ADVERTISEMENT

വായനയെ ജനകീയമാക്കിയതിൽ ജനപ്രിയ നോവലുകൾക്കൊപ്പം കോമിക് പുസ്തകങ്ങൾക്കും പങ്കുണ്ട്. പുസ്തകം തുറന്നാൽ ഉറക്കം വരുന്നവർ കൂടി ആർത്തിയോട് വായിച്ചു ചിരിച്ച പുസ്തകങ്ങൾ. വിദ്യാഭ്യാസമോ അറിവോ പാണ്ഡിത്യമോ ബാധകമാകാതെ അക്ഷരമറിയാവുന്ന ആർക്കും വായിച്ചുരസിക്കാവുന്ന പുസ്തകങ്ങൾ. വാക്കുകളുടെ സഹായമില്ലാതെ ചിത്രങ്ങൾ കൊണ്ടു മാത്രം ചിരിപ്പിച്ചവ. ചിരിക്കാനിഷ്ടമുള്ളവരും ചിരിക്കില്ലെന്നു വാശിപിടിക്കുന്നവരും പോലും ആർത്തിയോടെ കണ്ടും കേട്ടും മനസ്സിലാക്കിയ പുസ്തകങ്ങൾ. കംപ്യൂട്ടറുകൾക്ക് മുൻപ്, മൊബൈൺ ഫോണുകൾക്ക് മുൻപ്, ഇന്റർനെറ്റ് കാലത്തിനും മുമ്പുള്ള ഒരു കാലം. ഇന്നത്തെ യുവാക്കൾ മുതൽ പ്രായത്തിൽ മുകളിലേക്കുള്ളവരുടെ ഗൃഹാതുരത. ഇനിയൊരിക്കലും വരാത്ത രീതിയിൽ ആ കാലം പോയിമറഞ്ഞെങ്കിലും പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുകയാണ് കോമിക് തരംഗം. ഇന്നു നിലവിലുള്ളതിൽ ഏറ്റവും അധികം പേജുകളുള്ള പുസ്തകം എന്ന നിലയിൽ. ഏറ്റവും വലുതും പൂർണമായി വായിക്കാൻ അസാധ്യവുമായ പുസ്തകം എന്ന നിലയിൽ. ഒരു കൃതി എന്നതിനേക്കാൾ കൗതുകവസ്തു എന്ന നിലയിൽ‌. അച്ചടിച്ച മുഴുവൻ കോപ്പികളും റെക്കോർഡ് സമയത്തിൽ വിറ്റ് മറ്റൊരു റെക്കോർഡ് കൂടി നേടി കുതിക്കുകയാണ് ഈ കോമഡി. ഇത് കോമഡിയല്ല റിയാലിറ്റിയാണെന്നു മാത്രം. പുസ്തക ചരിത്രത്തിൽ പുതിയൊരു അധ്യായവും. 

one-piece-print-becomes-worlds-largest-book5
Photo Credits : jbe books.com

 

വൺ പീസ് എന്നാണ് ഈ അപൂർവ പുസ്തകത്തിന്റെ പേര്. 21,450 പേജ്. പുസ്തകമാണെങ്കിലും കയ്യിൽ കൊണ്ടുനടക്കാൻ പോലും പറ്റാത്തത്. ജപ്പാനിലെ ഒരു മാസികയിൽ തുടർ‌ച്ചയായി പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. 1997 മുതൽ എല്ലാ ആഴ്ചയും പതിറ്റാണ്ടുകളോളം. എന്നാൽ ഈ ബ്രഹ്മാണ്ഡ കൃതി എഴുത്തുകാരൻ എയ്ച്ചിറോ ഒഡയുടെ പേരിലല്ല വൺപീസ് എന്ന പേരിൽ പുറത്തുവന്നിരിക്കുന്നത്. പുസ്തകം അണിയിച്ചൊരുക്കിയ ഇലാൻ മണോക്ക് എന്ന ശിൽപിയുടെ പേരിലാണ്. കാരണം പുസ്തകം എന്നതിനേക്കാൾ ശിൽപം എന്ന വിശേഷണമായിരിക്കും ഇതിനു ചേരുക എന്നതുതന്നെ. 

