'ചക്കുടുമീനും മനുഷ്യക്കുട്ടിയും'
Mail This Article
അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു.
ചുറ്റുമുള്ള മീനുകളും ആൽഗകളും പാറക്കല്ലുകളുമൊക്കെയേ ചക്കുടു കണ്ടിട്ടുള്ളു. ഒരു ദിവസം അമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ വെള്ളത്തിൽനിന്നും മുകളിലേക്ക് നോക്കിയ ചക്കുടു ഒരു വലിയ തിമിംഗലം പോകുന്നത് കണ്ടു. 'ഏയ് തിമിംഗലമാമ... എവിടെ പോകുകയാ?' ചക്കുടു വിളിച്ച് ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. അപ്പോൾ അച്ഛൻ പറഞ്ഞുകൊടുത്തു 'ചക്കുടൂ, അത് വലിയ കപ്പലാണ്. അത് കടലിനു മുകളിലൂടെ പോകുന്ന വാഹനമാണ്.'
'ങേ? കടലിനു മുകളിലൂടെയോ? ഞാൻ അത് കണ്ടിട്ടേയില്ലല്ലോ' ചക്കുടുവിനു അത്ഭുതമായി.
ചെറിയൊരു ചിരിയോടെ മീനച്ഛൻ പറഞ്ഞു തുടങ്ങി 'ഈ കടലിനപ്പുറം വലിയൊരു കരയുണ്ട് ചക്കുടൂ. അവിടെ കുറെ ജീവികളുണ്ട്. മനുഷ്യന്മാർ, മൃഗങ്ങൾ, കിളികൾ, പ്രാണികൾ, പുഴുക്കൾ, വീടുകൾ, കാട്, പുഴകൾ അങ്ങനെ അങ്ങനെ..'
ഇതുകേട്ട ചക്കുടുമീൻ ഒരു ദിവസം കര കാണാൻ തീരുമാനിച്ചു. കടലിനു മുകളിലേക്ക് നീന്തിയെത്തിയപ്പോൾ കണ്ട കാഴ്ച്ചയിൽ ചക്കുടു ഞെട്ടിപ്പോയി.
കടലിന്റെ തീരത്ത് അതാ കുറെ ആളുകൾ സൊറ പറഞ്ഞിരിക്കുന്നു. അവൾക്ക് ലേശം പേടിയാണ് തോന്നിയത്. തന്റെ കുഞ്ഞു ചിറകുകൾ വീശി ചക്കുടു ഉറക്കെ വിളിച്ചു പറഞ്ഞു 'ശ്യോ, ഈ ജീവികൾ ഇത് എന്താ ചെയ്യുന്നത്? വെളളത്തിൽ നിന്നും കരയ്ക്ക് കയറി നിൽക്കുന്നോ? അതേയ്, വേഗം വെളളത്തിലേക്ക് ഇറങ്ങൂ.. അവിടെ നിന്നാൽ ശ്വാസം കിട്ടില്ലാ..'
ഇത് പറഞ്ഞതും തൊട്ട് അടുത്തുനിന്നും ഒരു ചിരിയാണ് ചക്കുടുമീൻ കേട്ടു. അത് സഞ്ചാരിയായ ആമക്കുട്ടനായിരുന്നു. ആമ ചക്കുടുമീനിനെ നോക്കി പറഞ്ഞു 'അത് മനുഷ്യന്മാരാണ് ചക്കുടൂ.. അവർ കരയിലാ ജീവിക്കുക. വെള്ളത്തിനടിയിൽ ജീവിക്കാനാവില്ല അവർക്ക്'.
'ഓഹോ, അതൊരു പുതിയ അറിവായല്ലോ ആമക്കുട്ടാ' എന്നും പറഞ്ഞ് ചക്കുടുമീൻ കരയുടെ അടുത്തേക്ക് നീന്തി നീന്തി പോയി. അവിടെ കടപ്പുറത്ത് കടലയും കൊറിച്ചിരിക്കുന്ന മനുഷ്യന്മാരെ കണ്ടു. തിരമാലയിൽ കുളിക്കുന്ന കുട്ടികളെ കണ്ടു. തിളങ്ങുന്ന ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകൾ കണ്ടു. ആകാശത്തേക്ക് പറക്കുന്ന പട്ടം കണ്ടു. പല തരം വാഹങ്ങളിൽ വന്നിറങ്ങുന്നവരെ കണ്ടു. ചക്കുടുവിനു ഒന്നും മനസിലായില്ല. രാത്രി ഉറങ്ങുമ്പോൾ അച്ഛൻ പറഞ്ഞു തരാറുള്ള കരയിലെ കഥകളിലെ ഓരോ കാര്യങ്ങളും അപ്പോ ശരിക്കുമുള്ളതായിരുന്നോ? അതൊക്കെ വെറും ഉണ്ടാക്കികഥകളാണെന്നാണ് ചക്കുടു കരുതിയിരുന്നത്.
