ADVERTISEMENT

ടി. പത്മനാഭൻ എന്നും ഒരു കഥാകാരനാണ്. അങ്ങനെ അറിയപ്പെടാനേ അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളൂ. പ്രകാശം പരത്തുന്ന പെൺകുട്ടി, ഗൗരി, കടൽ, മഖൻ സിങ്ങിന്റെ മരണം, വീടു നഷ്ടപ്പെട്ട കുട്ടി തുടങ്ങിയ കഥകളിലൂടെ മലയാളിമനസ്സിലിടം നേടിയ തിണക്കൽ പത്മനാഭൻ എന്ന കഥാകാരൻ 1948 ല്‍, പതിനേഴാം വയസ്സിൽ സ്‌കൂൾ ഫൈനൽ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യകഥയായ ‘കുറ്റവാളി’ എഴുതിയത്. പിന്നീട് ഏഴരപ്പതിറ്റാണ്ട് കാലം കഥാസാഹിത്യത്തിന്റെ അവിസ്മരണീയമായ സാധ്യതകൾ കാട്ടിത്തന്നുകൊണ്ട് അദ്ദേഹം നമുക്കിടയിൽ നിറഞ്ഞുനിൽക്കുന്നു.

1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു ടി. പത്മനാഭന്റെ ജനനം. പുതിയടത്ത് കൃഷ്ണൻ നായരുടെയും പത്നി തിണക്കൽ ദേവകിയുടെയും രണ്ടാമത്തെ മകൻ പിറന്നുവീണതുതന്നെ നഷ്ടങ്ങളിലേക്കാണ്. പത്മനാഭൻ ജനിച്ച് കുറച്ചുനാളുകൾക്കകം സംഭവിച്ച അച്ഛന്റെ മരണം വലിയ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ദാരിദ്ര്യത്തിന്റെ ദിനങ്ങളെ മറക്കാൻ സഹായിച്ചത് സ്നേഹനിധിയായ അമ്മയും ജ്യേഷ്ഠനുമായിരുന്നു. പാഠപുസ്‌തകമില്ലാത്തതിന് ക്ലാസിൽനിന്നു പുറത്തായി, കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ടി വന്ന പത്മനാഭനെ ചേർത്തുപിടിച്ച ജ്യേഷ്ഠന്‍ തന്നെയാണ് പിന്നീട് കോളജിൽ ചേർത്തു പഠിപ്പിച്ചതും. സ്വന്തം പഠനം ഉപേക്ഷിച്ചും അനുജനെ പഠിപ്പിക്കാനുള്ള ആ മനസ്സാണ് തനിക്കു തണലായതെന്ന് പത്മനാഭൻ പലപ്പോഴും ഓ‍ർത്തെടുത്തിരുന്നു. 

t-padmanabhan
ടി. പത്മനാഭൻ

ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലെയും മംഗലാപുരം ഗവൺമെന്റ് കോളജിലെയും മദ്രാസ് ലോ കോളജിലെയും പഠനത്തിനുശേഷം കുറച്ചുകാലം കണ്ണൂരിൽ വക്കീലായി ജോലി ചെയ്തു. പിന്നീട് കൊച്ചി എഫ്എസിടിയില്‍ ഉദ്യോഗസ്ഥനായി. 1989 ൽ ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ച് കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്രനഗർ കോളനിയിൽ സ്ഥിരതാമസമാക്കി.

