ADVERTISEMENT

1970 നവംബർ 25.

ഉദയസൂര്യന്റെ നാട്ടിൽ, പാരമ്പര്യങ്ങൾ തിരിച്ചുപിടിക്കാനായി, ചക്രവർത്തിയുടെ (ദൈവദത്തമായ) പരമാധികാരം പുന:സ്ഥാപിക്കാനായി, താൻ രൂപികരിച്ച 'ടാറ്റെനോക്കായ് ' (Tatenokai - Shield Society) എന്ന സ്വകാര്യ സൈന്യത്തിലെ നാല് കൂട്ടാളികളുമായി ചേർന്ന് - അതിലൊരാൾ, മസക്കാറ്റ്സു മൊറീറ്റ, അദ്ദേഹത്തിന്റെ ലൈംഗിക പങ്കാളിയുമായിരുന്നു - യൂക്കിയോ മിഷിമ, ടോക്യോയിലെ ഇച്ചിഗയ പട്ടാള താവളത്തിന്റെ മേധാവിയെ കീഴ്പ്പെടുത്തി, അതിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയത് അന്നാണ്. ദാ നോക്കൂ... ബന്ധനസ്ഥനാക്കപ്പെട്ട പട്ടാള മേധാവിയുടെ മുമ്പിൽ മിഷിമ ഇപ്പോൾ നിൽക്കുന്നു. ഇപ്പോൾ അദ്ദേഹം ടെറസ്സിലേക്ക് പോകുന്നു, താഴെ പരിഭ്രാന്തരായി കൂടി നിൽക്കുന്ന പട്ടാളക്കാരോട് പ്രസംഗിക്കുന്നു, ക്യാമ്പ് വിട്ട് തങ്ങളോടൊപ്പം ചേരുവാൻ ആഹ്വാനം ചെയ്യുന്നു, അവർ കൂവിവിളിക്കുന്നു. ഇപ്പോൾ അകത്തേയ്ക്ക് തിരിച്ചു വരികയാണ് മിഷിമ, ഒരാത്മഗതം എന്ന മട്ടിൽ 'ഞാൻ പറഞ്ഞത് അവർ ശരിക്ക് കേട്ടിട്ടുണ്ടാവില്ല' (I don't think they heard me very well) എന്ന് പറയുന്നു, പട്ടാളമേധാവിയോട് നടന്ന സംഭവങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുന്നു, ഒരു കത്തികൊണ്ട് സ്വന്തം വയർ കീറുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി മൊറീറ്റയും കത്തികൊണ്ട് സ്വന്തം വയർ കീറുന്നു, സെപ്പൂക്കൂ എന്ന ആത്മഹത്യാസമ്പ്രദായപ്രകാരം കൂട്ടാളികളിൽ ഒരാൾ, ഒരു കത്താന വാളുകൊണ്ട് ഓരോ വെട്ടിനാൽ രണ്ടു പേരുടേയും തലയറുക്കുന്നു. ഇപ്പോൾ രണ്ട് തലകളും തറയിൽ വീണുരുളുന്നു. 

അന്ന്, മിഷിമ ഒരു ഹെഡ്ബാന്റ് ധരിച്ചിരുന്നു, ബാന്റിൽ, ഒരു പ്രതിജ്ഞ എന്ന പോലെ ഈ വാക്കുകളും: 'ഏഴു വട്ടം പുനർജനിക്കണമെനിക്ക്, നാടിനെ സേവിക്കാനായി '' (To be reborn seven times to serve the country). രണ്ട് വർഷങ്ങൾക്ക് ശേഷം ആ പ്രതിജ്ഞയുടെ സാക്ഷാത്ക്കാരമുണ്ടായി, 1972 ഏപ്രിൽ 16 ന്, ജപ്പാനിലെ സുഷി എന്ന കടലോര ഗ്രാമത്തിലെ നാനൂറ്റിപ്പതിനേഴാം നമ്പർ വീടിനുള്ളിൽ. അവിടമാണ് യാസുനാരി കവാബാത്ത, തിരക്കിൽ നിന്നൊഴിഞ്ഞ് എഴുതാനായി ഉപയോഗിച്ചിരുന്നത്, അവിടെയാണ്, ചുവന്ന പരവതാനിയ്ക്ക് മേലെ അദ്ദേഹം മരിച്ചു കിടന്നിരുന്നത്. 

