ADVERTISEMENT

കുട്ടനാടിന്റെ  കാര്‍ഷികസംസ്‌കാരം ലോകസാഹിത്യത്തിന് പരിചയപ്പെടുത്തിയ കഥാകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവനോപാധിയായിരുന്നില്ല ജീവിതചര്യയായിരുന്നു കുട്ടനാട്ടുകാര്‍ക്ക് കൃഷിയെന്ന് തകഴി കാണിച്ചു തന്നു. കൃഷി ജീവിതമാക്കിയ കേശവന്‍ നായരാണ് തകഴിയുടെ കൃഷിക്കാരന്‍ എന്ന കഥയിലെ പ്രധാനകഥാപാത്രം. കൃഷിക്കാരന്റെ നേരും നെറിയും സത്യസന്ധമായി പ്രതിപാദിക്കുന്ന കഥയാണ് കൃഷിക്കാരന്‍. ഭൂവുടമയായ തിരുമുല്‍പ്പാടിന് പാട്ടനെല്ല് നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പാടം കേശവന്‍നായര്‍ക്ക് നഷ്ടമാകുന്നു. പതിറ്റാണ്ടുകളായി അയാളാണ് ആ പാടത്തില്‍ കൃഷി ചെയ്യുന്നത്. കൃഷി ഒരു വ്യവസായമാക്കിയ പുത്തന്‍പണക്കാരനാണ് ഔതക്കുട്ടി. വീര്യമേറിയ രാസവളം വാരിവിതറി അയാള്‍ കൂടുതല്‍ വിളവ് നേടുന്നു. പക്ഷേ കേശവന്‍നായര്‍ക്ക് അതിനോട് ഒട്ടും യോജിപ്പില്ല 

'എങ്ങാണ്ടോന്ന് കുറെ പണം കൊണ്ടുവന്ന് കൊറേ വളോം വാരിയിട്ട് നെല്ലൊണ്ടാക്കിയതുകൊണ്ട് ആരും കൃഷിക്കാരനാകത്തില്ല' എന്നാണ് കേശവന്‍നായര്‍ പറയുന്നത്.

കേശവന്‍നായരുടെ അമ്പത് പറക്ക് ചുറ്റും ഔതക്കുട്ടിയാണ് കൃഷി ഇറക്കുന്നത്. അഞ്ഞൂറേക്കറില്‍ അഞ്ചേക്കര്‍ മാത്രമാണ് കേശവന്‍നായരുടെ കയ്യില്‍. ഔതക്കുട്ടിയുടെ പണിക്കാര്‍ മട തുറന്ന് കേശവന്‍ നായരുടെ കൃഷിസ്ഥലത്തേക്ക് വെള്ളമൊഴുക്കിവിട്ടു. തന്റെ നെല്ല് വെള്ളത്തില്‍ മുങ്ങിയപ്പോഴും സത്യസന്ധനായ ആ പാവം കര്‍ഷകന്‍ നേരിന് നിരയ്ക്കാത്തതൊന്നും ചെയ്യാന്‍ തയ്യാറല്ലായിരുന്നു.

രാത്രീല് ആ മട തിരിച്ചുമുറിച്ചാലോ എന്ന് കേശവന്‍നായരുടെ കൂട്ടുകാരന്‍ കുട്ടിച്ചോവന്‍ മനസ് മുട്ടി ചോദിക്കുമ്പോള്‍ കേശവന്‍നായരുടെ മറുപടി ഇങ്ങനെ

' അത് പുഞ്ചക്കണ്ടത്തില്‍ ചെയ്തുകൂടാത്തതാണ്. രാത്രിയില് പുഞ്ചക്കണ്ടത്തില്‍ മട വയ്ക്കാനോ! കൃഷിക്കാരന്‍ അത് ചെയ്യുമോ കുട്ടീ! ഞാന്‍ മുടിഞ്ഞോട്ടെ, എന്നാലും ചെയ്യരുതാത്തതു ചെയ്യുകില്ല'

