ADVERTISEMENT

അഞ്ചുവയസ്സുകാരി അദ്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടത്. അമ്മയ്ക്ക് സമ്മാനമായി അവരുടെ മാതാപിതാക്കളിൽ നിന്നു ലഭിച്ച അപൂർവ സമ്മാനം. വില കൂടിയ സ്വർണാഭരണം. രണ്ടു പെൺകുട്ടികൾക്കു ശേഷം അമ്മ ആൺകുട്ടിക്കു ജൻമം കൊടുത്തതിനാണ് ആഭരണം സമ്മാനമായി ലഭിച്ചത്. പെൺകുട്ടിയായ തനിക്ക് ആരും വിലകൽപിക്കുന്നില്ല. ആൺകുട്ടിക്ക് ജൻമം നൽകിയവർക്കു പോലും പരിഗണനയും അംഗീകാരവും കിട്ടുന്നു. അതൊരു തിരിച്ചറിവായിരുന്നു. പെണ്ണായി ജനിച്ചതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന ആദ്യത്തെ അപമാനം. തുടക്കം മാത്രം. പിന്നീട് എണ്ണാനാവാത്ത രീതിയിൽ എത്രയോ അനുഭവങ്ങൾ. റോഡിൽ. വീട്ടിൽ. ഓഫിസിൽ. അപമാനങ്ങളുടെയും അക്രമങ്ങളുടെയും ഇരയായുള്ള ജീവിതം. തന്റെ അനുഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ഫെമിനിസ്റ്റ് എഴുത്തുകാരി എന്ന രീതിയിൽ പ്രശസ്തയായ ലോറ ബേറ്റ്സിന് അറിയാം. എല്ലാ സ്ത്രീകൾക്കും വേണ്ടിയെഴുതിയ പുസ്തകത്തിൽ ലോറ ഓരോരുത്തരോടും പറയുന്നു; നിങ്ങൾക്കുമില്ലേ എന്റെ പോലത്തെ അനുഭവങ്ങൾ. ആദ്യത്തേത്. അടുത്തത്. അങ്ങനെ ഓരോന്നും. ഓർമിച്ചാൽ, അടുക്കിപ്പെറുക്കിയാൽ എല്ലാ സ്ത്രീകൾക്കും എഴുതാം ഒന്നല്ല ഒട്ടേറെ പുസ്തകങ്ങൾ. അവയിൽ ഒന്നാണ് ഫിക്സ് ദ് സിസ്റ്റം, നോട് ദ് വിമൻ എന്ന ലോറയുടെ പുതിയ പുസ്തകം. അതേ, സ്ത്രീകളെ ഇനിയെങ്കിലും കുറ്റപ്പെടുത്താതിരിക്കൂ എന്ന അഭ്യർഥന. തെളിവുകൾ നിരത്തിയുള്ള വാദം. ആദ്യം സമൂഹത്തെ നന്നാക്കൂ. സാമൂഹിക വ്യവസ്ഥ പൊളിച്ചെഴുതൂ. അല്ലാതെ സ്ത്രീകളെ  കുറ്റപ്പെടുത്തിക്കൊണ്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പ്. അനുഭവങ്ങളുടെ വെളിച്ചത്തിൽ തനിക്കും ലോകത്തെ എല്ലാ സ്ത്രീകൾക്കും വേണ്ടി കുറിച്ച പൊള്ളുന്ന വാക്കുകൾ. 

