ADVERTISEMENT

അമ്മയും മകളും. ബന്ധങ്ങളിൽ ഏറ്റവും ജീവത്തായതും ജീവസ്സുറ്റതും. പെൺജീവിതത്തിന്റെ സത്യവും നേരും. ഏറ്റവും തനിമയായതും അരുമയായതും. ഒരു ജീവിതത്തിന്റെ മുഴുവൻ ചൈതന്യവും ഊർജപ്രവാഹവും. ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ടതും ഇതേ ബന്ധം തന്നെ. എന്നാൽ ശിഥിലമായ ബന്ധങ്ങൾ സൃഷ്ടിച്ച ദാരുണ പ്രത്യാഘാതങ്ങൾക്കും കണക്കില്ല. അത്തരം കഥകൾ പുറത്തുവന്നു തുടങ്ങിയതും അടുത്തിടെ മാത്രമാണ്. 2020 ൽ ബുക്കർ സമ്മാനത്തിനു പരിഗണിക്കപ്പെട്ട ഇന്ത്യ കൂടി പശ്ചാത്തലമായ അവ്നി ദോഷിയുടെ ഗേൾ ഇൻ വൈറ്റ് കോട്ടൺ എന്ന നോവലിൽ മകൾ അമ്മയെ ശത്രുപക്ഷത്തു നിർത്തുന്നുണ്ട്. അടുപ്പവും അകൽച്ചയും സ്നേഹത്തിനൊപ്പം ഇടകലരുന്നതോടെ കുടുംബാന്തരീക്ഷം സംഘർഷഭരിതമാകുന്നതിന്റെ തീക്ഷ്ണ മുഹൂർത്തങ്ങളാണ് ആ നോവലിനെ ശ്രദ്ധേയമാക്കിയതും. ഈ പരമ്പരയിൽ ഒടുവിലത്തേതാണ് കാനഡയിൽ നിന്നുള്ള എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ലീ മക് ലാരന്റെ സ്ഫോടനാത്മകമായ ഓർമക്കുറിപ്പ്. ‘Where you end and I begin’. നീ നിർത്തുമ്പോൾ തുടങ്ങുന്ന എന്റെ കഥ. 

മക് ലാരൻ അമ്മയുടെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വീണുപോയത് 13–ാം വയസ്സിലാണ്. ആഘോഷപ്പാർട്ടിക്കിടെ തനിക്കുനേരേ നടന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പറയുമ്പോൾ. അമ്മ സെസ്സിയുടെ പെട്ടെന്നുള്ള പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അവർ മകൾക്ക് ഒരു നല്ല ചായയുണ്ടാക്കിക്കൊടുക്കുകയാണ് ഉടൻ ചെയ്തത്. (തനിക്കൊരു മകളുണ്ടെങ്കിൽ, അവൾ പീഡിപ്പിക്കപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയാൽ കുളിക്കാൻ ഡെറ്റോൾ ഒഴിച്ച ചൂടുവെള്ളം കൊടുക്കുമെന്നു പറഞ്ഞതിന്റെ പേരിൽ എന്റെ കഥയെഴുതിയ മാധവിക്കുട്ടി ഒരിക്കൽ വിവാദത്തിൽപ്പെട്ടിരുന്നു). മനസ്സിന്റെ ആഘാതം പൂർണമായും വിട്ടുമാറാനുള്ള മന്ത്രശക്തി ചായയ്ക്കുണ്ടെന്നതുപോലെ. അതിനുശേഷം അവർ മകളോടു പറയാൻ തുടങ്ങി. ബാല്യകാലം മുതൽ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച്. 12–ാം വയസ്സിൽ സെസ്സി പീഡനത്തിരയായി. ക്രൂരതയിൽ അധിഷ്ഠിതമായ ശാരീരിക ബന്ധം മാത്രമായിരുന്നു അത്. എന്നാൽ പ്രണയമാണെന്നു തെറ്റിധരിപ്പിച്ച് അടുത്ത മൂന്നു വർഷം പീഡനം തുടർന്നു. 

