ADVERTISEMENT

എന്തൊക്കെപ്പറഞ്ഞാലും ഇന്നത്തെദിവസം ചിന്നമ്മയ്‌ക്കു മറക്കാനാവുമോ? തന്റെ ചൂണ്ടാണി വിരലിൽ പ്രേമാംഗുലീയമണിയിച്ച തങ്കച്ചനെന്ന രാജകുമാരനൊപ്പം അവൾ ഇന്നു ചങ്ങനാശേരിയിലെ ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തേരിയിലെത്തും. തന്നെ തങ്കച്ചന്റെ കൈപിടിച്ചേൽപ്പിച്ച വർക്കിസാറിന്റെ ഓർമകൾക്കു മുന്നിൽ ആ അന്ത്യവിശ്രമ സ്‌ഥാനത്തു നമ്രശിരസ്‌കയാവും. ഉള്ളംകയ്യിൽ മടക്കിവച്ച, പനിനീർപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച കൈലേസെടുത്ത് അവൾ കവിൾ തുടയ്‌ക്കും.

ഒന്നോർത്താൽ ‘പാടാത്ത പൈങ്കിളി’യിലെ ചിന്നമ്മയ്‌ക്കും തങ്കച്ചനും പിന്നെ മുട്ടത്തു വർക്കി ജന്മം കൊടുത്ത അനവധിയനവധി സുന്ദരിമാർക്കും മാത്രമാണോ അദ്ദേഹത്തെ മറക്കാനാവാത്തത്. ആ കഥാപാത്രങ്ങളെ നെഞ്ചേറ്റി ലാളിച്ചവരെത്രെയോ ഉണ്ടു നമുക്കിടയിൽ. രവിക്കുപോലും മുട്ടത്തു വർക്കിയെ ആത്മാവിൽനിന്നിറക്കിവയ്‌ക്കാനാവുമായിരുന്നില്ലല്ലോ.

ശിവരാമൻ നായരുടെ ഞാറ്റുപുരയിലേക്കു കുട്ടികളെ പഠിപ്പിക്കാൻ എത്തിയപ്പോഴും രവി കൂടെക്കൊണ്ടുപോന്ന വളരെക്കുറച്ചുപേരിലൊരാളായിരുന്നു മുട്ടത്തു വർക്കി എന്നു ‘ഖസാക്കിന്റെ ഇതിഹാസം’ വായിക്കുമ്പോഴറിയാം. പുനർജനി സമസ്യകളും അസ്‌തിത്വ ദുഃഖവും പേറി നടന്ന രവി മുട്ടത്തു വർക്കിക്കു  കൽപിച്ചു കൊടുത്ത സ്‌ഥാനം ആർക്കെല്ലാമൊപ്പമായിരുന്നു എന്ന് ഒ.വി. വിജയൻ വിവരിക്കുന്നതിങ്ങനെ: ‘ജനാലപ്പടിയിലെ കൂറകളെ പായിച്ച് അവിടെ പത്രം വിരിച്ചു വെടിപ്പാക്കി. ഭഗവദ്‌ഗീത, പ്രിൻസ് തിരുവാങ്കുളം, റിൽക്കെ, മുട്ടത്തു വർക്കി, ബോദലേർ അങ്ങനെ കയ്യിലുണ്ടായിരുന്ന ഏതാനും പുസ്‌തകങ്ങൾ അടുക്കിവച്ചു...’ ഇടത്തും വലത്തും റിൽക്കെയും ബോദലേറും. നടുവിൽ മുട്ടത്തു വർക്കി. അദ്ദേഹത്തെ പൈങ്കിളി സാഹിത്യകാരനെന്നു വിളിക്കുന്നവർക്ക് ഇതെങ്കിലും കണ്ടു മിണ്ടാതിരുന്നുകൂടേ?

