ADVERTISEMENT

പിതാവിൽ നിന്ന് പാരമ്പര്യമായി എനിക്ക് കിട്ടിയത് ജയിൽ മുറിയാണ്; ഒരു സ്വപ്നവും. ഈജിപ്ഷ്യൻ പൗരാവകാശ പ്രവർത്തകൻ അല അബ്ദുൽ ഫത്ത പറയുന്നത് വെറും വാക്കല്ല. ജീവിതസത്യം തന്നെയാണ്. 2011 ൽ മകൻ ജനിക്കുമ്പോൾ അദ്ദേഹം ജയിലിലായിരുന്നു. 2014 ൽ പിതാവ് മരിക്കുമ്പോഴും ജയിലിൽ തന്നെ. ഫത്തയുടെ പിതാവും വർഷങ്ങളോളം ജയിൽതന്നെയായിരുന്നു. അക്കാലത്തു മകൾ ജനിച്ചപ്പോഴും അദ്ദേഹത്തിന് ഇളവ് അനുവദിച്ചിരുന്നില്ല. ജയിൽ മാത്രമല്ല, സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളും ഫത്തയ്ക്ക് പിതാവിൽ നിന്ന് കിട്ടി. കാരാഗൃഹ വാസം നീളുമ്പോഴും ഫത്ത ചിന്തിക്കുന്നത് രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണരാൻ ഇനിയും എത്ര നാൾ 

വേണ്ടിവരും എന്നാണ്. ഇനിയും എത്ര രക്തസാക്ഷികൾ ചോര ചൊരിയേണ്ടിവരും. എത്ര നിരപരാധികൾക്ക് ജയിൽവാസം അനുഷ്ഠിക്കേണ്ടിവരും ! 

 

ഏകാധിപത്യത്തിനും സൈനികാധിപത്യത്തിനും ഇടയ്ക്കുള്ള ഇടവേളയിൽ സ്വതന്ത്രനായിരുന്നെങ്കിലും ഫത്ത ഇപ്പോൾ ജയിലിലാണ്. എന്നാൽ പെൻസിൽ കൊണ്ടും കരിക്കട്ട ഉപയോഗിച്ചുമൊക്കെ ജയിലിൽ എഴുതി പുറത്തുകടത്തിയ അദ്ദേഹത്തിന്റെ രഹസ്യാക്ഷരങ്ങൾ വെളിച്ചം കാണുകയാണ്. ഇനിയും നിങ്ങൾ തോറ്റിട്ടില്ല എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളോടെ. You have not yet been defeated എന്ന പുസ്തകത്തിലൂടെ. വിപ്ലവാഹ്വാനം ഉൾക്കൊള്ളുന്ന പുസ്തകം പുറത്തുവരുന്നതോടെ ഒരു പക്ഷേ ജയിൽവാസം നീളാം. അങ്ങനെവന്നാൽ അതായിരിക്കും ഫത്തയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതിഫലം. പാരിതോഷികം.  പുരസ്കാരവും. 

 

2011 ൽ ഈജിപ്തിലെ തെരുവുകളിൽ ഒരു കൂട്ടം ചെറുപ്പക്കാർ അണിനിരന്നു. തോക്കും ബയണറ്റും അവർ ഭയന്നില്ല. ടാങ്കുകളെ പേടിച്ചില്ല. പ്രത്യാഘാതങ്ങളെ പരിഗണിച്ചതേയില്ല. അവരെ ഒരുമിപ്പിച്ചത് മുല്ലപ്പൂ മണം പോലെ വ്യാപിച്ച സമൂഹ മാധ്യമ ഐക്യമായിരുന്നു. ചെറിയ സന്ദേശങ്ങളിലൂടെ കൈമാറിയ ആശയങ്ങളെ പിന്തുടർന്നാണ് അവർ തെരുവിലിറങ്ങിയത്. ഒരാൾക്കു പിന്നാലെ മറ്റൊരാൾ. അങ്ങനെ ആ കൂട്ടം വലുതായി. ജനകീയ വിപ്ലവമായി മാറി. അന്നു പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ 239 പേരാണു കൊല്ലപ്പെട്ടത്. 82 വയസ്സുള്ള  പ്രസിഡന്റ് ഹുസ്നി മുബാറക് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു: 

ഈജിപ്തിലെ ചെറുപ്പക്കാരോടാണ് ഞാൻ പറയുന്നത്. പിതാവിന്റെ സ്ഥാനത്തു നിന്ന് മക്കളോട് പറയുന്നതുപോലെ... 

