ഗ്രീക്ക് അറിയാത്ത ജോൺ കീറ്റ്സ് ഹോമറെ വായിച്ചപ്പോൾ...

Mail This Article
ഞാനാദ്യമായി വിവര്‍ത്തനം ചെയ്യുന്നത് മഹാശ്വേതാദേവി ജഞാനപീഠപുരസ്ക്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗമാണ് - ലളിതമായ ഭാഷയില്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ മഹാശ്വേത നടത്തിയ ആ പ്രസംഗം വളരെ ഇഷ്ടത്തോടെയാണ് മലയാളത്തിലേക്ക്, അച്ചടിച്ചു കാണണമെന്ന പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ, വിവര്‍ത്തനം ചെയ്തത്. പിന്നീട് കല്പന ശര്‍മ്മയുടെയും കാഞ്ചാ ഐലയ്യയുടെയും രാം പുനിയാനിയുടെയും അശിസ് നന്ദിയുടെയുമെല്ലാം ലേഖനങ്ങള്‍. എന്‍റെ വിവര്‍ത്തന ജീവിതത്തിന്റെ അമേച്വര്‍ കാലം എന്നു വിളിക്കാവുന്ന ഈ വര്‍ഷങ്ങളില്‍ ഞാന്‍ അനുയോജ്യമായ വാക്കു തേടി അലഞ്ഞതായോ ആശയങ്ങള്‍ അതേ പടി മലയാളത്തിലേക്കു വന്നിട്ടുണ്ടോ എന്നാകുലപ്പെട്ടതായോ ഓര്‍മ്മയില്ല. എനിക്കനുയോജ്യമെന്നു തോന്നുന്ന, അപ്പപ്പോള്‍ കിട്ടുന്ന വാക്കുകള്‍ പെറുക്കി വെച്ച് ചെയ്ത ആ വിവര്‍ത്തനങ്ങള്‍ ബിരുദത്തിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സംഭവിക്കാവുന്ന എല്ലാ പിഴവുകളോടെയും പക്വതക്കുറവോടെയും പുറത്തു വന്നു.

പിന്നീട് ജെറി മാന്‍ഡറുടെ അമേരിക്കന്‍ ടെലിവിഷൻ വിരുദ്ധ ക്ലാസിക്കായ ‘ഫോര്‍ ആര്‍ഗ്യുമെന്‍റ്സ് ഫോര്‍ ദി എലിമിനേഷന്‍ ഓഫ് ടെലിവിഷന്‍’ വിവര്‍ത്തനം ചെയ്യേണ്ടി വന്നപ്പോഴാണ് വിവര്‍ത്തനം എന്ന പ്രക്രിയ ഞാന്‍ ഗൗരവമായെടുക്കുന്നത്. വലിയ പുസ്തകമായ അത് നാലിലൊന്നായി ചുരുക്കേണ്ടതുമുണ്ടായിരുന്നു. രണ്ടു ഭാഷകള്‍ക്കിടയില്‍, സംസ്ക്കാരങ്ങള്‍ക്കിടയില്‍ വാക്കുകളുടെ പാലം കെട്ടുന്നവരാണ് വിവര്‍ത്തകരെന്ന സങ്കല്പം വാക്കുകള്‍ തേടിയുള്ള അലച്ചിലായി എന്നെ അലട്ടാന്‍ തുടങ്ങി. അന്നു തൊട്ടിന്നോളം വിവര്‍ത്തനത്തില്‍ വിവര്‍ത്തകയ്ക്ക് എത്ര സ്വാതന്ത്ര്യമെടുക്കാമെന്ന ചോദ്യം പല കാലങ്ങളില്‍, പല ഘട്ടങ്ങളില്‍ മാറിയും മറിഞ്ഞും ചാഞ്ഞും ചെരിഞ്ഞും എന്റെ വിവര്‍ത്തന ജീവിതത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

കൃതികളുടെ പദാനുപദവിവര്‍ത്തനമാണ് വേണ്ടതെന്നു വാദിക്കുന്നവരുണ്ട്. യാതൊരു സ്വാതന്ത്ര്യവുമെടുക്കാതെ, ഒരു വിട്ടുവീഴ്ചയുമില്ലാതെ മൂലകൃതിയെ മറ്റൊരു ഭാഷയിലേക്കെത്തിക്കലാണ് ഇത്തരം വിവര്‍ത്തനത്തിന്റെ ഉദ്ദേശം. വിവര്‍ത്തനം തികച്ചും സ്വതന്ത്രസൃഷ്ടിയാണെന്നും മറ്റൊരു കൃതി എഴുതുന്നതു പോലെയാണ് വിവര്‍ത്തന പ്രക്രിയയെന്നും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയില്‍ മറ്റെല്ലാ സ്വാതന്ത്ര്യവുമെടുത്ത് വിവര്‍ത്തനം ചെയ്യണമെന്ന വാദവുമുണ്ട്. ഏതൊരു ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്താലുമത് പുതിയ ഭാഷയിലെ മൂലകൃതി പോലെ വായിക്കപ്പെടണമെന്ന് ശഠിക്കുന്നവര്‍. ഇത്തരം അതിവാദങ്ങള്‍ക്കിടയിലുള്ളത്, മറ്റൊരു ഭാഷയിലെ വായനക്കാര്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടിയുള്ള സ്വാതന്ത്ര്യം മാത്രമെടുക്കാം എന്നുള്ള മിതവാദമാണ്.