kawabata
യാസുനാരി കവാബാത്ത. Image Credit: twitter/nobelprize

എഴുപതുകളുടെ മദ്ധ്യത്തിൽ, കവാബാത്തയെ ഞാൻ വായിക്കാനെടുക്കുന്നത്, 'സാഹിത്യ വാരഫല'ത്തിലൂടെ എം. കൃഷ്ണൻ നായർ നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരുന്നതിനാലാണ്. ആദ്യം വായിക്കുന്നതോ 'മലയുടെ മുഴക്കം' (The Sound of the Mountain) എന്ന കൃതിയും, മലയിൽ നിന്നുള്ള ഇരമ്പലുകൾ ആസന്നമായ മരണത്തിന്റെ മുൻസൂചനയാണെന്ന് (തിരിച്ചോ മറിച്ചോ) അറിയുന്ന ഷിൻഗോ ഒഗാറ്റോ എന്ന വൃദ്ധന്റെ കഥയാണതിൽ പറയുന്നത്. അത് നില്ക്കട്ടെ, കവാബാത്തയുടെ മരണത്തിലേക്ക് തിരിച്ചു വരാം, കൃത്യമായ ഉത്തരങ്ങൾ തന്ന ഒന്നായിരുന്നില്ല അത്. ഗ്യാസിന്റെ പൈപ്പ് തുറന്ന് വച്ച്, ആ വിഷപ്പുക ശ്വസിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു അദ്ദേഹം (ഓവനുള്ളിൽ സ്വന്തം തല കടത്തി ഗ്യാസ് തുറന്നു വച്ച സിൽവിയ പ്ലാത്തിനെ ഓർമ വരുന്നു) എന്ന് പൊതുവെ പറയപ്പെട്ടെങ്കിലും ഗ്യാസ് പൈപ്പ് അബദ്ധത്തിൽ തുറന്നു വച്ചതായിരിക്കാം എന്നൊരു വാദവും കേട്ടിരുന്നു. എന്നാൽ, അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുവെന്ന് വ്യക്തമാണ്, പ്രത്യേകിച്ച് യൂക്കിയോ മിഷിമയുടെ ആത്മഹത്യയ്ക്ക് ശേഷം. 

മിഷിമയും കവാബാത്തയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1946ൽ, മിഷിമയ്ക്ക് അന്ന് 21 വയസ്സ് പ്രായം, ടോക്യോ യൂണിവേഴ്സിറ്റിയിൽ പഠിച്ചു കൊണ്ടിരിക്കുന്നു, ചെറുകഥകൾ എഴുതുന്നുണ്ടെങ്കിലും അത് പ്രസിദ്ധീകരിക്കുവാൻ പ്രയാസപ്പെടുന്ന കാലം. അറിയപ്പെടുന്ന എഴുത്തുകാരനായിരുന്ന കവാബാത്ത, യുവസാഹിത്യകാരനെ സഹായിക്കാമെന്നേറ്റു, തുടർന്നാണ് മിഷിമയുടെ 'കള്ളന്മാർ'' (Thieves) എന്ന കൃതിയ്ക്ക് അവതാരിക എഴുതിക്കൊടുക്കുന്നത്. ശേഷം, 'ഒരു മുഖംമൂടിയുടെ കുറ്റസമ്മതങ്ങൾ' (Confessions of a Mask) എന്ന കൃതിയുടെ പ്രസാധനത്തിനും സഹായിച്ചു. ആ ബന്ധം ഊഷ്മളമായി തുടർന്നു, 1970 ൽ മിഷിമയുടെ മരണം വരേയും അതിനുശേഷവും, അങ്ങനെയാണ് മിഷിമയുടെ ആത്മാവ് കവാബാത്തയെ കാണാനെത്തുന്നത്, ഒന്നല്ല, ഏഴല്ല, നൂറു കണക്കിന് രാത്രികളിൽ, ഉറക്കത്തിന്റെ ജാഗ്രതയിൽ, ആ പുനർജന്മം സംഭവിച്ചുകൊണ്ടേയിരുന്നു, സ്വപ്നങ്ങളുടെ രാത്രികൾ, വിഷപ്പുകയിൽ ഇല്ലാതാവും വരെ.