 

 

1981 ൽ മുബാറക് അധികാരമേറ്റെടുത്തപ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവർ യുവത്വത്തിന്റെ ആവേശത്തിൽ, സ്വാതന്ത്ര്യത്താൽ പ്രചോദിതരായി ആ ആഹ്വാനം തള്ളിക്കളഞ്ഞു. അവർ തഹ്റീർ ചത്വരം ഉത്സവപറമ്പാക്കി. തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും. ഏകാധിപത്യം തുലയട്ടെ എന്നു വിളിച്ചുപറഞ്ഞു. മുബാറക്കിന് പടിയിറങ്ങേണ്ടിവന്നു.

 

പ്രതിഷേധക്കാർ തെരുവുകളിൽ ആനന്ദനൃത്തമാടി. അക്കൂട്ടത്തിൽ അബ്ദുൽ ഫത്ത എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ഏകാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു അദ്ദേഹം. 

ഈജിപ്ത് ഇനിയൊരിക്കലും പഴയ പോലെയാകില്ല എന്നാണ് അന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഈജിപ്തിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ കൈമാറിയത്. ഫത്ത ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം വാഴ്ത്തപ്പെട്ടെങ്കിലും അവരെ കാത്തിരുന്നത് കറുത്ത നാളുകളായിരുന്നു. 

 

അറബ് വസന്തത്തിന് ഇപ്പോൾ 10 വർഷം പ്രായമായിരിക്കുന്നു. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച സൈനിക സ്വേഛാധിപതിയാണ് ഇപ്പോൾ രാജ്യത്ത് അധികാരത്തിൽ. അല അബ്ദുൽ ഫത്ത വീണ്ടും ജയിലിലും. അദ്ദേഹത്തിനൊപ്പം പുറം ലോകം കാണാതെ തടവിൽ കിടക്കുന്നത് 60,000 ൽ അധികം രാഷ്ട്രീയ തടവുകാരും. 2010 മുതൽ ഫത്ത സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾക്കൊപ്പം ജയിലിലും പുറത്തുമായി എഴുതിയ കുറിപ്പുകളും ലേഖനങ്ങളും ഫത്തയുടേതായി ഇപ്പോൾ പുറത്തുവന്ന പുസ്തകത്തിലുണ്ട്. എഡിറ്റ് ചെയ്തതും  പ്രസിദ്ധീകരിക്കാൻ കൂട്ടുകൂടിയവരുമൊക്കെ പുറത്തു വന്നിട്ടില്ല. അവരുടെ പേരുകൾ നിലവിൽ അജ്ഞാതർ എന്നാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും എന്നെങ്കിലും യാഥാർഥ്യമായാൽ അവർ നിങ്ങൾ ഇനിയും തോറ്റിട്ടില്ല എന്ന പുസ്തകവുമായി തെരുവിലിറങ്ങിയേക്കാം. പോരാട്ടത്തിന്റെ കനൽച്ചൂടിലേക്ക് നയിച്ച തീപ്പന്തം പോലെയുള്ള അക്ഷരങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട്. അത് ഒരു സ്വപ്നം മാത്രമാണ്. ജയിലിലെ ഇരുട്ട് വളമാക്കി വളരുന്ന സ്വപ്നം. 

 

അല അബ്ദുൽ ഫത്തയുടെ പിതാവും കാരാഗൃഹത്തിലാണ് ജീവിതത്തിലെ ഒട്ടേറെ ദിവസങ്ങൾ ചെലവഴിച്ചത്. അൻവർ സാദത്തിന്റെയും മുബാറക്കിന്റെയും കാലത്താണ് അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. എന്നാൽ അതൊന്നും ഫത്തയെ പിന്തിരിപ്പിച്ചില്ല. പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച വിപ്ലവച്ചൂടുമായി അദ്ദേഹം ഇന്നും പോരാടുകയാണ്. നല്ലൊരു നാളെ പുതിയ തലമുറയ്ക്കെങ്കിലും ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടുകൂടി. 