ഈ പ്രശ്നം സംബന്ധിച്ച് രണ്ടു കാര്യങ്ങൾ മുൻലക്കങ്ങളിൽ വിശദീകരിച്ചിരുന്നു. അവ ആവർത്തിക്കുന്നില്ല. ഒന്ന്- എഴുത്തുകാർ തന്നെ വിവർത്തനം ചെയ്യുമ്പോൾ വരുത്തുന്ന മാറ്റങ്ങൾക്കുള്ള സ്വാതന്ത്ര്യം. ടാഗോർ മുതൽ ഒ.വി.വിജയൻ വരെയുള്ളവരുടെ കാര്യങ്ങൾ ആ ലക്കത്തിൽ പരാമര്‍ശിച്ചിരുന്നു. രണ്ട് - ആദ്യകാലങ്ങളിൽ മൂലഗ്രന്ഥകർത്താവിന്റെ പേരുപോലും പരാമർശിക്കാതെ വിവർത്തനങ്ങൾ സ്വതന്ത്രകൃതിയെന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരുന്നതിനെപ്പറ്റി. പുസ്തകത്തിന്റെ പേരും കഥാപാത്രങ്ങളുടെ പേരും നാടും രൂപവുമൊക്കെ ഇവിടെ മാറും.
ആധുനികകാലത്ത്, ഇരുപതാം നൂറ്റാണ്ടിൽ എന്നു തന്നെ പറയാം, വേറൊരു ഭാഷയിൽ, ആ നാട്ടിലെ സംസ്കാരത്തിൽ ഉണ്ടായ കൃതിയെ മറ്റൊരു ഭാഷയിൽ വായിക്കാനാണ് വിവർത്തനങ്ങൾ വേണ്ടത് എന്ന കാര്യത്തിൽ ഏതാണ്ട് ഒത്തു തീർപ്പുണ്ടായി. വിവർത്തനത്തിലെ കുലപതികൾ എങ്ങനെയാണ് ഈ തീർപ്പിനെക്കണ്ടത് എന്നു നോക്കാം.

ഭാഷാപിതാവ് തെളിച്ച വഴിയോ?
രാമാനന്ദന്റെ അധ്യാത്മരാമായണമെന്ന സംസ്കൃതകൃതിയെ മലയാളത്തിൽ കിളിപ്പാട്ടു രീതിയിൽ പുനരാവിഷ്ക്കരിച്ചതാണ് എഴുത്തച്ഛന്റെ ‘അധ്യാത്മരായണം കിളിപ്പാട്ട്’. എഴുത്തച്ഛന്റെ വിവര്‍ത്തന രീതിയെക്കുറിച്ച് പ്രഫസര്‍ എന്‍.കൃഷ്ണപിള്ള ‘കൈരളിയുടെ കഥ’യില്‍ ഇങ്ങനെ പറയുന്നു-‘’മൂലകൃതിയിലെ വിവക്ഷിതങ്ങള്‍ക്ക് അല്പമാത്രമായ ചോര്‍ച്ചയും മങ്ങലും വന്നുപോകാതെ, പരിഭാഷകന്റെ ആശയങ്ങളും ഭാവങ്ങളും തെല്ലുപോലും കടന്നു കയറാനനുവദിക്കാതെ, തന്‍റേതല്ല കൃതിയെന്നും അന്യന്‍റേതാണെന്നുമുള്ള വസ്തുത ഒരിക്കലും വിസ്മരിക്കാതെ, മൂലകൃതിയുടെ അന്തരീക്ഷവും ചൈതന്യവും സര്‍വ്വത്ര പുലര്‍ത്തി വിവര്‍ത്തനം നിര്‍വ്വഹിക്കുകയാണ് ഉല്‍കൃഷ്ട പരിഭാഷാധര്‍മ്മമെങ്കില്‍ അതിനെ വെല്ലുവിളിക്കയും ഉല്ലംഘിക്കയും അനാദരിക്കയും ചെയ്യുന്ന വിവര്‍ത്തകന്മാരുടെ മുന്‍പന്തിയിലായിരിക്കും എഴുത്തച്ഛന്റെ സ്ഥാനം. അദ്ദേഹം മൂലഗ്രന്ഥത്തിലെ ആശയങ്ങള്‍ പലതും വെട്ടിക്കുറയ്ക്കുന്നു; ചിലതു വലിച്ചു നീട്ടുന്നു; ചിലത് പിടിച്ചൊതുക്കിച്ചിമിഴിലടയ്ക്കുന്നു. പല ഭാഗങ്ങളും മിനുക്കുകയും തിളക്കുകയും ചെയ്യുന്നു. മനോധര്‍മ്മം പ്രയോഗിച്ചു നൂതനാശയങ്ങള്‍ തുന്നിയിണക്കുന്നു. നൂറു വരി രണ്ടു വരിയില്‍ സംഗ്രഹിക്കുന്നു. പല പല അദ്ധ്യായങ്ങള്‍ പോലും തള്ളിക്കളയുന്നു. കഥാപാത്രങ്ങളെ പരിഷ്ക്കരിക്കുന്നു. പിന്നാലെ വരുന്ന ഭാഗം മുന്‍കൂട്ടിയും മുമ്പിലുള്ള ഭാഗം പിമ്പിലും സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. ശുഷ്ക്കവിരസങ്ങളായ ഘട്ടങ്ങളില്‍ ഭാവശോഭയും ഏകഭാവം മാത്രമുള്ളിടത്ത് ഭാവശബളതയും സൃഷ്ടിക്കുന്നു.’’ വിവർത്തനമെന്നാൽ ഭാഷാപിതാവ് സൃഷ്ടിച്ച പാതയിലൂടെ എന്ന ചിന്ത മലയാളത്തിലുണ്ടായി.

