ADVERTISEMENT

‘ആന്തപ്പന്റെ കടലുപോലെ വിരിഞ്ഞ മാറിൽ, ഭൂഗോളം പോലെ ഉരുണ്ട വയറുമായി, ചില്ലോടിലൂടെ പറന്നു പോകുന്ന മേഘങ്ങളെ നോക്കി റബേക്ക കിടക്കുകാരുന്നു. തീരത്തുനിന്നു മാറി സുരക്ഷിതമായ ഇടത്ത്, ഒരു കൊച്ചുവീടിനെക്കുറിച്ചുള്ള ചിന്തകളിൽ അവളുടെ മനസ്സ് നങ്കൂരമിട്ടു. ഇടഞ്ഞ കടലിനെ കൂസാത്ത, ആന്തപ്പനെപ്പോലെ തണ്ടും തടീം ചൊണേമൊള്ള ഒരു കുഞ്ഞ് ആന്തപ്പൻ.. അവൾ മനസ്സിലിട്ട് ഓമനിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.’ 

 

മധു തൃപ്പെരുന്തുറയുടെ ‘ചാവുകടൽ’ എന്ന കഥയിലെ ഈ ഭാഗം എടുത്തെഴുതിയത് അദ്ദേഹത്തിന്റെ ആഖ്യാനശൈലിയും ഭാഷാലാളിത്യവും പ്രമേയ സൂക്ഷ്മതയും വ്യക്തമാക്കാനാണ്. കഥയിലെ ജീവിതതീക്ഷ്ണത കൊണ്ടും ആഖ്യാനഭംഗി കൊണ്ടും, പ്രസിദ്ധീകരിക്കപ്പെട്ട കാലത്തു തന്നെ ശ്രദ്ധിക്കപ്പെട്ട കഥയാണിത്.

 

അമിതമാം വിധത്തിലുള്ള കരിമണൽ ഖനനത്തിലൂടെ കടുത്ത പരിസ്ഥിതി പ്രതിസന്ധിയിലായ ആലപ്പാട്ടെ കടൽത്തീരമാണ് കഥയുടെ ഭൂമിക. കടലോരത്തെ ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് കണക്കില്ലാത്ത വിധത്തിൽ കരിമണൽ വാരിക്കൊണ്ടു പോകുന്നതിനെ സഖാവ് ലോപ്പസ് എതിർത്തു. കരിമണലെടുത്തു കുഴിഞ്ഞുപോകുന്ന തീരത്ത് ഭാവിയിൽ ജീവിതം ദുസ്സഹമായിത്തീരുമെന്നും മനുഷ്യർ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുമെന്നും ലോപ്പസ് പാർട്ടിയോടും ജനങ്ങളോടും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രേരണയിൽ, മണലു വാരുന്ന കമ്പനിക്കെതിരെ തീരത്ത് പ്രക്ഷോഭമാരംഭിക്കുന്നു. പ്രക്ഷോഭ നായകനായ ലോപ്പസിനെ സ്വാധീനിക്കാൻ മണലു വാരുന്ന കമ്പനി കഠിനാധ്വാനം ചെയ്യുന്നു. തീരത്തുനിന്നു മാറി അടച്ചുറപ്പുള്ള മണിമാളിക, കമ്പനിയിൽ ജോലി, മകൻ ആന്തപ്പനു ജോലി...... പ്രലോഭനങ്ങൾക്ക് ലോപ്പസിനെ ഇളക്കാനാകുന്നില്ലെന്നു വന്നതോടെ അദ്ദേഹത്തിനൊപ്പം പ്രക്ഷോഭത്തിനിറങ്ങിയവരെ കമ്പനിയുടെ ആളുകൾ ഒറ്റയ്ക്കും കൂട്ടായും കാണുന്നു. സ്വാധീനിക്കാൻ ശ്രമിക്കുന്നു. മറ്റൊരു കമ്യൂണിസ്റ്റ്കാരൻ സുന്ദരൻ അവർക്ക് വഴിപ്പെടുന്നു.

