ എന്തെങ്കിലും നഷ്ടം സംഭവിക്കുമോ തുടങ്ങിയ വിചാരങ്ങളിലൂടെ വേണം ഓരോ പ്രവർത്തനവും രൂപീകരിക്കാൻ. 

കാര്യങ്ങൾ ശരിയായി ചെയ്യുന്നതും ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു കാര്യം ശരിയായി ചെയ്യുന്നതിൽ അതിന്റെ പ്രക്രിയ മാത്രമാണു പ്രധാനം. ഉദ്ദേശ്യത്തിലോ ഫലത്തിലോ ശരി ഉണ്ടാകണമെന്നില്ല. ശരിയായ കാര്യം മാത്രം ചെയ്യണമെങ്കിൽ ലക്ഷ്യവും മാർഗവും ഒരുപോലെ ശുദ്ധമാകണം. 

 

ഏതു പ്രവൃത്തിയും ശരിയായി ചെയ്യാനറിയുന്നവരെ ആളുകൾ വിലയ്ക്കു വാങ്ങും. നല്ല വിലകൊടുത്തുകൊണ്ട് ഏത് അധർമവും ചെയ്യാൻ പ്രേരിപ്പിക്കും. അസ്വാഭാവിക വരുമാനത്തിൽ കണ്ണു മഞ്ഞളിക്കുന്നതുകൊണ്ടു വിനീതവിധേയരായി വർത്തിക്കാനേ കഴിയൂ. ശരിമാത്രം ചെയ്യുന്നവരെ ആർക്കും വാടകയ്ക്കെടുക്കാനാകില്ല. സ്വന്തം മുൻഗണനകളിലൂടെ മാത്രമേ അവർ സഞ്ചരിക്കൂ.

 

Content Summary : Subhadinam - Why is it important to follow your heart?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com