ഇതിനും മുമ്പ് വാല്മീകിരാമായണത്തിലെ യുദ്ധകാണ്ഡം മാത്രം “ഇരാമചരിതത്തിലൊരുതെല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ” എന്ന ന്യായപ്രകാരം പുനരാഖ്യാനം ചെയ്ത ചീരാമകവിയും സ്വതന്ത്രപുനരാഖ്യാനത്തിന്റെ വഴിതന്നെയാണ് വെട്ടിയത്. വാല്മീകിരാമായണകഥ സംക്ഷിപ്തമായി പറഞ്ഞിട്ട് യുദ്ധകാണ്ഡം മാത്രം വിപുലമായി കാട്ടുകയാണ് രാമചരിതത്തിൽ. ഇതും വിവർത്തനത്തിന്റെ ഒരു സങ്കേതമാകുന്നു. പക്ഷേ, ആധുനികവിവർത്തനങ്ങളെല്ലാം മൂലകൃതിയെ ആസ്പദമാക്കി സ്വതന്ത്രകൃതികളായാൽ മതിയോ? മലയാളത്തിലെ പല വിവർത്തകർക്കും ഇന്നും ഒരു എഴുത്തച്ഛൻ കോംപ്ലക്സ് ഉണ്ട്.
ആശാൻ സൃഷ്ടിച്ച ആധുനികമാർഗം

‘സൗന്ദര്യലഹരി’ വിവർത്തനം പ്രസിദ്ധീകരിച്ചപ്പോൾ 1901ൽ കുമാരനാശാൻ എഴുതിയ ‘അവതരണിക’യിൽ പറയുന്നതിങ്ങനെയാണ്, “മൂലത്തിലെ ഗഹനങ്ങളും വിശാലങ്ങളും ആയ അർത്ഥങ്ങളെ സമുചിതമായ സന്ദർഭഭംഗിയോടുകൂടെ ഭാഷയിൽ പ്രതിഫലിപ്പിക്കാൻ ഞാൻ കഴിയുന്നതും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ചില പദ്യങ്ങൾക്കു ശ്രവണമാത്രത്തിൽ അർത്ഥബോധം ഉണ്ടാകുന്നില്ല എങ്കിൽ വിഷയവിശേഷോപാധികമായ ആ വിളംബരം മൂലത്തിലും അപ്രകാരം ഉള്ളതാണ്. അപൂർവ്വം ചില സാങ്കേതികപദങ്ങളെ യഥോക്തമായിത്തന്നെ പ്രയോഗിക്കേണ്ടി വന്നിട്ടുള്ളത് അന്യഥാകരിപ്പാൻ പാടില്ലാത്തവയും ആകുന്നു. ഇതു പണ്ഡിതന്മാരോടു പൂർവ്വനിവേദനം ചെയ്യുന്നതു സാഹസമാണെങ്കിലും മദ്ധ്യമന്മാരെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രസ്താവിച്ചത് അസന്ദർഭോചിതമായിരിക്കുമെന്നു തോന്നുന്നില്ല.” വീണപൂവ് (1907) തുടങ്ങിയ ആശാൻ കാവ്യങ്ങൾ പ്രസിദ്ധീകരിക്കും മുമ്പാണ് ഈ വിവർത്തനം ചെയ്യുന്നത് എന്നത് ശ്രദ്ധേയം. ഒരു യുവവിവർത്തകൻ മൂലകൃതിയില്‍ നിന്ന് മാറാനുള്ള ധൈര്യമില്ലായ്മ കാണിക്കുന്നതല്ല ആശാന്റെ ഈ കൃതി എന്നത് വ്യക്തമാക്കുന്നതാണ് 1915ല്‍ പുറത്തിറങ്ങിയ ശ്രീബുദ്ധചരിതം (എഡ്വിൻ ആർനോൾഡിന്റെ Light of Asiaയുടെ വിവർത്തനം). അതിന്റെ മുഖവുരയിൽ കുമാനാശാൻ ഇങ്ങനെ എഴുതിയിരിക്കുന്നു- “തർജ്ജമയിൽ കിളിപ്പാട്ടിന്റെ സ്വാഭാവികമായ മാധുര്യത്തിന് ഹാനി വരാതിരിപ്പാൻ വേണ്ടത്ര സ്വാതന്ത്ര്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് അർത്ഥത്തിൽ സാരമായ ഏതെങ്കിലും ഭേദഗതി വരികയോ, മൂലത്തിലെ കവിതാഭംഗിക്കോ രസത്തിനോ വൈകല്യം സംഭവിക്കയോ ചെയ്യാതിരിപ്പാൻ പ്രത്യേകം ദൃഷ്ടിവച്ചിട്ടുമുണ്ട്.” മൂലഗ്രന്ഥത്തില്‍ നിന്ന് മാറാതിരിക്കാൻ ആശാൻ കാട്ടുന്ന ശ്രദ്ധ കാണൂ. Light of Asiaയ്ക്ക് ഗദ്യത്തിലും പദ്യത്തിലുമായി അന്നേക്കു വന്ന പല വിവർത്തനങ്ങളും തനിക്ക് തൃപ്തികരമായില്ല എന്നു പറയുന്നുമുണ്ട് ആശാൻ. ഈ അതൃപ്തിയാവണം ആശാന്റെ ഏറ്റവും വലിയ കാവ്യപ്രയത്നമായ ബുദ്ധചരിതത്തിന് തിരക്കുകൾക്കിടയിലും സമയം നീക്കിവയ്ക്കാൻ കാരണം.

