സിവിൽ സർവീസ് സ്വപ്നം കണ്ട് ഡൽഹിയിലേയ്ക്ക് ; അമേരിക്കൻ എഴുത്തുകാരനായി നഷ്ട സ്വപ്നത്തിന്റെ തടവിൽ ജീവിച്ച മലയാളി
Mail This Article
‘‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വളരെ അകലെ,
ആകാശം ചുവപ്പായി മാറുന്നു, പിന്നിൽ നീലയും തിളക്കവും
ഒരിക്കൽ കൂടി വീണുടയുന്ന പകൽ!
ആഴത്തിൽ കരയുന്നു, വിടപറയുന്നു,’’
– ലാളിക്കുന്ന തൊട്ടിൽ, വി. ബ്രൈറ്റ് സൈഗൽ
ഡൽഹി എന്ന മഹാ നഗരത്തിൽ ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ, ദുഖഗർത്തത്തിലിരുന്ന് മലയാളിയായ വി. ബ്രൈറ്റ് സൈഗൽ (55) എഴുതിയ വരികൾ. സിവിൽ സർവീസ് സ്വപ്നം കണ്ട് 33 വർഷം മുമ്പു ഡൽഹിയിലേയ്ക്കു ട്രെയിൻ കയറിയ കൊച്ചിക്കാരൻ വരുൺ ബാലൻ സൈഗൽ പിന്നെ ഒരിക്കൽ പോലും നാട്ടിലേയ്ക്കു തിരിച്ചു വന്നില്ല. കൈപ്പിടിയിലാക്കാൻ സാധിക്കാതെ പോയ സ്വപ്നങ്ങളുടെ തടവിൽ നീറി ജീവിതം. ഏകാന്തതയിൽ എഴുത്തിന്റെ ലോകത്തു മാത്രം ജീവിച്ച് ഒടുവിൽ കഴിഞ്ഞ സെപ്റ്റംബർ 19ന് രാത്രിയിൽ ഡൽഹിയിലെ വാടക മുറിയിൽ ആരുടെയും കരുതൽ ലഭിക്കാതെ മരിക്കുകയായിരുന്നു.
ഇംഗ്ലീഷിൽ എഴുതിയതുകൊണ്ടാവണം, കേരളത്തിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പോയ എഴുത്തുകാരനായിരുന്നു സൈഗൽ. എഴുത്തുകളും മറ്റു സൃഷ്ടികളും എല്ലാം വി. ബ്രൈറ്റ് സൈഗൽ എന്ന പേരിൽ. ഇതിനകം സൈഗലിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് കഥകളും കവിതകളുമായി നിരവധി പുസ്തകങ്ങളാണ്. പ്രസിദ്ധീകരിക്കപ്പെട്ടത് അമേരിക്കയിലാണെന്നു മാത്രം. ആമസോണിൽ നിരവധി പുസ്തകങ്ങൾ വിൽപനയിലുണ്ട്. അമേരിക്കൻ നോവലിസ്റ്റ് ബാർബറ വാട്കിൻസ് ഇദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു നിർബന്ധിച്ചതോടെയാണ് സാഹിത്യ രചനയിലേയ്ക്കു തിരിയുന്നത്.
നഷ്ട പ്രണയം പാടിയ കവി; ദാർശനികതയും ചരിത്രവും എഴുതി
നഷ്ടത്തിന്റെ, പ്രണയത്തിന്റെ വേദനയുടെ, വിഷാദത്തിന്റെ ഒപ്പം സന്തോഷത്തിന്റെയും വരികളാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ദ് സ്പ്രിങ് കവിതാ സമാഹാരത്തിലുള്ളത്. സ്നേഹവും നഷ്ടവും നെടുവീർപ്പും എല്ലാം ഒളിപ്പിച്ച കവിതാ സമാഹാരം. നിഗൂഢ മുഹൂർത്തങ്ങളും സസ്പെൻസുകളുമായി ഒരുപിടി ഫിക്ഷനുകൾ, സ്കൂൾ, ബിരുദ വിദ്യാർഥികൾക്കായി എഴുതിക്കൂട്ടിയ അക്കാദമിക് ഗ്രന്ഥങ്ങൾ, കോർപ്പറേറ്റ് സിനിമകൾക്കുള്ള തിരക്കഥയും സംവിധാനവും അങ്ങനെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ള സൃഷ്ടികൾ കുറച്ചൊന്നുമായിരുന്നില്ല. ജനിച്ച നാട്ടിൽ അംഗീകാരം ലഭിച്ചില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ കവിയെയും കവിതയും ശ്രദ്ധിക്കപ്പെട്ടതായി ആമസോൺ എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പിൽ പറയുന്നു.
