ADVERTISEMENT

ഭാവനാഭൂപടങ്ങളുടെ അതിർത്തിരേഖകൾ മാറ്റിപ്രതിഷ്ഠിക്കപ്പെടുമ്പോഴാണ്‌ ഏതു കാലത്തെയും ദേശത്തെയും സർഗ്ഗാത്മകസാഹിത്യം വളർച്ചയെ അടയാളം ചെയ്യുന്നത്. ആത്മനിഷ്ഠമായ അനുഭവാഖ്യാനങ്ങളുടെ വേലിയേറ്റം ഒരു ഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിരുന്നു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ വായിച്ചാസ്വദിക്കാനുള്ള വായനക്കാരുടെ തൃഷ്ണകളെ ശമിപ്പിക്കുന്ന ഒട്ടേറെക്കൃതികൾ വ്യക്തികളുടെ തര-തമഭേദമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ അലയൊലികൾ സെലിബ്രിറ്റികളുടെ ആത്മകഥകളുടെ/ ജീവചരിത്രങ്ങളുടെ രൂപത്തിൽ 2022-സാഹിത്യവർഷത്തിലും പ്രത്യക്ഷമാണ്. കഥയോ നോവലോ പോലെ വായിച്ചുപോകാവുന്നതും നൊസ്റ്റാൾജിയയുടെ സുഖാനുഭവം പകർന്നു കിട്ടുന്നതുമാണത്. ഭൂതകാലാഭിരതി എഴുത്തുകാർക്കു മാത്രമല്ല വായനക്കാർക്കുമുണ്ട്. പി. പദ്മരാജനെക്കുറിച്ച് ഇനിയും ഒരോർമ്മക്കുറി വന്നാലും സ്വീകരിക്കപ്പെടും. ശ്രീകുമാരൻ തമ്പിയും പി. വത്സലയും സേതുവും ആത്മകഥനങ്ങൾ നടത്തിയപ്പോൾ വായിക്കപ്പെട്ടത് അത് ഫിക്ഷൻപോലെ രസനീയവും ഗൃഹാതുരവും ആയതുകൊണ്ടാണ്. കെ. എസ്. രവികുമാർ എഴുതിയ ‘കവിതയുടെ കനലാട്ടം’ എന്ന കടമ്മനിട്ടയുടെ ജീവചരിത്രം ഒട്ടും മുഷിച്ചിലില്ലാതെ വായിക്കാനായത് ആ ജീവിതത്തിന്റെ അവിശ്വസനീയതകളിലും ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത അക്കാലത്തിന്റെ ഗൃഹാതുരതകളിലും അഭിരമിക്കാൻ പാകത്തിലുള്ള ആവിഷ്ക്കാരത്താലാണ്. അടൂർ ഗോപാലകൃഷ്ണൻ ലോകസിനിമയെക്കുറിച്ച് ‘കാഴ്ചയുടെ സുവിശേഷം’ എന്നപേരിൽ എഴുതിയപ്പോഴും അതിലെ ആത്മാംശത്തിന്റെ തെളിമകളാണ് വായനക്കാരെ ആകർഷിച്ച ഘടകം. ആത്മാംശം ജീവിതാംശം തന്നെയാണ്. ജീവിതഗന്ധിയായ അനുഭവങ്ങളെയും അതിന്റെ സാഹിത്യരൂപത്തെയും വായനക്കാർ ഹൃദയത്തിലേറ്റുന്നു എന്നതാണ് ഇത് നൽകുന്ന സൂചന.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com