ADVERTISEMENT

ജനുവരി 22 ന് അന്തരിച്ച ലോകപ്രശസ്ത സെൻഗുരുവും കവിയും സമാധാനപ്രവർത്തകനുമായ തിക് നട് ഹണിനെപ്പറ്റിയുള്ള ഓർമക്കുറിപ്പ്.

 

‘‘ഞാൻ ഈ ശരീരമല്ല; ഈ ദേഹത്തിന്റെ

ചട്ടക്കൂട്ടിൽ ഞാൻ തളയ്ക്കപ്പെടുന്നില്ല.

ഞാൻ അതിരുകളില്ലാത്ത ജീവനാണ്.

ഞാൻ ഒരിക്കലും ജനിച്ചിട്ടില്ല; മരിച്ചിട്ടില്ല.

 

സാഗരങ്ങൾ, താരകാർച്ചിത വാനം -എന്റെ ആത്മസത്തയുടെ യഥാർഥ പ്രത്യക്ഷങ്ങൾ.

കാലം ജനിക്കുന്നതിനു മുമ്പേ ഞാൻ മുക്തനായിരുന്നു.

 

ജനന മരണങ്ങൾ: നാംകടന്നു പോകുന്ന വാതിലുകൾ- അനന്തയാത്രയ്ക്കിടയിലെ പടിപ്പുരകൾ - ഒളിച്ചുകളിയുടെ വിനോദനിമിഷങ്ങൾ.

 

അതുകൊണ്ട് എനിക്കൊപ്പം ചിരിക്കൂ.

എന്റെ കൈ പിടിക്കൂ

എനിക്കു ശുഭയാത്ര നേരൂ

നാം ഉടനെ വീണ്ടും കാണും -ഇന്നുതന്നെ.

 

നാളെ വീണ്ടും കാണും.

എല്ലാ നിമിഷങ്ങളിലും ജീവന്റെ എല്ലാ രൂപങ്ങളിലും

നാം പരസ്പരം കണ്ടു കൊണ്ടേയിരിക്കും.’’

 

ഞായറാഴ്ചപ്പത്രത്തിന്റെ പുറംതാളിലെ ചെറിയ വാർത്തയായി, തിക് നട് ഹൺ കടന്നു പോയി എന്നു വായിച്ചപ്പോൾ അദ്ദേഹത്തിന്റെ ഈ വരികളാണ് പെട്ടെന്നോർമ വന്നത്. അദ്ദേഹത്തിന്റെ ആശ്രമമായ ‘പ്ലം വില്ലേജ് കമ്യൂണിറ്റി ഓഫ് എൻഗേജ്ഡ് ബുദ്ധിസ’ത്തിൽ നിന്നുമുള്ള ചെറുകുറിപ്പ് പിന്നാലെ കണ്ടു. തൂ ഹിയു ക്ഷേത്രത്തിൽ വച്ച് 95 –ാമത്തെ വയസ്സിൽ 2022  ജനുവരി 22 –ാം തീയതി 00:00 സമയത്ത് അദ്ദേഹം ഈ വാതിലും കടന്നു പോയി എന്നും ലോകമെങ്ങും പരന്നു കിടക്കുന്ന തങ്ങളുടെ ആത്മീയ കുടുംബത്തോട് ഏതാനും മിനിറ്റുകൾ നിശ്ചലമായിരുന്ന്, ബോധപൂർവമുള്ള പ്രാണായാമത്തിലൂടെ തങ്ങളുടെ ‘തായ്’ നെ സ്നേഹത്തോടെയും സമാധാനത്തോടെയും ഓർക്കുവാനുമുള്ള നിർദ്ദേശവും വന്നു.