 

20 വയസ്സ് ആയപ്പോഴേക്കും ഞാൻ യൂണിവേഴ്സിറ്റി വിട്ടു. അപ്പോഴേക്കും ലൈംഗികമായി ആക്രമിക്കപ്പെട്ടു, തിയറ്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനിടെ മാറിടം മറയ്ക്കാതെ നൃത്തം ചെയ്യേണ്ടിവന്നു. നിലപാടിൽ ഉറച്ചുനിന്നെങ്കിലും ആ സംഭവം എന്നിലുണ്ടാക്കിയ മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. തെരുവിൽ മതിലിനോടു ചേർത്തുനിർത്തി രണ്ടു പുരുഷൻമാർ പറഞ്ഞ വാക്കുകളായിരുന്നു ഏറ്റവും ഭീകരം. ഞങ്ങൾ നിന്നെ കടിച്ചുകീറാൻ പോകുന്നു. തടയുന്നത് ആരെന്നു കാണട്ടെ– ലോറ ബേറ്റ്സിന്റെ വാക്കുകൾ അവരെ പരിചയമില്ലാത്തവരെപ്പോലും പൊള്ളിക്കുന്നു. ആ വാക്കുകളിലെ സത്യസന്ധത പിടിച്ചുനിർത്തുന്നു. അനുഭവങ്ങളുടെ ക്രൂരത ഞെട്ടിക്കുന്നു. ഇത്രയുമൊക്കെയായിട്ടും കുറ്റക്കാർ സ്ത്രീകൾ എന്നു പറയുമ്പോൾ എഴുത്തുകാരല്ലാത്തവർ പോലും എഴുതാൻ നിർബന്ധിക്കപ്പെടുന്നു. 

 

എവരിഡേ സെക്സിസം പ്രോജക്ട് എന്ന ഓൺലൈൻ എഴുത്തുപുരയിലൂടെയാണ് ലോറ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ലൈംഗികമായി ക്രൂരതകൾ നേരിട്ട സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ തുറന്നുപറയാനുള്ള വേദിയായിരുന്നു അത്. ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം പേരാണ് ഈ വേദിയിലൂടെ ക്രൂരമായ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. 2016 ൽ ഗേൾ അപ് എന്ന പുസ്തകം പുറത്തുവന്നു. നാലു വർഷത്തിനു ശേഷം മെൻ ഹു ഹേറ്റ് വിമൻ എന്ന കൃതിയും. ലിംഗ അസമത്വമായിരുന്നു കൃതികളുടെ ഇതിവൃത്തം. അവസാനമില്ലാത്ത പോരാട്ടത്തിലാണ് താൻ എന്നു ലോറയ്ക്ക് അറിയാം. അടുത്തെങ്ങും വിജയമുണ്ടാകില്ലെന്ന തിരിച്ചറിവുമുണ്ട്. എന്നാൽ, അവയൊന്നും പരിശ്രമിക്കുന്നതിൽ നിന്ന് ലോറയെ തടയുന്നുമില്ല. ഒരു സ്ത്രീക്കെങ്കിലും അവർ അകപ്പെട്ട കെണിയുടെ ലോകത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ കഴിഞ്ഞാൽ സംതൃപ്തി എന്ന നിലപാടിലാണവർ. 

fix-the-system_

 

അശ്ലീല തമാശകളും ലൈംഗിക വൈകൃതങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരും ഒരുവശത്ത്. പീഡനം, ഗാർഹിക അതിക്രമം, കുട്ടിക്കാലം മുതലേയുള്ള പെൺകുട്ടികളോടുള്ള ക്രൂരതകൾ എന്നിവ മറുവശത്ത്. ഇതിനിടെ, തുല്യ വേതനമില്ലെന്ന അപമാനം, ജോലി സ്ഥലത്തെ കടുത്ത അനീതി എന്നിവയും. ഇവയ്ക്ക് ഇടയിലൂടെയാണ് യാത്ര. ഇവയുടെയെല്ലാം ഇരയായി മാറിക്കൊണ്ടും. 

 

പ്രശ്നങ്ങളൊന്നും സ്ത്രീകൾ സൃഷ്ടിക്കുന്നതല്ലെങ്കിൽ എന്താണു പരിഹാരം എന്ന ചോദ്യം ലോറ ചോദിക്കുന്നു. നിലവിലിരിക്കുന്ന സാമൂഹിക വ്യവസ്ഥയിൽ പരിഹാരം ഉറപ്പിക്കാനാവില്ല. വ്യവസ്ഥ പൂർണമായും സ്ത്രീകൾക്ക് എതിരാണ്. സ്ത്രീകളെ കുറ്റപ്പെടുത്താൻ വെമ്പുന്ന സമൂഹത്തിൽ അവർക്ക് എങ്ങനെയാണ്, എവിടെനിന്നാണ് നീതി ലഭിക്കുന്നത്. വിദ്യാഭ്യാസം, പൊലീസ്, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, രാഷ്ട്രീയം. ഈ 5 മേഖലകളിൽ ഊന്നിയാവണം നാളെയിലേക്കുള്ള പുരോഗതി. 