 

തൊറയിലെ ആദ്യത്തെ ഇരുനിലവീട് സുന്ദരൻ പണിതു. പുതുപുത്തൻ കാറൊരെണ്ണം വാങ്ങി. കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഏർപ്പാട് തുടങ്ങി. നെലയ്ക്കും വെലയ്ക്കും ചേരുന്ന മട്ടിൽ പെരുമാറാനറിയാത്ത തള്ളയെ വൃദ്ധസദനത്തിലാക്കി. സുന്ദരൻ വഴി കമ്പനി പലരെയും വിലയ്‌ക്കെടുത്തു. 

 

സുന്ദരനോടും കമ്പനിയോടും രഞ്ജിപ്പിലാവാൻ കഴിയാതെ പോയ ലോപ്പസ് പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്കു വേണ്ടി നിരന്തരം സമരം ചെയ്തു. കടൽത്തീരത്തിന്റെ സുസ്ഥിരതയ്ക്കു വേണ്ടി ജീവിച്ചു. തങ്ങൾക്കു ബാധ്യതയാകുന്നുവെന്നു കണ്ടപ്പോൾ ലോപ്പസിന്റെ ജീവനെടുക്കാനും അവർ മടിച്ചില്ല. കൊലയാളി അജ്ഞാതനായി തുടരുമ്പോൾ രക്തസാക്ഷിയെ കിട്ടിയ ആനന്ദത്തിലായി പാർട്ടി. അച്ഛന്റെ ശരികളെ ഇഷ്ടപ്പെട്ടിരുന്ന മകൻ ആന്തപ്പൻ കടലിൽപോയി മീൻ പിടിച്ചും ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്തും ജീവിച്ചു.

 

madhu-thripunithura

പക്ഷേ, മണലെടുത്തു കുഴിഞ്ഞും തകർന്നും പോയ തീരത്തേക്ക് സൂനാമിത്തിരമാലകൾ അടിച്ചുകയറിയപ്പോൾ ഒരുപാട് വീടുകൾ കടലെടുത്തു. ഒട്ടേറെ മനുഷ്യർ കടൽക്കലിക്ക് ഇരയായി കാണ്മാനില്ലാത്ത വിധം മാഞ്ഞുപോയി. ആന്തപ്പന്റെ ഭാര്യ റബേക്കയെ പിന്നീടാരും കണ്ടിട്ടില്ല. കുറെ മനുഷ്യർ ജഡങ്ങളായി ഒഴുകി നടന്നു. കലിതുള്ളി നിന്ന കടലിലേക്ക് ഒട്ടും കൂസലില്ലാതെ വള്ളവുമായി പോയ ആന്തപ്പനെ വലിയൊരു സൂനാമിത്തിര തൂക്കിയെടുത്ത് വലിച്ചെറിഞ്ഞു. ഏറ് കരയിലേക്കായിരുന്നു. പിടികിട്ടിയ മാവിൻകൊമ്പിൽ പിടിച്ചുകയറി രക്ഷപ്പെട്ട ആന്തപ്പന്, തനിക്ക് അഭയം തന്ന മാവ് സുന്ദരന്റെ വീട്ടുമുറ്റത്തെ മൈലാപ്പൂ മാവാണെന്നറിയാൻ അധികസമയം വേണ്ടി വന്നില്ല.

