ADVERTISEMENT

അനൂപ് രാമകൃഷ്ണൻ സംവിധാനം ചെയ്ത വാനപ്രസ്ഥ വഴികളിൽ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ദൃശ്യത്തിൽ നിറഞ്ഞൊഴുകുന്ന നിള കാണാം. നിളയിൽ നീളേ പെയ്യുന്ന മഴയും. തൊട്ടടുത്ത സീനിൽ മൂകാംബിക ക്ഷേത്രമാണ്. അവിടെയും മഴ പെയ്യുന്നു.

മഴയ്ക്കു മീതെ കേൾക്കാം. ശ്രദ്ധിച്ചാൽ വ്യക്തമായി കേൾക്കാം. മഴയുടെ ആരവത്തിന്റെ പശ്ചാത്തലത്തിൽ തന്നെ.

ഒരുപക്ഷേ, വന്നിരിക്കില്ല എന്ന വാക്കുകൾ. ആത്മാവിൽ നിന്ന് ഒഴുകുമ്പോൾ കഥയും കവിതയാണെന്നു പറഞ്ഞ എംടിയുടെ നെഞ്ചോടുചേർന്ന വാക്കുകൾ. ആ വാക്കുകളിലാണ് അനൂപ് രാമകൃഷ്ണൻ എന്ന സംവിധായകന്റെ മനസ്സും ക്യാമറയും ഫോക്കസും ചെയ്യുന്നത്. ഈ ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ സവിശേഷത ഒരു കലാകാരന്റെ മനസ്സ് മറ്റൊരു കലാകാരൻ കണ്ടെത്തുന്നതിന്റെ അപൂർവതയാണ്, അതിശയകരമായ ഇഴുകിച്ചേരലാണ്.

 

(എംടിയുടെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളിൽ ഒന്നാണ് കാത്തിരിപ്പ്. മഞ്ഞിൽ തുടങ്ങിയ കാത്തിരിപ്പ്. വിമലയുടെ കാത്തിരിപ്പ്. മഞ്ഞുറഞ്ഞ തടാകതീരത്ത് ചോരയിൽ അലിഞ്ഞുചേർന്ന പ്രണയത്തിനു വേണ്ടിയുള്ള തപസ്സിനു സമാനമായ കാത്തിരിപ്പ്. അല്ല തപസ്സ് തന്നെ. അല്ലെങ്കിൽ ഏതു പ്രണയമാണ് തപസ്സല്ലാത്തത്. കാത്തിരിപ്പിന്റെ വിരഹതീരങ്ങളിൽ അലയാതിരുന്നിട്ടുള്ളത്. ജൻമത്തിന്റെ അവസാന പടിയിലും നോവിക്കാതിരുന്നിട്ടുള്ളത്. ഇരുട്ടുവീണ വഴിയിൽ മഞ്ഞിക്കത്തുന്ന വഴിവിളക്കായും വെളിച്ചത്തിൽ നേർത്ത ഇരുട്ടായും മനസ്സിനെ വലയം ചെയ്യാതിരുന്നിട്ടുള്ളത്. മഞ്ഞിലെ കാത്തിരിപ്പിന്റെ സാഫല്യമല്ലേ വാനപ്രസ്ഥത്തിൽ ... എന്നൊരു ചോദ്യമുണ്ട് എംടിയുടെ സാഹിത്യപ്രപഞ്ചത്തിൽ അദൃശ്യമെങ്കിലും അവ്യക്തമായി).

 

അമ്പലപരിസരങ്ങഴിലൊക്കെ ഒരിക്കൽക്കൂടി നടന്നു. തൊഴാനെത്തിയ കുടുംബങ്ങൾ ചുറ്റിനടക്കുന്നത് നോക്കി. അതിലൊന്നുമില്ല. വന്നത് വെറുതെയായിട്ടൊന്നുമില്ല. തൊഴുതല്ലോ എന്നു സമാധാനിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ വന്നിരിക്കില്ല. അല്ലെങ്കിൽ തൊഴുതുമടങ്ങിയിരിക്കും.

എംടി ഡോക്യുമെന്ററിയിൽ പറയുന്നു

 

വാനപ്രസ്ഥം എന്നു പറഞ്ഞാൽ ഈ ജീവിതത്തിന്റെ ഒരവസ്ഥയാണ്. ഭൗതികമായതെല്ലാം വിട്ടിട്ട്, സന്യാസത്തിനു തൊട്ടുമുമ്പുള്ള അവസ്ഥ. ആ നിലയിൽ ഞാനീ മാഷേം വിനോദിനി എന്നു പറയുന്ന കഥാപാത്രത്തെയും വച്ചുകൊണ്ട് ആലോചിച്ചു. വിനോദിനി എന്ന കഥാപാത്രത്തിന് പ്രേരണ നൽകിയിട്ടുള്ളത് ഞാൻ ചെറുപ്പക്കാലത്ത് പഠിപ്പിച്ചിരുന്ന കാലത്ത്, ട്യൂട്ടോറിയലിലൊക്കെ പഠിപ്പിച്ചിരുന്ന കാലത്ത്, ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളിൽ ഒരാൾ. ആ കുട്ടി ഇന്നിപ്പോൾ ഇല്ലാന്ന് ഞാനിപ്പഴാ അറിയുന്നത്.