'ഹായ്, എത്ര തരം ജീവികളാ കരയിൽ. അവരൊന്നും നീന്താത്തതെന്താ? ഇവരെന്താ ഓടി വരുന്ന എന്തോ ജീവിയിൽ നിന്നും ഇറങ്ങുന്നത്? എന്താ ആ കാണുന്ന തിളങ്ങുന്ന സാധനം? ആകാശത്തേക്ക് പറക്കുന്ന ജീവിയെ പിടിച്ചു വലിക്കുന്നതെന്തിനാ മനുഷ്യക്കുട്ടികൾ?' ഇങ്ങനെ പല തരം സംശയങ്ങളുമായി നിന്നു ചക്കുടു. അപ്പോൾ കരയുടെ അടുത്തേക്ക് ;പോയാലോ എന്നൊരു ആശ വന്ന ചക്കുടുമീൻ അടുത്തു കണ്ട തിരമാലയോട് ചോദിച്ചു, 'തിരമാലചേച്ചീ, എന്നെ ഒന്ന് കരയുടെ അടുത്തേക്ക് എത്തിക്കാമോ?'
'ഓഹ് അതിനെന്താ, എന്റെ തോളിൽ കയറിക്കോളൂ' എന്ന് പറഞ്ഞ് തിരമാല ചക്കുടുമീനിനെ തോളിലേറ്റി കരയുടെ അടുത്തുവരെ കൊണ്ടുപോയി. ചക്കുടു ഒരു സുന്ദരിമീനല്ലേ. അവളെ കണ്ടതും ഒരു മനുഷ്യക്കുട്ടി ഓടി ഓടി വന്നു. 'ഹായ് ഭംഗിയുള്ള മീൻ' എന്ന് പറഞ്ഞുവന്ന കുട്ടി ചാക്കുടുവിനെ പിടിക്കാൻ കൈ നീട്ടി. അപ്പോൾ അല്പം പേടിച്ചെങ്കിലും, ചക്കുടുവിനും കര കാണാൻ പോകണമെന്ന് ആഗ്രഹം തോന്നി. ഏതു ജീവിയുടേതായാലും കുട്ടികളല്ലേ, അവർക്കു മാത്രം മനസിലാകുന്ന ചില കാര്യങ്ങളുണ്ടല്ലോ.
അങ്ങനെ അവർ എളുപ്പം കൂട്ടായി. മണൽക്കൊട്ടാരമുണ്ടാക്കാൻ ആരോ മണലെടുത്ത ചെറിയൊരു കുഴിയുണ്ടായിരുന്നു കടലും കരയും ചേരുന്നിടത്ത്. ആ ഇത്തിരി കടൽവെള്ളത്തിൽ കുഞ്ഞിവാലുകൊണ്ട് നീന്തിന് നിന്ന് കൗതുകത്തോടെ മനുഷ്യക്കുട്ടിയെ നോക്കി ചക്കുടുമീൻ. കരയിലെ ഓരോ കഥയും മനുഷ്യക്കുട്ടി ചക്കുടുമീനിനോട് പറഞ്ഞു. കടലിനടിയിലെ വിശേഷങ്ങൾ ചക്കുടുമീൻകുട്ടിയും പങ്കുവച്ചു. അപ്പോൾ മനുഷ്യക്കുട്ടി ചക്കുടുമീനിനെ കര കാണാൻ ക്ഷണിച്ചു. കുറച്ചു നേരം ആലോചിച്ചിട്ട് ചക്കുടു പറഞ്ഞു;
'മനുഷ്യക്കുട്ടീ, ഞാൻ ഇന്ന് നിന്റെ കൂടെ വരുന്നില്ല. കടലിനു അടിയിലെ എന്റെ വീട്ടിൽ പോയി അമ്മയോടും അച്ഛനോടും സമ്മതം ചോദിച്ചിട്ട് വരാം' എന്ന് പറഞ്ഞു ചക്കുടുമീൻ കടലിനടിയിലേക്ക് തിരിച്ചു പോയി.