പില്ക്കാല വിവർത്തനങ്ങൾ
വിക്തോർ യൂഗോവിന്റെ പാവങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിച്ചുകൊണ്ട് (1925) നാലപ്പാട്ട് നാരായണമേനോൻ നടത്തിയ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു, “ഈ മഹാഗ്രന്ഥത്തിന് ആറോ ഏഴോ ഇംഗ്ലിഷ് പരിഭാഷകൾ കാണുകയുണ്ടായിട്ടുണ്ട്; അവയിലെല്ലാറ്റിലും വെച്ചധികം അസംക്ഷിപ്‌തവും ഫ്രഞ്ച് ഭാഷാഭിജ്ഞരുടെ അഭിപ്രായത്തിൽ മൂലഗ്രന്ഥത്തോട് ഏതാണ്ട് പരിപൂർണമായി യോജിച്ചിട്ടുള്ളതും ഇസാബൽ എഫ്. ഹാപ്‌ഗുഡ്ഡിന്റെ തർജമയാണ്. അതിനെ അവലംബിച്ചതാകുന്നു ഈ പരിഭാഷ. അതിൽനിന്ന് ഒരുഭാഗത്ത് അല്‌പം വരികളൊഴികെ (അതവിടെത്തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്) മറ്റൊന്നും ഞാൻ മനഃപൂർവം വിട്ടുകളഞ്ഞിട്ടില്ല. എന്നാൽ എന്റെ അശക്തങ്ങളായ കൈവിരലുകളിലൂടെ പകർന്നുവരുമ്പോൾ ചോർന്നുപോയിരിക്കാവുന്ന സാഹിത്യരസാദികളെപ്പറ്റി, വായനക്കാരോടു ക്ഷമായാചനം ചെയ്കയല്ലാതെ, സമാധാനമൊന്നും എനിക്കു പറയാനില്ല.”

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ദസ്തയേവ്‌സ്‌കിയുടെ 'ഭൂതാവിഷ്‌ടർ' (Possessed) എന്ന നോവൽ മലയാളത്തിലേക്കു വിവർത്തനം ചെയ്ത എൻ.കെ.ദാമോദരൻ എടുത്തിട്ടുള്ളത്. അദ്ദേഹം തന്റെ പരിഭാഷകക്കുറിപ്പിൽ എഴുതുന്നു: ‘സിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരുന്നത് അപകടമാണെന്നാണ് എന്റെ അഭിപ്രായം. പദാനുപദവിവർത്തനത്തിനല്ല ഞാൻ ഒരുമ്പെട്ടിട്ടുള്ളത്. കേവലം ആശയാനുവാദത്തിനുമല്ല. ഒരു മദ്ധ്യമാർഗമാണ് ഞാൻ അവലംബിച്ചുപോന്നിട്ടുള്ളതെന്ന് പറയാം. മൂലകൃതിയിലെ ആശയം ചോർന്നുപോകാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിച്ചും മലയാളശൈലിക്ക് ഇണങ്ങുംവിധം മൂലകൃതിയിലെ പദങ്ങൾക്ക് സമാനമായ പദങ്ങൾ തേടിപ്പിടിച്ചുമാണ് ഞാൻ വിവർത്തനം നിർവഹിക്കാറ്. വേണ്ടിവന്നാൽ നീണ്ട വാക്യങ്ങൾ മുറിച്ച് ചെറുതാക്കും. ഒരു തർജമയാണെന്ന് തോന്നാത്തവിധത്തിലുള്ള സംസ്കരണം ആവുന്നത്ര നടത്തും."

