ADVERTISEMENT

ഡോക്ടർ സിവേർഡിന്റെ ഡയറി എന്ന അധ്യായത്തിൽ നിന്ന്...

 

മീന വിറച്ചുകൊണ്ട്, ഒന്നും മിണ്ടാതെ ഭർത്താവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. പിന്നെ മുഖമുയർത്തിയപ്പോൾ, ജോനതന്റെ ഉറക്ക വേഷത്തിൽ രക്തം പുരണ്ടിരുന്നു. അവളുടെ ചുണ്ട് സ്പർശിച്ച ഇടത്തും അവളുടെ കഴുത്തിലെ ഇത്തിരി മുറിവിൽനിന്ന് ഇന്ന് രക്തം ഇറ്റു വീണിടത്തും.  അതു കണ്ടതും അവൾ അടക്കിയ നിലവിളിയോടെ പുറകോട്ട് മാറി. തേങ്ങലുകൾക്കിടയിൽ അവർ മന്ത്രിച്ചു:

‘‘അശുദ്ധം, അശുദ്ധം! ജോനതനെ ഇനി ഞാൻ തൊടരുത്. ചുംബിക്കരുത്! ഈ പാവം ഇപ്പോൾ ഏറ്റവും പേടിക്കേണ്ട ശത്രു ഞാനാണ്.’’

 

ജോനതൻ ദൃഢമായ സ്വരത്തിൽ പറഞ്ഞു: ‘‘വെറും വിഡ്ഢിത്തം. അങ്ങനെ കേൾക്കുന്നത് എനിക്ക്  നാണക്കേടാണ്. നീയൊന്നും പറയണ്ട. എന്റെ വല്ല വിചാരമോ പ്രവൃത്തിയോ എന്നെങ്കിലും നമുക്കിടയിൽ കയറി വന്നാൽ ആ പിഴവിന് ദൈവം ഇതിലും വലിയ ശിക്ഷ തരട്ടെ.’’

 

അയാൾ കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു കുറച്ചുനേരം നേരം അവൾ ഏങ്ങലടിച്ചു കൊണ്ട് അവിടെ കിടന്നു അവളുടെ കുനിഞ്ഞ തലയ്ക്കുമുകളിലൂടെ ജോനാഥൻ അവൻ ഞങ്ങളെ നോക്കി. നനവാർന്ന കണ്ണുകൾ  ഇമചിമ്മിക്കൊണ്ടിരുന്നു. ചുണ്ടുകൾ ഉരുക്കുപോലെ ഉറച്ചിരിക്കുന്നു. അല്പനേരം കഴിഞ്ഞപ്പോൾ മീനയുടെ എങ്ങലുകൾ അടങ്ങി. അപ്പോൾ ജോനാഥൻ ഏറെ പണിപ്പെട്ടു കൈവരിച്ച ശാന്തതയോടെ എന്നോട് പറഞ്ഞു.

 

‘‘ഡോക്ടർ സിവേർഡ്, നടന്നത് എന്താണെന്ന് ഇനി പറയൂ. ഏതാണ്ടൊക്കെ എനിക്ക് മനസ്സിലായി. എല്ലാം വിശദമായി പറയൂ.’’ ഞാൻ  എല്ലാം കൃത്യമായി വിവരിച്ചു. വികാരാധീനനാവാതെ അയാളതു ശ്രദ്ധിച്ചു കേട്ടു. എന്നാൽ പ്രഭു ഭീഷണമായ രീതിയിൽ അവന്റെ നെഞ്ചിലെ മുറിവിൽ ഭാര്യയുടെ ചുണ്ട് ചേർത്തുപിടിച്ച കാര്യം പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ജ്വലിച്ചു. മൂക്കു വിറച്ചു. വിക്ഷോഭം നിറയുമ്പോഴും അയാൾ നെഞ്ചത്ത് കുനിഞ്ഞുവീണ് തലയിൽ ചിതറിക്കിടക്കുന്ന മുടി  സ്നേഹപൂർവ്വം തലോടിക്കൊണ്ടിരുന്നു. ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ക്വിൻസിയും ആർതറും വാതിൽക്കൽ തട്ടി. ഞങ്ങൾ വിളിച്ചപ്പോൾ അവർ അകത്തേക്ക് വന്നു. വാൻ ഹെൽസിംഗ് എന്നെ ചോദ്യഭാവത്തിൽ നോക്കി. ഇവരുടെ കടന്നുവരവ് തരമാക്കി എടുത്ത് അത് ഈ ദമ്പതിമാരുടെ ശ്രദ്ധ ഒന്ന് തിരിച്ചാലോ എന്നാണ് അതിനർത്ഥം. ഞാൻ തലകുലുക്കി. അപ്പോൾ അദ്ദേഹം അവരോട് എന്തൊക്കെയാണ് കണ്ടത്, ചെയ്തത് എന്ന് ചോദിച്ചു.