വാക്കുകൾ പാർക്കുന്ന ഈ ഭൂമിയിൽ നിന്ന്, മരണത്തിനപ്പുറവും വിട്ട് പോകാൻ മടിക്കുന്ന സാഹിത്യകാരന്മാരുടെ കഥകൾ എത്രയെത്ര! ഇംഗ്ലണ്ടിലെ യോർക്ക് ഷൈറിലെ മിർഫീൽഡ് എന്ന ചെറുപട്ടണത്തിൽ ബ്ലേക്ക് ഹാൾ എന്നൊരു പ്രഭുമന്ദിരമുണ്ട്, ക്വീൻ ആൻ മാതൃകയിലുള്ള മരപ്പണികളോടുകൂടിയുള്ള ഒരു മൂന്നു നില മാളിക, ഇവിടെ താമസിച്ചിരുന്ന ഇൻഗാം കുടുംബത്തിലെ ആറും നാലും വയസ്സുള്ള ടോം, മേരി ആൻ എന്നീ കുട്ടികളെ നോക്കാൻ, 1839ൽ, ഒരു ആയ വന്നു, പത്തൊമ്പത് വയസ്സു മാത്രമുള്ള ഒരു പെൺകുട്ടി. എന്നാൽ ആ ജോലി അധിക നാൾ നീണ്ടില്ല, കുട്ടികളുടെ കുറുമ്പ് കൂടിയപ്പോൾ ആയ അവരെ കസേരയിൽ കെട്ടിയിട്ടു, അതോടെ ജോലി പോയിക്കിട്ടി. ജോലി പോയെങ്കിലും ആ വീട് ആയയിൽ നിന്ന് വിട്ട് പോയില്ല. പത്ത് വർഷങ്ങൾക്ക് ശേഷം, ക്ഷയം ബാധിച്ച് ഇരുപത്തൊമ്പതാം വയസ്സിൽ മരിക്കുന്നതിനു മുമ്പ്, 'ആഗ്നസ് ഗ്രേ' (Agnes Grey), 'വൈൽഡ്ഫെൽ ഹാളിലെ വാടകക്കാരൻ' (The Tenant at Wildfell Hall) എന്നിങ്ങനെ രണ്ട് നോവലുകളും സഹോദരിമാരായ ഷാർലറ്റ്, എമിലി എന്നിവരോടൊത്ത് 'കവിതകൾ' (Poems) എന്നൊരു കവിതാസമാഹാരവും ആ ആയ പ്രസിദ്ധീകരിച്ചിരുന്നു. ബ്ലേക്ക് ഹാളിൽ കഴിച്ചുകൂട്ടിയ ഒമ്പത് മാസത്തെക്കുറിച്ച് ആൻ ബ്രോൺടി ആഗ്നസ് ഗ്രേയിൽ വിശദമായി എഴുതിയിട്ടുണ്ട്. 