1970കളില്‍ നെരൂദയെ മലയാളത്തില്‍ അവതരിപ്പിച്ച കെ സച്ചിദാനന്ദനും എൻ.കെ.ദാമോദരന്റെ പക്ഷക്കാരനാണ്. നെരൂദയുടെ കവിതകൾ എന്ന വിവർത്തനം പ്രസിദ്ധീകരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ‘പരിഭാഷയെപ്പറ്റി’ എന്ന കുറിപ്പിൽ ഇങ്ങനെ പറയുന്നു: “എന്നാൽ പരിഭാഷയുടെ കാതലായ അപൂർണ്ണത കാവ്യസങ്കല്പത്തിൽ -- അർത്ഥത്തിൽതന്നെ – വന്നുചേരുന്ന ശൂന്യതകളാണ്. ഒരു ഭാഷയിലെ ഒരു പദത്തിനും മറെറാരു ഭാഷയിൽ സമാനപദങ്ങളില്ല; എല്ലാ നിഘണ്ടുക്കളും നുണപറയുന്നു. വാക്കുകളുടെ അർത്ഥം അവ ഉണർത്തുന്ന ചിത്തബന്ധങ്ങളുടെയും അനുഭൂതികളുടെയും നിറവാണ്. എത്ര വിശദമായ അടിക്കുറിപ്പുകൾ കൊടുത്താലും സംജ്ഞാനാമങ്ങൾ അതതു ദേശക്കാരിലുളവാക്കുന്ന അർത്ഥസാമഗ്രി പുനരുജ്ജീവിപ്പിക്കാനാവില്ല – ‘മാച്ചു പിച്ചു'വും 'ബ്യോ-ബ്യോ നദി'യും തെക്കേ അമേരിക്കക്കാരന് ഓരോ ലോകമാണ്, നമുക്കോ ഓരോ ശബ്ദവും. സാമാന്യനാമങ്ങളുടെ കഥയും ഏറെ വ്യത്യസ്തമല്ല. ഓരോ ഭാഷയും അതിന്റെ ദേശവും ജനതയും ജീവിതരീതികളും ആചാരവിശ്വാസങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്, ഓരോ ഭാഷയും സാമൂഹ്യവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായി നിർണ്ണയിക്കപ്പെട്ട ഒരു മൂല്യസംഹിതയാണെന്നതുകൊണ്ട്, സമ്പൂർണ്ണമായ പരിഭാഷയെന്ന സങ്കല്പം തന്നെ അബദ്ധമാണ്.” ആശാനിൽ നിന്ന് വ്യത്യസ്തനായി തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള വിവർത്തനങ്ങളാണ് സച്ചിദാനൻറേത്. അദ്ദേഹം ‘മാവോ സെതൂങ് കവിതകൾ’ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ ‘വിവർത്തനത്തെപ്പറ്റി’ എന്ന കുറിപ്പിൽ ഇങ്ങനെ എഴുതി, “ചില കവിതകൾക്ക് മൂലശീർഷകങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 'ക്വോമോജോവിനുള്ള മറുപടി' 'ഈച്ചകൾ' എന്നായി, 'ലിയു-യാതവിനുള്ള മറുപടി' എന്ന പേരിലുള്ള രണ്ടു കവിതകൾക്ക് യഥാക്രമം 'സൗഹൃദസ്‌മരണ' 'വൈകിവന്ന പുലരി' എന്നീ പേരുകൾ നൽകി. 'ലീ-ഷൂയിക്കുള്ള മറുപടി 'ചിരംജീവി'കളായി.”

മൂലകൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ആ ഭാഷയിലെ മൂലകൃതി പോലെ തോന്നണമെന്ന് വാദിക്കുന്നവരുണ്ട്. അങ്ങനെ തോന്നുകയേ ചെയ്യരുതെന്ന് വാദിക്കുന്നവരുമുണ്ട്. അതാത് സംസ്ക്കാരത്തിന്‍റെയും ഭാഷയുടെയും തനതു ഭാവങ്ങളും അന്തരീക്ഷവും മറുഭാഷയിലെ വായനക്കാരെയും അനുഭവിപ്പിച്ചില്ലെങ്കില്‍ ആ കൃതി വിവര്‍ത്തനം ചെയ്യുന്നതെന്തിന്? സുന്ദരരാമസ്വാമിയുടെ ‘ജെ ജെ ശില കുറിപ്പുകൾ’ എന്ന തമിഴ് നോവൽ മലയാളത്തിലാക്കിയ ആറ്റൂർ രവിവർമ്മ ‘മൊഴിമാറ്റത്തെക്കുറിച്ച്’ എന്ന പേരിൽ എഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു, “മലയാളകൃതി വായിക്കുന്നതുപോലെ തോന്നാതിരിക്കാൻ ഈ മൊഴിമാറ്റത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. മറ്റൊരു സംസ്കാരത്തിന്റെ വ്യത്യസ്തത അതിന്റെ ഭാഗമാണെന്ന തോന്നലാണ് എനിക്ക്.”
ഈ വ്യത്യസ്ത സമീപനങ്ങൾ ഇനിയും തുടരും. ഹോമറുടെ ഇലിയഡ് ഈയിടെ പുനരാഖ്യാനം ചെയ്ത ബാലചന്ദ്രൻ ചുള്ളിക്കാടും കാവ്യസ്വാതന്ത്ര്യം ആവോളമെടുത്തിട്ടുണ്ട്. കുമാരനാശാന്റെ വഴിയല്ല സച്ചിദാനന്ദൻറേതും ചുള്ളിക്കാടിൻറേതും. ഈ ചർച്ച അനന്തമാണെങ്കിലും കവികളല്ലാത്ത, വിവർത്തകർ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്നു നോക്കാം.
വിവർത്തനപ്പൊലീസ്
സദാചാരപ്പൊലീസ് പോലെ വിവർത്തനപ്പൊലീസും ഉണ്ടെന്നാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ വിവര്‍ത്തകനായ ഗ്രിഗറി റാബാസ പറയുന്നത്. വിവര്‍ത്തനപ്പൊലീസ് കിടക്കപ്പായയില്‍ നിന്നു തന്നെ വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കുന്ന ഒരു ദിവസമാണ് അദ്ദേഹത്തിന്റെ ദുഃസ്വപ്നം. കുലപതിയുടെ ശരത്ക്കാലം (The Autumn of the Patriarch) പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം (Chronicle of a Death Foretold) എന്നീ നോവലുകള്‍ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തതും റാബാസ തന്നെ. പക്ഷേ, Cien años de soledad എന്ന സ്പാനിഷ് പേര് ഏകദേശം അക്ഷരം പ്രതി One Hundred Years of Solitude എന്നാണ് അദ്ദേഹം തർജമ ചെയ്തത്. ആകെ ഒരു എന്ന അര്‍ത്ഥത്തില്‍ One എന്ന് കൂട്ടിച്ചേർത്തു. എന്നാലും അവിടെ One ആണോ A ആണോ വേണ്ടത് എന്ന തർക്കം ഉണ്ടായിട്ടുണ്ട്. അതുപോലെ soledad ന് ഉചിതമായ വാക്ക് loneliness ആണോ എന്നും. പക്ഷേ, വിവർത്തകൻ ഇക്കാര്യങ്ങളിൽ നടത്തിയ പ്രതിരോധം സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഈ കൃതിയിലെ ആദ്യ വാചകത്തിന്റെ വിവർത്തനം നോക്കൂ, “Muchos años después, frente al pelotón de fusilamiento, el coronel Aureliano Buendía había de recordar aquella tarde remota en que su padre lo llevó a conocer el hielo.” എന്നാണ് സ്പാനിഷ് മൂലത്തിൽ. അതിനെ ഇങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു, “Many years later, as he faced the firing squad, Colonel Aureliano Buendía was to remember that distant afternoon when his father took him to discover ice.” ഇതിൽ conocer el hielo എന്നത് discover ice എന്നു തർജമപ്പെടുത്തിയതിൽ കുറ്റം കണ്ടുപിടിച്ച തർജമപ്പോലീസുകാരുണ്ടായിരുന്നു. Conocer എന്ന സ്പാനിഷ് വാക്കിന് introduced to എന്ന അർത്ഥമാണ് കൂടുതൽ ഉചിതം എന്നായിരുന്നു ഈ കുറ്റം കണ്ടുപിടിക്കൽകാരുടെ പരാതി. പക്ഷേ, വിവർത്തകൻ ഇതിനെയും ന്യായീകരിച്ചു.