വിരിയാതെ പോയ മഴിവില്ലിലെ എട്ടാമത്തെ നിറം
മനസിലെ മഴവില്ലുകൾ എട്ടാമത്തെ നിറവുമായി വിരിയുന്നതു സ്വപ്നം കണ്ട എഴുത്തുകാരൻ അതേ പേരിലുള്ള തന്റെ പുതിയ കവിതാ സമാഹാരം വെളിച്ചം കാണാനിരിക്കെയാണ് മരണം കൂട്ടിക്കൊണ്ടു പോകുന്നത്. ബിബിഎ വിദ്യാർഥികൾക്കായി എഴുതിയ പരസ്യത്തിന്റെ പുതിയ പ്രവണതകളും പുറത്തു വരാനിരിക്കുന്നു. നിരവധി കോർപ്പറേറ്റ് സിനിമകൾക്കു തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാടക വീടിന്റെ ഉടമ സഹോദരന്റെ ആരോഗ്യ വിവരം അറിയിച്ചതിനെ തുടർന്നാണ് നാട്ടിലുള്ള ഏക സഹോദരൻ വിനോദ് ഡൽഹിയിൽ എത്തിയത്. വീട്ടുടമ പഴയ ഡയറിത്താളുകളിൽ നിന്നു നമ്പർ കണ്ടെത്തി വിളിക്കുകയായിരുന്നത്രെ. ചെല്ലുമ്പോഴേയ്ക്കും മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയിരുന്നു. ആദ്യ ദിവസം നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് അധികൃതർ മൃതദേഹം കാണാൻ പോലും അനുമതി നൽകിയില്ല. തുടർന്നു ഏതോ മാധ്യമപ്രവർത്തകർ പറഞ്ഞ് ഡൽഹിയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സമൂഹിക സംഘടന ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ്(ഡിഎംസി) പ്രവർത്തകരെ വിവരം അറിയിച്ചു. സംഘടനയ്ക്കു ചുക്കാൻ പിടിക്കുന്ന സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫും എം.എസ്. ജെയിനും സംഘവും ഇടപെട്ട് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ലോഡി റോഡിലെ ശ്മശാനത്തിൽ ദഹിപ്പിച്ചു.
സ്വപ്നം കണ്ടത് ഐഎഎസ്
ആരായിരുന്നു വി.ബി. സൈഗൽ എന്ന ചോദ്യം ഡൽഹി മലയാളികൾക്കിടയിൽ ഇപ്പോഴും ബാക്കി. എറണാകുളം കാക്കനാട് തുതിയൂർ വടക്കകം വീട്ടിൽ പരേതരായ ബി.ആർ. ബാലന്റെയും സുഭാഷിണിയുടെയും മകൻ. 33 വർഷം മുമ്പ് അയ്യായിരം രൂപയുമായി വലിയ സ്വപ്നങ്ങൾ കണ്ടു നാടുവിട്ടുപോയ യുവാവ്. പിന്നെ നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായില്ല. ഇടയ്ക്കു വീട്ടുകാർ ബന്ധപ്പെടുമ്പോൾ ഒന്നും വിട്ടു പറഞ്ഞില്ല. നാട്ടിലേയ്ക്കു വരുന്നതിനെക്കുറിച്ചോ ബന്ധുക്കൾ അവിടെ എത്തി കാണുന്നതിനെക്കുറിച്ചൊ ഒന്നും സംസാരിക്കാൻ അദ്ദേഹം തയാറായില്ല. ചേട്ടനുള്ള സ്ഥലത്തേയ്ക്കു വരാമെന്നു പറഞ്ഞപ്പോൾ അതിനു സമയമായില്ലെന്നായിരുന്നു മറുപടിയത്രെ.
ഇതിനിടെ സഹോദൻ വിനോദിന്റെ ചുമതലയിൽ ഏക സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അതിന്റെ കടം വീട്ടാനായുള്ള തത്രപ്പാടിനിടെ വിനോദ് അവിവാഹിതനായി തുടർന്നു. വിവാഹത്തെക്കുറിച്ചു ചിന്തിക്കാവുന്ന സാഹചര്യമുണ്ടായപ്പോഴേയ്ക്കു പ്രായം കടന്നു പോയി. ഇതിനിടെയാണ് സഹോദരന്റെ മരണ വാർത്ത തേടിയെത്തുന്നത് എന്നു വിനോദ് പറയുന്നു. ‘‘ഓർമകളിൽ അച്ഛന്റെ അക്രമം നേരിടുന്ന അമ്മയും അമ്മയുടെ സംരക്ഷണത്തിന് ഇടയിൽ വിഴുന്ന ചേട്ടനും നിസഹയതയോടെ നോക്കി നിൽക്കുന്ന സഹോദരിയും ഞാനും. നാടു മുഴുവൻ പരിഹാസപാത്രമായ ഒരു കുടുബം’’ – പഴയ കാലത്തെക്കുറിച്ച് വിനോദിന്റെ ഓർമകളിലുള്ള കുടുംബം ഇതാണ്. അച്ഛൻ മരിച്ചതോടെ സൈഗൽ നാട്ടിൽ നിന്നു പോകുകയായിരുന്നത്രെ.
