ADVERTISEMENT

മരിച്ചു കഴിഞ്ഞാൽ തന്റെ അസ്ഥിയും മാംസവും വലിച്ചെറിഞ്ഞുകളയരുതെന്നു പറയാൻ മലയാളത്തിൽ ധൈര്യപ്പെട്ട ഒരേയൊരു എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. അസ്ഥിയും മാംസവും രക്തവും അവയുടെ ഗന്ധത്തിലൂടെ ഭൂമിയിലെ സ്നേഹത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുമെന്ന് ഉറപ്പുണ്ടായിരുന്നു ആമിക്ക്. മണിക്കൂറുകൾ പോലും കഴിയും മുമ്പ് ദുർഗന്ധം വമിക്കാതിരിക്കാൻ ഒരു പിടിച്ചാരമോ മൺകൂനയോ അവശേഷിപ്പിക്കുന്ന അതേ ശരീരത്തിന്റെ സുഗന്ധത്തെക്കുറിച്ചു പറയണമെങ്കിൽ സ്നേഹത്തിൽ എത്രമാത്രം വിശ്വസിച്ചിരിക്കണം അവർ. നഷ്ടപ്പെട്ട നീലാംബരി പോലെ മലയാളി ഇന്നും തിരയുന്ന മാധവിക്കുട്ടി സ്നേഹിക്കുക മാത്രമല്ല, സ്നേഹത്തോടെ എഴുതുകയും ചെയ്തു. സ്നേഹിച്ചെഴുതി; എഴുതി സ്നേഹിച്ചു. പെറ്റുവീണ കുട്ടികളെ നായ്ക്കൾ നക്കി നക്കി ഉണർത്തുംപോലെ വാക്കുകളെ തോറ്റിയുണർത്തിയപ്പോൾ അവയും സ്നേഹിച്ചു. ശരീരമുള്ള ആത്മാവിനെ. ആത്മാവുള്ള ശരീരത്തെ. ലോകസാഹിത്യത്തിൽ മാധവിക്കുട്ടിയുടെ പിൻഗാമി എന്നു വിശേഷിപ്പിക്കാവുന്ന ആനി ഏർനോയ്ക്കാണ് കഴിഞ്ഞ വർഷം നൊബേൽ സമ്മാനം ലഭിച്ചത്. പുരസ്കാരലബ്ധിയുടെ ആരവമടങ്ങും മുൻപേ ഏർനോ പറയുന്നു: എനിക്കീ പുരസ്കാരം വേണ്ടിയിരുന്നില്ല. 

 

അപ്രതീക്ഷിതമായി സംഭവിച്ച ബോംബാക്രമണം പോലെയാണ് നൊബേൽ അവരെ പിടിച്ചുലച്ചത്. എഴുത്തിലെ ഏകാഗ്രത നഷ്ടപ്പെട്ട് സ്വീകരണങ്ങളും സമ്മേളനങ്ങളും പ്രഭാഷണങ്ങളും തുടരുന്നു. വീർപ്പു മുട്ടുകയാണ് എഴുത്തുകാരി.

 

മാധവിക്കുട്ടിയെപ്പോലെയാണ് ഏർനോയും എഴുതിയത്. സ്നേഹിച്ചതും കാമിച്ചതും പോലും എഴുത്തിലൂടെ. കരഞ്ഞതും ചിരിച്ചതും. കാമുക സവിധത്തിൽ ഹർഷോൻമാദം അനുഭവിച്ചതും വേർപാടിന്റെ വേദനയിൽ നീറിപ്പുകഞ്ഞതും. എഴുതിയതെല്ലാം സ്വന്തം മനസ്സ് തുരന്ന്. വാരിവലിച്ചിട്ട വികാരങ്ങൾ പോലെ സ്വന്തം ജീവിതത്തോട് ഒട്ടിനിൽക്കുന്ന കൃതികൾ. ലോകം സ്വന്തം മനസ്സിലേക്കും ശരീരത്തിലേക്കും ചുരുങ്ങിയപ്പോഴാണ് അവർ എഴുതിയത്; അവയെ ലോകം ഏറ്റെടുത്തത്. അങ്ങനെയൊരു എഴുത്തുകാരിക്ക് എഴുതാതിരിക്കുക എന്നാൽ എത്രമാത്രം പീഡനമായിരിക്കും. 

ഞാൻ പറയുന്നതു ക്രൂരതയായിരിക്കാം. എന്നാൽ പറയാതിരിക്കാനാവില്ല. ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത പുരസ്കാരമാണ് എനിക്കു ലഭിച്ചത്. നൊബേൽ സമ്മാനം എന്നിൽ പതിക്കുകയായിരുന്നു. ഒരു ബോംബ് പോലെ അതെന്റെ ശരീരത്തിൽ വീണു. എന്തൊരു ശല്യമാണെന്നോ. സമ്മാനം നേടിയ ശേഷം ഒരു വാക്ക് പോലും എഴുതാൻ കഴിഞ്ഞിട്ടില്ല. എഴുത്തിന്റെ ഭാവിയിൽ മാത്രം വിശ്വസിച്ച എന്റെ ദുർവിധി. 

nobel-prize-annie-ernaux-2

 

ഒരു സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ നോവലിസ്റ്റ് സാലി റൂണിയോടാണ് ഏർനോ ഹൃദയം തുറന്നത്. 

