ADVERTISEMENT

നഷ്ടപ്പെട്ടു പോയി എന്നു കരുതിയ ഒരു പുസ്തകത്തിന്റെ 45 വർഷത്തിനു ശേഷമുള്ള വീണ്ടെടുക്കലാണിത്. കവിയും ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ 1977ൽ  രചിച്ച് തൊടുപുഴയിലെ മോഡേൺ ബുക്സ് പ്രസിദ്ധീകരിച്ച ‘നിവേദ്യം’ എന്ന നോവലിന്റെ ഒരു കോപ്പി പോലും എഴുത്തുകാരന്റെ കയ്യിൽ ഇല്ലായിരുന്നു. മുവ്വാറ്റുപുഴ ഗീതാ പ്രസിൽ അച്ചടിച്ച പുസ്തകത്തിന് എട്ട് രൂപയായിരുന്നു മുഖ വില. അതെല്ലാം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. കയ്യെഴുത്തു പ്രതിയും നഷ്ടപ്പെട്ടു. 45 വർഷം മുൻപ് ഇറങ്ങിയ പുസ്കത്തിന്റെ കോപ്പി കിട്ടാൻ കുറേ തിരഞ്ഞു. ബന്ധു മിത്രങ്ങൾക്ക് നൽകിയതൊക്കെ തിരഞ്ഞു പോയി. പുസ്തകം മടക്കി വാങ്ങാൻ പഴയകാല മിത്രങ്ങളിൽ പലരെയും സന്ദർശിച്ചു. നീട്ടിയ കയ്യിലേക്കു കിട്ടാത്ത ഭഗവൽ പ്രസാദം പോലെ – നിവേദ്യം കിട്ടാക്കനിയായി. വീടിനടുത്ത ഗ്രന്ഥശാലയിൽ കൊടുത്ത കോപ്പിയും കണ്ടെത്താനായില്ല. 

ഒരുപാട് അന്വേഷിച്ച ശേഷം നാട്ടുകാരനായ സദാനന്ദൻ പാണാവള്ളിക്ക് നൽകിയ ഒരു കോപ്പി തിരിച്ചു കിട്ടി. അവസാന പേജുകൾ ചിലതെല്ലാം നഷ്ടപ്പെട്ടിരുന്നു. ചിതലിന്  ക്ലൈമാക്സ് അത്രയ്ക്ക് ഇഷ്ടമായിരിക്കാം. ഓർമയിൽ നിന്നെഴുതിയ ക്ലൈമാക്സോടെയാണ് രണ്ടാം പതിപ്പ് പൂർത്തിയാക്കിയത്. അര നൂറ്റാണ്ടോളം മുൻപെഴുതിയ നോവലിന്റെ രണ്ടാം പതിപ്പിന് വഴിയൊരുങ്ങിയത് അങ്ങനെയാണ്. നോവലിസ്റ്റിന് പ്രതിഫലം അന്ന് 50 കോപ്പി പുസ്തകങ്ങളായിരുന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയാണ് അവതാരിക എഴുതിയ രണ്ടാം പതിപ്പിന്റെ പ്രസാധകർ ബൂക്ഡ് പബ്ലിഷേഴ്സാണ്. 

poochakkal-shahul-with-nivedyam-second-edition1
നിവേദ്യത്തിന്റെ പുതിയ പതിപ്പിന്റെയും പഴയ പതിപ്പിന്റെയും കവർ.

ഓഗസ്റ്റ് 14 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2. 30ന്  ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ അക്ഷര ജ്വാലയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ചടങ്ങിൽ കൂത്താട്ടുകുളം വിജയകുമാർ വിദ്വാൻ രാമകൃഷ്ണന് നൽകി പുസ്തകം പ്രകാശനം ചെയ്യും. അക്ഷര ജ്വാല പ്രസിഡന്റ് എസ്. ശർമിള അധ്യക്ഷത വഹിക്കും. മുഹമ്മദ് പുഴക്കര മുഖ്യ പ്രഭാഷണം നിർവഹിക്കും. മുതുകുളം സോമനാഥ് പുസ്തകം പരിചയപ്പെടുത്തും. 

മുന്നൂറിലധികം നാടകങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ച പൂച്ചാക്കൽ ഷാഹുൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. നാല് സിനിമകൾക്കും പാട്ടെഴുതി. മൊഴി ( കവിതകൾ), ആത്മാവിന്റെ സ്വകാര്യങ്ങൾ ( ചെറുകഥകൾ), രംഗഗീതങ്ങൾ( ഗാന സമാഹാരം), തേനും വയമ്പും ( കവിതകൾ), അതെന്റെ രക്തം മനുഷ്യന്റെ രക്തം ( കവിതകൾ), മഞ്ചലേറ്റിയ ഗീതങ്ങൾ( നാടക ഗാനസ്മരണകൾ) എന്നിവയാണ് മറ്റ് കൃതികൾ.