 

one-piece-print-becomes-worlds-largest-book6
Photo Credits : jbe books.com

ഡിജിറ്റൽ എഡിഷനായി റിലീസ് ചെയ്ത പുസ്തകം ഒരോ പേജായി പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിലാക്കിയത് മണോക്കാണ്. ശിൽപം എന്ന നിലയിൽത്തന്നെ. എന്നാൽ ഓൺലൈനായി മാത്രം കോമഡി വായിക്കുന്ന തലമുറയെ വായനയുടെ മൂല്യത്തെക്കുറിച്ച് ഓർമിപ്പിക്കുക എന്ന ദൗത്യം കൂടി പുസ്തകത്തിനുണ്ട്. ശ്രമിച്ചാൽ‌ തിരിച്ചുപിടിക്കാവുന്നതാണ് വായനയുടെ ആനന്ദവും ആഹ്ളാദവും ചിരിയും എന്നും. 

 

സെപ്റ്റംബർ 7 നാണ് വൺപീസ് ലിമറ്റഡ് എഡിഷൻ പുറത്തിറക്കിയത്. ഓരോ കോപ്പിക്കും ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന 50 കോപ്പികൾ മാത്രം. ദിവസങ്ങൾക്കകം വിറ്റുതീരുകയും ചെയ്തു. ഇനി വീണ്ടും പ്രസിദ്ധീകരിക്കുമോ എന്നു വ്യക്തമല്ല. എന്നാൽ ഒന്നുറപ്പാണ്. പുസ്തകം എന്ന രീതിയിലാണെങ്കിലും ശിൽപമായിട്ടാണെങ്കിലും ഇനിയും പ്രസിദ്ധീകരിച്ചാലും വായിച്ചുതീർക്കാൻ പറ്റാത്ത കൃതിക്ക് ഒട്ടേറെ ആവശ്യക്കാരുണ്ടാകും. 

 

ഏറ്റവും കൂടുതൽ പേജ് എന്നതിനൊപ്പം വലുപ്പത്തിലും ഇതുവരെയുള്ള പുസ്തകങ്ങളിൽ വച്ച് ഏറ്റവും വലുതാണ് വൺപീസ്. പുസ്തകമായിട്ടല്ലെങ്കിൽ‌ കൈമാറ്റം ചെയ്യാവുന്ന ഉൽപന്നമെന്ന നിലയിലും മൂല്യമുണ്ടെന്ന് ഓർമിപ്പിക്കുക കൂടിയാണ് മണോക്. 

 

എഴുത്തുകാരൻ എയ്ച്ചിറോ ഓഡയുടെ സമ്മതവും അംഗീകാരവും പുസ്തകത്തിനുണ്ടോ എന്നും വ്യക്തമല്ല. വായിക്കാനുള്ള കൃതി എന്നതിനേക്കാൾ സൂക്ഷിച്ചുവയ്ക്കാനുള്ള ശിൽപം എന്ന രീതിയിലായതുകൊണ്ട് എഴുത്തുകാരനിൽ നിന്ന് കോപ്പിറൈറ്റ് അംഗീകാരം വേണ്ടെന്ന നിലപാടിലാണ് അധികൃതർ. ഇപ്പോൾ പുറത്തിറങ്ങിയ വൺപീസ് പൂർണമായും മണോക്കിന്റെ സൃഷ്ടിയാണെന്നും അവർ അവകാശപ്പെടുന്നു. 20,000 അധികം പേജുകളുള്ള പുസ്തകം ആർക്കും വായിക്കാനാവില്ലല്ലോ എന്നും ആശ്വസിക്കുന്നു. 

 

ഒഡയുടെ പുസ്തകങ്ങൾ ജപ്പാനിൽ പുറത്തിറക്കുന്ന പ്രസാധകർ പറയുന്നത് തങ്ങൾ വൺ പീസിന്റെ അവകാശം ആർക്കും നൽകിയിട്ടില്ലെന്നാണ്. അതുകൊണ്ടുതന്നെ സംഭവം ഔദ്യോഗികമല്ലെന്നും. എഴുത്തുകാരന് റെക്കോർഡ് പുസ്തക വിൽപനയിൽ നിന്ന് ഒരു രൂപപോലും റോയൽറ്റി കിട്ടില്ലെന്നും വ്യക്തമാക്കുന്നു. എന്നാൽ വൺ പീസിന്റെ വ്യത്യസ്ത എഡിഷനുകൾ നേരത്തേ പുറത്തിറക്കുക വഴി ഒഡ കോടികൾ സമ്പാദിച്ചുകഴിഞ്ഞു. ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റ പുസ്തകങ്ങളും അദ്ദേഹത്തിന്റേതുതന്നെയാണ്. 

 

Content Summary : One Piece Print Becomes World's Largest Book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com