ADVERTISEMENT

മകനേ, നമുക്കിനി നമ്മളേയുള്ളു, നിന്നച്ഛൻ മരിച്ചുപോയി...

അത്രമേൽ സ്വഭാവികമായി, എന്നാൽ ഹൃദയത്തിൽ കൂർത്ത മുള്ളു കൊണ്ടു കോറുംപോലെയാണ് വയലാർ ആ വരി വായനക്കാരിലേക്കു നീട്ടിയത്. പിതാവിന്റെ വിയോഗം ഉള്ളിൽ കനലായ് നീറിയപ്പോൾ ആ വരികളിലേക്കും അതിന്റെ പൊള്ളൽ പടർന്നു.

മരിച്ചിട്ടും ലോകം വിട്ടു പോകാത്ത, പോകാൻ ജനങ്ങൾ അനുവദിക്കാത്ത അതുല്യ പ്രതിഭ. തലമുറകളിലേക്കു പാറി നടക്കുന്ന രചനകൾ. ആവർത്തിച്ചു കേൾക്കാൻ അനേകം ഗാനങ്ങൾ ഒരുക്കിവച്ചിട്ടാണ് നാൽപത്തിയേഴാം വയസ്സിൽ വയലാർ രാമവർമ അരങ്ങൊഴിഞ്ഞത്. കവിയും ഗാനരചയിതാവുമായി മലയാള സാഹിത്യലോകത്ത് നിറഞ്ഞു നിന്നപ്പോൾ സ്വന്തം ഹൃദയത്തിൽനിന്ന് ജനഹൃദയങ്ങളിലേക്കു പകർന്നത് ആയിരത്തിലേറെ ഗാനങ്ങൾ. ശരീരത്തിന്റെ ഓരോ അണുവിലും കവിത നിറഞ്ഞു നിന്ന ഒരാൾക്കല്ലാതെ ആർക്കാണ് ഇത്രയും മികച്ച വരികൾ ലോകത്തിനു സമ്മാനിക്കാനാവുക. ദിവസങ്ങൾ എടുത്തല്ല കവിതകളോ പാട്ടുകളോ എഴുതിയിരുന്നത്. രാവിലെ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലും, ചെടികളെയും മരങ്ങളെയും തൊട്ടും തലോടിയും പറമ്പിൽ ഉലാത്തും. രാത്രി ലോകം മുഴുവൻ ഇരുട്ടിന്റെ മറവിൽ ഒളിക്കുമ്പോൾ വയലാറിന്റെ മുറിയിൽ തിരി തെളിയും. രാത്രി നേരത്തേ ഉറങ്ങുന്ന വയലാർ പുലർച്ചെ രണ്ടു മണിക്ക് കവിതയോ പാട്ടുകളോ എഴുതുകയായിരിക്കും. ലോകം ഉണരുമ്പോൾ, എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ എഴുതിയ കടലാസ് കട്ടിലിനരികിലെ മേശയിൽ വച്ച് ഉറങ്ങുകയാവും അദ്ദേഹം; ഒരു മനുഷ്യജന്മത്തിലെ വികാര വിചാരങ്ങളെല്ലാം ഒരു കടലാസ് തുണ്ടിൽ പകർത്തിയ ക്ഷീണത്തിൽ.

vayalar-ramavarmaa
വയലാർ രാമവർമ

കലാകാരന്മാർക്കു മരണമില്ലെന്നു പറയുന്നത് എത്രയോ സത്യം. ഓരോ തവണയും വയലാറിന്റെ വരികൾ കേള്‍ക്കുമ്പോഴെല്ലാം ആ എഴുത്തുകാരൻ ജീവിക്കുകയായിരുന്നില്ലേ.

അച്ഛനും ബാപ്പയും എന്ന ചിത്രത്തിന് വേണ്ടി വയലാർ എഴുതി,

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണ് പങ്കു വച്ചു,

മനസ്സ് പങ്കുവച്ചു..’