 

എംടിയെക്കുറിച്ച് എന്ത് എഴുതുമ്പോഴും ദൃശ്യം ചിത്രീകരിക്കുമ്പോഴും ഏതു കലാകാരനും നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. ഇനി പുതുതായി എന്ത് എഴുതും. ഏതു പുതിയ ദൃശ്യത്തിലൂടെയാണ് എംടിയെ അവതരിപ്പിക്കുക. എംടി സാഹിത്യത്തെ പരിചയപ്പെടുത്തുക. എംടി മലയാളിയുടെ മുഴുവൻ സ്വത്തും അഭിമാനവുമായതുകൊണ്ടുതന്നെ, മലയാളിയെ പുതുതായി എന്തെങ്കിലും പറഞ്ഞു പരിചയപ്പെടുത്തുക അസാധ്യമെന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ സർഗാത്മക വ്യാപാരമാണ്. അനൂപ് രാമകൃഷ്ണൻ എന്ന ക്രിയേറ്റീവ് ഡയറക്ടറും ഈ പ്രതസന്ധി ഏറ്റവും തീവ്രമായി നേരിട്ടിട്ടുണ്ട്. എന്നാൽ അതിനെ വിജയകരമായി മറകടന്നിട്ടുമുണ്ട്. എംടി അനുഭവങ്ങളുടെ പുസ്തകം എന്നു പേരിട്ട ദേശീയ പുരസ്‌കാരം നേടിയ കൃതിയിൽ ഉൾപ്പെടുത്തിയ 5  ഡോക്യുമെന്ററികളുടെ തിരക്കഥയിലും എംടി അനുഭവത്തിന് അനൂപ് പുതിയ മാനങ്ങളും തലങ്ങളും നൽകുന്നത് കാണാനും അനുഭവിക്കാനുമാകും. പ്രത്യേകിച്ച് വാനപ്രസ്ഥ വഴികളിൽ.  ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയിൽ നിന്നുള്ള വരികളാണ് തലക്കുറിയായി അനൂപ് സ്വീകരിച്ചത്.

 

നിങ്ങളുടെ മോക്ഷത്തിനു വേണ്ടിയാണ് ഞാൻ തപസ്സ് ചെയ്യുന്നത്. നിങ്ങളുടെ സുഖത്തിനു വേണ്ടി ഞാൻ ദുഖിക്കുന്നു. ഈ ദുഖമെങ്കിലും എനിക്കു തരൂ.... പഴയ കൗമാരക്കാരന്റെ പ്രസരിപ്പോടെ നടക്കുന്ന മാഷ്. ഒരു പക്ഷേ വന്നിരിക്കില്ല എന്ന നിരാശയെ അദ്ദേഹം മറികടക്കാൻ ശ്രമിക്കുന്നത് മൂകാംബികയിൽ തൊഴുതല്ലോ എന്ന ആശ്വാസം കൊണ്ടാണ്. എന്നാലും കണ്ണുകൾ ആരെയോ തേടുന്നുണ്ട്. ആൾക്കൂട്ടത്തിൽ.

ജീപ്പ് അങ്ങാടി കടന്ന് പുതുതായി വന്ന ഹോട്ടലുകൾ കടന്ന് കാട്ടുപാതയിൽ എത്തുംവരെ അവർ സംസാരിച്ചില്ല.

 

നമ്മൾ രണ്ടാളും മാത്രമാകുമ്പോൾ.... അവളെന്താണ് പറയാൻ പോകുന്നതെന്ന് ഉൽകണ്ഠ തോന്നി. അതു കാണിക്കാതെ ചോദിച്ചു.. ഉം....