t-padmanabhan
ടി. പത്മനാഭൻ

190 ല്‍ പരം കഥകളെഴുതി. പല കഥകളും തമ്മിൽ വർഷങ്ങളുടെ ഇടവേളകളുണ്ടായിരുന്നു. 75 വർഷംകൊണ്ട് കുറച്ചു മാത്രം എഴുതിയപ്പോഴും, എഴുതിയവ മലയാളത്തിലെ മികച്ച കഥകളായി മാറി. ഇല്ലായ്മകളുടെ, ഒറ്റപ്പെടലുകളുടെ, സ്നേഹശൂന്യതയുടെ പകർത്തിയെഴുതലുകൾ ഇത്രമേൽ ഭാവാർദ്രമായി ആവിഷ്‌കരിച്ച എഴുത്തുകാരന്‍ മലയാളത്തിലുണ്ടോയെന്നു സംശയം. മഴയെയും മഞ്ഞിനെയും കാറ്റിനെയും കുറിച്ച് പത്മനാഭന്‍ എഴുതുമ്പോൾ അതിനൊരു പ്രത്യേക ഭംഗിയാണ്.

കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരൻ പറയാനുള്ളതെല്ലാം കഥയ്ക്കുള്ളിൽ പറഞ്ഞുതീർത്തു. ഏതാണ്ടെല്ലാ കഥകളും സ്വന്തം അനുഭവങ്ങള്‍തന്നെയായിരുന്നു. ആമുഖക്കുറിപ്പോ അവതാരികകളോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന ഈ കഥകൾ, മാറുന്ന കഥാലോകത്തെയും പുതുരചനാശൈലിയെയും മലയാളിക്കു പരിചയപ്പെടുത്തി. പ്രണയം, സ്നേഹം, ദയ, ത്യാഗം തുടങ്ങി എല്ലാ വികാരങ്ങളും അതിലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് പ്രകാശം തുളുമ്പുന്ന കഥകളായത്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ജർമൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, റഷ്യൻ എന്നീ വിദേശ ഭാഷകളിലും ആ കഥകളുടെ തർജ്ജമകൾ വന്നു. 

indian-short-story-writer-t-padmanabhan-profile-image
ടി. പത്നമാഭൻ

വാക്കുകള്‍ കൊണ്ട് ഹൃദയത്തെ തകർക്കുവാനും ഉണക്കുവാനും പത്മനാഭന് കഴിയും. പ്രിയപ്പെട്ടവനുമായി കടലോരത്തേക്കു നടക്കുന്ന 'ഗൗരി' പ്രണയമാണെങ്കിൽ, നിരത്തുവക്കത്തെ മാവിൻചുവട്ടിൽ മുഖത്ത് ഇരുമ്പുപട്ടയുമായി കിടക്കുന്ന 'ശേഖൂട്ടി' മറക്കാനാവാത്ത നോവാണ്.

അപൂർണ്ണമായ ഒന്നിന്റെ തേടലാണ് പലപ്പോഴും പത്മനാഭന്റെ കഥകൾ. താൻ വളർത്തുന്ന റോസച്ചെടികൾക്കിടയിൽ അഭയം തേടുന്നയാളെ കാട്ടുന്ന 'അസ്വസ്ഥരുടെ പൂച്ചെടികളും’ കറവവറ്റിയ തന്റെ പശുവിനെ അറവുകാർക്ക് വിൽക്കാതെ സംരക്ഷിക്കുന്ന ഒരമ്മയെപ്പറ്റിയുള്ള ‘മനസ്സിന്റെ ഭാര'വും മഴ കാണുമ്പോൾ ചെറുപ്പത്തിൽ പഠിച്ച കവിത മൂളുന്ന ബാലചന്ദ്രനുള്ള ‘കടയനല്ലൂരിലെ ഒരു സ്ത്രീ’യും മനസ്സിൽ ഒരേപോലെ ഇടംപിടിക്കുന്നു.