നഷ്ട സ്വപ്നത്തിന്റെ തടവിൽ
ഡൽഹിയിലെത്തി സിവിൽ സർവീസിനായി ശ്രമം തുടങ്ങി. രണ്ടു തവണ എഴുതിയെങ്കിലും വിജയം നേടാനായില്ല. ഇതിനിടെ കയ്യിൽ കരുതിയിരുന്ന പണമെല്ലാം തീർന്നു. പഠനത്തെക്കാൾ വരുമാനം എന്തെങ്കിലും കണ്ടെത്താനായി ശ്രമം. ഇതോടെ കുട്ടികൾക്കു ട്യൂഷനെടുത്തും പ്രൈവറ്റ് കോളജിൽ പഠിപ്പിച്ചും വരുമാനം കണ്ടെത്തി. പബ്ലിക് ലൈബ്രറിയിലെ വായനയിലൂടെ അറിവിന്റെ ലോകം വിശാലമായി. വീണ്ടും സിവിൽ സർവീസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രായം കടന്നു പോയിരുന്നു. സിവിൽ സർവീസ് സ്വപ്നം നഷ്ടമായതോടെ എംബിഎ പൂർത്തിയാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും നേടി. ഇതിനിടെ അക്കാദമിക് പുസ്തകരചനയിലേയ്ക്കു തിരിഞ്ഞിരുന്നു. സാഹിത്യ സൃഷ്ടികൾ ശ്രദ്ധിക്കപ്പെടുകയും ആവശ്യക്കാരുണ്ടാകുകയും ചെയ്തതോടെ കവിതകളുടെ ലോകത്തും ചുവടു വച്ചു.
വിദ്യാർഥികൾക്കായി തികഞ്ഞ ആധികാരികതയോടെ ചരിത്രം എഴുതിയ അതേ കൈകൾ കൊണ്ടു തന്നെ കണക്കിന്റെ കളികളും ഭൗതിക ശാസ്ത്രവും ജീവശാസ്ത്രവുമെല്ലാം എഴുതിക്കൂട്ടി. ഇതേ ആൾ തന്നെയാണ് ദ് ഫിലോസഫി ഓഫ് ഗവേർണൻസ് എന്ന ഗ്രന്ഥവും രചിച്ചിരിക്കുന്നത്. എല്ലാ രചനകളും അമേരിക്കയിലും കാനഡയിലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നു മാത്രം. ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനിരിക്കെ, രചനകൾ പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
ഒരിക്കലും സംഭവിക്കരുതാത്തത്
ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളുടെ മരണം ഡൽഹിയിൽ തുടർക്കഥയാകുകയാണ്. സമാനമായ സംഭവം ഒരു മാസം മുൻപാണുണ്ടായത്. തുടർന്ന് ഒരു പോലീസ് ഓഫീസറുടെയും ഒരു പൈലറ്റിന്റെയും ആത്മഹത്യകൾ റിപ്പോർട്ടു ചെയ്തു. ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളുടെ കണക്കെടുക്കാൻ അതതു പ്രദേശങ്ങളിലുള്ള മലയാളി സംഘടനകൾ തയാറായാൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള മരണങ്ങളും ഒറ്റപ്പെട്ടുള്ള ജീവിതങ്ങളും ഒഴിവാക്കാനാകുമെന്ന് സൈഗലിന്റെ സംസ്കാര ചടങ്ങുകൾക്കു മുന്നിട്ടു പ്രവർത്തിച്ച പത്തനംതിട്ട സ്വദേശി നെൽസൺ വർഗീസ് പറയുന്നു. അവർ അകന്നു പോയാലും അവരെ തേടി എത്താൻ നമുക്ക് കഴിഞ്ഞാൽ... ഒരുപക്ഷെ ഇതുപോലുള്ള സംഭവങ്ങൾ നോവായി മാറാതിരിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
Content Summary: V Bright Saigal - born in Kerala and popular as American writer and filmmaker