എഴുതാതിരിക്കുന്നത് എത്രമാത്രം വേദനാകരമാണ്. എനിക്കറിയാം നൊബേൽ വലിയ അംഗീകാരമാണെന്ന്. എന്റെ കൃതികൾക്കു ലഭിച്ച അവാർഡ്. 40 വർഷമായി എഴുതുന്നതിനു ലഭിച്ച ഏറ്റവും മനോഹര ഉപഹാരം. ശരിക്കും പറഞ്ഞാൽ പുരസ്കാരമല്ല എന്നെ സന്തോഷിപ്പിച്ചത്. എന്റെ കൃതികൾ വായിക്കുമ്പോൾ സ്വയം കാണുന്നു എന്നു പലരും എന്നോടു പറഞ്ഞു. പുരസ്കാരം എനിക്കു മാത്രമല്ല, എന്റെ കൃതികളിൽ ആത്മാവ് കണ്ടെത്തിയ എല്ലാവരുടേതുമാണെന്ന് ഓർക്കുമ്പോൾ എന്തു സന്തോഷമാണെന്നോ. അതൊരു വലിയ കാര്യം തന്നെ: ഏർനോ സമ്മതിക്കുന്നു. 

 

ഓർമയും അനുഭവവും ഭാവനയും കൂട്ടിക്കലർത്തിയാണ്  എഴുതിയത്. ഒന്നിൽ നിന്ന് മറ്റൊന്ന് വേർതിരിച്ചറിയാത്ത രീതിയിൽ. 82 വയസ്സിനിടെ 20 പുസ്തകങ്ങൾ. അഥവാ ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയ 20 ഏടുകൾ. എഴുതിത്തുടങ്ങിയത് 20–ാം വയസ്സിൽ. അറിയപ്പെടുന്ന എഴുത്തുകാരിയാകുമെന്ന് അന്ന് ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ല. ചോദ്യങ്ങൾ മാത്രമായിരുന്നു മനസ്സിൽ. സംശയങ്ങളും. 

ഒരേ സമയം ഒന്നിലേറെ പുസ്തകങ്ങളുടെ പണിപ്പുരയി‍ലായിട്ടുണ്ട്. 

 

1999 ൽ ഞാൻ ദ് ഇയേഴ്സ് എഴുതുകയായിരുന്നു. ഒപ്പം എ ഗേൾസ് സ്റ്റോറിയും ഹാപ്പനിങ്ങും. റേഡിയോ കേൾക്കുന്നതിനിടെ എനിക്കിഷ്ടപ്പെട്ട ഒരു വരി വീണ്ടും കേട്ടു. എന്റെ ഗർഭഛിദ്രത്തെ അതെന്നെ ഓർമിപ്പിച്ചു. ഉടൻ ഹാപ്പനിങ് എഴുതി പൂർത്തിയാക്കി. 8 മാസം വരെയെടുത്തു അതിന്. അക്കാലത്ത് മറ്റൊന്നും എഴുതാൻ കഴിഞ്ഞില്ല. ശസ്ത്രക്രിയാ മേശയിൽ കിടന്ന അക്കാലം. അന്ന് ഡോക്ടർമാർ എർനോയുടെ ശരീരത്തിൽ കത്തിയോടിച്ചതുപോലെ വാക്കുകൾ കൊണ്ട് വരഞ്ഞപ്പോഴാണ് പുസ്തകങ്ങൾ ജനിച്ചത്. തന്റെ കണ്ണീര് മറ്റാരെങ്കിലും ഇഷ്ടപ്പെടുമെന്ന് അന്ന് പ്രതീക്ഷിച്ചില്ല. എന്നിട്ടും ആ കണ്ണീരും മാംസവും രക്തവും നെടുവീർപ്പുകൾ പോലും ലോകം ഏറ്റുവാങ്ങി. പകരം നൽകി നൊബേൽ സമ്മാനം. 

 

82 വയസ്സായെങ്കിലും ഇന്നും നിത്യയൗവ്വനമാണ് ഏർനോയുടെ എഴുത്തിന്. കാത്തിരിപ്പിലാണ് ലോകം. ഇനിയും ഏർനോയെ വായിക്കാൻ. സത്യസന്ധമായ എഴുത്തിന്റെ ചൂടും ചൂരും അനുഭവിക്കാൻ. സ്വയം അനുഭവിക്കാത്തതൊന്നും എഴുതിയിട്ടേയില്ലാത്ത ആത്മാർഥതയുടെ വാൾത്തലപ്പിലൂടെ നടക്കാൻ. മറ്റുള്ളവരുടെ അനുഭവങ്ങൾ പലർക്കും കെട്ടുകഥകളായിരിക്കാം. സ്വന്തം അനുഭവങ്ങളോ. 

 

ഒരു നിമിഷം തിരിഞ്ഞു നോക്കൂ. പുറത്തേക്കു നീണ്ട കണ്ണുകൾ അകത്തെ കാഴ്ചകൾ കാണട്ടെ. കെട്ടുകഥകളേക്കാൾ വിചിത്രമായ എത്രയോ കഥകൾ. 

 

മുക്കുവൻ വല എറിയും പോലെ മാധവിക്കുട്ടിയുടെ വാക്കുകൾ... വലയിൽ വീണു കുരുങ്ങി ജീവനു വേണ്ടി ശ്വാസം മുട്ടി ഏർനോ... 

 

ഇനിയും എഴുതൂ. ഞങ്ങൾക്ക് ഞങ്ങളെത്തന്നെ കാണിച്ചുതരൂ. 

Content Summary: Nobel Prize Winner Annie Ernaux Talks About Life After Winning The Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com