anne-bronte

ബ്ലേക്ക് ഹാൾ ഇന്നില്ല. 1954ൽ അത് പൊളിച്ചുമാറ്റുന്നതിന് മുമ്പ്, അവിടെയുള്ള മരസാമാനങ്ങൾ ലേലത്തിൽ വിറ്റു, കൊത്തുപണികളുള്ള മരഗോവണി വാങ്ങിയ ടോപ്പിംഗ് കുടുംബം അത് കടൽ കടത്തി, ന്യൂയോർക്കിൽ, 1958ൽ അവർ പണിത വീട്ടിൽ സ്ഥാപിച്ചു, അവിടെയാണ് 1962 സെപ്റ്റംബറിൽ ആൻ ബ്രോൺടി സന്ദർശനത്തിനെത്തിയത്. കാൽപാദങ്ങൾ വരെ നീണ്ട മുഴുനീളൻ ഉടുപ്പും തൃകോണാകൃതിയിലുള്ള ഷോളും ധരിച്ച്, തലമുടി ഉയർത്തിക്കെട്ടിയാണ് അവർ ആ മരഗോവണിയിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഗ്ലാഡിസ് ടോപ്പിംഗ് പിന്നീട് പറഞ്ഞു, ആൻ ബ്രോൺടിയുടെ മുഖം, കാരണമെന്തെന്നറിയില്ല, വിഷണ്ണമായിരുന്നു എന്നും. 

ബ്രോൺടി സഹോദരിമാരിൽ മൂത്തവൾ ഷാർലറ്റ് - മരിച്ചു എന്നത് കൊണ്ട് മാത്രം ഈ ഭൂമിയെ വിട്ടുപോകാൻ അവർക്കും കഴിയില്ലായിരുന്നു. കാരണം ഡാർബിഷൈറിൽ ഹാതർസേജ് എന്ന ഗ്രാമത്തിലെ പള്ളിമേടയോട് അത്രമാത്രം ഹൃദയബന്ധം ഉണ്ടായിരുന്നു അവർക്ക്; കാരണം 1845 ൽ, കൂട്ടുകാരിയായ എലൻ നസ്സിയോടൊപ്പം അവിടെ കുറച്ചു കാലം താമസിച്ചിരുന്നു അവർ; കാരണം തന്റെ കൂട്ടുകാരിയുടെ സഹോദരൻ, ഹെൻറി നസ്സിയെന്ന പുരോഹിതനും അക്കാലത്ത് അവിടെയുണ്ടായിരുന്നു; കാരണം ഹെൻറിയും ഷാർലറ്റും തമ്മിൽ പ്രേമത്തിലായിരുന്നു. ജെയ്ൻ എയ്ർ (Jane Eyre) എന്ന ക്ലാസിക് കൃതിയെഴുതി വച്ച്, മുപ്പത്തെട്ടാം വയസ്സിൽ ഷാർലറ്റ് മരിച്ചു പോയെങ്കിലും, വർഷാവർഷം, ഫെബ്രുവരി മാസത്തിൽ അവർ തിരിച്ചു വരുന്നു, ഹാതർസേജിലെ പള്ളിമേടയിൽ അവരെ കണ്ട കാര്യം പലരും സമ്മതിച്ചിട്ടുണ്ട്. വിക്റ്റോറിയൻ വേഷവും വിളറിയ മുഖവും വ്യാകുലങ്ങളായ വിടർന്ന കണ്ണുകളും അല്പം ചെരിഞ്ഞ ചുണ്ടുകളും - അത് ഷാർലറ്റ് ബ്രോൺടി തന്നെയെന്ന് അവർക്ക് തീർച്ചയാണ്. 

