ADVERTISEMENT

ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ഷോട്ട് ലിസ്റ്റ് പ്രഖാപിച്ചു. ആറു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. അതിൽ ഇന്ത്യക്ക് അഭിമാനകരമായത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്' ആണ്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. 

സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദിലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവാകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻസെൻസോ ലാട്രോനികോയുടെ ‘പെർഫെക്‌ഷൻ’, ആന്ന സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു പുസ്തകങ്ങൾ. 

ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ

booker-shortlist-w
Image Credit: Yuki Sugiura for the Booker Prize Foundation

ഡാനിഷ് എഴുത്തുകാരിയും പ്രസാധകയുമാണ് സോൾവായ് ബാൽ എഴുതിയ 'ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ' ഏഴു പുസ്തകങ്ങളുടെ പരമ്പരയിൽ ആദ്യത്തേതാണ്. ഇതുവരെ അഞ്ച് പുസ്തകങ്ങൾ ഡാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചു. ഇരുപലധികം രാജ്യങ്ങളിൽ അവയുടെ വിവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പുസ്തകത്തെ കുറിച്ച് രചയിതാവ് സോൾവായ് ബാൽ പറയുന്നു: ഒരു തരത്തിൽ പറഞ്ഞാൽ, ഈ കഥ പറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. 1987ലാണ് എനിക്ക് ഈ ആശയം ലഭിക്കുന്നത്. ഞാൻ അത് ഒഴിവാക്കാൻ ശ്രമിച്ചുവെങ്കിലും അത് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. അതിനാൽ അവസാനം അത് എഴുതുക എന്നതാണ് ഏക പോംവഴി എന്ന് ഞാൻ മനസ്സിലാക്കി.

അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്

booker-shortlist-ww
Image Credit: Yuki Sugiura for the Booker Prize Foundation

ജാപ്പനീസ് എഴുത്തുകാരിയായ ഹിരോമി കവാകാമി എഴുതിയ 'അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്' മനുഷ്യർ വംശനാശത്തിലേക്ക് അടുക്കുന്ന ഒരു ഭൂമിയെയാണ് വിഭാവനം ചെയ്യുന്നത്. പുനരുൽപാദനം, പരിസ്ഥിതി, പരിണാമം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റിയെഴുതുകയാണ് ഈ നോവൽ. ഹിരോമി കവാകാമി പറയുന്നു: 2011 മാർച്ചിൽ ഫുകുഷിമ ഡൈച്ചി ആണവ നിലയത്തിന്റെ തകർച്ചയാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മൾ സൃഷ്ടിച്ച സാങ്കേതികവിദ്യകളെ നിയന്ത്രിക്കാൻ മനുഷ്യരാശിക്ക് ഇനി കഴിയില്ല എന്ന വസ്തുത ഞങ്ങൾ നേരിട്ട ഒരു നിമിഷമായിരുന്നു അത്.

പെർഫെക്‌ഷൻ

booker-shortlist-wse
Image Credit: Yuki Sugiura for the Booker Prize Foundation

സമകാലിക അസ്തിത്വത്തിന്റെ ശൂന്യതയെക്കുറിച്ചുള്ള ഒരു സാമൂഹ്യശാസ്ത്ര നോവലാണ് വിൻസെൻസോ ലാട്രോനികോയുടെ ‘പെർഫെക്‌ഷൻ’. പുസ്തകത്തെ കുറിച്ച് രചയിതാവ് വിൻസെൻസോ ലാട്രോനികോ പറയുന്നു: യഥാർത്ഥ കഥാപാത്രങ്ങളില്ലാത്ത, സംഭാഷണങ്ങളില്ലാത്ത, വ്യക്തമായ പ്ലോട്ടില്ലാത്ത, മിക്കവാറും പൂർണ്ണമായും വിവരണങ്ങളാൽ നിർമ്മിച്ച ഒരു ചെറിയ നോവലാണിത്. 

ഹാർട്ട് ലാംപ്

booker-shortlist-tt
Image Credit: Yuki Sugiura for the Booker Prize Foundation

ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്' ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തെ പകർത്തുന്നു. ബാനു മുഷ്താഖ് പറയുന്നു: എന്റെ കഥകൾ സ്ത്രീകളെക്കുറിച്ചാണ് - മതം, സമൂഹം, രാഷ്ട്രീയം എന്നിവ അവരിൽ നിന്ന് ചോദ്യം ചെയ്യപ്പെടാത്ത അനുസരണം ആവശ്യപ്പെടുന്നതും അങ്ങനെ ചെയ്യുമ്പോൾ, അവരുടെ മേൽ മനുഷ്യത്വരഹിതമായ ക്രൂരത അടിച്ചേൽപ്പിക്കുകയും അവരെ വെറും കീഴ്പ്പെട്ടവരാക്കി മാറ്റുകയും ചെയ്യുന്നു.  

എ ലെപേഡ് സ്കിൻ ഹാറ്റ്

booker-shortlist-td
Image Credit: Yuki Sugiura for the Booker Prize Foundation

ആന്ന സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ കഥാകാരിയും ആഴത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ബാല്യകാല സുഹൃത്ത് ഫാനിയും തമ്മിലുള്ള തീവ്രമായ സൗഹൃദത്തിന്റെ കഥയാണ്. ആന്ന സേറ തന്റെ പുസ്തകത്തെക്കുറിച്ച് പറയുന്നു: എന്റെ ഇളയ സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷമാണ് ഞാൻ ഈ പുസ്തകം എഴുതിയത്, 43 വയസ്സുള്ളപ്പോൾ, അവളുമായി എനിക്ക് ഒരു തീവ്രമായ ബന്ധം ഉണ്ടായിരുന്നു. അവർക്ക് വേണ്ടി ഒരു സ്മാരകം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിച്ചു, കഴിയുന്നത്ര മനോഹരമായ ഒന്ന്.

സ്മോൾ ബോട്ട്

booker-shortlist-we
Image Credit: Yuki Sugiura for the Booker Prize Foundation

വിൻസന്റ് ദിലക്വയുടെ ‘സ്മോൾ ബോട്ട്’ കുടിയേറ്റക്കാരാൽ നിറഞ്ഞ്, ഡിങ്കി ചാനൽ കടക്കാൻ ശ്രമിച്ച് മുങ്ങാൻ തുടങ്ങുന്ന ബോട്ടിനെക്കുറിച്ചുള്ള കഥയാണ്. വിൻസന്റ് ദിലക്വ തന്റെ പുസ്തകത്തെക്കുറിച്ച് പറയുന്നു: ഒരു ധാർമ്മിക വിധിന്യായം രൂപപ്പെടുത്തുകയോ ഉച്ചത്തിലും എളുപ്പത്തിലും രോഷം പ്രകടിപ്പിക്കുകയോ ആയിരുന്നില്ല എന്റെ ലക്ഷ്യം. നേരെമറിച്ച്, എല്ലാ ധാർമ്മിക വിധിന്യായങ്ങളെയും താൽക്കാലികമായി നിർത്തിവയ്ക്കുക, ഒരു സാങ്കൽപ്പിക കഥാപാത്രത്തെ എഴുതുന്നതിലൂടെ, ആർക്കും അവകാശപ്പെടാവുന്ന ഒരു ബോധത്തിലേക്ക് തുളച്ചുകയറാൻ ശ്രമിക്കുക എന്നതായിരുന്നു അത്.

ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ബുക്കർ പ്രൈസ് തുകയായ 55 ലക്ഷം രൂപ രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി പങ്കിട്ടു നൽകും.

English Summary:

International Recognition: "Heart Lamp" Secures Spot in Booker Prize Shortlist

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com