കുടജാദ്രിക്ക് അങ്ങനെയൊരു വശ്യതയുണ്ട്. രണ്ടാള് അടുത്തടുത്ത് ഇരുന്നാലും ഒരുപക്ഷേ മണിക്കൂറുകളോളം ഒന്നും മിണ്ടാതെ ഇരുന്നുപോകും. ഒരു വാക്കു പോലും തുണയില്ലാത്ത അവസ്ഥ.

mt-anubhavangalude-pusthakam

 

വാനപ്രസ്ഥം എന്ന കഥയിലെ കയറ്റിറക്കങ്ങളിലൂടെ എത്രതവണ കയറിയിറങ്ങിയ വായനക്കാരനെയും പിടിച്ചിരുത്താനും വിസ്മയിപ്പിക്കാനും കഴിയുന്നുണ്ട് അനൂപിന്റെ ഡോക്യുമെന്ററിക്ക്. വാനപ്രസ്ഥ വഴികളിൽ എന്നത് മറ്റൊരു, വ്യത്യസ്തമായ എന്നാൽ പരസ്പര പൂരകമായ സൃഷ്ടി കൂടിയാകുന്നുണ്ട്.  ഋതുഭേദം.

 

കുടജാദ്രിയിൽ നിന്ന് മുകാംബികയിലേക്കുള്ള തിരച്ചിറക്കത്തിന്റെ പശ്ചാത്തലത്തിൽ എംടിയുടെ ശബ്ദം ഉയർന്നുകേൾക്കുമ്പോഴാണ് നിളയിലെ മഴയിൽ തുടങ്ങിയ ഡോക്യുമെന്ററിയുടെ അവസാന ദൃശ്യം തെളിയുന്നത്.

 

എംടിയെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏതു പുസ്തകത്തിൽ നിന്നും വ്യത്യസ്തമാണ് അനൂപ് രാമകൃഷ്ണന്റെ രൂപപരമായ പരീക്ഷണത്തിൽ നിന്ന് പുറത്തിറങ്ങിയത്.

എംടി സാഹിത്യവുമായി ബന്ധപ്പെട്ട 16 അഭിമുഖങ്ങൾ. സിനിമയുമായി ബന്ധപ്പെട്ടത് 124. ബന്ധങ്ങളും ബന്ധുക്കളും പോലും ഇവിടെ അണിനിരക്കുന്നു.

എംടി- നമ്പൂതിരി, മമ്മൂട്ടി, അശ്വതി എന്നീ സംഭാഷണങ്ങൾ.

5 ഡോക്യുമെന്ററികളും ഒട്ടേറെ അപൂർവ ചിത്രങ്ങളും ഇലസ്‌ട്രേഷനുകളും.

 

ഇങ്ങനെയൊരു പുസ്തകം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു കലാകരന് സൃഷ്ടിക്കാനാവൂ. കലാജീവിതത്തിന്റെ ആകെത്തുക. തപസ്യയുടെ ഫലം. അനുഭവങ്ങളുടെ പുസ്തകത്തിലൂടെ തന്റെ ജൻനിയോഗമായിരിക്കാം അനൂപ് പൂർത്തിയാക്കിയത്. വൈകിയെത്തിയ ദേശീയ പുരസ്‌കാരം അനൂപിന് ലഭിച്ച കാവ്യനീതിയാണ്. പൂവിന് ആത്മഗന്ധം ഒളപ്പിക്കാനാവില്ല എന്നു പറയും പോലെ ഒരു കലാകാരന്റെ ഹൃദയ ചൈതന്യവും സുഗന്ധവും നിറഞ്ഞുനിൽക്കുന്ന പുസ്തകം.

ദൈവം മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ട് ചോദിച്ചെന്നു കരുതുക. നിനക്കെന്തു വേണം.

അക്ഷമയോടെ മറുപടി പറഞ്ഞേക്കാം, ഈ ജീവിതത്തേക്കാൾ ജീവസ്സുറ്റ ജീവിതം.

 

കാലത്തെ അതിജീവിച്ച പുസ്തകങ്ങളിലൂടെ എംടി അനശ്വരനായി തുടരുന്നു. ആ ജീവിതത്തിനും കലയ്ക്കുമൊപ്പം അനുയാത്ര ചെയ്ത് അനൂപ് രാമകൃഷ്ണനും. അത് ആരൊക്കെയോ തിരിച്ചറിയുന്നു എന്നതാണ് ദേശീയ പുരസ്‌കാരം എന്ന അംഗീകാരം.

എംടിയെക്കുറിച്ചുള്ളതെല്ലാം ഈ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിൽ ഇല്ലാത്തതൊന്നും എംടിയിൽ ഇല്ല. ഇങ്ങനെയൊരു വിശേഷണം യാഥാർഥ്യമാക്കിയ ഏക പുസ്തകമാണ് എംടി അനുഭവങ്ങളുടെ പുസ്തകം. അനൂപ് രാമകൃഷ്ണൻ എന്ന കലാകാരന് മാത്രം കഴിയുന്ന വിസ്മയം. 

 

Content Summary: MT Anubhavangalude pusthakam, book by Anoop Ramakrishnan 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com