 

ഒരു സ്ത്രീ കൊല്ലപ്പെടുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് വേഗം എഴുതിത്തള്ളുന്നു. എന്നാൽ, ബ്രിട്ടനിൽ മാത്രം ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഓരോ സ്ത്രീ വീതം കൊല്ലപ്പെടുന്നു. സ്ത്രീകളുടെ ചലനങ്ങൾ രേഖപ്പെടുത്തുന്ന ആപ്പിനെ പിന്തുണയ്ക്കുന്ന മന്ത്രിമാരെ ലോറ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. സ്ത്രീകളാണു കുറ്റക്കാർ എന്ന മുൻവിധിയോടെയാണ് ആപ്പിന്റെ പ്രവർത്തനം എന്നു വ്യക്തം. അക്രമികൾക്ക് സ്വൈര്യ വിഹാരത്തിന് അനുമതിയും ഇരകൾക്ക് ചങ്ങലയും വിധിക്കുന്ന സമ്പ്രദായത്തിൽ നീതി എവിടെ. ഇരകളായവർ വിചാരണയ്ക്ക് മടിക്കുന്ന സാഹചര്യവുമുണ്ട്. ചോദ്യശരങ്ങൾക്കു മുന്നിൽ നിസ്സഹായരാവുന്നതോടെ അക്രമികൾ വീണ്ടും ക്രൂരത തുടരുന്നു. 

 

കുറ്റവാളികളുടെ ചലനങ്ങൾ രേഖപ്പെടുത്തുന്ന ആപ്പ് എന്തുകൊണ്ട് വികസിപ്പിക്കുന്നില്ല. കറുത്തവരും ഭിന്നശേഷിക്കാരും അഭയാർഥികളും നാൾക്കുനാൾ ദുർബലരായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്. പരിഹാരം നിർദേശിക്കുന്നത് തന്റെ ജോലിയല്ലെന്നും ലോറ പറയുന്നു. പരിഹാരങ്ങൾ ഇല്ലാത്തതല്ല ഇപ്പോഴത്തെ പ്രശ്നം. അവ അവഗണിക്കപ്പെടുന്നു. ഉപയോഗിക്കപ്പെടുന്നില്ല. 

 

സമൂഹത്തെ നന്നാക്കൂ, സ്ത്രീകളെയല്ല എന്ന പുസ്തകം എത്ര പുരുഷൻമാർ വായിക്കും എന്ന ചോദ്യവും ലോറ ചോദിക്കുന്നു. കുറ്റം അവരുടേതല്ലെന്ന് പുരുഷൻമാർ വിചാരിക്കുന്നിടത്തോളം എന്തിനവർ നന്നാകാൻ ശ്രമിക്കണം. സ്ത്രീകളുടെ ജീവിതം നരകമല്ലാതാക്കാൻ ശ്രമിക്കണം. 

 

വനരോദനമാകരുത് തന്റെ ശബ്ദം എന്ന് ലോറയ്ക്ക് അറിയാം. മാറ്റങ്ങൾ ഉണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. തെറ്റ് തിരിച്ചറിയുന്ന സമൂഹം. തിരുത്താൻ തയാറാകുന്ന പുരുഷൻമാർ. ചിരി തിരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം. ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ. ലോറ സമൂഹത്തിന് നൽകുന്ന സന്ദേശം അവഗണനയുടേതല്ല. പരിഗണനയുടേതാണ്. 

 

Content Summary: Fix the System, Not the Women by Laura Bates

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com