ഈ വരികൾക്ക് 1974ൽ ദേശീയ അവാർഡ് ലഭിച്ചു. വർഷങ്ങൾക്കിപ്പുറവും പ്രഭാഷണങ്ങളിലും എഴുത്തുകളിലും ഈ വരികൾ ഉദ്ധരിക്കപ്പെടുന്നു. 2023ലും എത്ര പ്രസക്തമാണ് ആ വരികൾ. മനുഷ്യനുള്ള കാലത്തോളം ആവർത്തിക്കപ്പെടാവുന്ന വരികൾ. കുഴഞ്ഞുമറിഞ്ഞ മനുഷ്യ വികാരങ്ങളെ ലളിതവും മനോഹരവുമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.. പ്രണയവും ആശകളും വിരഹവുമെല്ലാം എഴുതിയത് വയലാറെങ്കിലും പാടിയതും വരികൾ ഉൾക്കൊണ്ട്‌ ഹൃദയം വിങ്ങിയതും ജനങ്ങളായിരുന്നു.

‘കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും', 'അനുരാഗിണീ നിൻ ചൊടികളിൽനിന്നാലിപ്പഴം പൊഴിയും’ എന്ന് പ്രണയിനിയെ വർണിച്ചതും ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും’ എന്ന് കുസൃതി നിറച്ച് എഴുതിയതും വയലാർ തന്നെ. അതേ പേനത്തുമ്പിൽനിന്ന് ‘കടലിനക്കരെ പോണോരേ, കാണാപ്പൊന്നിനു പോണോരേ പോയ്​വരുമ്പോൾ എന്തു കൊണ്ടുവരും’ എന്ന ചോദ്യമുയരുമ്പോൾ, ഇതിലും സ്വാഭാവികമായി ഒരു മനുഷ്യന് എഴുതാനാവില്ലെന്ന് തോന്നിപ്പോകും. അതേ വ്യക്തിയാണ് ‘പ്രവാചകന്മാരേ പറയൂ’ എന്ന ഗാനവുമെഴുതിയത്. വാക്കുകളെ പിടിച്ചുകെട്ടി മെരുക്കി നിർത്തുന്ന പ്രതിഭയെ അവിടെക്കാണാം.

അമ്മ അംബാലിക തമ്പുരാട്ടി, ഭാര്യ ഭാരതി തമ്പുരാട്ടി, മക്കളായ യമുന, സിന്ധു, ഇന്ദുലേഖ, വയലാർ ശരത്ചന്ദ്രവർമ എന്നിവർക്കൊപ്പം വയലാർ രാമവർമ. (ഫയൽ ചിത്രം)
അമ്മ അംബാലിക തമ്പുരാട്ടി, ഭാര്യ ഭാരതി തമ്പുരാട്ടി, മക്കളായ യമുന, സിന്ധു, ഇന്ദുലേഖ, വയലാർ ശരത്ചന്ദ്രവർമ എന്നിവർക്കൊപ്പം വയലാർ രാമവർമ. (ഫയൽ ചിത്രം)

1928 മാർച്ച് 25ന് വയലാറിലെ രാഘവപ്പറമ്പ് കേവിലകത്ത് ജനിച്ച രാമവർമയുടെ കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു. അമ്മയുടെ സ്നേഹവാത്സല്യങ്ങളിൽ വളർന്ന മകന് അമ്മയോളം പ്രിയപ്പെട്ടത് മറ്റൊന്നുമുണ്ടായില്ല. എന്നും അമ്മയ്ക്കൊപ്പമുണ്ടാവണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പഠന കാലത്ത് കണക്കിൽ നന്നേ പുറകിലായിരുന്നെങ്കിലും എഴുത്തിന്റെ കാര്യത്തിൽ കണക്കുകൂട്ടലുകൾ പിഴച്ചില്ല. ശരിയായ ഉത്തരങ്ങൾ പോലെ, എഴുതിയ വരികൾ തെറ്റാതെ ലക്ഷ്യസ്ഥാനം കണ്ടു; ജനങ്ങളുടെ ഹൃദയത്തിൽ. 

‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന വരി ഓരോ തവണ കേൾക്കുമ്പോഴും തോന്നിപ്പോകും, വയലാർ ‘ജീവിക്കുന്ന’ ഈ മണ്ണിൽ, ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി...

Content Summary: Malayalam Poet Vayalar Rama Varma Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com