മധു, മമ്മൂട്ടി, ടൊവിനൊ...: ഇന്നും മുഴങ്ങുന്ന ഭാർഗവിയുടെ പ്രേതച്ചിരി, കെടാതെ ആ 'നീലവെളിച്ചം'
Mail This Article
ആ ‘നീലവെളിച്ചം’ വീണ്ടുമെത്തുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ ഹൊറർ ചിത്രമായ ‘ഭാർഗവീനിലയം’ പുതുകാല മോടിയോടെ ‘നീലവെളിച്ചം’ എന്ന പേരിൽ പുനർനിർമിക്കുമ്പോൾ ശരിക്കും പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത് ബഷീറാണ്. മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. ബഷീർ എന്ന സാഹിത്യകാരനെ മാത്രമേ നാം എന്നും ഓർക്കാറുള്ളൂ. എന്നാൽ അതേപോലെ പ്രാധാന്യത്തോടെ കാണേണ്ടതാണ് ബഷീർ എന്ന ചലച്ചിത്രകാരനെ. 1964 ൽ റിലീസ് ചെയ്ത ‘ഭാർഗവീനിലയം’ എന്ന ചിത്രം മാത്രം മതി ബഷീറിനെ അടയാളപ്പെടുത്താൻ. റിലീസ് ചെയ്ത് ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ ചിത്രം വേറിട്ടു നിൽക്കുന്നത് അതിന്റെ കഥയുടെ പ്രത്യേകതയും സംവിധാനമികവും കൊണ്ടാണ്. ഈ ആറു പതിറ്റാണ്ടിനിടെ എത്രയോ പ്രേതസിനിമകൾ മലയാളത്തിൽ എത്തി. പക്ഷേ, അതിനൊന്നും ഭാർഗവീനിലയത്തിന്റെ ‘അടുക്കളവാതിലിലൂടെ പോലും പ്രവേശിക്കാൻ’ അർഹതയുണ്ടായിരുന്നില്ല. സാങ്കേതികവിദ്യ പുരോഗമിക്കാത്തൊരു കാലത്താണ് എ.വിൻസന്റ് ഇങ്ങനെയൊരു മാജിക്കൽ ഫ്രെയിം ഉണ്ടാക്കിയതെന്നോർക്കണം. പരിചിതമായൊരു പ്രണയകഥയായിരുന്നിട്ടും ഭാർഗവിയുടെയും ശശികുമാറിന്റെയും ജീവിതവും മരണവുമെല്ലാം എന്നും പുതുമയോടെ നിൽക്കുന്നത് ബഷീറിന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടുമാത്രമായിരുന്നു. ബഷീർ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം എഴുതിയത്.