അഞ്ച് കാശ് കയ്യില്‍ ഇല്ലാതെ ഗതികെട്ട അവസ്ഥയിലും കൃഷിക്കാരന്റെ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്നുണ്ട് കേശവന്‍ നായര്‍. അല്‍പ്പം രാസവളം വാരി വിതറിയാല്‍ മറ്റ് പാടങ്ങളിലെപ്പോലെ കേശവന്‍നായര്‍ക്കും നല്ല വിളവ് കിട്ടും. എന്നാല്‍ മണ്ണിനെ തരിശാക്കുന്ന ആ നടപടിക്ക് അദ്ദേഹം കൂട്ടുനില്‍ക്കുന്നില്ല. വീട്ടുചെലവ്‌നടത്താന്‍ ഭാര്യ വളര്‍ത്തിയ പശുക്കളിലൊന്നിനെ വിറ്റ് വിത്ത് വാങ്ങിയെങ്കിലും കൃഷി ഗുണമായില്ല. പാട്ടനെല്ലിനെത്തിയ തിരുമുല്‍പ്പാടിനെ ഒളിച്ചു നടക്കേണ്ടി വന്നു കേശവന്‍നായര്‍ക്ക്. ഒടുവില്‍ കേശവന്‍ നായരുടെ പ്രാണനും ജീവിതവുമായിരുന്ന പാടം തിരുമുല്‍പ്പാട് ഔതക്കുട്ടിയെ ഏല്‍പ്പിക്കുന്നു. എന്നിട്ടും പത്ത് നാല്‍പ്പത് കൊല്ലത്തെ ശീലം തെറ്റിക്കാതെ കേശവന്‍ നായര്‍ കൃഷിനടത്തുന്ന കൃഷിക്കാരനെപ്പോലെ അതിരാവിലെ തിരക്കിട്ട് എഴുന്നേറ്റ് പാടത്തെത്തും. ഒരു നെല്ലിലെങ്ങാനും പഴുപ്പുഛായ കണ്ടാല്‍ നെഞ്ച് നീറി ആ വിവരം ഔതക്കുട്ടിയെ തേടിപ്പിടിച്ച് അറിയിക്കും. അതുമാത്രമല്ല പണിക്കാര്‍ക്കൊപ്പം നിന്നു വേണ്ടത് ചെയ്യിച്ചു എന്നാണ് തകഴി പറയുന്നത്.  

പാട്ടം, പാട്ടനെല്ല് പുഞ്ചക്കണ്ടം, മട, പതിരുപോക്കി, ഉഴവുകാര്‍, വിളവ് തുടങ്ങി നെല്‍കൃഷിയുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ ധാരാളമുണ്ട് ഈ കഥയില്‍. പുതിയ തലമുറക്കാർക്ക് ഈ വാക്കുകൾ അത്ര പരിചിതമായിരിക്കില്ല. അവർക്കായി ഇതാ ചില അറിവുകൾ-

കൊയ്ത്തു കഴിഞ്ഞാല്‍ പണമായോ നെല്ലായോ പ്രതിഫലം നല്‍കാമെന്ന കരാറുണ്ട്. വാക്കാലുള്ള ഈ  കരാറില്‍ ഭൂവുടമയില്‍ നിന്ന് കൃഷിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെയാണ് പാട്ടത്തിനെടുക്കുക എന്ന് പറയുന്നത്. പകരം കൃഷിക്കാരന്‍ ഭൂവുടമക്ക് നല്‍കുന്ന നെല്ലിനെ പാട്ടനെല്ലെന്ന് പറയും.      

thakazhi
തകഴി ശിവശങ്കരപ്പിള്ള

മഴക്കാലത്ത് വെള്ളം കയറിക്കിടക്കുകയും വര്‍ഷത്തില്‍ ഒരുതവണമാത്രം കൃഷിചെയ്യുകയും ചെയ്യുന്ന നിലമാണ്  പുഞ്ച. പുഞ്ചക്കൃഷി ചെയ്യുന്ന പാടം പുഞ്ചക്കണ്ടം. രണ്ട് പാടങ്ങള്‍ക്കിടയില്‍ വെള്ളം ഒഴുകാനുള്ള ചെറിയ ഓവാണ് മട. അകത്ത് അരിയില്ലാത്ത നെല്ല് പതിര്. പതിര് കളഞ്ഞെടുക്കുന്നതിനെ പറയുന്നത് പതിരുപോക്കി. കൃഷി ചെയ്യാനായി പാടം കലപ്പകൊണ്ട് ഇളക്കി മറിക്കുന്നതാണ് നിലമുഴല്‍. ഇത് ചെയ്യുന്നവര്‍ ഉഴവുകാര്‍. കൃഷിയിറക്കിയ വിത്തുക്കള്‍ ഉപയോഗയോഗ്യമാകുന്നതാണ് വിളവ്. വിളവ് പാകമാകുമ്പോഴാണ് വിളവെടുപ്പ്. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ വാക്കുകള്‍ തകഴിയുടെ കൃതികളില്‍ കാണാം.

Content Summary: Article about Short Story Krishikkaran and its Character written by Thakazhy Sivasankara Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com