 

അഹങ്കാരമായിരുന്നു ഞങ്ങളുടെ പാപം എന്നു പറഞ്ഞിട്ടുണ്ട് ഫത്ത ഒരിക്കൽ. മുബാറക്കിനെ താഴെയിറക്കിയിട്ടും ജനാധിപത്യത്തിന്റെ പുലരി യാഥാർഥ്യമാകാത്തതിനെക്കുറിച്ചു  വിലപിച്ചുകൊണ്ടാണ് അന്നദ്ദേഹം അങ്ങനെ പറഞ്ഞത്.  ജീവിതം ഒരുപക്ഷേ ഇനി എന്നും ജയിലുകളിൽ തന്നെയായിരിക്കും എന്നുറപ്പിച്ചുകൊണ്ടും. ഇനിയൊരിക്കലും പുറം ലോകം കാണാൻ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹത്തിന് സംശയമുണ്ട്. എന്നാലും പോരാട്ടത്തിൽ വെള്ളം ചേർക്കാൻ തയാറല്ല. സഹവിപ്ലവകാരികളെ വഞ്ചിക്കാനും ഒരുക്കമല്ല. 

 

രണ്ടു സ്വേഛാധിപത്യങ്ങൾക്കിടയിലുള്ള കാലത്താണ് ആയിരത്തോളം വിപ്ലവകാരികളെ ഭരണകൂടം കൂട്ടകശാപ്പ് നടത്തുന്നത്. ആ ഓർമ, വഞ്ചനയുടെ അധ്യായമായി  ഇന്നും വിപ്ലവകാരികളുടെ മനസ്സിലുണ്ട്. പോരാട്ടങ്ങൾക്കൊടുവിലും അധികാര പ്രമത്തതയുടെയും ഏകാധിപത്യത്തിന്റെയും ഭൂതകാലം ഇനിയും ഈജിപ്തിന് കുടഞ്ഞുകളയാൻ കഴിഞ്ഞില്ലെന്ന വിഷാദവും ബാക്കിയാണ്. 

 

എങ്കിലും ജയിലിൽ നിന്നുള്ള കുറിപ്പിലും ഫത്ത അക്രമത്തെ തള്ളിപ്പറയുന്നു. ആയുധങ്ങളെ നിരാകരിക്കുന്നു. സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്യുന്നു. 

ജനാധിപത്യത്തിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത്. ഈജിപ്തിന്റെ ഭരണകർക്കാത്തക്കൾ നിങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിച്ചേക്കും. പലവഴി തുരത്താൻ ശ്രമിക്കും. പ്രതിരോധം പൂർണമായും ഇല്ലാതായേക്കാം. വേദനയും നിരാശയുമായി എങ്ങനെ പോരാടും എന്ന് നിങ്ങൾ വിഷമിച്ചേക്കാം. പെട്ടെന്നുള്ള ഒരു പരിഹാരവും നിർദേശിക്കാനില്ല. എളുപ്പവഴികൾ ഒന്നും കാണുന്നുമില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ചു പറയാം: നിങ്ങൾ ഇനിയും പരാജയപ്പെട്ടിട്ടില്ല. 

 

ഫത്തയുടെ വാക്കുകൾ വെളിച്ചമാണ്. ഈജിപ്തിൽ, മറ്റ് ഒട്ടേറെ ഇടങ്ങളിൽ ഇന്നും നിലനിൽക്കുന്ന അടിമത്വത്തിന്റെ ഇരുട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള വെളിച്ചം. അതുകണ്ട് ആകർഷിക്കപ്പടുന്നവരിലാണ് പ്രതീക്ഷ. അവർ അവസാന നിമിഷം വരെയും പോരാട്ടം തുടരുമെന്ന് പ്രതീക്ഷിക്കാം. 

 

Content Summary : You Have Not Yet Been Defeated book written by Alaa Abd el-Fattah

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com