 

തീരത്തെ മണലെടുത്താൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നു പറഞ്ഞ് കമ്പനിക്കൊപ്പം ചേർന്ന് പുതുപ്പണക്കാരനായിത്തീർന്ന സുന്ദരന്റെ ഇരുനിലവീട് മൂക്കും കുത്തി നിലത്തുവീണ് തകർന്നു കഴിഞ്ഞിരുന്നു. തുറന്ന വായിൽ കടൽപ്പത മൂടി, വയറുന്തി, ആകാശം നോക്കി, നിശ്ചലമായ ശരീരമായി സുന്ദരൻ മുറ്റത്തു മലർന്നു കിടന്നു. കടലടങ്ങിയ നാളുകളിൽ ആന്തപ്പൻ ഭാര്യയെയും അമ്മയെയും അന്വേഷിച്ച് ഒരുപാടലഞ്ഞു. ജഡം കിട്ടാതെ മരിച്ചെന്നെങ്ങനെ ഉറപ്പിക്കും എന്നായി വില്ലേജ് ഓഫിസർ. 

കാത്തിരിപ്പിന്റെ അമ്പതാമത്തെ ദിവസം....

 

ആന്തപ്പൻ കടലിലേക്കിറങ്ങി. കടൽമകന്റെ കൂസാത്ത വരവുകണ്ട് കടൽ വാൽസല്യത്തോടെ അകന്നുമാറി. ദൂരെ... കടലമ്മേടെ കൊട്ടാരത്തിനു  മുൻപിൽ കുഞ്ഞിനെ കളിപ്പിച്ച് റബേക്ക നിൽക്കുന്നു. ആന്തപ്പൻ കടൽചെരിവിലൂടെ ജലഗർഭത്തിലിറങ്ങി വഴിതെറ്റാതെ നടന്നു. 

 

കടൽത്തീരത്തെ ജീവിതത്തിന്റെ പ്രത്യേകതകൾ പഠിച്ചു മനസ്സിലാക്കി തീരവാസിയല്ലാത്തൊരാൾ എഴുതിയ കഥ എന്നതിലുപരി മലയാളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി കഥകളിലൊന്നു കൂടിയാണ് ഇത്. 

 

കഥയെഴുതാനുണ്ടായ പശ്ചാത്തലം സംബന്ധിച്ച് കഥാകൃത്ത് :

 

സുനാമിയുടെ പത്താം വാർഷികത്തിന്, ഒരു പ്രമുഖ പത്രത്തിന്റെ വാരാന്തപ്പതിപ്പിനു വേണ്ടി ഫീച്ചറെഴുതാൻ പോയിരുന്നു. കടൽ സംഹാര താണ്ഡവമാടിയ തറയിൽക്കടവിലും ആലപ്പാട്ടും അഴീക്കലുമൊക്കെ ഇപ്പോഴുമുണ്ട് ഹൃദയഭേദകങ്ങളായ അനേകം ശേഷിപ്പുകൾ.

അഴീക്കലിൽ 142 പേരും തറയിൽക്കടവിൽ 29 പേരും  ആ  മഹാദുരന്തത്തിൽ ജലസമാധിയായി. അഴീക്കലിൽ മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിച്ചിടത്ത്, കാറ്റാടിമരങ്ങൾക്കിടയിൽ ഒരു സ്മൃതി മണ്ഡപം  കാണാം. അതിൽ ചാരി കടലിന്റെ അപാരതയിലേക്ക് മിഴിനട്ടിരിക്കുന്ന ഒരാളെ കണ്ടു, നാട്ടുകാർ പൊടിയൻ എന്നുവിളിക്കുന്ന സജീവനെ.

 

സജീവന്റെ ജീവന്റെ ജീവനായ പ്രസന്നയെയും മക്കളായ പിങ്കിയെയും ചിങ്കിയെയും രാക്ഷസത്തിരമാലകൾ വിഴുങ്ങിയിരുന്നു. ഒരു പകൽ എരിഞ്ഞടങ്ങും മുൻപേ സജീവൻ ഒറ്റയ്ക്കായി. പ്രസന്നയുടെയും ഇളയ മകളുടെയും മൃതദേഹം  വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

 

സൂനാമി തിരമാലകളെപ്പറ്റി ഒരു പ്രവാചകന്റെ അകക്കണ്ണോടെ കവിതയെഴുതിയ കവി എം.എസ്. രുദ്രനും പോയി. തൊമ്മാറൻ എന്ന തെക്കൻ തിരമാലയെ ചൂണ്ടി കവി ചോദിച്ചു, 

 

കടലിടി ചേറു കലങ്ങിക്കൊഴുപ്പാർന്ന തിരകൾ

മലപോലെ പൊങ്ങിയാർത്തലയ്ക്കുന്നു .