ശരാശരിക്കുമപ്പുറമുള്ള മലയാളിയുടെ ഭിന്ന താൽപര്യങ്ങളിൽ ഗീതയ്‌ക്കും റിൽക്കെയ്‌ക്കും ബോദലേറിനുമൊപ്പം വർക്കിക്കും സ്‌ഥാനം നൽകണമെന്ന് ഇതിഹാസകാരനു തോന്നിയതെന്തുകൊണ്ടാവാം. തീർച്ചയായും സാധാരണക്കാരായ വീട്ടമ്മമാരുടെ ചുടുനിശ്വാസങ്ങളിൽ ഇത്രയേറെ പ്രേമം നിറയ്‌ക്കാൻ മാത്രമല്ല മുട്ടത്തു വർക്കിക്കു കഴിഞ്ഞതെന്നും മറ്റു പല ജീവിത മേഖലകളിലും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു എന്നുമാണ് അതിനർഥം. വായനയെ ഗൗരവമായി കാണുന്ന ചെറുപ്പക്കാരിലും എഴുത്തുകാരിലും മുട്ടത്തു വർക്കിയിലൂടെ കടന്നുവന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എന്നതു നിഷേധിക്കാനാവില്ല. അങ്ങനെ നോക്കിയാൽ പൈങ്കിളി സാഹിത്യകാരനെന്നു മുദ്രകുത്തപ്പെട്ട വർക്കിയുടെ കൃതികൾ പലർക്കും സാഹിത്യത്തിലേക്കുള്ള ആദ്യകാല കിളിവാതിലായിരുന്നു എന്നതാണു ശരി. അതുകൊണ്ടുതന്നെ വർക്കിയുടെ കൃതികളുമായി അവർക്കൊക്കെ ‘കിളി’ ബന്ധമല്ല കിളിവാതിൽ ബന്ധമാണുള്ളത്.

‘ശാസ്‌ത്രം പഠിപ്പിക്കാനാണ് ഞാൻ എത്തിയത്. എന്നാൽ നിന്റെ മുന്നിലെത്തിയപ്പോൾ കവിത പഠിപ്പിക്കാനാണ് തോന്നിയത്’ എന്ന് എം. മുകുന്ദന്റെ ‘കാഴ്‌ചക്കാരൻ’ എന്ന കഥയിലെ നായകൻ കാമുകിയോടു പറയുന്നുണ്ട്. അതുപോലെ സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദമെടുത്തു കുട്ടികളെ പഠിപ്പിച്ച വർക്കിക്കു മധ്യകേരളത്തിലെ സുറിയാനിപ്പെൺകുട്ടികളുടെ മിഴികളിൽ നോക്കിയപ്പോൾ പ്രണയാക്ഷരങ്ങൾ ആലേഖനം ചെയ്യാനാണ് തോന്നിയത്. അതു മയിലാടുംകുന്നും ഒരു ചുംബനം മാത്രവും ഡാലിയാപ്പൂക്കളുമൊക്കെയായി നാം വായിച്ചു.

muttathu-varkey-books

നിഷ്‌കളങ്കമായി ചിന്തിക്കുന്ന മനസ്സുള്ളവർക്കേ നല്ല ബാലസാഹിത്യം എഴുതാനാവൂ. അതുപോലെതന്നെ മനുഷ്യർ തമ്മിലുള്ള പരിശുദ്ധ പ്രണയം അത്യുൽക്കടമായി അവതരിപ്പിക്കാനും ദുർമേദസ്സില്ലാത്ത മനസ്സു വേണം. മുട്ടത്തു വർക്കിക്ക് അതുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ഒരേസമയം ‘മറിയക്കുട്ടി’യും ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എഴുതിയത്.

