‘റോജ’യിലെ മറക്കാനാവാത്ത ആ ഗാനങ്ങൾ പിറന്ന കഥ!
Mail This Article
കാത്തുനിന്ന തീവണ്ടി
റോജ കാലത്തിന്റെ പരീക്ഷയെ അതിജീവിച്ചു കഴിഞ്ഞു - അപൂർവമായ കലാസൃഷ്ടികൾക്കു മാത്രം സാധിക്കും വിധം.
കശ്മീരിന്റെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് ആ സിനിമ മെനഞ്ഞെടുത്തിട്ടുള്ളത്. കാശ്മീരിലെത്തിയ ചെറുപ്പക്കാരായ തമിഴ് ദമ്പതിമാരുടെ കഥ. ക്രിപ്റ്റോളജിസ്റ്റായ ഋഷി (അരവിന്ദ് സ്വാമി) സൈന്യം ഏൽപ്പിച്ച ഉത്തരവാദിത്തവുമായി അവിടെ എത്തിയിരിക്കുകയാണ്. ഋഷിയെ ഭീകരന്മാർതട്ടിക്കൊണ്ടു പോകുന്നു. നവവധു റോജയ്ക്ക് (മധുബാല രഘുനാഥ്) അയാളെ വീണ്ടെടുക്കണം. അവൾക്കാണെങ്കിൽ അവിടെ ആരെയും പരിചയമില്ല. ഹിന്ദിയോ കാഷ്മീരിയോ സംസാരിക്കാനും അറിയില്ല.
ഭാരതീയ പുരാണങ്ങളിലെ ഏറ്റവും പ്രിയങ്കരമായ ചില കഥകളിൽ നിന്ന് സൂക്ഷ്മമായ രീതിയിൽ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട് ഈ സിനിമ.(രാമായണവും സത്യവാൻ സാവിത്രി കഥയും പോലെ) ഒപ്പം ഭാരതീയത എന്ന വികാരവും. അങ്ങനെ ഉരുത്തിരിഞ്ഞു വന്നത് ഹൃദയം കവരുന്ന, ഉത്തേജിപ്പിക്കുന്ന ഒരു കഥയാണ്, പ്രണയത്തിന്റെയും സ്ത്രീശക്തിയുടെയും മനുഷ്യനന്മയുടെയും. പുറത്തിറങ്ങിയ 1992 -ലെ പോലെത്തന്നെ ഇന്നും അത് ഹൃദയസ്പർശിയും പ്രസക്തവുമായിത്തുടരുന്നു. സിനിമയുടെ പ്രമേയം സ്ഥലകാലങ്ങൾക്ക് അതീതമാണ്. റോജ നായികയുടെ പേരുമാത്രമല്ല, തമിഴിൽ റോസാപൂവിനുള്ള വാക്കു കൂടിയാണ്. മുള്ളോടുകൂടിയ ഈ ചുവന്ന പുഷ്പം കാശ്മീരിന് യോജിച്ച രൂപകമാണെന്ന് മണിരത്നത്തിന് തോന്നി. ഒരേ സമയം അപകടകരവും സുന്ദരവുമായ നാട്.
അഭിനേതാക്കളെയും മറ്റുജോലിക്കാരെയും വച്ച് കാശ്മീരിൽ തന്നെ ഷൂട്ട് ചെയ്യുന്നത് അക്കാലത്തു ആപൽക്കരമായിരുന്നു. അതുകൊണ്ട് ‘റോജ’ പ്രധാനമായും ചിത്രീകരിച്ചത് ഇന്ത്യയിലെ മറ്റു പർവത പ്രദേശങ്ങളിലാണ്. മിക്കവാറും രാജ്യത്തിന്റെ ദക്ഷിണഭാഗത്ത്. ദൃശ്യപരമായും ആ സിനിമ ഒരു മാസ്റ്റർ പീസ് ആയിതീർന്നു, സന്തോഷ് ശിവന്റെ വിസ്മയിപ്പിക്കുന്ന ക്യാമറയിലൂടെ.
എന്നാൽ റോജയെ കുറിച്ച് ഓർക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് അതിന്റെ സംഗീതമാണ്. പ്രത്യേകിച്ചും ആ
സംഗീതം സൃഷ്ടിച്ച മനുഷ്യൻ.
