ആ ലക്കോട്ടില്‍ എന്താണ്? വർഷങ്ങളായി ഒളിഞ്ഞുകിടക്കുന്ന രഹസ്യം, ‘കുട നന്നാക്കുന്ന ചോയി’യിലെ കൗതുകം

Mail This Article
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഒന്നാണ്. പ്രസിദ്ധീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുന്ന കൃതി, ഇന്നും മലയാളിയുടെ മനസ്സിൽ ഇമ്പമോടെ നിൽക്കുന്നു.
ഫ്രഞ്ച്കാർ മയ്യഴി വിട്ട്പോകുന്ന കാലം മുതലാണ് നോവലിലെ കഥ ആരംഭിക്കുന്നത്. ആ നാട്ടിലെ ഒരു പാവപ്പെട്ടവനാണ് ചോയി. കുട നന്നാക്കുന്ന ചോയിയെ തേടി മഴക്കാലത്ത് മാത്രമാണ് ആവശ്യക്കാർ വരൂ. കുട നന്നാക്കി കിട്ടുന്ന തുച്ഛമായ വരുമാനം മാത്രം കൊണ്ട് അയാൾക്ക് ജീവിക്കാനാകുന്നില്ല. വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത, കാൽശരായിയും ഷർട്ടുമിടാത്ത ചോയി, ജീവിതം ഒരു കരയ്ക്കടുപ്പിക്കാൻ നാട്ടിലെ അര സായിവായ അന്തോണി മാഷിന്റെ സഹായത്തോടെ കടൽ കടക്കുവാൻ തീരുമാനിക്കുന്നു. എന്നാൽ, പോകും മുൻപ് അയാൾ ചെയ്ത ഒരു പ്രവൃത്തിയാണ് കഥയുടെ ദിശ മാറ്റുന്നത്.

പരന്ത്രീസ് പതാക പാറുന്ന ‘ലെയനാർഡോ’ എന്നു പേരുള്ള ഒരു ചെറിയ ആവിക്കപ്പലില്‍ മയ്യഴിയിൽനിന്നു ഫ്രാൻസിലേക്കു കപ്പൽ കയറിയ 22 വയസ്സുള്ള കുട നന്നാക്കുന്ന ചോയി, പോകും മുൻപ് കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ, 14 വയസ്സുകാരൻ മാധവനെ കാണുന്നു. 'താന്‍ മരിച്ചാലേ തുറക്കാവൂ' എന്നു പറഞ്ഞ് ഒരു ലക്കോട്ട് (കത്ത്) മാധവനെ ഏല്പിച്ച് ചോയി ഫ്രാന്‍സിലേക്ക് പോകുന്നു.
അവർ തമ്മിൽ ഒരു ആത്മബന്ധവുമില്ല. എന്നാൽ മാധവന് ഒരു ആഗ്രഹമുണ്ട്. ഒരു ചോപ്പു കുട ചൂടി നടക്കണം. അവനിഷ്ടപ്പെട്ട നിറം ചോപ്പാണ്. ചോപ്പു കുട കൊണ്ടുവരാമെന്നു ചോയി മാധവന് ഉറപ്പു കൊടുക്കുന്നു. പകരം ഒരു സഹായം വേണം. ധരിച്ചിരുന്ന കോറക്കുപ്പായത്തിന്റെ കീശയിൽനിന്ന് ഒരു ചുളുങ്ങിയ വെള്ള ലക്കോട്ട് അയാൾ പുറത്തെടുത്ത് ആരും കാണാതെ അതു മാധവന്റെ കയ്യിൽ ഏൽപിക്കുന്നു. പിന്നെ ചോയി പറഞ്ഞ പലതും ആ പതിന്നാലു വയസ്സുകാരനു മനസ്സിലാകുന്നില്ല.
‘മാധവാ, ആട നിക്ക്. ഇന്നോട് ഒരു കാരിയം പറയാനുണ്ട്. ഞാൻ കടല് കടന്ന് പോകാ. ചെലപ്പോ പൈശക്കാരനായിട്ട് മടങ്ങിവരും. ചെലപ്പോ ആടെക്കെടന്ന് ചത്തൂന്നു വരാം. ഞി എനക്കൊരു ഉപകാരം ചെയ്യണം.

ഇഞ്ഞി, ബുദ്ധീള്ളോനാ. നേരും നെറീംള്ളോനാ. അതോണ്ടാ ഇന്നെ ഇക്കാരിയം ഞാൻ ഏൽപിക്കുന്നത്. വേറെ ആരേം എനക്ക് വിശ്വാസംല്യ. ആരെയും കാണിക്കരുത്. ആരു ചോദിച്ചാലും കൊടുക്കരുത്. നല്ലോണം സൂക്ഷിച്ചുവയ്ക്കണം.’
മാധവന് കത്തു കൊടുത്തത് ആരും കണ്ടില്ല എന്നാണ് ചോയി കരുതിയത്. എന്നാൽ, അത് എല്ലാവരും കണ്ടിരുന്നു. ചോയി കപ്പൽ കയറി അധികം കഴിയും മുമ്പ് തന്നെ നാട്ടുകാർ കത്തിന്റെ കാര്യം പറഞ്ഞു മാധവനെ ശല്യം ചെയ്തു തുടങ്ങുന്നു. തന്റെ പെങ്ങളായ രാധയിൽ നിന്ന് ലക്കോട്ട് ഒളിപ്പിക്കുന്നത് സംബന്ധിച്ച് പ്രയാസം നേരിട്ട അവനെ കത്ത് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവൻ ആ ലക്കോട്ട് സൂക്ഷിക്കുന്നു.

