ADVERTISEMENT

ആനിയിൽ നിന്ന് ബുധിനിയിലേക്കു ദൂരമേറെയുണ്ടെന്നു പറയാം, എന്നാൽ ദൂരമൊട്ടുമില്ല താനും. രണ്ടു പതിറ്റാണ്ടിന്റെ ദൈർഘ്യമുണ്ട് അവർക്കിടിയിൽ. എന്നാൽ, കൈയ്യോടു കൈ ചേർത്തു നിൽക്കുന്നവരുമാണവർ. 1999 ൽ പുറത്തിറങ്ങിയ സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ എന്ന നോവലിലാണ് ആനിയെ കണ്ടത്. 2019 ലാണ് ബുധിനി പുറത്തിറങ്ങിയത്. ഇതിനിടെ, സാറാ ജോസഫിൽ നിന്നു മലയാളത്തിനു ലഭിച്ച ഓരോ നോവലും ആനിയിൽ നിന്നു ബുധിനിയിലേക്കുള്ള യാത്രകൾ കൂടിയായിരുന്നു. മാറ്റാത്തി, ഒതപ്പ്, ആതി, ആളോഹരി ആനന്ദം... നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയായിരുന്നു സാറ ജോസഫ്. കഥകളിൽ നിന്ന്, കവിതകളിൽ നിന്ന് മാറ്റിനിർത്തിയ അവളെ നായികയായി പുനപ്രതിഷ്ഠിക്കുകയായിരുന്നു. അവൾക്കും ഇഷ്ടാനിഷ്ടങ്ങളുണ്ടെന്നും ആത്മാവുണ്ടെന്നും വ്യക്തിത്വമുണ്ടെന്നും തീയായി ആളിക്കത്താനും കാറ്റിൽ പടരാനും ചൂട്ടെരിക്കാനും ചൂടുപിടിപ്പിക്കാനും കഴിയുമെന്നും തെളിയിക്കുകയായിരുന്നു. ബുധിനി എന്ന നോവലിനു ലഭിച്ച ഓടക്കുഴൽ അവാർഡ്, ആ നോവലിനു മാത്രം അവകാശപ്പെട്ടതല്ല. ആളോഹരി ആനന്ദം എന്ന കേരള സമൂഹത്തിന് അന്യമായ പ്രത്യയ ശാസ്ത്രത്തെ പരിചയപ്പെടുത്തി, അവളെയും മുഖ്യധാരയിലേക്കു കൊണ്ടുവന്നതിനുള്ള അംഗീകാരം കൂടിയാണ്.

 

budhini

വികസനമാണ് ഇന്നു കേരളത്തിലെ ചർച്ചാവിഷയം. വികസന മോഹികളും വികസന വിരോധികളും എന്ന രണ്ടു ചേരിയായി നിന്ന് പോരടിക്കുന്ന നിലയിലേക്ക് സമൂഹം മാറിയിട്ടുണ്ട്. വികസനത്തിന്റെ ഭേരികൾ എന്നൊക്കെ ഉയർന്നിട്ടുണ്ടോ അന്നൊക്കെ സമൂഹം കേൾക്കാതെ പോകുന്ന ഒരു വിഭാഗത്തിന്റെ നിശ്ശബ്ദ രോദനവുമുണ്ട്. കരഞ്ഞാലും ശബ്ദമുണ്ടാക്കാനറിയാത്തവർ. പ്രതിഷേധ പ്രകടനത്തിന് ആളെക്കൂട്ടാൻ വകയില്ലാത്തവർ. സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ അറിയാത്തവർ. ഉച്ചത്തിൽ നിലവിളിക്കാൻ പോയിട്ട്, ഒന്നുറക്കെ കരയാൻ പോലും ആവതില്ലാത്തവർ. ഓരോ വികസനവും അവരെ മുഖ്യധാരയിൽ നിന്ന് അരികുകളിലേക്കു മാറ്റുന്നു. അതോടെ അവർ വിസ്മരിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ബുധിനി എന്ന നോവൽ വായിക്കേണ്ടത്. അഥവാ ആ നോവലിന്റെ വായന സമൂഹികമായ ഉത്തരവാദിത്വവും കടമയുമാകുന്നത്. വികസനത്തിനായി സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികൾ മുഴുവൻ തകർക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതമാണ് ബുധിനി. ദാമോദർവാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവാഹർലാൽ നെഹ്‌റുവിനെ അണിയിച്ച ഹാരം ബുധിനിയുടെ ജീവിതത്തെ തകർത്തെറിയുന്നതിന്റെ തീവ്രാവിഷ്‌കാരം. ഒപ്പം സാന്താൾ ഗോത്രത്തിന്റെ നിലനിൽപിനായുള്ള പോരാട്ടവും. ദുരിത പൂർണമായ ജീവിതം. പരിസ്ഥിതിയുടെ മേൽ മനുഷ്യൻ കടന്നുകയറുമ്പോൾ ചിതറിത്തെറിക്കുന്ന ജീവിതത്തിന്റെ രക്തം കൊണ്ടെഴുതിയ ജീവചരിത്രം.