നിവേദ്യം – ആമുഖം 

ആ കയ്യൊപ്പിട്ടത് കാലം! 

സസ്നേഹം, 

പൂച്ചാക്കൽ ഷാഹുൽ ‌ഒപ്പ് 

ഒരു ആമുഖം എഴുതി അവസാനിപ്പിക്കേണ്ടത് രീതിയിലാവാം. പക്ഷേ, ഇവിടെ ആമുഖത്തിന്റെ മുഖക്കുറിയിൽത്തന്നെ ഇങ്ങനൊരു പേരും ഒപ്പും ഞാൻ ചാർത്തട്ടെ. എന്തിനെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടാവാം. 

poochakkal-shahul-with-nivedyam-second-edition2
നിവേദ്യത്തിന്റെ പുതിയ പതിപ്പ്.

45 വർഷം മുൻപ് 1977ലാണ് ഞാൻ നിവേദ്യം എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയുടെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതി ഒപ്പിട്ട് ഒരു സുഹൃത്തിനു നൽകിയത്. പ്രിയപ്പെട്ട സദാനന്ദന്.. എന്നൊരു വാചകം കൂടി ഈ പേരിനും ഒപ്പിനും മുൻപിലുണ്ടായിരുന്നു. ഏതാണ്ട് അരനൂറ്റാണ്ടിനിപ്പുറം ആ ഒപ്പിട്ട കോപ്പി എന്നെ തേടിയെത്തിയില്ലായിരുന്നെങ്കിൽ ഈ പുസ്തകത്തിന് ഇങ്ങനൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവുമായിരുന്നോ? സംശയമാണ്. 

അതെ, അന്ന് ഞാൻ ഇങ്ങനെ എഴുതി ഒപ്പിട്ടിടത്തുനിന്നാണ് ഇപ്പോൾ നിങ്ങളുടെ കയ്യിലിരിക്കുന്ന ഈ പുസ്തകത്തിന്റെ പിറവി. അതിനാൽ മുഖക്കുറിയുടെ തലപ്പത്ത് തന്നെ ഇരിക്കട്ടെ ഓട്ടോഗ്രാഫ്. 

ആ കഥ വിശദമായി പറയാം. 

എന്റെ യൗവനാനുരാഗത്തിന്റെ നാളുകളിലെ കടിഞ്ഞൂൽ സന്താനമാണ് ഈ പുസ്തകം. എഴുത്തിന്റെ വഴിയിൽ എന്റെ തോണി ഏത് കടവാണ് പിടിച്ചു കെട്ടുന്നത് എന്നറിയാത്ത കാലം. 

poochakkal-shahul-with-nivedyam-second-edition3
നിവേദ്യത്തിന്റെ പഴയ പതിപ്പ്.

1977ൽ തൊടുപുഴയിലെ മോഡേൺ ബുക്സ് പുസ്കമാക്കി പുറത്തിറക്കിയതാണ് ‘നിവേദ്യം’. നാടകകൃത്തായ മുഹമ്മദ് പുഴക്കരയായിരുന്നു അണിയറ ശില്പി. നോവലിസ്റ്റിന് അന്നു പ്രതിഫലം 50 കോപ്പി. അതെല്ലാം പ്രിയപ്പെട്ടവർക്കായി നൽകി. പിന്നീടെപ്പോഴോ ആണ് ഞാനതു തിരിച്ചറിഞ്ഞത്:. 50കോപ്പികളിൽ ഒന്നുപോലും കയ്യിലില്ല. കയ്യെഴുത്തുപ്രതിയുമില്ല. 

പിന്നീട് ആനുകാലികങ്ങളിലെ കഥയെഴുത്തിൽ നിന്നു നാടക ഗാനങ്ങളുടെ കടവിലേയ്ക്കു മെല്ലെ ഞാൻ തുഴഞ്ഞു ചെന്നു.  മനസ് അന്നേ പറഞ്ഞിരുന്നു, പാട്ടെഴുത്തുകാരൻ ആവണമെന്ന്. അധ്യാപന ജോലിക്കൊപ്പം അവധി ദിനങ്ങളിൽ നാടക ക്യാംപുകളിലേക്കും സഞ്ചരിച്ച് പാട്ടൊരുക്കി. 300ൽ പരം നാടകങ്ങൾ , 4 സിനിമകൾ. 

ഗന്ധർവ സംഗീതം പൊഴിച്ച എം.എസ്.ബാബുരാജ്, വി.ദക്ഷിണാമൂർത്തി, അർജ്ജുനൻ മാസ്റ്റർ, ജയവിജയ തുടങ്ങിയ അനുഗ്രഹീതർക്കൊപ്പം പാട്ടൊരുക്കി. ഇതിനിടയിൽ ആനുകാലികങ്ങളിൽ എഴുതിയ ചെറുകഥകൾ ‘ആത്മാവിന്റെ സ്വകാര്യങ്ങൾ’ എന്ന പേരിൽ സമാഹരിച്ചു. 

