‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’; മാർപാപ്പയുടെ ആത്മസാക്ഷ്യമായി മാറിയ ഓർമപ്പുസ്തകം

Mail This Article
2025 ഏപ്രിൽ 21ന് സംഭവിച്ച പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം, കത്തോലിക്കാ വിശ്വാസികളുടെയും ലോകസമൂഹത്തിന്റെയും ഹൃദയത്തിൽ ദുഃഖഭാരമായി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിലെ ചരിത്രത്തിന്റെ സാക്ഷിയായി നിന്ന അദ്ദേഹം, തന്റെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’.
കഴിഞ്ഞ വർഷം ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ച ഓർമപ്പുസ്തകം, ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർഷെ റഗോണയുടെ നേതൃത്വത്തിൽ മാർപാപ്പയുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തയ്യാറാക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതകഥ ഒരു ആത്മകഥ മാത്രമല്ല, കഴിഞ്ഞ എൺപത് വർഷങ്ങളിലെ ലോകചരിത്രം അദ്ദേഹത്തിന്റെ കണ്ണിലൂടെ നോക്കി കാണുക കൂടിയാണ്.
1936 ഡിസംബർ 17ന് ജനിച്ച ഫ്രാൻസിസ് മാർപാപ്പ, കത്തോലിക്കാ സഭയുടെ 266-ാമത്തെ മാർപ്പാപ്പയായിരുന്നു. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്, 2013 മാർച്ച് 13നാണ് കോൺക്ലേവ് അദ്ദേഹത്തെ മാർപാപ്പയായി തിരഞ്ഞെടുത്തത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബഹുമാനാർഥമാണ് അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ലളിതമായ ജീവിതശൈലിയിലൂടെയും സാമൂഹ്യനീതിയോടുള്ള ശക്തമായ പ്രതിബദ്ധതയിലൂടെയും അദ്ദേഹം ലോകത്തിന്റെ ആദരവ് നേടി.

നിരവധി മണിക്കൂറുകൾ നീണ്ട അഭിമുഖങ്ങളിൽ മാർപാപ്പ തന്റെ ബാല്യകാലം, സഭയിലെ ഉയർച്ച, ലോകസംഭവങ്ങളിലെ പങ്ക് എന്നിവ വിശദമാക്കിയിരുന്നു. 240 പേജുള്ള ഈ ഓർമക്കുറിപ്പിൽ, ബെർലിൻ മതിലിന്റെ പതനം, യഹൂദരുടെ നാസി ഉന്മൂലനം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണം, 2008-ലെ സാമ്പത്തിക മാന്ദ്യം, അർജന്റീനയിൽ വിഡെലയുടെ അട്ടിമറി, 1969 ൽ ചന്ദ്രനിൽ മനുഷ്യന്റെ കാൽവയ്പ്, 1986 ലെ ലോകകപ്പിലെ മറഡോണയുടെ ഗോൾ തുടങ്ങിയ അവിസ്മരണീയ ചരിത്ര സംഭവങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് തനിക്ക് മൂന്നു വയസ്സ് മാത്രമുള്ളപ്പോഴത്തെ ഓർമ വിശദീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പുസ്തകം ആരംഭിക്കുന്നത്. 80 വർഷം മുമ്പാണത് സംഭവിച്ചതെങ്കിലും, നിരവധി നിരപരാധികളായ കുടുംബങ്ങളുടെ ജീവിതം തകർത്ത നിമിഷങ്ങൾ നാം ഒരിക്കലും മറക്കരുതെന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തെ വിലയിരുത്തുകയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്ന മാർപാപ്പയുടെ വ്യക്തിപരമായ വശം അടുത്തറിയാൻ കഴിയുമെന്നതാണ് പുസ്തകത്തിന്റെ പ്രത്യേകതയായി കരുതപ്പെടുന്നത്. പ്രസിദ്ധീകരിച്ച ഉടൻ തന്നെ കൃതി ചർച്ചാവിഷയമായി മാറിയിരുന്നു.
അന്ന് രോഗാവസ്ഥയിലായിരുന്ന മാർപ്പാപ്പ, തന്റെ പദവിയിൽ നിന്നും വിട്ടുനിൽക്കാൻ പദ്ധതിയില്ലെന്ന നിലപാടും ഈ പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കിരുന്നു. ‘‘എന്റെ ആശുപത്രി വാസവേളയിലും ചികിത്സയ്ക്കിടയിലും അടുത്ത കോൺക്ലേവിനെയും പുതിയ മാർപാപ്പയെയും കുറിച്ച് ആളുകൾ ചിന്തിക്കും. അത് സ്വാഭാവികമാണ്. എന്തായാലും പദവി ഒഴിയുവാൻ ഇപ്പോൾ പദ്ധതിയില്ല.’’ സഭ ഒരു മാതാവായി പ്രവർത്തിക്കണമെന്നും എല്ലാവരെയും ആശ്ലേഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യണമെന്നും എല്ലാവരും കൂടുതൽ പ്രാർഥിക്കുകയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഭാവിയുടെ താക്കോലെന്നും മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ വിടവാങ്ങൽ ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു യുഗത്തിന്റെ അവസാനമാണ്. എന്നാൽ അദ്ദേഹത്തിന്റെ പാരമ്പര്യം, സാധാരണ മനുഷ്യരോടുള്ള അടുപ്പം, ലോകശാന്തിക്കായുള്ള പ്രവർത്തനങ്ങൾ എന്നിവ ചരിത്രത്തിൽ നിലനിൽക്കും.