 

അമ്മയുടെ ‘എന്റെ കഥ’ കേട്ടപ്പോൾ മക് ലാരന് ആശ്വാസമാണു തോന്നിയത്. ഒപ്പം അനിയന്ത്രിത ഭീതിയും. പിന്നീടുള്ള ജീവിതത്തിൽ സെസ്സിയുടെ കഥ മകളെ വേട്ടയാടാതിരുന്ന ഒരു ദിവസം പോലും, ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. 21–ാം വയസ്സിലായിരുന്നു സെസ്സിയുടെ വിവാഹം. ഏതാനും വർഷത്തിനുള്ളിൽ ആ ബന്ധത്തിൽ നിന്ന് ഒളിച്ചോടാൻവേണ്ടിമാത്രം. അത്രമാത്രമായിരുന്നു കൗമാരകാലത്തെ ക്രൂരമായ അനുഭവങ്ങൾ. സ്നേഹത്തിൽ, പ്രണയത്തിൽ, ശരീരത്തിൽ വിശ്വസിക്കാനാവാത്തരീതിയിൽ പിന്തുടർന്ന ക്രൂരതകൾ. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെപ്പോലും സാരമായി ബാധിച്ചത്. അമ്മ എന്തുകൊണ്ട് തന്നോടിങ്ങനെ പെരുമാറുന്നു എന്ന മകളുടെ പരാതിക്കും അതോടെ അവസാനമായി. 

 

സെസ്സിയും മാധ്യമപ്രവർത്തകയാണ്. എഴുത്തുകാരിയാണ്. ആ കുടുംബത്തിൽ വേറെയും എഴുത്തുകാരുണ്ട്. എന്നാൽ പതിറ്റാണ്ടുകൾക്കുശേഷം പുറത്തുവന്ന പുസ്തകത്തിലൂടെ മാത്രമാണ് സെസ്സിയെ പീഡിപ്പിച്ചയാളെ സമൂഹം തിരിച്ചറിഞ്ഞത്. 

 

അമ്മയും മകളും തമ്മിലുള്ള സംഭാഷണം മാത്രമല്ല മക് ലാരന്റെ പുസ്തകം. മാതൃത്വത്തെക്കുറിച്ചുള്ള അഗാധവും തീക്ഷ്ണവുമായ പഠനം കൂടിയാണ്. സ്വയം അമ്മയായപ്പോഴാണ് മക് ലാരൻ സ്വന്തം അമ്മയെ മനസ്സിലാക്കുന്നതും അവരുടെ വേദനകൾ ഉൾക്കൊള്ളുന്നതും. അതിനു വർഷങ്ങൾ ഏറെയെടുത്തു. അപ്പോഴേക്കും അവരിരുവരും ജീവിതത്തിൽ എത്രയോ കാതം പിന്നിട്ടിരുന്നു. അമ്മയ്ക്ക് ഇരയാകേണ്ടിവന്ന പീഡനത്തിന്റെ കഥകൾ മകൾ പറയുക മാത്രമല്ല, വേറെയും ഇരകളുടെ ഉള്ളു പൊള്ളുന്ന അനുഭവങ്ങളുമുണ്ട്. അക്രമികളോട് ഒരു ദയയവും കാണിക്കാത്ത ഓർമക്കുറിപ്പാണിത്. ഇരകളോട് അനന്തമായ കാരുണ്യമുള്ളതും ഭയരഹിതമായി ലോകത്തെ നോക്കുന്നതും. 

 

അമ്മയുടെ കൂടി അനുവാദം വാങ്ങിയിട്ടാണ് മകൾ എന്റെ കഥ പ്രസിദ്ധീകരിച്ചത്. 

എന്നും ഞാൻ അമ്മയുടെ മകളാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും. എനിക്കാകെ വേണ്ടത് മകൾ എന്ന നിലയിൽ അമ്മയുടെ സ്നേഹവും പരിഗണനയും മാത്രമാണ്: മക് ലാരൻ എഴുതുന്നു. 

 

അമ്മ–മകൾ ബന്ധം തന്നെയാണ് പുസ്തകത്തിന്റെ കാതൽ. എന്നാൽ ഇതൊരു പൂർണമായ സ്നേഹക്കുറിമാനമോ ബന്ധത്തിന്റെ അർഥം തിരയുന്ന പുസ്തകമോ അല്ല. അപൂർണമായ സ്നേഹബന്ധത്തിന്റെ കഥയാണ്. മകളെ സ്നേഹിക്കാൻ കൊതിച്ച അമ്മയുടെയും അമ്മയെ അംഗീകരിക്കാൻ തയാറായ മകളുടെയും കഥ കൂടിയാണ്. വിജയിച്ചില്ലെങ്കിലും അവർ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും എന്നും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും. 

 

Content Summary: Where you end i begin by leah MacLaren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com