 

എഴുത്തുകാരൻ , വാഗ്മി, സെൻ ഗുരു, യുദ്ധങ്ങൾക്കെതിരെയും ലോകസമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട സാമൂഹിക പ്രവർത്തകൻ – ‘തായ്’ യുടെ ജീവിതം തിരക്കേറിയതായിരുന്നു. 16-ാം വയസ്സിൽ വിഹാരത്തിൽ ചേരുകയും  29-ാം വയസ്സിൽ ഭിക്ഷുവായി മാറുകയും ചെയ്ത അദ്ദേഹം പത്തുകൊല്ലത്തിനു ശേഷം അമേരിക്കയിലെ പ്രിൻസ്റ്റണിൽ ഉപരിപഠനത്തിനായി പോയി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ബുദ്ധിസം പഠിപ്പിച്ചു. ഫ്രഞ്ച്, ചൈനീസ്, സംസ്കൃതം, പാലി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം നേടി. രണ്ടു കൊല്ലത്തിനു ശേഷം വിയറ്റ്നാമിൽ തിരിച്ചെത്തി അധ്യയനത്തിലും സന്യാസജീവിതത്തിലും യുദ്ധവിരുദ്ധപ്രവർത്തനങ്ങളിലും മുഴുകിയ തായ്ക്ക് മാതൃരാജ്യം വിട്ടു പോകേണ്ടി വന്നത് വിരുദ്ധോക്തി പോലുള്ള ഒരു ഫലിതമാണ്. സമാധാനം എന്ന വാക്കിന് കമ്യൂണിസ്റ്റ്‌ ചുവയുണ്ടെന്ന് അധികാര കേന്ദ്രങ്ങൾ കണ്ടുപിടിച്ചു!

 

തിക് നട് ഹണിനെപ്പറ്റി എഴുതാൻ തുടങ്ങിയപ്പോൾ അസാധാരണമായി മനസ്സിലെത്തിയത് ജനപ്രിയത നേടിയ ഒരു പുസ്തകമായിരുന്നു – എലിസബത്ത് ഗിൽബർട്ടിന്റെ ‘ഈറ്റ്, പ്രേ, ലവ്’. ന്യൂയോർക്കിൽ വച്ച് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കേൾക്കാൻ പോയതിനെക്കുറിച്ച് എലിസബത്ത് അനുസ്മരിക്കുന്നു. ‘‘ഓഡിറ്റോറിയം തള്ളിയും ഇടിച്ചും കയറിപ്പറ്റാൻ ശ്രമിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരുന്നു. അകത്തുള്ള വായു പോലും ആൾക്കൂട്ടത്തിന്റെ  ‘Collective Stress’ ന്റെ ഭാരം കൊണ്ട് ശ്വാസം മുട്ടിക്കുന്ന തരത്തിലായിരുന്നു. തായ് സ്റ്റേജിൽ വന്നു. കുറച്ചധികം നേരം അദ്ദേഹം നിശ്ചലനായി ഇരുന്നു.’’ എലിസബത്തിന്റെ വാക്കുകളിൽ, സാവധാനത്തിൽ ഒഴുകുന്ന ഒരു തിര പോലെ ഹാൾ പതുക്കെപ്പതുക്കെ നിശ്ചലമായി. ഏകദേശം പത്തു മിനിറ്റ് കൊണ്ട് ഒരു ചെറിയ മനുഷ്യൻ, വിറളി പിടിച്ചു കൊണ്ടിരുന്ന കേൾവിക്കാരെ തന്റെ മൗനം കൊണ്ട് ശമിപ്പിച്ചു. തന്റെ സാന്നിധ്യം കൊണ്ടു മാത്രം ഒരു വലിയ ജനസമൂഹത്തെ താന്താങ്ങളുടെ ഉള്ളിലുള്ള സ്വസ്ഥവും സഹജവുമായ ധ്യാനാവസ്ഥയിലെത്തിക്കാൻ കഴിഞ്ഞ അദ്ദേഹത്തിനെ കണ്ടപ്പോഴാണ് ഒരു ഗുരു എന്താണ് എന്ന അവബോധം തനിക്കു കിട്ടിയതെന്നും എഴുത്തുകാരി പറയുന്നു.