"ഒരു മികച്ച വിവർത്തനം മറ്റൊരു ഭാഷയിലുള്ള പുനസൃഷ്ടിയാണ് " എന്നും "ബൗദ്ധികതയ്ക്ക് മുകളിൽ ഉൾവിളിയെ സ്ഥാപിക്കുന്നു" എന്നും റാബാസയുടെ വിവർത്തനശൈലിയെക്കുറിച്ച് മാർക്വേസ് പറഞ്ഞു. എങ്കിലും റാബാസ അതിനൊരതിരു നിശ്ചയിച്ചു. അദ്ദേഹം പറഞ്ഞു- “മൂലകൃതിയെ മെച്ചപ്പെടുത്താനുള്ള ത്വര വിവര്‍ത്തകര്‍ക്ക് ഒരു പ്രലോഭനമാണ്. അതിനെ ചെറുക്കേണ്ടതുണ്ട്. മൂലകൃതി എന്നന്നേക്കും യൗവനം തുടിച്ചു തന്നെ നിലനില്‍ക്കും. വിവര്‍ത്തനങ്ങള്‍ക്കാകട്ടെ പ്രായമേറുകയും അവയ്ക്ക് പകരക്കാര്‍ വരികയും ചെയ്യും.”

മാർക്കേസിന്റെ മറ്റു കൃതികളുടെ പ്രഖ്യാതയായ വിവർത്തക എഡിത്ത് ഗ്രോസ്മാൻ പറയുന്നതിങ്ങനെയാണ്, “ഒരു വിവര്‍ത്തനത്തിന് കൃതിയുടെ അര്‍ത്ഥത്തോടും ഉദ്ദേശ്യത്തോടും ഭാവത്തോടും വിശ്വസ്തത പുലര്‍ത്താന്‍ കഴിയും. അതു നിറവേറ്റാന്‍ വിവര്‍ത്തകര്‍ക്ക് പലപ്പോഴും കേവലാര്‍ത്ഥത്തെയും മൂലകൃതിയുടെ അതേ ഘടനയെയും ഉപേക്ഷിക്കേണ്ടി വന്നേക്കാം. വാക്കുകളോടും വാക്യഘടനയോടും അപൂര്‍വ്വമായി മാത്രമേ വിശ്വസ്തത പുലര്‍ത്താനാകൂ. എന്തുകൊണ്ടെന്നാല്‍ ഇവയെല്ലാം ഒരു പ്രത്യേക ഭാഷയ്ക്ക് സവിശേഷമായതും കൈമാറാന്‍ കഴിയാത്തവയുമാണ്. എങ്കിലും മൂലകൃതി പ്രതിനിധീകരിക്കുന്ന സമൂഹത്തോടും സംസ്ക്കാരത്തോടും വിശ്വസ്തത പുലര്‍ത്തേണ്ടതുണ്ട്.” എഡിത്ത് ഗ്രോസ്മാൻ ആണ് കോളറാക്കാലത്തെ പ്രണയം ( Love in the Time of Cholera), ജനറൽ തന്റെ രാവണന്‍കോട്ടയില്‍ (The General in his Labyrinth) എന്നിവയും വിവർത്തനം ചെയ്തത്. രസകരവും ശ്രദ്ധേയവുമായ മറ്റൊരു വസ്തുത തന്റെ വിവര്‍ത്തകരെ പ്രതിരോധിക്കാന്‍ മാര്‍ക്കേസ് എന്നും കച്ചകെട്ടിയിറങ്ങി എന്നതാണ്.

