ADVERTISEMENT

മലയാള കവിതയുടെ മുത്തശ്ശി ബാലാമണിയമ്മയ്ക്ക് ആദരം അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ബാലാമണിയമ്മയുടെ‌ 113 –ാം ജന്മദിനത്തിൽ ദേവിക രാമചന്ദ്രൻ വരച്ച ബാലമണിയമ്മയുടെ മനോഹരമായ ചിത്രത്തോടൊപ്പമാണ് ഗൂഗിളിന്റെ പ്രവേശനകവാടം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

 

നീർമാതളം പോലെ മലയാളസാഹിത്യവും പൂചൂടി നിന്ന നാലപ്പാട്ട് തറവാട്ടിൽ ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി 1909 ജൂലൈ 19 –നാണ് ബാലാമണിയമ്മയുടെ ജനനം. അമ്മാവനായിരുന്ന നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരമായിരുന്നു ബാലമണിയമ്മയുടെ പാഠശാല. 

 

അന്നുവരെ കവിതയ്ക്കുമുൻപിൽ ആൺപേരുകൾ മാത്രം മുഴങ്ങികേട്ട മലയാളസാഹിത്യ ചരിത്രത്തിലേയ്ക്ക് ഉറച്ചചുവടുകളുമായി കയറിവന്ന് സ്വന്തം ഇരിപ്പിടം ഉറപ്പിച്ചു ബാലാമണിയമ്മ. അങ്ങനെ സാഹിത്യ ചരിത്രത്തിൽ മലയാളകവിതയുടെ മുത്തശ്ശി എന്ന വിളിപ്പേര് സ്വന്തമാക്കി.

 

ആദ്യ കവിതാസമാഹാരമായ കൂപ്പുകൈ 1930 ലാണ് പുറത്തു വരുന്നത്. കൊച്ചി രാജകുടുംബത്തിന്റെ വകയായി 1947ല്‍ സാഹിത്യനിപുണ ബഹുമതി ബാലാമണിയമ്മയെ തേടിയെത്തി. 1949 വരെയുള്ള കാലം കവയിത്രി മാതൃസ്നേഹത്തെപ്പറ്റി ആയിരുന്നു പാടിയത് . 1968 വരെയുള്ള സമയം മാനുഷികതയുടെ അന്ത:സംഘർഷങ്ങളും മൂല്യബോധങ്ങളും അവതരിപ്പിച്ചു. തുടർന്നുള്ള മൂന്നാംഘട്ടത്തിലാണ്‌ ദാർശനിക ഭാവങ്ങളുടെ ആവിഷ്കാരം കവിതകളിൽ ഉണ്ടാകുന്നത്. അതുകൊണ്ടു മൂന്നു കാലഘട്ടങ്ങളായി ബാലാമണിയമ്മയുടെ കാവ്യജീവിതത്തെ തരം തിരിക്കാം. സ്ത്രീത്വത്തിന്റേതായ എല്ലാ ഭാവങ്ങളും കവിതകളിൽ ഉണ്ടെങ്കിലും ശക്തമായ ഭാഷയും വിഷയവും ആവിഷ്കരിക്കാൻ എഴുത്തുകാരി ശ്രദ്ധിച്ചിരുന്നു. 

 

പകരം വയ്ക്കാനില്ലാത്ത തന്റെ എഴുത്തുകൾക്കൊപ്പം പകരംവയ്ക്കാനില്ലാത്ത മറ്റൊരു സമ്മാനം കൂടി ബാലമണിയമ്മ മലയാളത്തിനു സമ്മാനിച്ചു– കമലസുരയ്യ എന്ന മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി.

 

ജൂലൈ 19 ബാലാമണിയമ്മയുടെ മറ്റൊരു പിറന്നാൾ ദിനം കൂടി കടന്നു പോകുമ്പോൾ മലയാളികൾക്കൊപ്പം രാജ്യം മുഴുവനും ബാലാമണിയമ്മയെ ഓർമിക്കുന്നു...

 

Content Summary: Google doodle pays tributes to grandmother of malayalam poetry Balamani Amma on 113th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com