charlotte-bronte
ഷാർലറ്റ് ബ്രോൺടി. Representative Image: twitter/charbronte

ബാൾട്ടിമോറിലെ ഫെൽസ് പോയ്ന്റ് എന്ന സ്ഥലത്ത് ഒരു പഴയ ബാറുണ്ട്, 1775 ൽ തുടങ്ങിയ, 'നിങ്ങൾ കയറി വന്ന കുതിര' (The Horse You Came In On) എന്ന വിചിത്രമായ പേരോടു കൂടിയ ഒന്ന്, അമേരിക്കയിൽ പ്രവർത്തനത്തിലുള്ള ഏറ്റവും പുരാതനമായ ബാർ. 1849 ന് ശേഷം അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരു അരൂപിയാണ്. കാറ്റൊഴിഞ്ഞ്, വായു കനത്തു നിൽക്കുന്ന ചില വൈകുന്നേരങ്ങളിൽ ബാറിന്റെ മച്ചിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന വലിയ ഒരു ഷാന്റലിയർ വെറുതെ ആടാൻ തുടങ്ങും. ചിലപ്പോഴൊക്കെ, കൗണ്ടറിൽ ആളില്ലാത്ത നേരത്തു പോലും, പൈസയിടുന്ന പെട്ടിയുടെ വാതിൽ തുറന്നു വരും, പിന്നെ അടയും. ചില ഇടപാടുകാർ മദ്യം നിറഞ്ഞ ഗ്ലാസ് ചുണ്ടിലേക്കെടുക്കുമ്പോഴാകും അവർ ഇരിക്കുന്ന സ്റ്റൂൾ അവർക്കടിയിൽ നിന്ന് തനിയെ മാറി നീങ്ങുന്നത്, പ്രത്യേകിച്ച് അവർ ദുഷിപ്പ് പറയുന്ന സമയങ്ങളിൽ. എന്നിരുന്നാലും, അവിടെ സ്ഥിരം വരുന്നവർക്ക് കാര്യമറിയാം. ഇനി അപരിചിതനാണെങ്കിലോ, ബാർ സ്റ്റൂളുകൾ നിരത്തിയിട്ടിരിക്കുന്നതിന് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പലകയിൽ എഴുതിയിരിക്കുന്നത് വായിച്ചാൽ മതി, 'പോ അവസാനം വന്നയിടം' (Poe's Last Stop). അതെ, 1849 ഒക്ടോബർ മൂന്നാം തിയതി അബോധാവസ്ഥയിൽ കണ്ടെത്തുന്നതിന് മുമ്പ്, എഡ്ഗാർ അലൻ പോ, കുറ്റാന്വേഷണ - ഹൊറർ സാഹിത്യത്തിന്റെ വഴികാട്ടികളിൽ ഒരാൾ - അവസാനം സന്ദർശിച്ച സ്ഥലം അതായിരുന്നു എന്നാണ് ആ ഫലകം പറയുന്നത്. അവിടെ ഇപ്പോഴും തുടരുന്ന ഒരാചാരവുമുണ്ട്, രാത്രി ബാർ അടയ്ക്കുമ്പോൾ, ജോലിക്കാരിൽ ആരെങ്കിലും ഒരാൾ, ഒരു ഗ്ലാസിൽ കുറച്ച് വിസ്കി ഒഴിച്ചു വയ്ക്കും, ബാൾട്ടിമോറിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ദാഹശമനത്തിനാണത്. 