അതിനു മുൻപ് സത്യത്തിൽ റഹ്മാന് സിനിമയ്ക്ക് സംഗീതം ചെയ്യാൻ വലിയ താല്പര്യം ഇല്ലായിരുന്നു. മറ്റു സംഗീത സംവിധായർക്കുവേണ്ടി വായിക്കുന്നതും പ്രോഗ്രാമിങ് ചെയ്യുന്നതും ജിംഗിളുകൾ ചെയ്യുന്നതുമെല്ലാം വരുമാനം കൊണ്ടുവന്നിരുന്നു. ഒപ്പം ബാൻഡുകളും മറ്റു സ്വതന്ത്രമായ കൂട്ടുസംരംഭങ്ങളും സൃഷ്ടിപരമായ പരീക്ഷങ്ങൾ നടത്താനും അവസരങ്ങൾ നൽകി. ഉള്ളതുകൊണ്ട് സന്തുഷ്ടനായിരുന്നു റഹ്മാൻ. എൺപതുകളുടെ അവസാനമായപ്പോഴേക്കും വാസ്തവത്തിൽ റഹ്മാൻ റെക്കോർഡിങ്ങുകളിൽ കീബോർഡ് വായിക്കുന്നത് പൂർണമായും നിർത്തിരുയിരുന്നു. ജിംഗിളുകളുടെ സൃഷ്ടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ.
എന്നാൽ റഹ്മാന്റെ സഹോദരി റൈഹാനെ വിശ്വസിക്കുന്നത് കാലം ചെല്ലുമ്പോൾ സഹോദരൻ സിനിമാസംഗീതത്തിലേക്ക് ചെന്നെത്തുമായിരുന്നു എന്ന് തന്നെയാണ്. ഇതുപോലൊരു പ്രതിഭയെ സിനിമാക്കാർ ഒഴിവാക്കി വിടില്ല. ആദ്യം കിട്ടിയത് സംവിധായകൻ മണിരത്നത്തിനാണെന്നത് ഭാഗ്യമെന്നേ പറയേണ്ടു. ‘റോജ’ മഹത്തായ സിനിമ തന്നെ ആയിരുന്നു. അത് റഹ്മാന് അർഹിക്കുന്ന വേദി നൽകി. ആദ്യ സിനിമയ്ക്ക് സംഗീതം ചെയ്യാനായി ഏത് സംവിധായകന്റെ അടുത്തും റഹ്മാന് എത്തിപ്പെടാമായിരുന്നു. ആരുടേയും ശ്രദ്ധയിൽ പെടാതെ പല സംഗീതക്കാരുടെ ഇടയിൽ ഒരാൾ മാത്രമായി ഒതുങ്ങിപ്പോകുകയും ചെയ്യാമായിരുന്നു.
റോജയ്ക്കുവേണ്ടി സംഗീതം ചെയ്യണമെന്ന് റഹ്മാന് തോന്നിയത് അദ്ദേഹം മണിരത്നത്തിന്റെ ആരാധകനായതുകൊണ്ടാണ്. നല്ലതും മികച്ചതുമായ സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളാണ് ആ സംവിധായകൻ എന്ന് ബോധ്യമുള്ളതുകൊണ്ടും.
ആ സിനിമയുടെ പിൽക്കാല വിജയം വച്ച് നോക്കിയാൽ അതിന്റെ നിർമാണച്ചെലവ് ചെറുതായിരുന്നു. അത്ര പ്രശസ്തരൊന്നുമല്ലാത്ത അഭിനേതാക്കളെ വച്ച് അകലെകിടക്കുന്ന കശ്മീർ പശ്ചാത്തലമാക്കിയുള്ള തമിഴ് സിനിമ അത്രയും വലിയ വിജയമാകുമെന്നു ആരും കരുതിയതല്ല.
സംഗീതലോകത്തെ ഇതിഹാസം എ ആർ റഹ്മാന്റെ സംഗീത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കൃഷ്ണ ത്രിലോക് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയിൽ നിന്ന്
എ ആർ റഹ്മാൻ: സ്വപ്നം സംഗീതമാകുമ്പോൾ
കൃഷ്ണ ത്രിലോക്
വിവർത്തനം : എ വി ഹരിശങ്കർ
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary: A.R. Rahman: Swapnam Sangeethamakumbol