കരയെ വളർത്തിയ കയ്യിതോ

രാഹു തീരഭൂമിയെ വിഴുങ്ങുന്നു

കണ്ണിമ പൂട്ടും മുൻപേ ...!

 

കടലിന്റെ ഭാവമാറ്റം കണ്ടറിഞ്ഞ ആ കവിയെയും തിരക്കൈകൾ നിമിഷാർധത്തിൽ  വീശിയെടുത്തു. 

ആ യാത്രയിൽ ഉടക്കിയ മറ്റൊരു കാഴ്ചയെപ്പറ്റിയും പറയാം. ഒരു കൂട്ടം ചിത്രകാരന്മാർ പുലിമുട്ടിലെ പാറകളിൽ സൂനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾ വരച്ചു വയ്ക്കുന്നു. അവർ മുംബൈയിൽ നിന്നു വന്നവരും  കേരളത്തിലെ ഫൈൻആർട്‌സ് കോളജുകളിൽ പഠിക്കുന്നവരുമാണ്. അവരുടെ സുഹൃത്തും ചിത്രകലാ വിദ്യാർഥിയുമായ രഞ്ജി വിശ്വനാഥിന്റെ സ്വപ്നമായിരുന്നു, കടലോരത്തെ പാറമുഖങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾ വരച്ചു വയ്ക്കണമെന്ന്. രഞ്ജിയുടെ മരണശേഷമാണെങ്കിലും സുഹൃത്തുക്കൾ ആ ആഗ്രഹം സഫലമാക്കി.

 

കരിമണൽ ഖനനം നടന്ന തീരങ്ങളിലാണ് ഏറെയും സൂനാമിയുടെ സംഹാര താണ്ഡവം. ഇപ്പോഴുമുണ്ട്, കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടും തോട്ടപ്പള്ളിയിലും തീരവാസികളുടെ സമരവും പ്രതിഷേധവും. ദുരന്തഭൂമിയിലെ കാഴ്ചകൾ, കടലോളം ആഴത്തിലേറ്റ മുറിവുകൾ ഒക്കെയും ഹൃദയത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടി അടിഞ്ഞു കിടക്കുകയായിരുന്നു. എപ്പോഴെന്നറില്ല, ഒരു പക്ഷേ കരിമണൽ ഖനന വാർത്തകളാവാം, ചാവുകടൽ എന്ന കഥ ഉള്ളിൽ തിരയിളക്കി. സൂനാമി സ്മാരകത്തിൽ ചാരിയിരുന്ന സജീവൻ തന്നെയാണ് ചാവുകടലിലെ ആന്തപ്പൻ.

 

ചാവുകടലല്ല എന്റെ ഏറ്റവും മികച്ച കഥ. പക്ഷേ, ചാവുകടൽ പോലെ ഞാൻ അത്രമേൽ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മറ്റൊരു കഥയില്ല. കഴിഞ്ഞ വർഷത്തെ മികച്ച ചെറുകഥയ്ക്കുള്ള പുന്നപ്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ (ഫാസ്) അവാർഡ് ചാവുകടലിനായിരുന്നു. കഥ വായിച്ചാണ്, തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമിതി ഉദ്ഘാടനത്തിന് അവരുടെ സത്യഗ്രഹപ്പന്തലിലേക്ക് എന്നെ ക്ഷണിച്ചത്!

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Madhu Thripperunthura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com