ADVERTISEMENT

കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയും തന്റെ എഴുത്തിൽ പകർന്നുവച്ച് മലയാളിയുടെ കലാസാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന അക്ഷരമഹത്വമാണ് മലയാളിക്ക് എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ‘സാദരം– എംടി ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷവും ഭാഷയ്ക്കും സംസ്കാരത്തിനുമായി നീക്കിവച്ച് അർഥപൂർണമായ ജീവിതമാണ് എംടി മുന്നോട്ടു നയിക്കുന്നത്. ഇന്ത്യൻ സാഹിത്യഭൂപടത്തിലെ ഒരു പ്രധാന ഇടമായി തുഞ്ചൻപറമ്പിനെ അദ്ദേഹം മാറ്റിയെടുത്തു.

എഴുത്തച്ഛൻ പുരസ്കാരം നേടിയപ്പോൾ ലഭിച്ച തുക ഉൾപ്പെടെ ലഭിക്കുന്ന അവാർഡ് തുകയെല്ലാം അദ്ദേഹം തുഞ്ചൻ പറമ്പിന്റെ വികസനത്തിനായാണ് മാറ്റിവച്ചത്. മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്തുന്ന ജനകീയ കേന്ദ്രമായി അദ്ദേഹം തുഞ്ചൻ പറമ്പിനെ വളർത്തിയെടുത്തു. എല്ലാവർക്കും ഉപകാരപ്രദമായ എംടിയുടെ ജീവിതം നവതിയിലെത്തിനിൽക്കുന്നു എന്നുള്ളത് മലയാളികളുടെ സന്തോഷ വേളയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. തനിക്കു ലഭിച്ചതും ലഭിക്കാനിരിക്കുന്നതുമായ എല്ലാ പുരസ്കാരങ്ങളും എംടിയുടെ കാൽക്കൽ സമർപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. തന്റെ സ്നേഹോപഹാരമായി സ്വർണ ബ്രേസ്‌ലറ്റ് മമ്മൂട്ടി എംടിക്കു സമ്മാനിച്ചു. എംടിയുടെ പേരിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നു മമ്മൂട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് സാംസ്കാരിക വകുപ്പ് എംടിയുടെ പേരിൽ തുഞ്ചൻ പറമ്പിൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതു കൂടാതെ എംടിയുടെ കൃതികളെയും കഥാപാത്രങ്ങളെയും ആവിഷ്കരിക്കുന്ന കോർണർ തുഞ്ചൻ പറമ്പിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

mammootty-mt
എംടിയെ മമ്മൂട്ടി പൊന്നാടയണിയിക്കുന്നു

ഇവിടെ വരാനും ആദരം ഏറ്റുവാങ്ങാനും കഴിഞ്ഞത് എന്നെന്നും മനസ്സിൽ സൂക്ഷിക്കുമെന്നും അതിനു മുൻകൈ എടുത്ത എല്ലാവാരോടും കൃതജ്ഞത അറിയിക്കുന്നതായും മറുപടി പ്രസംഗത്തിൽ എംടി പറഞ്ഞു. എംടിയുടെ നവതിയോടൊപ്പം അദ്ദേഹം തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സാരഥ്യമേറ്റെടുത്തു മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്നതുകൂടി പരിഗണിച്ചാണ് തുഞ്ചൻ സ്മാരക ട്രസ്റ്റും സാംസ്കാരിക വകുപ്പും ചേർന്ന് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സാദരം – എംടി ഉത്സവം പരിപാടി സംഘടിപ്പിക്കുന്നത്. എംടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെയും കഥകളുടെയും ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളുടെയും പ്രദർശനം ‘കാഴ്ച’ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, പി.നന്ദകുമാർ എംഎൽഎ, തുഞ്ചൻ സ്മാരക ട്രസ്റ്റ് ഡയറക്ടർ ഡോ.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ 10ന് തുഞ്ചൻ പറമ്പിൽ ‘എംടിയുടെ നോവൽ ഭൂമിക’ എന്ന വിഷയത്തിലും ഉച്ചയ്ക്കുശേഷം 2ന് ‘എംടിയുടെ കഥാപ്രപഞ്ചം’ എന്ന വിഷയത്തിലുമാണ് സെമിനാർ നടത്തുക. 4.30ന് എംടിയുടെ ഉറ്റ സുഹൃത്തുക്കൾ പങ്കെടുക്കുന്ന സ്നേഹ സംഗമം. 7ന് എംടിയുടെ മകൾ അശ്വതി ശ്രീകാന്ത്‍ അച്ഛനു മുൻപിൽ നൃത്തസന്ധ്യ അവതരിപ്പിക്കും.

Content Summary: Malayalam Writer M T Vasudevan Nair 90th Birthday Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com