സ്വത്വപ്രതിസന്ധി, കാലം, മൃത്യുബോധം, പാപഭാരം, ഹാസ്യം (കറുത്തതാണെങ്കിൽ മാത്രം), അരാഷ്‌ട്രീയ വാദം ഇതിലേതെങ്കിലുമൊന്നുണ്ടെങ്കിൽ മാത്രമേ സാഹിത്യം കാലാതിവർത്തിയാവൂ എന്നത്രേ അഭിജ്‌ഞ മതം. ഇതിനിടയിൽ ‘അഴകുള്ള സെലീന’യ്‌ക്കും ‘വെളുത്ത കത്രീന’യ്‌ക്കുമൊക്കെ എന്തു സ്‌ഥാനമെന്ന് ഒരു പത്രപ്രവർത്തകനു തോന്നി. തോന്നിയാൽപ്പിന്നെ മടിക്കുന്നതെന്തിന് എന്നു കരുതി ആ ‘പത്രപ്രവർത്തക ജവാൻ’ വർക്കിക്കു നേരെതന്നെ ചോദ്യമെയ്‌തു, ഈ രൂപത്തിൽ: സാറിന്റെ കൃതികൾക്ക് എന്തു മൂല്യം? മറുപടി ഇതായിരുന്നു: ‘‘കുറെ തെങ്ങിൻ തോപ്പും വാഴത്തോട്ടവുമൊക്കെയുണ്ട്. വിറ്റാൽ തരക്കേടില്ലാത്ത കാശും കിട്ടും. അതാണ് എന്റെ എഴുത്തിന്റെ മൂല്യം. ഞാൻ ആ വസ്‌തുക്കളൊക്കെ വാങ്ങിയത് എഴുതിക്കിട്ടിയ കാശുകൊണ്ടാണ്’’ എന്നു പറയാൻ മുട്ടത്തു വർക്കിക്കേ കഴിയൂ.

muttathu-varkey2
മുട്ടത്തു വർക്കി

മറ്റൊരിക്കൽ 10 ലക്കങ്ങളായുള്ള ഒരു ‘തുടരൻ’ എഴുതിക്കൊടുക്കണമെന്നു പറഞ്ഞു തന്നെ സമീപിച്ച പത്രാധിപർ വർക്കിക്ക് 5000 രൂപ പ്രതിഫലം നൽകാമെന്നു പറഞ്ഞു. മലയാളത്തിലെ ഏറ്റവും പേരുകേട്ട ഒരു ക്ലാസിക് എഴുത്തുകാരന്റെ പേരു പറഞ്ഞശേഷം ആ കാശിന് അവരെക്കൊണ്ടെങ്ങാനുമെഴുതിക്ക്. എനിക്ക് അതിൽക്കൂടുതൽ വേണമെന്നാണു വർക്കി പറഞ്ഞത്. 

ഇതിലൂടെ അദ്ദേഹത്തിന്റെ ഉദ്ദേശ്യം മറ്റുള്ളവരുടെ സാഹിത്യത്തെ താഴ്‌ത്തിക്കെട്ടുകയായിരുന്നില്ല. മറിച്ച് അവരെഴുതുന്നതിനെക്കാളും ഒട്ടും മോശമല്ല പൈങ്കിളിയെന്നു മുദ്ര കുത്തപ്പെട്ട സാഹിത്യമെന്നു ബോധ്യപ്പെടുത്തുകയായിരുന്നു എന്നു തിരിച്ചറിയേണ്ടതുണ്ട്.

മുട്ടത്തു വർക്കി സത്യത്തിൽ മുട്ടാത്ത വർക്കിയായിരുന്നു, ആരുടെ മുൻപിലും. നോവലുകൾക്കും മുട്ടില്ല. ഒരേസമയം അഞ്ചു വാരികകൾക്ക് എഴുതേണ്ടി വന്നതിനാൽ കഥാപാത്രങ്ങളെ ഇടയ്‌ക്കു മാറിപ്പോയിട്ടു വരെയുണ്ട്. അദ്ദേഹത്തിനു വായനക്കാർക്കിടയിൽ ഒരിടനിലക്കാരന്റെ ആവശ്യമില്ലായിരുന്നു. മുഖത്തു മീശയുടെ ഇടനിലയില്ലാത്ത താംബൂലാർദ്രമായ ആ ചിരിപോലെ  ആരുടെയും വ്യാഖ്യാനം ആവശ്യമില്ലാത്ത പ്രസന്നമായ രചനാശൈലിയായിരുന്നു അത്. നിരൂപകനെ കഴുത്തിനു പിടിച്ചു പുറത്താക്കുന്ന എഴുത്തുരീതി (എം.പി. പോളിനും കേസരിക്കും ബാധകമല്ല) - ഇവിടെ നിന്റെ ആവശ്യമില്ല, ജനത്തിനു മനസ്സിലാവുന്നതേ ഇതിലുള്ളൂ എന്ന് ആ കൃതികൾ വിളിച്ചു പറഞ്ഞു.