ഈ വിവർത്തകരിൽ ഗ്രിഗറി റാബാസ ‘സ്വാഭാവികമായ പുനസൃഷ്ടി’ എന്നതിന് അക്ഷരാർത്ഥത്തിന് മുകളിൽ പ്രാധാന്യം നൽകി. ലേഖകന്റെ ലോകത്തിന്റെ "ആത്മാവ്" പകർത്താൻ വാക്കുകളിൽ കർശനമായി പറ്റിനിൽക്കുന്നതിന് പകരം സ്വയം അതിലേക്ക് ലയിക്കുന്ന പ്രക്രിയയാണ് താൻ പിന്തുടർന്നതെന്ന് അദ്ദേഹം വിവരിച്ചു. അദ്ദേഹത്തിന്‍റെ വിവർത്തനത്തെ സ്പാനിഷ് ഒറിജിനലിനെക്കാൾ മികച്ചതെന്ന് മാർക്കേസ് പ്രശംസിച്ചു, ഇതിനെ "പുനസൃഷ്ടി" എന്ന് വിശേഷിപ്പിച്ചു.
എന്നാൽ എഡിത്ത് ഗ്രോസ്മാൻ വിവർത്തനത്തെ ‘സാഹിത്യപരമായസൃഷ്ടി’ എന്ന് കണക്കാക്കി. എഴുത്തിന്റെ വൈകാരികവും സാംസ്കാരികവുമായ പാളികളുമായി ആഴത്തിൽ ഇടപഴകേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. സ്പാനിഷിൽ -mente അവസാനിക്കുന്ന ക്രിയാവിശേഷണങ്ങൾക്ക് പകരം, "slowly" എന്നതിന് പകരം "without haste" പോലുള്ള സർഗാത്മകപ്രയോഗങ്ങൾ ഉപയോഗിച്ചു. മാർക്കേസിന്റെ ഭ്രാന്തൻ ശൈലികൾ നിലനിറുത്തുന്നതിന് അവർ പ്രാധാന്യം നല്കി. വിവർത്തനത്തെ വിവാഹവുമായി താരതമ്യം ചെയ്ത അവർ, പാഠവുമായുള്ള സംവാദങ്ങളും ചിലപ്പോഴുള്ള വഴക്കുകളും ഇതിൽ ഉൾപ്പെടുമെന്ന് പറഞ്ഞു.
റാബാസ കാവ്യാത്മകവും സാഹസികവുമായ ശൈലിയിക്ക് പ്രസിദ്ധനായിരുന്നു. ഗ്രോസ്മാൻ കൃത്യതയും സംയമനവും ഊന്നിപ്പറഞ്ഞു. മാർക്കേസിന്റെ ക്രിയാവിശേഷണങ്ങളോടുള്ള നീരസം കൈകാര്യം ചെയ്യുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. മാർക്കേസിന്റെ പിന്നീടുള്ള കൃതികൾ ലാളിത്യമുള്ളതും നേരിട്ടുള്ളതുമായി മാറിയതായി അവർ ശ്രദ്ധിച്ചു.
റാബാസയുടെ ഇംഗ്ലിഷ് വിവര്‍ത്തനങ്ങള്‍ തന്റെ സ്പാനിഷ് മൂലകൃതികളേക്കാള്‍ മെച്ചമാണെന്നു വരെ മാര്‍ക്കേസ് പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ പില്ക്കാല കൃതികൾ മുഴുവൻ വിവർത്തനം ചെയ്യാൻ അദ്ദേഹം വിശ്വസിച്ചത് ഗ്രോസ്മാനെയാണ്.

വിവര്‍ത്തകര്‍ എന്ന നിലയിൽ നമ്മളുടെ പരിധി ഗ്രിഗറി റാബാസയുടെയും എഡിത്ത് ഗ്രോസ്മാൻറേതുമാണ് എന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും എഡിത്ത് ഗ്രോസ്മാനെ പോലെ ആത്മനിയന്ത്രണമുള്ള ഒരു വിവർത്തകയാവുകയാണെന്റെ സ്വപ്നം.
കൂലമാതാരിയും സ്വേച്ഛയും