കത്തിലുള്ള കാര്യം അറിയാൻ പലരും പല രീതിയിലും ശ്രമിക്കുന്നുണ്ട്. ചിലർ സ്നേഹം നടിച്ച് അടുത്തുകൂടി, ചിലർ പൊലീസിനെ വരെ ഉപയോഗിച്ച് ബലപ്രയോഗം നടത്തി. എന്നാല്‍, മാധവൻ വഴങ്ങിയില്ല. മാധവൻ അനുഭവിക്കുന്ന ഭീഷണികളും അവന്റെ സത്യസന്ധതയുമാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാൽ, നാട്ടുകാരുടെ ആകാംക്ഷയ്ക്ക് അറുതി വരുത്താൻ ഒടുവിൽ മാധവന് ലക്കോട്ട് തുറക്കേണ്ടി വരുന്നു. അവിടെയാണ് നോവലിന്റെ നിർണായക നിമിഷം.
മനുഷ്യ വികാരങ്ങളെയും സാമൂഹിക ചലനാത്മകതയെയും കുറിച്ച് ധാരണയുള്ള എം. മുകുന്ദൻ, ചോയി എന്ന സാധാരണക്കാരനായ എന്നാൽ ആഴത്തിൽ പ്രതീകാത്മകനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഹൃദയസ്പർശിയായ ഒരു ആഖ്യാനം നെയ്തെടുത്തത്. വിശ്വാസം, രഹസ്യം, മറഞ്ഞിരിക്കുന്ന സത്യങ്ങൾ തേടാനുള്ള മനുഷ്യന്റെ പ്രവണത എന്നിവയുടെ പ്രതിഫലനമായാണ് ആഖ്യാനം വികസിക്കുന്നത്. ലളിതമായ ഒരു കഥയെ മനുഷ്യപ്രകൃതിയെയും സാമൂഹിക ഘടനയെയും കുറിച്ചുള്ള ആഴത്തിലുള്ള വ്യാഖ്യാനമാക്കി മാറ്റാനുള്ള മുകുന്ദന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. വ്യക്തിപരമായ കഥകളെ വിശാലമായ സാമൂഹിക-രാഷ്ട്രീയ പ്രമേയങ്ങളുമായി ഇഴ ചേർക്കുന്ന കഥ, ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു കൃതിയാക്കി 'കുട നന്നാക്കുന്ന ചോയി'യെ മാറ്റി.
ആഖ്യാനത്തിലെ ആഴത്തിനും പ്രമേയപരമായ സമ്പന്നതയ്ക്കും നിരൂപകർ ഈ നോവലിനെ പ്രശംസിച്ചിട്ടുണ്ട്. കുട നന്നാക്കൽ ഉൾപ്പെടെ, അതിവേഗം ആധുനികവൽക്കരിക്കപ്പെടുന്ന ലോകത്ത് മങ്ങിക്കൊണ്ടിരിക്കുന്ന തൊഴിലുകളെയാണ് ചോയിയുടെ ജീവിതത്തിലൂടെ മുകുന്ദൻ വിവരിക്കുന്നത്. ചെറുകിട വ്യാപാരങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്ന, മനുഷ്യബന്ധങ്ങൾക്ക് ആഴമേറിയ ഒരു പഴയ കാലഘട്ടത്തിന്റെ ഉജ്ജ്വലമായ ചിത്രം ഇവിടെ തെളിയുന്നു. മാഹിയിലെ ജനങ്ങളുമായുള്ള ചോയിയുടെ ഇടപെടലുകൾ, പറയാത്ത സ്നേഹം, നിശബ്ദ പോരാട്ടങ്ങൾ എന്നിവയാണ് കഥയുടെ വൈകാരിക കാതൽ.
കൊളോണിയൽ പൈതൃകം, സ്വത്വം, ചരിത്രത്തിന്റെ പുനർവ്യാഖ്യാനം, ഉജ്ജ്വലമായ വിവരണങ്ങൾ എന്നിവ പശ്ചാത്തലത്തെ ജീവസുറ്റതാക്കുകയും വായനക്കാരെ മയ്യഴിയുടെ സാംസ്കാരിക ചുറ്റുപാടുകളിൽ മുഴുകാൻ സഹായിക്കുകയും ചെയ്യുന്നു. സാമൂഹിക മാനദണ്ഡങ്ങളെയും ചരിത്ര വിവരണങ്ങളെയും വിമർശിക്കുന്നതിനായി മുകുന്ദൻ വൈദഗ്ധ്യത്തോടെയാണ് ആക്ഷേപഹാസ്യം ഉപയോഗിക്കുന്നത്. ആഖ്യാനത്തിൽ ഇഴചേർന്ന സൂക്ഷ്മമായ രാഷ്ട്രീയ അന്തർധാരകള്‍, നിരവധി തലമുറകളിലുടനീളം വായനക്കാരിൽ പ്രതിധ്വനിക്കാൻ പ്രാപ്തിയുള്ള ഒന്നാക്കി നോവലിനെ മാറ്റി. എം. മുകുന്ദന്റെ സാഹിത്യ വൈദഗ്ധ്യത്തിന്റെ ഒരു തെളിവായി 'കുട നന്നാക്കുന്ന ചോയി' എന്നും നിലകൊള്ളും.