ADVERTISEMENT

പ്രസംഗം ഒരു സുകുമാര കലയാണെന്നു വികെഎൻ പറഞ്ഞതും മലയാളികൾ കേട്ടപാടേ തല കുലുക്കി. കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള കുഗ്രാമങ്ങൾ വരെ ആ മാന്ത്രിക പ്രകടനം ആത്മാവിൽ ഏറ്റുവാങ്ങി നിർവൃതിയനുഭവിച്ചിട്ടുണ്ട്. അതു സുകുമാർ അഴീക്കോടായിരുന്നു. കവിതയെ പല കാലങ്ങളിലേക്ക്, പല തിണകളിലേക്ക് പടർത്തിയ കവിയാണ് ഡി.വിനയചന്ദ്രൻ. ഒരു ആയുഷ്കാലം മുഴുവൻ കവിതയ്ക്കു പിറകേ അലഞ്ഞ മുഴു കവിജന്മം. ജീവിതത്തിലും കവിതയിലും വെയിൽ തിന്നുന്ന പക്ഷിയായിരുന്നു എ.അയ്യപ്പൻ. മദ്യത്തിന്റെ മറവിലും കവിതയുടെ വെളിവിലും അദ്ദേഹം ജീവിച്ചു. കവിതയെ കുമ്പസാരക്കൂടാക്കി ചെയ്യാത്ത തെറ്റുകൾ പോലും ഏറ്റുപറഞ്ഞു.

സുകുമാർ അഴീക്കോട്, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ... എന്തുകൊണ്ടാണിവർ വിവാഹത്തിൽനിന്ന് ഓടി രക്ഷപ്പെട്ടത്? ഏതെങ്കിലും നിഷ്‌ഠകളുടെ ഭാഗമായിരുന്നോ അത്? മുറിഞ്ഞുപോയ പ്രണയബന്ധങ്ങളുടെ ഓർമകളാവുമോ അവരെ തടഞ്ഞിരിക്കുക? അതോ ഭാര്യയും കുട്ടികളുമായാൽ കവിത, പ്രഭാഷണം തുടങ്ങിയ രഹസ്യക്കാരികളുമായി അധികം നാടുചുറ്റാനാവില്ലെന്ന തിരിച്ചറിവോ? വിവാഹമെന്ന വ്യവസ്ഥാപിത ക്രമത്തിൽ വിശ്വാസം അർപ്പിക്കാതിരുന്ന അവർ പ്രണയത്തിൽ വിശ്വസിച്ചിരുന്നോ? അതോ, അത്തരം ഉണർവുകളെയെല്ലാം നിഷേധിച്ചിരുന്നോ?

സ്വന്തം കല്യാണസദ്യ ഉണ്ണാൻ ഭാഗ്യമില്ലാതെപോയ മലയാള സാഹിത്യത്തിലെ ക്രോണിക് ബാച്ചിലേഴ്‌സിന്റെ ഓർമകളിലൂടെ...

അഴീക്കോടിന്റെ പ്രണയം

മലയാളത്തിന്റെ ‘സാഗരഗർജനം’ സുകുമാർ അഴീക്കോട് വിവാഹത്തിന്റെ വെള്ളമണൽപ്പുറത്തോളം തിരയടിച്ചെത്തിയതാണ്. ആകസ്‌മികത വിവാഹത്തിനും അഴീക്കോടിനുമിടയിൽ കടൽഭിത്തി പണിതപ്പോൾ ഒറ്റയാൻ പിന്നെയും ഒറ്റയാനായി. സംഭവങ്ങൾ അങ്ങനെയൊക്കെ വന്നുഭവിച്ചതിൽ അഴീക്കോട് മാഷ്  പിൽക്കാലത്ത് ആശ്വസിച്ചു.