പെരുമാള്‍ മുരുകന്റെ ‘കൂലമാതാരി’ എന്ന നോവല്‍ ‘കീഴാളന്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തപ്പോള്‍ ഒരു തമിഴ് നോവല്‍ തന്നെയാണ് വായിക്കുന്നതെന്ന് മലയാളി വായനക്കാരെ തോന്നിപ്പിക്കാന്‍ എന്നാലാകുന്നതെല്ലാം ചെയ്തിരുന്നു. കൂലമാതാരിയുടെ ഇംഗ്ലിഷ് വിവര്‍ത്തനമായ ‘സീസണ്‍സ് ഓഫ് ദി പാമി’ല്‍ പാന്‍ ഇന്ത്യന്‍ വായനക്കാരെയും ആഗോള വായനക്കാരെയും ഉദ്ദേശിച്ച് തമിഴ് വാക്കുകളെല്ലാം ഇംഗ്ലിഷിലേക്ക് മാറ്റിയ കൂട്ടത്തില്‍ തമിഴ് മാസങ്ങളുടെ പേരുകളും മാറ്റിയിരുന്നു. ജനുവരി, ജൂണ്‍ എന്നെല്ലാം മൊഴി മാറ്റപ്പെട്ട മാസങ്ങളെ ആടി മാസമെന്നും ആവണി മാസമെന്നുമെല്ലാം തിരിച്ചു കൊണ്ടു വന്നത് തമിഴ് ചുവ നിലനിര്‍ത്താന്‍ തന്നെയാണ്. ഈയൊരു രീതി തന്നെയാണ് കീഴാളന്റെ വിവര്‍ത്തനത്തിലുടനീളം ഞാന്‍ പിന്തുടര്‍ന്നത്. പിന്നീട് തെലുങ്ക് എഴുത്തുകാരിയായ വോള്‍ഗയുടെ ‘സ്വേച്ഛ’ എന്ന നോവല്‍ മലയാളത്തിലേക്ക് അതേ പേരില്‍ വിവര്‍ത്തനം ചെയ്തപ്പോഴും പരമാവധി തെലുങ്കു വാക്കുകളും ശൈലികളും നിലനിര്‍ത്താന്‍ ശ്രമിച്ചു. മൂലകൃതിയില്‍ അദ്ധ്യായം അടുക്കിയ രീതി ഇംഗ്ലിഷ് വിവര്‍ത്തനത്തിന്‍റേതില്‍ നിന്ന് വിഭിന്നമായിരുന്നു, അതു തിരികെ കൊണ്ടു വന്നു. വാക്കുകളുടെ തെലുങ്കു മൂലരൂപവും ഉച്ചാരണവും പ്രയോഗ രീതികളും മനസ്സിലാക്കാന്‍ വോള്‍ഗയുടെ കൂടെ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്തു.

ജോൺ കീറ്റ്സ് ആദ്യമായി ഹോമറെ കണ്ടപ്പോൾ
വിവർത്തകർക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള ഒരു പുരസ്കാരത്തെക്കുറിച്ചു പറഞ്ഞ് ഈ കുറിപ്പവസാനിപ്പിക്കാം. മഹാനായ ഇംഗ്ലിഷ് കവി ജോൺ കീറ്റ്സ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം "On first looking into Chapman’s Homer" എന്ന ഒരു സോണറ്റ് എഴുതി. വിവർത്തനത്തിന്റെ രൂപാന്തരണ ശക്തിയെക്കുറിച്ച് ചിന്തിക്കുന്ന, വിവർത്തകർക്കുള്ള വിലപ്പെട്ട ഒരു പുരസ്കാരമാണ് ജോർജ് ചാപ്മാൻ എന്ന വിവർത്തകനെ പുകഴ്ത്തിക്കൊണ്ടുള്ള കീറ്റ്സിന്റെ ഈ സോണറ്റ്. 17-ആം നൂറ്റാണ്ടില്‍ ചാപ്മാന്‍ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത ഹോമറിന്റെ ഇലിയഡും ഒഡിസ്സിയും വായിച്ചതിന് ശേഷമാണ് കീറ്റ്സ് ഈ കവിത എഴുതിയത്, അത് അദ്ദേഹത്തെ ഗ്രീക്ക് വായിക്കാൻ കഴിയാത്തപ്പോൾ പോലും അഗാധമായി സ്വാധീനിച്ചു. ഒരു പുതിയ ലോകം കണ്ടെത്തുന്നതിന് തുല്യമാണ് ഒരു ക്ലാസിക് കൃതി ഇംഗ്ലിഷിലെത്തിക്കുന്നതിലൂടെ വിവര്‍ത്തനകല ചെയ്യുന്നതെന്നാണ് ഈ സോണറ്റ് പറയുന്നത്. ചാപ്മാന്റെ വിവർത്തനത്തെ ഒരു ജ്യോതിശാസ്ത്രജ്ഞൻ ഒരു പുതിയ ഗ്രഹം കണ്ടെത്തുന്നതിനോ പര്യവേക്ഷകർ പസഫിക് സമുദ്രം കാണുന്നതിനോ സമാനമായി താരതമ്യപ്പെടുത്തുന്നു. വിവര്‍ത്തനമെന്നാല്‍ ഭാഷകളുടെയും കാലഘട്ടങ്ങളുടെയും ഇടയില്‍ സാഹിത്യത്തെ ജനാധിപത്യവല്‍ക്കരിക്കുന്നു എന്നദ്ദേഹം പറഞ്ഞു വെച്ചു. വിവര്‍ത്തനങ്ങള്‍ എങ്ങനെ മറ്റൊരു സൃഷ്ടിക്ക് പ്രചോദനമാകുന്നു എന്നതിന്റെയും ഉദാഹരണമാണ് കീറ്റ്സിന്റെ ആ സോണറ്റ്. പിന്നീട് ടി.എസ്.ഇലിയറ്റും ഫിറ്റ്സ് ജെറാള്‍ഡിന്റെ റൂബ്ബായാത്ത് വിവര്‍ത്തനത്തെ കുറിച്ച് സമാനമായ അനുഭവങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്.
ഒരു ഭാഷയിലെ കൃതി ആ ഭാഷയുടെ ചൂരും ചുണയും നിലനിറുത്തി, അതിന്റെ പൂർണതയോടെ മറ്റൊരു ഭാഷയിലെത്തിക്കുന്ന ജോർജ് ചാപ്മാന്മാരില്ലെങ്കിൽ ഗ്രീക്ക് പഠിക്കാത്ത കീറ്റ്സ് എത്ര കാവ്യദാരിദ്ര്യത്തിലാവും ജീവിക്കുക!