ADVERTISEMENT

അനസ് ഹജാസ് എന്ന മനുഷ്യനെ ഞാൻ അറിയുന്നത് മരണവാർത്തയിലൂടെയാണ്. അതിന് മുന്നേ പലർക്കും അറിയാവുന്ന വ്യക്തിയാണ്. സ്കേറ്റിങ്ങിനോട്‌ ഹരമുള്ള ഒരാളാണ്. സ്കേറ്റിങ് ബോർഡിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അനസ് പങ്കുവച്ച ദൃശ്യങ്ങൾ കാണുന്നതും അതിന് ശേഷമാണ്. ഹരിയാനയിലെ സിഖുകാരെക്കുറിച്ചും അവരുടെ അരയിലെ കൃപാണം എന്ന ആയുധത്തെക്കുറിച്ചുമൊക്കെ അവസാന വിഡിയോയിൽ പറയുന്നുണ്ട്. നാട് കാണുക, ഒപ്പം പലർക്കും പ്രചോദനം ആവുക എന്നെല്ലാം ആ മനുഷ്യൻ കരുതിയിട്ടുണ്ടാവണം.

 

പക്ഷേ, ആ മരണവാർത്തക്ക് താഴെ കണ്ട കമന്റുകളും ചിരികളും അധിക്ഷേപങ്ങളും അറപ്പ് തോന്നിപ്പിക്കുന്നു. അയാളെന്തോ മഹാപാതകം ചെയ്തപോലെയോ

മരണം ഇരന്നുവാങ്ങിയ പോലെയോ ആളുകളുടെ സഹതപിക്കൽ അരങ്ങേറുന്നുണ്ട്. ഒരുപക്ഷേ, അയാൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നെങ്കിൽ ഇന്ന് പുച്ഛിച്ചു തള്ളുന്നവർ തന്നെ നാടിന്റെ അഭിമാനം എന്ന് പുകഴ്ത്തിയേനെ. ഇനി ആരും ഇങ്ങനെയുള്ള മണ്ടത്തരം കാണിക്കരുതെന്ന് ഉപദേശിക്കുന്ന 'ബുദ്ധി'മാന്മാരെയും കണ്ടു. പത്രത്തിൽ ദിവസവും വരുന്ന വാഹനാപകടങ്ങൾ മുഴുവൻ സ്കേറ്റിങ് ചെയ്തിട്ടല്ല. ഈ ലോജിക് അനുസരിച്ചാണെങ്കിൽ ഡ്രൈവിങ് തന്നെ മണ്ടത്തരമല്ലേ.

 

ശരിക്കും മലയാളിയുടെ പ്രശ്നം എന്താണ്. ജീവിതത്തെ നിങ്ങൾ നോക്കിക്കാണുന്ന പോലെ തന്നെ മറ്റുള്ളവരും നോക്കിക്കാണണം എന്ന ശാഠ്യം എന്തിനാണ്. ജീവിതത്തെക്കുറിച്ച് നിങ്ങൾക്കുള്ള കൺസപ്റ്റല്ല മറ്റൊരാളുടേത്. അതുകൊണ്ടാണ് എൻജിനീയറിങ് ഇഷ്ടമില്ലാത്ത എൻജിനീയേഴ്‌സിനെയും ആതുരസേവനം ഇഷ്ടമില്ലാത്ത ഡോക്ടർമാരെയും നിർമിച്ചെടുക്കാൻ വെപ്രാളപ്പെടുന്നത്. അച്ഛന് കഴിയാതെ പോയത് മകനിലൂടെ സാധിക്കുക എന്ന ആഗോള വിഡ്ഢിത്തം പ്രാക്ടീസ് ചെയ്യുന്നത്.

 

ഇന്ന് അസാധാരണമായി തോന്നുന്ന അപരന്റെ ചോയ്സ് നാളെ സമൂഹത്തിന് സാധാരണമാവും. ഇന്നലെകളിൽ ഇവിടെ ജീവിച്ചവർക്ക് ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന ധാരണകളോ അഭിപ്രായങ്ങളോ അല്ല ഇന്നത്തെ മനുഷ്യർക്കുള്ളത്. അതല്ല നാളെയുള്ള മനുഷ്യർക്ക് ഉണ്ടാവുക. അനസ് അയാൾക്കിഷ്ടമുള്ള വഴികളിലൂടെ യാത്ര ചെയ്ത മനുഷ്യനാണ്. അയാൾ ജീവിച്ചുമരിച്ചത് അയാളുടെ വഴിനടത്തങ്ങൾക്കിടയിലാണ്.ആ മനുഷ്യന്റെ വേർപാടിലും അയാൾക്ക് തൊടാൻ കഴിയാതെ പോയ സ്വപ്നത്തെ ഓർത്തും വേദനയുണ്ട്. പക്ഷേ, ഇനിമേൽ അവനവന്റെ ഇഷ്ടങ്ങളും സാഹസികതയും വേണ്ടെന്ന് വയ്ക്കണമെന്ന് പറയുകയല്ല വേണ്ടത്. മറ്റൊരു അനസ് ഉണ്ടാകരുതെന്നുമല്ല,

ലക്ഷ്യങ്ങൾക്ക് പുറകേ അനസ് ഹജാസിനെ പോലെ കുതിക്കണം എന്ന് തന്നെയാണ് പഠിക്കേണ്ടത്. തോറ്റാലും ജയിച്ചാലും അവനവന്റെ സ്വപ്നത്തെ തോട്ടിൽ കളഞ്ഞിട്ടുള്ള ആ 'പെർഫെക്ട് ജീവിതം' വെറും വെറുതെയാണ്. എത്ര കാലം ജീവിച്ചു എന്നതല്ല, ഒരു ദിവസമെങ്കിലും സന്തോഷത്തോടെ ജീവിച്ചോ എന്നതാണ് ഒടുവിൽ ശേഷിക്കുന്ന ചോദ്യം. ആ ചോദ്യോത്തരത്തിന് നൂറ് മാർക്കാണ് അനസിന്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com