1965 – ലാണ് ടി. പത്മനാഭന്‍ വിവാഹിതനായത്. കേരള സർവകലാശാലയിൽ ഡപ്യൂട്ടി ലൈബ്രേറിയനായിരുന്ന കല്ലന്മാർതൊടി ഭാർഗ്ഗവിയായിരുന്നു പത്നി. സാഹിത്യത്തേക്കാൾ ആത്മീയപുസ്‌തകങ്ങള്‍ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഒരു പെൺകുട്ടിയുടെ അച്ഛനമ്മമാരാകാനായിരുന്നു ഇരുവരുടെയും ആഗ്രഹം. പക്ഷേ അത് നടന്നില്ല. കുട്ടികളില്ലായിരുന്നു. എന്നാൽ മക്കളില്ലാത്തതിൽ അൽപം പോലും വിഷമിച്ചിട്ടില്ല. ഒരാവശ്യം വരുമ്പോൾ ഓടിയെത്തുന്ന മരുമക്കൾ ആ ശൂന്യത നികത്തി. 2014 ൽ ഭാർഗവി അന്തരിച്ചു.

t-padmanabhan
ടി. പത്മനാഭൻ

എപ്പോഴും അനക്കങ്ങളും ശബ്ദങ്ങളുമുള്ള ഒരു വീടായിരുന്നു അവരുടേത്. ഞങ്ങളുടെയിടം എന്ന അവകാശവാദത്തോടെ കഴിയുന്ന സുന്ദരിപ്പൂച്ചകളും പട്ടിക്കുട്ടികളും പൂച്ചെടികളുമുള്ള വീട്. കർക്കശക്കാരനായ എഴുത്തുകാരന്റെ സ്നേഹമുഖം കാണാൻ ആ വീട്ടിലെത്തിയാൽ മതി. പേരിടാത്ത ആ രണ്ടുമുറി വീടാണ് അദ്ദേഹത്തിന്റെ ലോകം. നിറയെ പുസ്തകങ്ങളുള്ള വീട്. പുസ്‌തകം കഴിഞ്ഞാൽ ആ വീട്ടിൽ ഏറ്റവുമധികമുള്ളത് സംഗീതശേഖരമാണ്. മദ്രാസിൽ നിയമപഠനത്തിനു ചേർന്നപ്പോള്‍ ലഭിച്ച സംഗീത ലഹരി ജീവിതകാലം മുഴുവൻ പത്മനാഭന്‍ തുടർന്നു. ഹിന്ദുസ്ഥാനി സംഗീതവും കർണാട്ടിക് സംഗീതവും പാശ്ചാത്യ സംഗീതവും ഒരേപോലെ പ്രിയം. ഇഷ്ടങ്ങളിൽ മറ്റൊന്ന് പനിനീർപൂക്കളാണ്. ലോകപ്രശസ്ത റോസ് സൊസൈറ്റികളിൽ അംഗമാണ് അദ്ദേഹം. 

T-Padmanabhan-1-
ടി. പത്മനാഭന്‍

ടി. പത്മനാഭന്റെ കൈവശമുളളതുപോലെ പനിനീർപൂക്കളെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥശേഖരം കേരളത്തിൽ ആരുടെ പക്കലുമില്ല.

സ്നേഹഭാവങ്ങൾക്കിടയിലും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മുഖത്തടിച്ച പോലെ പറയുന്ന സ്വഭാവമുണ്ട് പപ്പേട്ടൻ എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന പത്മനാഭന്. സമകാലിക വിഷയങ്ങളിലെല്ലാം നിരന്തരം പ്രതികരിക്കുന്ന, ധൈര്യമുള്ള ഒരാൾ. അഭിപ്രായങ്ങളുടെ കാഠിന്യത്താൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് ആ ജീവിതം. സമരസപ്പെടാൻ ബുദ്ധിമുട്ടുള്ളവരോട് അത് തുറന്നുകാട്ടാറുണ്ടായിരുന്നു അദ്ദേഹം. അല്ലാതെ ആരുടെ മുമ്പിലും അഭിനയിക്കാൻ നിന്നിട്ടില്ല.