thakazhi-katha
തകഴിയും ഭാര്യ കാത്തയും

സ്‌ത്രീകളെ വർക്കിയുടെ എഴുത്ത് എത്ര മാത്രം വശീകരിച്ചു എന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ നാം കാണുന്നതു തകഴിയിലെ ശങ്കരമംഗലം തറവാടിന്റെ മുറ്റത്തേക്ക് ഒരു പൈങ്കിളി പറന്നെത്തുന്നതാണ്. തകഴിയുടെ ഭാര്യ കാത്ത ഉറൂബിനോടു പറഞ്ഞതു തനിക്കിഷ്‌ടം മുട്ടത്തു വർക്കിയുടെ നോവലുകളാണെന്നാണ്. നിങ്ങൾ ഏറ്റവും ഇഷ്‌ടപ്പെടുന്നത് ആരുടെ നോവലുകളാണെന്നു പരീക്ഷയ്‌ക്കു ചോദിച്ചപ്പോൾ തകഴിയുടെ മകൾ എഴുതിയതു മുട്ടത്തു വർക്കിയുടെ പേരാണ്. സ്‌ത്രീകളുടെ മനസ്സു കണ്ടറിഞ്ഞ വർക്കിയുടെ എഴുത്തിനു കിട്ടിയ അംഗീകാരമുദ്രകളാണിവയൊക്കെ എന്നു തകഴിക്ക് അറിയാമായിരുന്നു.

പണ്ടു നാട്ടിൻപുറത്തെ വായനശാലകളിൽ നാം കണ്ടിട്ടുള്ളതിലേറ്റവും മുഷിഞ്ഞ പുസ്‌തകങ്ങൾ മുട്ടത്തു വർക്കിയുടേതായിരുന്നില്ലേ? അടിക്കടി മറ്റുള്ളവർക്കു വേണ്ടി ഇത്രയധികം ‘ഓട്ടം പോയ’ മറ്റേതൊരു മലയാള നോവലുണ്ട്? എത്ര ബൈൻഡ് ചെയ്‌താലും ഒരു നൂറുപേരുടെ വിയർപ്പുമണവും മെഴുക്കും അവയിൽ വീണ്ടും പുരണ്ടു. പക്ഷേ വർക്കിയുടെ സാധാരണ വായനക്കാരികളെപ്പോലെ അടുക്കളയിൽ എത്ര മുഷിഞ്ഞിട്ടും നമുക്കു മുന്നിൽ തെളിഞ്ഞത് അവയിലെ  ലോല ഭാവമാണ്. 

ആശുപത്രിയിൽ മരുന്നും സൂചിയും താഴെവയ്‌ക്കാൻ നേരം കിട്ടിയാൽ മുട്ടത്തു വർക്കിയെ വായിച്ചിരുന്ന എത്രയോ നഴ്‌സുമാർ വരെ അവർക്കിടയിലുണ്ട്. അപ്പോൾ നഴ്‌സുമാരുടെ കിനാവിന്റെ ഭാഷ മുട്ടത്തു വർക്കിയുടേതാണെന്നു പറഞ്ഞ മഹാനു സ്‌തുതി പാടുക നാം, സ്‌തുതി പാടുക നാം.

Content Summary: Birth Anniversary of Malayalam Novelist Muttathu Varkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com