 

ആർതർ പറഞ്ഞു. ‘‘ഇടനാഴിയിലും മുറികളിലും ഒന്നും അവനെ കണ്ടില്ല. പഠനമുറിയിലും നോക്കി. അവിടെ ആൾ ചെന്നിരുന്നു എങ്കിലും സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. എന്നാലും- പെട്ടെന്ന്  അയാള് കട്ടിലിൽ കുഴഞ്ഞിരുന്ന രൂപത്തെ നോക്കി നിർത്തി. വാൻഹെൽസിങ് ഗൗരവത്തോടെ പറഞ്ഞു,  പറഞ്ഞോളൂ ആർതർ ഇനി ആരും ഒന്നും മറച്ചുപിടിക്കേണ്ട എല്ലാം അറിയുന്നതിലാണ് ഇനി നമ്മുടെ രക്ഷ. തുറന്നു പറഞ്ഞോളൂ.’’

 

‘‘അവൻ ആ മുറിയിൽ ചെന്നിരുന്നു. ഏതാനും സെക്കൻഡ് കിട്ടിക്കാണും. എന്നിട്ടും അവിടമാകെ  താറുമാറാക്കി. എഴുതിയ രേഖകളൊക്കെ കത്തിച്ചുകളഞ്ഞു. ചാരത്തിനിടയിൽ അപ്പോഴും നീല തീനാളങ്ങൾ കാണാമായിരുന്നു. ഡോക്ടറുടെ ശബ്ദം രേഖപ്പെടുത്തിയ കുഴലുകളും തീയിലിട്ടു . ആ മെഴുകു തീ ശരിക്കു കത്തിച്ചു കാണും.’’

 

ഞാൻ ഇടയ്ക്കു കയറി. ‘‘ഭാഗ്യം സേഫിൽ വച്ചു പൂട്ടിയ ഒരു കോപ്പി വേറെ ഉണ്ടല്ലോ.’’

ഒരു നിമിഷം ആർതറിന്റെ മുഖം തിളങ്ങി. പെട്ടെന്ന് അത് മ്ലാനമായി. 

‘‘പിന്നെ ഞാൻ താഴേക്ക് ഓടി. അവിടെയും അവൻറെ പൊടിപോലും കണ്ടില്ല. റെൻഫീൽഡിന്റെ മുറിയിൽ നോക്കി. അവിടെയും ഇല്ല. പക്ഷേ-’’  പിന്നെയും വാക്കുകൾ മുറിഞ്ഞു. ‘‘പറയൂ.’’  ഹാർക്കർ ഇടർച്ചയോടെ പറഞ്ഞു. തലതാഴ്ത്തി ചുണ്ടു നനച്ചുകൊണ്ട് ആർതർ പറഞ്ഞു. ‘‘ആ പാവം മരിച്ചു കിടക്കുന്നു.’’

 

മീനാ തലയുയർത്തി, എല്ലാവരെയും മാറി മാറി നോക്കി. എന്നിട്ട് ഭക്തിപൂർവം പറഞ്ഞു. ‘‘ദൈവത്തിൻ്റെ ഹിതം പോലെ പോലെ നടക്കട്ടെ.’’

ആർതർ എന്തോ മറച്ചു പിടിക്കുന്നത് പോലെ എനിക്ക് തോന്നി. എന്നാൽ അതിനു തക്കതായ കാരണം ഉണ്ടാവും എന്ന് തോന്നിയതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല. വാൻ ഹെൽസിങ് മോറിസിനു നേരെ തിരിഞ്ഞു ചോദിച്ചു. 

 

‘‘മോറിസ്, നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ.?’’

‘‘കുറച്ചേയുള്ളൂ എന്നാൽ ചിലപ്പോൾ അത് പിന്നീട് വലിയകാര്യം ആയേക്കാം- അറിയില്ല.  പ്രഭു വീടു വിടുമ്പോൾ എങ്ങോട്ടാകും പോവുക എന്ന് നോക്കണമെന്നു തോന്നി. അവനെ ഞാൻ കണ്ടില്ല. പക്ഷേ റെൻഫീൽഡിന്റെ ജനാലക്കടുത്തു നിന്ന് ഒരു കടവാതിൽ പറന്നുയരുന്നത് കണ്ടു. പടിഞ്ഞാറോട്ടാണ് ആണ് അത് പറന്നത്. ഏതെങ്കിലും രൂപമെടുത്ത് അവൻ കാർഫാക്സെസിലേക്ക്സിലേക്കു പോകുമെന്നായിരുന്നു എന്റെ വിചാരം. പക്ഷേ വേറെ ഏതോ അഭയ സ്ഥാനത്തേക്കാണ് ആ പോക്ക്. ഇന്നു രാത്രി ഇനി വരാനിടയില്ല.കിഴക്ക് ആകാശം ചുവന്നു തുടങ്ങി. നേരം വെളുക്കാറായി. നാളെ നമുക്ക് വേണ്ടത് ചെയ്യണം.’’

 

പല്ലു കടിച്ചു പിടിച്ചാണ് അവസാനത്തെ വാക്കുകൾ പറഞ്ഞത്. രണ്ടു മിനിറ്റ് നേരം ആരും ഒന്നും മിണ്ടിയില്ല എല്ലാവരുടെയും നെഞ്ചിടിപ്പുകൾ കേൾക്കാം എന്ന് എനിക്ക് തോന്നി.

 

ഡ്രാക്കുള

ബ്രാം സ്റ്റോക്കർ

വിവർത്തനം: എ വി ഹരിശങ്കർ

മനോരമ ബുക്സ്

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Dracula Novel by Bram Stoker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com