മുരളി മാത്രമല്ല; പറഞ്ഞുപറ്റിച്ച് സർക്കാർ: ഒഎൻവിയെപ്പോലും തള്ളിയ ‘സംസ്കാരം’
Mail This Article
‘‘ ഈ മഹാന്റെ വിയോഗം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും ഉണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ സ്മരണകൾ നിലനിർത്താനായി അഞ്ചു കോടി രൂപ ചെലവിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സ്മൃതിമണ്ഡപം ഉണ്ടാക്കുന്നതായിരിക്കും. ഇദ്ദേഹം സാഹിത്യത്തിനു നൽകിക സംഭാവനെക്കുറിച്ചു പഠിക്കാൻ പഠനഗവേഷണ കേന്ദ്രവും ഇതോടൊപ്പം ഒരുക്കുന്നതായിരിക്കും’’. ഇങ്ങനെ കോടികൾ വിലയുള്ള പ്രഖ്യാപനം നാം എത്രയോ കേട്ടതാണ്. സംഗീത നാടക അക്കാദമി മുൻ ചെയർമാൻ കൂടിയായിരുന്ന നടൻ മുരളിയുടെ ശിൽപം സംബന്ധിച്ചുണ്ടായ വിവാദം ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. മുരളിയുടേതെന്ന പേരിൽ പണി കഴിപ്പിച്ച ശിൽപത്തിന് മുരളിയുമായി രൂപസാദൃശ്യമില്ലാതെവന്നതോടെയാണു വിവാദം മുളപൊട്ടിയത്. ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നു പറഞ്ഞു സംഗീത നാടക അക്കാദമി ഭാരവാഹികൾ പതിവുപോലെ കൈ കഴുകി. മുരളിയുടെ പ്രതിമ സംബന്ധിച്ച വിവാദം വിരൽചൂണ്ടുന്നത് ചില പഴയ വാഗ്ദാനങ്ങളിലേക്കു കൂടിയാണ്. മലയാളത്തിലെ സാഹിത്യ–സാംസ്കാരിക നായകർ മരിക്കുമ്പോൾ മന്ത്രിമാരും ഭരിക്കുന്നവരും നൽകുന്ന വാഗ്ദാനങ്ങൾ. ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, ഡോ.സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, തിക്കോടിയൻ, വി.കെ.എൻ, അക്ബർ കക്കട്ടിൽ എന്നിങ്ങനെ നീണ്ടുപോകുന്നു സ്മാരക വാഗ്ദാനങ്ങളുടെ പട്ടിക. ഇവയിൽ ഏതെങ്കിലുമൊന്ന് യാഥാർഥ്യമായോ? സാംസ്കാരിക നായകരുടെ ഭൗതികദേഹം പട്ടടയിൽ കത്തിയമരുന്നതോടൊപ്പം ഈ വാഗ്ദാനങ്ങളും മണ്ണടിയുന്നതാണു നാം കാണുന്നത്.