 

ഫ്രാൻസിലെ പ്ലം മൊണാസ്ട്രിയിൽനിന്ന് അദ്ദേഹം സഹോദരസന്യാസിയായ ബ്രദർ ക്വാങ്ങിന് വിയറ്റ്നാമീസിൽ എഴുതിയ കത്തുകളാണ് പിന്നീട് ‘മിറക്കിൾ ഓഫ് മൈൻഡ്ഫുൾനസ്’ എന്ന പേരിൽ പ്രശസ്തമായത്. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയും വാചകങ്ങളിലൂടെയും എങ്ങനെയാണ് എപ്പോഴും ‘ഉണർന്നിരിക്കുന്നത്’ എന്നു പറയുന്ന ഒരു ചെറിയ വലിയ പുസ്തകം. ദ് ലോങ് പാത്ത് ടേൺസ് ടു ജോയ്’ നടത്തം പോലും എങ്ങനെ ധ്യാനാത്മകമാകാം എന്നു പറയുന്നു. ‘ലവ് ലെറ്റർ ടു എർത്’ നാം ജീവിക്കുന്ന ഭൂമിക്കുള്ള വന്ദന ശ്ലോകമാണ് - 

‘യാ ദേവീ സർവ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ’

 

തന്റെ പുസ്തകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും തായ് പറഞ്ഞിരുന്നതും അതുതന്നെയായിരുന്നു. ‘Engaged Buddhism’ എന്ന സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക മേഖലകളിൽ സജീവമായ ആത്മീയതയും അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായിരുന്നുവല്ലോ.

 

തന്റെ ചിതാഭസ്മം കലശത്തിൽ സൂക്ഷിച്ചും അവിടെ ഒരു സ്തൂപം സ്ഥാപിച്ചും തനിക്ക് അതിരുകൾ തീർക്കരുത് എന്നത് തായ് യുടെ അഭിലാഷമായിരുന്നു. മരണം ഒരവസാനമായി കാണാത്ത ഗുരുവിന്റെ ദുഃഖിതരായ ശിഷ്യഗണങ്ങൾക്കുള്ള സൗമ്യ സാന്ത്വനം. അദ്ദേഹത്തിന്റെ തന്നെ ഒരു കഥയിലൂടെ ഈ ഓർമക്കുറിപ്പ് അവസാനിപ്പിക്കട്ടെ - 

 ഹേമന്തത്തിൽ പഴുത്തു വീഴാറായ ഇലയോട് ഭയമുണ്ടോ എന്നു ഞാൻ ചോദിച്ചു. ഇല മന്ദഹസിച്ചു. ‘‘ഇല്ല, വസന്തത്തിലും വേനലിലും ഞാൻ യുവത്വത്തിലായിരുന്നല്ലോ. കഠിനാധ്വാനം ചെയ്ത് ഞാൻ എന്റെ മരത്തിനുള്ള ആഹാരം ഉണ്ടാക്കി. എന്റെ ഒരംശം ഈ മരത്തിലുണ്ട്. ഇനി ഭൂമിയോടു ചേർന്നാലും ഞാൻ മരത്തിനു പോഷണമാകും. അതുകൊണ്ട് ഞാൻ മരത്തിനോട് ഇലക്കയ്യുകളാൽ യാത്രാമൊഴി പറയുന്നു.. വിഷമിക്കേണ്ട. വേഗം നാം തമ്മിൽ കാണുന്നതാണ്.’’

 

പ്രിയ തായ്, താങ്കൾ പറഞ്ഞതുപോലെ, ഒന്നു ശ്രദ്ധയോടെ സൂക്ഷിച്ചു നോക്കിയാൽ ഒരുപക്ഷേ ഇളകുന്ന ഇലത്തുമ്പിലും ചിരിക്കുന്ന പൂങ്കുലയിലും വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ...

 

Content Summary: Remembering Zen Buddhist Monk Thich Nhat Hanh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com