അന്ന് രാത്രി മുഴുവൻ ചക്കുടുമീനിന്റെ കണ്ണിൽ കരയായിരുന്നു. കര കണ്ട കഥകൾ അമ്മയോടും അച്ഛനോടും വിവരിച്ചു. അടുത്ത ദിവസം കര കാണാൻ പോകട്ടെ എന്ന് ചക്കുടു സമ്മതം ചോദിച്ചു. കടലിൽ നിന്നും കര കാണാനാകും ചക്കുടുവിൻറെ പരിപാടി എന്ന് കരുതിയ അമ്മ സമ്മതിച്ചു.
അടുത്ത ദിവസം രാവിലെ ചക്കുടുമീൻ തുള്ളിച്ചാടി കടൽക്കരയിൽ എത്തി. ചക്കുടുവിന്റെ കൂട്ടുകാരിയായ മനുഷ്യക്കുട്ടി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കയ്യിലെ കുഞ്ഞു ചില്ലുപാത്രത്തിലേക്ക് കുറച്ച് കടൽവെള്ളം നിറച്ച് മനുഷ്യക്കുട്ടി ചക്കുടുവിനു നേരെ നീട്ടി.
'ഹായ് ഞാൻ കര കാണാൻ പോകുകയാണേ...' എന്ന സന്തോഷത്തിൽ ചക്കുടുമീൻ ചാടിത്തുളളി ചില്ലുപാത്രത്തിൽ കയറി. പിന്നെ യാത്രയായിരുന്നു. കാറിൽ കയറിയ അവർ മനുഷ്യക്കുട്ടിയുടെ വീട്ടിലെത്തി. അവളുടെ മുറിയിൽ മേശപ്പുറത്തു വച്ച ചില്ലുപാത്രത്തിലിരുന്ന് ചക്കുടുമീൻ കാഴ്‌ച്ചകൾ കണ്ടു. മനുഷ്യക്കുട്ടി ഫോണും അതിലെ കാർട്ടൂണുമൊക്കെ കാണിച്ചുകൊടുത്തു. മനുഷ്യക്കുട്ടി നല്ല രുചിയുള്ള ഭക്ഷണം കഴിക്കാൻ കൊടുത്തു. അവർ കുറെ കുറെ സംസാരിച്ചു. നല്ല രസമായിരുന്നു.
ഒരു ദിവസം കഴിഞ്ഞപ്പോൾ ചക്കുടുമീനിന് കുഞ്ഞു പാത്രത്തിൽ ജീവിക്കാൻ പറ്റാതെയായി. കണ്ണെത്താദൂരത്തോളം പരന്ന കടലിൽ ജീവിച്ച ചക്കുടുമീനിനുണ്ടോ കുഞ്ഞു ചില്ലുപാത്രം മതിയാകുന്നു !!
ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ ചക്കുടുമീനിന് വിഷമം വന്നു തുടങ്ങി. മനസിലെ കടൽ അവളെ വിളിച്ചുകൊണ്ടേയിരുന്നു. മനുഷ്യക്കുട്ടി സ്നേഹത്തോടെ നോക്കിയിട്ടും, കഥകൾ പറഞ്ഞിട്ടും, രുചിയുള്ള ഭക്ഷണം നൽകിയിട്ടും ചക്കുടുമീനിന് സങ്കടം മാറിയില്ല. എത്രയൊക്കെ ഭംഗിയുണ്ടെങ്കിലും കടൽ തരുന്ന സ്വാതന്ത്ര്യമാണ് വലുതെന്ന് മീൻകുട്ടിക്ക് മനസിലായി. അവൾ അത് കൂട്ടുകാരിയോട് പറഞ്ഞു.
ഇത് മനസിലാക്കിയ മനുഷ്യക്കുട്ടി ചില്ലുപാത്രവുമെടുത്ത് കടൽക്കരയിൽ പോയി. ചക്കുടുവിനെ തിരമാലയിലേക്ക് ഇറക്കിവിട്ടു. നല്ല കൂട്ടുകാർക്ക് പരസ്പരം മനസിലാക്കാനാകുമല്ലോ. അപ്പോൾ ചക്കുടു പറഞ്ഞു, 'നമുക്ക് ഇനിയും കാണാം. ഇടയ്ക്കിടെ ഞാൻ തിരമാലയിൽ കയറി കരയോടടുത്ത് വരാം. നീയും വരില്ലേ?'
മനുഷ്യക്കുട്ടി സ്നേഹത്തോടെ ചക്കുടുമീനിനെ തലോടിക്കൊണ്ട് ചിരിച്ചു.
കഥ ഇഷ്ടായോ? ഓരോരുത്തർക്കും അവരവരുടെ സ്വാതന്ത്ര്യം വളരെ പ്രധാനമാണ് അല്ലെ?