ADVERTISEMENT

വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ. ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും കലാപം കൂട്ടാനും  കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു ‘എന്റെ കുതിപ്പും കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രസംഗിച്ചും പ്രക്ഷോഭം കൂട്ടിയും അദ്ദേഹം ജീവിതം സംഭവബഹുലമാക്കി.  

 

സമൂഹത്തിലെ ശത്രുത്രയങ്ങളായ ജന്മിത്വം, മുതലാളിത്തം, സാമ്രാജ്യത്വം എന്നിവയോടുള്ള ഏറ്റുമുട്ടൽ പതിനഞ്ചാം വയസ്സിൽ ആരംഭിച്ചതാണെന്ന് അദ്ദേഹം പറയും. സെമിനാരി വിദ്യാർഥിയായിരിക്കെ കേരളം മുഴുവൻ ചുറ്റി നടന്നു പ്രസംഗിച്ചു. ചെറുപ്പക്കാരെ സാമൂഹികസേവനത്തിനും ജനാധിപത്യ സംരക്ഷണത്തിനും പരിശീലിപ്പിക്കാൻ സോഷ്യൽ സ്കൗട്ട് തുടങ്ങി. മലയോര കർഷകരുടെ വക്താവായി അഴിമതിക്കെതിരായി നിരന്തരം പോരാടി. ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഉടുമ്പൻചോല കുടിയിറക്കിനെതിരെയും മിച്ചഭൂമി പ്രശ്നത്തിലും അദ്ദേഹം നടത്തിയ സമരങ്ങൾ പ്രസിദ്ധമാണ്. മിച്ചഭൂമി സമരത്തിൽ അറസ്റ്റ് വരിച്ച് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 

 

ഫാ. വടക്കൻ രൂപം നൽകിയ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  1960–ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് –പിഎസ്പി–ലീഗ് കൂട്ടുകെട്ടിന് ചാലകശക്തിയായതും അദ്ദേഹം തന്നെ. മലബാറിലെ കർഷകസംഘം, തൊഴിലാളി യൂണിയൻ, അധ്യാപകയൂണിയൻ മുതലായ പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായി. ഭൂപരിധി നിയമ പ്രസ്ഥാനം, പാവപ്പെട്ടവർക്കായി ഭവനനിർമാണ പദ്ധതി, സമൂഹവിവാഹം, സമൂഹ വിരുന്ന്, മദ്യവർജന സമരം, നേത്രദാന യജ്ഞം, രക്തദാന യജ്ഞം.. ജനസേവനത്തിനായി സ്വീകരിച്ച വഴികളും ഭിന്നമായിരുന്നു.

 

വൈദിക വൃത്തിയിലും സമര ഭൂമിയിലും സമൂഹസേവനത്തിലും ഒരേസമയം സജീവമായിരുന്ന ഫാ. വടക്കന്റെ ഇടവക നവോഥാന പ്രവർത്തനങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചവയാണ്. കേരളത്തിലെ പെൺകുട്ടികളെ ഇറ്റലിക്കും ജർമനിക്കും കയറ്റി അയയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ സഭാ നേതൃത്വവുമായി ഇടഞ്ഞു. സഭാ സമൂഹത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തി. വിലക്ക് ലംഘിച്ച് തൃശൂരിലെ പൂരപ്പറമ്പിൽ കുർബാന ചൊല്ലി എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ പുരോഹിത കർമങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതിൽ വരെ എത്തിയിരുന്നു തർക്കങ്ങൾ.  

 

ഏഴാം ക്ലാസ് പൂർത്തിയാക്കി ഇടവക സ്കൂളിൽ അധ്യാപകനായി. അതും 14–ാം വയസ്സിൽ. ശമ്പളം 5 രൂപ. ജീവിതം കൂട്ടിമുട്ടിക്കാൻ അതു തികയാത്തതിനാൽ പത്രവിതരണജോലിയും ഏറ്റെടുത്തു. മെട്രിക്കുലേഷൻ പാസായശേഷമാണ് പുരോഹിതനാകുന്നതിനായി സെമിനാരിയിൽ ചേരുന്നത്. 1956–ൽ വൈദികപട്ടം ലഭിച്ചു. തൊഴിലാളി യൂണിയൻ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് തൊഴിലാളി എന്ന പേരിൽ ദിനപത്രം തുടങ്ങി.  

 

ഫാ. ജോസഫ് വടക്കൻ

ജനനം: 1919 ഒക്ടോബർ 1ന് തൃശൂരിൽ

അച്ഛൻ: ഇട്ടിക്കരു

അമ്മ : കുഞ്ഞില

മരണം: 2002 ഡിസംബർ 28

 

പ്രധാനകൃതികൾ: എന്റെ കുതിപ്പും കിതപ്പും, യേശുക്രിസ്തു മോസ്കോവിലോ, ജീവന്റെ ജീവൻ ജപമാല, തിരുഹൃദയഗാഥ.

പുരസ്കാരങ്ങൾ: ആർച്ച് ബിഷപ് ഗ്രിഗോറിയോസ് പുരസ്കാരം, ആർ.വി. തോമസ് അവാർഡ്, കെ.ആർ. ചുമ്മാർ അവാർഡ്.

 

Content Summary: Athmakathayanam, column by Dr. MK Santhosh Kumar on Fr. Joseph Vadakkan (Vadakkanachan) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com