നഥാനിയേൽ ഹാവ്ത്തോൺ - പ്രശസ്ത നിരൂപകൻ ഹാരോൾഡ് ബ്ലൂമിനെ വിശ്വസിക്കാമെങ്കിൽ, അമേരിക്കൻ എഴുത്തുകാരിൽ വില്യം ഫോക്നറും ഹെൻറി ജെയിംസും മാത്രമേ നോവലെഴുത്തിൽ ഹാവ്ത്തോണിനെ മറികടക്കുന്നുള്ളൂ, ഹെമിംഗ് വേയുടെ ഓർമ്മ ആ വാദം സമ്മതിച്ചു കൊടുക്കാൻ എന്നെ അനുവദിക്കുന്നില്ലെങ്കിലും - ഒരു യൂറോപ്യൻ യാത്രക്കിറങ്ങുന്നതിന് മുമ്പ്, തന്റെ മൂന്ന് മക്കളെ നോക്കുന്നതിനായി ഒരു ആയയെ ഏർപ്പാടാക്കിയിരുന്നു. ആൻ ആഡലിൻ ഷെപ്പേഡ്, എന്നായിരുന്നു അവളുടെ പേര്, ചുരുക്കപ്പേര് ആഡ. അരൂപീകളെ വിളിച്ചുവരുത്തി, പ്രവചനങ്ങൾ നടത്താൻ കഴിവുള്ളവളായിരുന്നു ആഡ. ഇടയ്ക്കിടെ നടക്കുന്ന കൂടിച്ചേരലുകളിൽ അവൾ ഏതെങ്കിലും ഒരു അരൂപിയെ വരുത്തും, അവൾ പിടിച്ചിരിക്കുന്ന പേന ഒരു വെള്ളക്കടലാസിൽ അരൂപിയുടെ പ്രവചനങ്ങൾ എഴുതിച്ചേർക്കും. അത്തരം ഒരു യോഗത്തിൽ, പ്രവചനത്തിനു പകരം അരൂപി ഇങ്ങനെ എഴുതി: 'എനിക്ക് നഥാനിയേലുമായി സംസാരിക്കണം, എനിക്ക് അവന്റെ കരുണ ആവശ്യമാണ്'. എഴുത്തുകാരൻ ചിരിച്ചു കൊണ്ട് സമ്മതിച്ചു. പുറകെ, മേരി റോൻഡൽ എന്നാണ് തന്റെ പേരെന്നും നൂറ് വർഷങ്ങൾക്ക് മുമ്പ് ബോസ്റ്റണിലാണ് ജനനമെന്നും ചെറുപ്പത്തിലേ മരിച്ചു പോയെന്നും മരണകാരണം ഒരു കുടുംബാംഗം മൂലമുണ്ടായ വേദനയാണെന്നും അറിയിച്ചു. അന്നാ സമ്മേളനം അവിടെ തീർന്നു. കാലമേറെ കഴിഞ്ഞ്, നഥാനിയേലിന്റെ മരണശേഷം, മകനായ ജൂലിയന് ലഭിച്ച ഒരു പുസ്തകത്തിന്റെ മാർജിനിൽ 'മേരി റോൺഡൽ' എന്ന പേര് അദ്ദേഹം കണ്ടു, കൂടെ, നഥാനിയേലിന്റെ മുത്തച്ഛൻ, ഡാനിയേലിന്റെ കയ്യക്ഷരത്തിൽ, പ്രേമം കലർന്ന കുറച്ച് കുറിപ്പുകളും. മുത്തച്ഛന്റെ കാമുകി, പേരക്കുട്ടിയോട് സംസാരിക്കാൻ വന്നെത്തിയതിനെ കുറിച്ച്, 'നഥാനിയേൽ ഹാവ്ത്തോണും ഭാര്യയും - ഒരു ജീവചരിത്രം' (Nathaniel Hawthorne and His Wife - A Biography) എന്ന കൃതിയിൽ ജൂലിയൻ എഴുതുന്നുണ്ട്.

മുത്തച്ഛന്റെ കാമുകിയുടെ ആത്മാവുമായുള്ള സമ്പർക്കത്തിൽ നിന്ന് പ്രചോദനം കൊണ്ടിട്ടാണോ എന്തോ, 1864 ൽ, 59 വയസ്സിൽ, മരണപ്പെട്ടിട്ടും ഹാവ്ത്തോൺ ഈ ഭൂമി വിട്ടു പോയില്ല. ടേണർ - ഇംഗർസോൾ മാൻഷൻ എന്ന കുടുംബവീട്ടിൽ ഇടയ്ക്കെല്ലാം അദ്ദേഹം വന്നു പോകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചിലപ്പോഴൊക്കെ, മകൻ ജൂലിയനും നഥാനിയേലിന്റെ അർദ്ധ സഹോദരി സൂസന്നയും കാണുമത്രെ. 

തങ്ങൾ വിട്ടിട്ട് പോയ ലോകത്തിൽ മാത്രമേ വാക്കുകൾക്ക് ജീവിതമുള്ളൂ എന്ന തിരിച്ചറിവാകാം വാക്കുകളിൽ മാത്രം ജീവിച്ച ഈ ആത്മാക്കളുടെ ഈ മടങ്ങിവരവിന്റെ പുറകിൽ.

Content Summary: Varantha column by Jojo Antony About Writers Revisiting Earth After Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com