അപ്പോഴും, കടിഞ്ഞൂൽ പ്രണയത്തോടും സന്താനത്തോടും ഒരൽപം ഇഷ്ടക്കൂടുതൽ ഉള്ളിൽ കിടന്നു. സായാഹ്നമാണല്ലോ, ഓർമകളിലൂടെ ഇടയ്ക്കൊന്നു തിരിച്ചു നടന്നപ്പോൾ ഓർമകളുടെ ഷെൽഫിൽ എവിടെയോ ‘നിവേദ്യം’ എന്ന ആദ്യപുസ്തകം തെളിഞ്ഞു. രണ്ടാം പതിപ്പിറക്കാൻ മനസു മോഹിച്ചു.  45 വർഷം മുൻപ് ഇറങ്ങിയ പുസ്കത്തിന്റെ കോപ്പി കിട്ടാൻ കുറേ തിരഞ്ഞു. ബന്ധു മിത്രങ്ങൾക്ക് നൽകിയതൊക്കെ തിരഞ്ഞു പോയി. പുസ്തകം മടക്കി വാങ്ങാൻ പഴയകാല മിത്രങ്ങളിൽ പലരെയും സന്ദർശിച്ചു. നീട്ടിയ കയ്യിലേക്കു കിട്ടാത്ത ഭഗവൽപ്രസാദം പോലെ – നിവേദ്യം കിട്ടാക്കനിയായി. 

വീടിനടുത്ത ഗ്രന്ഥശാലയിൽ കൊടുത്ത കോപ്പിയും കണ്ടെത്താനായില്ല. 

അങ്ങനിരിക്കെയാണ് സദാനന്ദൻ പാണാവള്ളി എന്ന സാഹിത്യ മിത്രം മുന്നിൽ വരുന്നത്. കയ്യിലിരുന്ന പുസ്തകം അദ്ദേഹം എനിക്കു നീട്ടി. അതേ, നിവേദ്യം. 

ഒന്നാം പേജിൽ ഞാൻ മുകളിൽ കുറിച്ച തലക്കുറിയുടെ തലയെടുപ്പോടെ. 

എന്റേതല്ല, അത്  ‘കാലത്തിന്റെ കയ്യൊപ്പ്’ ആണ് എന്നു ഞാൻ തിരിച്ചറിയുന്നു. കാലം നൽകുന്ന നിവേദ്യം; അതിന്റെ പേരല്ലോ, ജീവിതം. 

പുസ്തകം സൂക്ഷിച്ച സദാനന്ദന്റെ കയ്യിൽ നിന്ന് ‘ഒരു നിവേദ്യം പോലെ’ ഞാനത് ഏറ്റുവാങ്ങി.  അവസാനത്തെ ചില താളുകൾ കാലം കടമെടുത്തിരുന്നു. ക്ലൈമാക്സ് ചിതലിന് അത്രയ്ക്ക് ഇഷ്ടമായിക്കാണണം. 

ഓർമയിൽ ചിതലിനെപ്പോലെ ചികഞ്ഞ്,  ഓർത്തോർത്തെഴുതിയ  ക്ലൈമാക്സോടെയാണ് ഈ നോവൽ അടുത്തിടെ ഞാൻ പൂർത്തിയാക്കിയത്. എനിക്കുറപ്പാണ്; ഒരു വാക്കു പോലും  കൂട്ടിച്ചേർക്കേണ്ടി വന്നിട്ടിെല്ലന്ന്.   

poochakkal-shahul-with-nivedyam-second-edition4
പഴയ നിവേദ്യം പുസ്തകത്തിന്റെ പേജുകൾ.

സവ്യസാചിയായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സാർ ഭരണഘടനാ പരമായ വലിയ തിരക്കുകൾക്കിടയിലും നിവേദ്യത്തിന് അവതാരിക എഴുതി നൽകി.     അഞ്ച് പുസ്തകങ്ങൾ എഴുതുന്ന തിരക്കിനിടയിലാണ് അദ്ദേഹം ആ സൗമനസ്യം കാണിച്ചത്; അതെന്റെ അക്ഷര പുണ്യം ! 

അതെ, ‘കാലത്തിന്റെ കയ്യൊപ്പോ’ടെ നിങ്ങളിലേക്ക് നിവേദ്യം രണ്ടാം പതിപ്പ് സമർപ്പിക്കുകയാണ്. 

മുഖക്കുറി ഒരിക്കൽക്കൂടി കുറിക്കട്ടെ. 

 

സസ്നേഹം 

പൂച്ചാക്കൽ ഷാഹുൽ 

15 ഏപ്രിൽ 2022 

(ഒപ്പ്) 

English Summary : Poochakkal Shahul with 'Nivedyam' second edition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com