സുഹൃത്തുക്കളായിരുന്ന എം.കെ. സാനുവിന്റെയും ആർ. പ്രസന്നന്റെയും കടുത്ത നിർബന്ധത്തെ തുടർന്നാണ് ‘കല്യാണമെങ്കിൽ കല്യാണമെന്ന്’ അഴീക്കോട് ചിന്തിച്ചത്. ഒടുവിൽ പെൺകുട്ടിയെ കാണാൻ പോയി. എന്നാൽ പിന്നീടു നാടകീയമായ പലതും നടന്നു. അദ്ദേഹത്തിന്റെ മനസ്സുലഞ്ഞു. അഴീക്കോട് വിവാഹ ജീവിതത്തിലേക്കു കടക്കാതെ പിന്തിരിഞ്ഞു നടന്നു. 

SUKUMAR AZHIKODE, Palakkad 13/03/2011 Picture by Arun Sreedhar
സുകുമാർ അഴീക്കോട്

ആ വിവാഹം നടന്നില്ലെങ്കിലും മലയാളത്തിനു പ്രയോജനം കിട്ടി. ഉള്ളിൽ അലതല്ലിയ സ്‌നേഹത്തിന്റെ ജലതരംഗങ്ങളിൽ നിന്നു കവിത തുളുമ്പുന്ന പ്രണയലേഖനങ്ങൾ പൊന്തിവന്നു. പിന്നീടതു വായിച്ച മാധവിക്കുട്ടി അഴീക്കോടിനോടു പറഞ്ഞു 'ഇത്രയും നല്ല ഒരു കത്ത് ഞാൻ ഇതുവരെ വായിച്ചിട്ടില്ല. എനിക്കങ്ങനെ ഒരു കത്തു കിട്ടിയില്ലല്ലോ'. ഈ സംഭവത്തിന്റെ മുൻപും പിൻപും കല്യാണം കഴിക്കണ്ട എന്ന തീരുമാനമായിരുന്നു അഴീക്കോട് മാഷിന്റേത്.

ഒരു സംഭാഷണത്തിൽ മാഷ് പറയുന്നുണ്ട്, ‘വിവാഹം കഴിക്കേണ്ടെന്ന തീരുമാനം തെറ്റായിപ്പോയെന്നു തോന്നിയാൽ എനിക്ക് എപ്പോൾ വേണമെങ്കിലും തിരുത്താം. പക്ഷേ, കല്യാണം കഴിച്ചുപോയ നിങ്ങളുടെ കാര്യം ഹാ! കഷ്‌ടം!’ അഴീക്കോട് വിവാഹം കഴിക്കുകയാണെങ്കിൽ ഉപഹാരം നൽകുമെന്നു, കവി

വിജയലക്ഷ്‌മി പറഞ്ഞിരുന്നു. ‘എഴുത്തുകാർക്കു കുടുംബം വേണ്ടെന്നു പറയുന്ന ആൾക്കാരുണ്ട്. അതു ശരിയല്ല. അഴീക്കോട് മാഷ് വിവാഹം കഴിക്കുകയാണെങ്കിൽ ഉപഹാരവുമായി ആദ്യം ചെല്ലുന്നതു ഞാനായിരിക്കും’. അതുകൊണ്ടും അഴീക്കോട് മാഷിന്റെ മനസ്സു മാറിയില്ല. അദ്ദേഹം വിവാഹ വേദിയിലേക്കു കയറാതെ പ്രസംഗവേദികൾ തിരഞ്ഞെടുത്തു. 

പ്രണയചന്ദ്രൻ

‘തിരുമേനിയുടെ മോളെ എനിക്കു തരുമോ?’

തേവരുനടയിലേക്കു പോയ ശാന്തിക്കാരൻ പോറ്റിയോട് അപ്പൂപ്പന്റെ അടുത്തുനിന്നുകൊണ്ടു ചോദിക്കുമ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഡി. വിനയചന്ദ്രനു വയസ്സ് അഞ്ച്. അഞ്ചാം വയസ്സിലേ പെണ്ണു ചോദിച്ച ആൾ പക്ഷേ ഒരിക്കലും കല്യാണം കഴിച്ചില്ല. കവിതയും യാത്രയും ഒഴിയാബാധയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; പ്രണയവും.