മരണത്തെക്കുറച്ചും വ്യക്തമായ ധാരണയുണ്ട് ടി. പത്മനാഭന്. ''മരണത്തെപ്പറ്റി ഒരു തരത്തിലുളള ഭയവുമില്ല. എപ്പോഴും പോകാൻ തയാറാണ്. അനായാസേന ആയിരിക്കണം. അത്രമാത്രം. അതൊരു യാത്രതന്നെയായിരിക്കും’’.

t-padmanabhan-books

കേരളത്തിലേക്ക് കഥയ്ക്കുള്ള ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊണ്ടുവന്ന എഴുത്തുകാരനാണ് ടി. പത്മനാഭൻ. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955), ഒരു കഥാകൃത്ത് കുരിശിൽ (1956), മഖൻ സിങ്ങിന്റെ മരണം (1958), സാക്ഷി (1973), കാലഭൈരവൻ (1986) നളിനകാന്തി (1988), ഗൗരി (1991), കടൽ (1994) എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. കഥകൾക്കിടയിൽ (2015), എന്റെ കഥ എന്റെ ജീവിതം (2010), എനിക്ക് എന്റെ വഴി (2023) എന്നീ ഓർമക്കുറിപ്പുകളും പള്ളിക്കുന്ന്, ബുധദർശനം, ഖലീഫാ ഉമറിന്റെ പിൻമുറക്കാർ, യാത്രാമധ്യേ എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും 1995-ൽ 'കടൽ' എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡും 1996-ൽ 'ഗൗരി ' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം അദ്ദേഹം നിരസിക്കുകയാണ് ഉണ്ടായത്. 

t-padmanabhan-book

'പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്' എന്ന കൃതിക്ക് 1998 – ലെ ലളിതാംബിക അന്തർജനം പുരസ്‌കാരവും 2001 – ലെ വയലാർ അവാർഡും ലഭിച്ചു. 2001-ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2003 – ൽ കേരള സർക്കാർ, കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചു.

‘‘എഴുതിയേ കഴിയൂ എന്നു വരുമ്പോൾ മാത്രമാണ് ഞാൻ എഴുതിയത്. ആ കഥ നല്ലതാണോ അല്ലയോ എന്നൊന്നും ചിന്തിക്കാറില്ല. മികച്ചതു മാത്രമേ നിലനിൽക്കുകയുള്ളൂ. എന്റെ കഥകൾ ലോകോത്തരങ്ങളാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. മലയാള നാട്ടിലെ ഏറ്റവും മികച്ച കഥകളാണെന്നു പോലും ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പറയാനോ വിചാരിക്കാനോ മാത്രം വിഡ്ഢിയല്ല ഞാൻ. എന്നാൽ, ഈ ലോക കഥയെന്നു പറയുന്നതിന്റെ അടിസ്ഥാനവും നിലവാരവും ശരിക്ക് അറിയാവുന്നവനാണു ഞാൻ. കാലമാണ് ഏറ്റവും വലിയ വിധികർത്ത‍ാവ്’’.

Padmanabhan-T
ടി. പത്മനാഭൻ

മഴ മണ്ണിനോട് ചെയ്യുന്നതെന്തോ അതാണ് പത്മനാഭന്റെ കഥകൾ നമ്മോടു ചെയ്യുന്നത്. പ്രണയമായും പ്രളയമായും മാറുന്ന കഥകൾ. പത്മനാഭന്റെ വാക്കുകളിൽ പറഞ്ഞാൽ “ആദ്യം പതുക്കെ തുള്ളികളായുള്ള വീഴ്ച. പിന്നീടുള്ള നിന്നുപെയ്യലും അതു കഴിഞ്ഞുള്ള കുത്തിയൊലിക്കലും കാറ്റിന്റെ മൂളൽ, ഇടിവെട്ടിന്റെ കയറ്റവും ഇറക്കവും..” 

ഉള്ളം പൊള്ളിച്ചും നോവ് തീറ്റിച്ചും കടന്നുപോകുന്ന കടൽക്കാറ്റു പോലത്തെ കഥകൾ!

Content Summary: Malayalam Writer T. Padmanabhan Life and Literary Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com