 

ആലാഹയുടെ പെൺമക്കൾ ഉൾപ്പെടെയുള്ള നോവലുകളിൽ പരിചിതമായ ദേശവും ഭാഷയുമായിരുന്നെങ്കിൽ തീർത്തും അപരിചിതമായ ദേശവും ജനതയുമാണ് ബുധിനിയിൽ ചിത്രീകരിക്കുന്നത്. അതൊരു വെല്ലുവിളിയായി സാറ ജോസഫ് ഏറ്റെടുക്കുകയായിരുന്നു. ബുധിനി ആരെന്നറിയാത്തവരും അറിഞ്ഞാൽ തന്നെ മറവിയിലേക്കു മുക്കിത്താഴ്ത്തിയവരും എന്നേ മരിച്ചുപോയെന്നുകരുതുന്നവരുമായ ഇന്ത്യൻ ജനതയോട് ഇവിടെ ജീവിച്ചിരിപ്പുണ്ട് നെഹ്‌റുവിന്റെ ഗോത്രവധു എന്നു വിളിച്ചു പറയുന്ന നോവൽ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. ഭാരതമാകെ ചർച്ച ചെയ്യേണ്ടതാണ്. ആദ്യ ജ്ഞാനപീഠത്തിലൂടെ ഇന്ത്യൻ ദേശീയതയിലേക്ക് ആനയിക്കപ്പെട്ട ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള ഓടക്കുഴൽ പുരസ്‌കാരത്തിലൂടെ ബുധിനിയുടെ ഭാരതീയ വായനയാണ് കാലം ആവശ്യപ്പെടുന്നത്.

പാപത്തറ മുതൽ കഥകളിലൂടെയും ആലാഹയുടെ പെൺമക്കൾ മുതൽ നോവലുകളിലൂടെയും സാറ ജോസഫ് തീവ്രമായി ആവിഷ്‌കരിക്കുന്ന അവളുടെ ജീവിത വ്യഥകളും.

 

ആനിയായാലും ബുധിനിയായാലും അവൾ ആരെന്ന് ചോദിക്കാൻ എളുപ്പമാണ്. അവളെ കാണാതെ, കണ്ടാലും അറിയാതെയെന്നവണ്ണം കടന്നുപോകുന്നതാണല്ലോ പലരുടെയും രീതി. മലയാളത്തിൽ അത്യപൂർവം എന്നു വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയിലൂടെ സാറ ജോസഫ് ആവിഷ്‌കരിച്ച അക്ഷരപ്രപഞ്ചം സമാനതകളില്ലാത്തതാണ്. ഒരു ദീർഘജീവിതത്തിന്റെ സാഫല്യമാണത്. താൻ അറിയുകയും അനുഭവിക്കുകയും ചെയ്ത ജീവിതത്തിന്റെ അടിസ്ഥാനത്തിൽ സ്വാശീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത പെൺലോകങ്ങളിലൂടെ മലയാളത്തിനു സമ്മാനിച്ച ബദൽ സൗന്ദര്യലോകം. വിസ്മയിപ്പിക്കുന്ന വിമത ഭംഗി.

നേരം വെളുത്തിരുന്നില്ല. അതിശൈത്യമായിരുന്നു. തണുത്തുവിറയ്ക്കുന്ന മകളെയും പിടിച്ചുവലിച്ചുകൊണ്ട് അവൾ അതിവേഗം നടന്നു. തലേദിവസത്തിന്റെ നഗരശേഷിപ്പുകളിൽ നിന്നു പുളിച്ച നാറ്റം പൊങ്ങുന്നുണ്ടായിരുന്നു. കുട്ടി അവളുടെ കൊച്ചുമാറാപ്പ് ഒരു നെഞ്ചത്തമർത്തിപ്പിടിച്ച് അമ്മയൊടൊപ്പം ഓടി. രണ്ടുമൂന്നു പട്ടികൾ കുട്ടിയുടെ നേർക്കു കുരയ്ക്കുന്നതുകണ്ട് അവളുടെ അമ്മ കുനിഞ്ഞു കല്ലെടുത്തു. ഒന്നു ശങ്കിച്ചു നിന്നിട്ടു പട്ടികൾ തിരിഞ്ഞോടി.

ഇതും രാജ്യമാണ്. നമ്മുടെ സ്വന്തം രാജ്യം. എന്നിട്ടും, രാജ്യം നിങ്ങളോടു ചെയ്തത് തെറ്റാണെന്നു പറയുമ്പോൾ ബുധിനി തിരിച്ചുചോദിക്കുന്നു രാജ്യമോ, ഏതാണ് എന്റെ രാജ്യം. ആരു മറുപടി പറയും ബുധിമായുടെ ചോദ്യത്തിന്?

 

Content Summary: Sarah Joseph bags Odakkuzhal literary award for novel ‘Budhini’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com