D.VINAYACHANDRAN
POET
ഡി. വിനയചന്ദ്രൻ

ലോകാന്തരാളങ്ങളെ പ്രണയാർദ്രമായ കൺപീലികളിൽ കാണാൻ മേശപ്പുറത്ത് കുന്നിമണികളും മഞ്ചാടിക്കുരുക്കളും വച്ചിരുന്ന വിനയചന്ദ്രൻ ഒരിക്കൽ കല്യാണചന്ദ്രനാകേണ്ടതായിരുന്നു. ‘എന്റെ ഇളയ പെങ്ങളുടെ കൂടെ മധുരയിൽ പഠിച്ചിരുന്ന ഒരു ഗോപിക എന്നെ കല്യാണം കഴിക്കണമെന്നു പറഞ്ഞ് ഒരാഴ്‌ച വീട്ടിൽ വന്നു താമസിച്ചു. ഞാനൊരു കല്യാണരാമൻ അല്ലാത്തതുകൊണ്ട് അവൾ രക്ഷപ്പെട്ടു’ - കവി പിൽക്കാലത്ത് ഓർത്തെടുത്തു.

തിരുവനന്തപുരത്തു സുഹൃത്തിന്റെകൂടെ താൽക്കാലികമായി താമസിച്ചുകൊണ്ടിരുന്ന കാലം. വിനയചന്ദ്രനും സുഹൃത്തും താമസിക്കുന്നതിന്റെ തൊട്ടടുത്ത മുറിയിൽ താമസിക്കാൻ ഒരു ബംഗാളി കുടുംബമെത്തി. അവിടെ രണ്ടു പെൺകുട്ടികൾ. അതിലൊരു പെൺകുട്ടിയുമായി കവി സൗഹൃദത്തിലായി. അതിനെക്കുറിച്ചു കവിയുടെ വാക്കുകൾ: ‘അവൾക്കു ബംഗാളി ഭാഷ മാത്രമേ അറിയാവൂ. ‘ജനഗണമന’യല്ലാതെ എനിക്ക് ബംഗാളി നിശ്‌ചയവുമില്ല. എങ്കിലും ആണല്ലേ, പെണ്ണല്ലേ, വക്രബുദ്ധിയായ എന്റെ സഹമുറിയനെയും അവളുടെ അച്‌ഛനമ്മമാരെയും ഒഴിവാക്കി ഞങ്ങൾ ബാവുൽഗാന രതിയായി'.

കോവളം കടൽത്തീരത്തുവച്ച് കൂട്ടുകൂടിക്കൂടി നേരമിരുട്ടിയപ്പോൾ സഹശയനത്തിനു ക്ഷണിച്ച മദാമ്മയോടു പറ്റില്ലെന്നു പറഞ്ഞത് എണ്ണമിനുപ്പുള്ള, പിച്ചിപ്പൂ മണമുള്ള, ഉള്ളിൽ കനവുള്ള നല്ല ഒരു കാന്താരി നാടൻപെണ്ണ് ഗേൾഫ്രണ്ടായുള്ളതുകൊണ്ടാണെന്നു കവി തന്നെ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത കണ്ടില്ലെങ്കിൽ കത്തെഴുതുന്ന ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പെൺകുട്ടി, മൂകാംബികയിൽ സിദ്ധിമൂലയിൽ ഒറ്റയ്‌ക്കു നിൽക്കുമ്പോൾ അടുത്തുവന്നു കവിത ചൊല്ലണമെന്നു പറഞ്ഞവൾ, യാത്രകളിൽ കൂട്ടുകൂടുന്നവർ, വീട്ടിലേക്ക് ഇടയ്‌ക്കിടെ വരുന്ന കൂട്ടുകാരികൾ... പ്രണയവും കവിതയും വിനയചന്ദ്രനെ വിട്ടുപോയില്ല.

കരളു പങ്കിടാത്ത അയ്യപ്പൻ

‘കരളു പങ്കിടാൻ വയ്യെന്റെ പ്രേമമേ

കരളു പാതിയും ലഹരിയുടെ പക്ഷികൾ കൊണ്ടുപോയി‘ എന്നെഴുതിയിട്ടുണ്ടെങ്കിലും കവി എ.അയ്യപ്പന്റെ നോട്ടുബുക്കിൽ പ്രേമത്തിന്റെയും പ്രേമനൈരാശ്യത്തിന്റെയും കഥകൾ എഴുതാൻ എത്ര താളുകൾ വേണ്ടിവരുമെന്നു മറ്റുള്ളവർക്കെന്നപോലെ അയ്യപ്പനും അറിയില്ലായിരുന്നു!

‘ചേച്ചീ, നമുക്കങ്ങ് കല്യാണം കഴിച്ചാലോ?’ ഒരിക്കൽ മലയാളത്തിലെ ഒരു മുതിർന്ന സാഹിത്യകാരിയോട് അയ്യപ്പൻ ചോദിച്ചു. മകന്റെ കാര്യം പറഞ്ഞ് സാഹിത്യകാരി അയ്യപ്പനെ പേടിപ്പിച്ചെന്നു കഥയുടെ ബാക്കി. ക്ഷുബ്‌ധ യൗവന കാലത്ത് അയ്യപ്പൻ സുന്ദരിയായ ഒരു പെൺകുട്ടിയുമായി കടുത്ത പ്രണയത്തിലായി. ജീവിതത്തിന്റെ മൈതാനത്ത് സാഹസികമായ പ്രണയത്തിന്റെ മുന്നേറ്റം ഏറെ നീണ്ടില്ല. കാമുകിയുടെ അച്‌ഛൻ കവിക്കു മുന്നിൽ വൻമതിലായി.

Ayyappan A
Poet
in SM Street  Calicut
എ. അയ്യപ്പൻ

പ്രണയവാർത്ത പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞ ഉടൻ അയ്യപ്പൻ കൗമുദിയിലെ കെ. ബാലകൃഷ്‌ണനെയും കൂട്ടി അവിടെച്ചെന്നു. അതു തരിമ്പും ഏശിയില്ല. പിറ്റേന്നു വീണ്ടും ചീത്തകേട്ടതു മിച്ചം. പെൺകുട്ടി അയ്യപ്പന്റെ കൂടെ ഇറങ്ങിവരാൻ തയാറായിരുന്നു. അയ്യപ്പൻ പക്ഷേ, തയാറല്ലായിരുന്നു. അതിന് അയ്യപ്പനു ന്യായീകരണമുണ്ട്. ‘ജീവിതമാണു മനുഷ്യനു വേണ്ടത്. റൊമാന്റിക് ഡെത്ത് അല്ലല്ലോ'.

ഒരാളെ മാത്രമായി പ്രണയിക്കാൻ അയ്യപ്പന് ഒരിക്കലും കഴിഞ്ഞിട്ടില്ല. കവി അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. പ്രസന്നയും ഇന്ദിരയുമെല്ലാം അയ്യപ്പന്റെ ജീവിതത്തിൽ പ്രണയത്തിന്റെ ചുവന്ന പൂവുകൾ പെയ്യിച്ചു നിന്നവരാണ്. ഒരു പെണ്ണും ഒരാളുടെയും സ്വന്തമല്ലെന്നാണ് അനുഭവങ്ങൾ അയ്യപ്പനെ പഠിപ്പിച്ചത്. ‘ആലില’യും ‘സുമംഗലി’യുംപോലുള്ള പ്രണയകവിതകൾ എഴുതിയ അയ്യപ്പൻ പുതിയ തലമുറയോടു ‘പ്രേമിക്കാതിരിക്കുക’ എന്നു പറഞ്ഞു. കാരണം ‘യഥാർഥ പ്രേമം എവിടെയുമില്ല. ഐസ്‌ക്രീമിൽ തുടങ്ങും. രണ്ടുദിവസം കഴിഞ്ഞാൽ കൈവീശി പിരിയും.’ യഥാർഥ പ്രേമം മാംസനിബദ്ധമാണെന്ന ബോധ്യമായിരുന്നു, കവിതയിൽ സസ്യഭുക്കായ ഈ കവിയെ നയിച്ചത്.

English Summary:

The Unmarried Poets of Malayalam: Love, Loss, and Literary Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com