ADVERTISEMENT

അധികാരം 

 

തലമുറകളായി അധികാരമുപയോഗിച്ചുപോന്ന പ്രധാനമന്ത്രിമാരുടെ വംശത്തിലാണ് ഗാന്ധി പിറവിയെടുത്തത്. അധികാരത്തെ ധാർമികമായി മാത്രം ഉപയോഗിച്ച മഹത്തുക്കളുടെ വംശം ആയിരുന്നു അത്.  ഒരു തലമുറ അധികാരത്തിൽ പുലർന്നവരുടെ പിന്മുറക്കാർ അധികാരം പാപശാപത്താൽ നശിച്ചു പോകുന്നകാലത്ത് ഗാന്ധികുടുംബം നാല് തലമുറ അധികാരകല കൊണ്ടാടിയത് ധാർമികശക്തികൊണ്ട് മാത്രമായിരുന്നു. എങ്കിലും ഊഷരമായ അധികാരലോകത്ത് വസിക്കുന്നവരെ ഗ്രസിക്കുന്ന മ്ലാനത ഗാന്ധികുടുംബം വഹിച്ചിരുന്നു. ഗാന്ധിയിലൂടെ അത് പൂർണമായി.

 

mahathma-gandhi

അധികാരത്തോടുള്ള അകൽച്ച ജന്മപരമായിതന്നെ ഗാന്ധിയിൽ സംഭവിച്ചുകഴിഞ്ഞിരുന്നു. രാജ്യാധികാരത്തെ ഗാന്ധി എന്നും എതിർത്തുപോന്നു. അത് വിദേശാധിപത്യ അധികാരഘടനക്കെതിരായ എതിർപ്പ് മാത്രമായിരുന്നില്ല. ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ വീറുള്ള അപ്രഖ്യാപിത പ്രതിപക്ഷനേതാവായിത്തീരുമായിരുന്നു. അതിന്റെ അടിസ്ഥാനകാരണം അഹിംസയായിരുന്നു. അഹിംസ ഒരിക്കലും അധികാരത്തോട് ലയിക്കില്ല. അധികാരവും അഹിംസയും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് ഗാന്ധി പറയുന്നത് കേൾക്കുക.

 

അഹിംസയിലൂടെ അധികാരം പിടിച്ചെടുക്കാൻ സാധ്യമാണോ എന്ന് സംശയിക്കുന്നവർ ഉണ്ടാകാം. പകരംവയ്ക്കാനാവാത്ത അഹിംസയുടെ ശക്തിയെക്കുറിച്ച് ഇന്ന് സോഷ്യലിസ്റ്റുകളും ബോധ്യം ഉണ്ട്. പക്ഷേ അഹിംസ എങ്ങനെയാണ് അധികാരം പിടിച്ചടക്കുന്നത് എന്നവർക്ക് മനസ്സിലാകുന്നില്ല. ഒരു തരത്തിൽ അവർ പറയുന്നത് ശരിയാണ്. അടിസ്ഥാന സ്വഭാവത്തിൽ അഹിംസ അധികാരം പിടിച്ചെടുക്കാനാകില്ല. അതാകട്ടെ അഹിംസയുടെ ലക്ഷ്യവുമല്ല. എന്നാൽ അധികാര രൂപിയായ ഏത് ഭരണസംവിധാനത്തെയും അധികാരം ഫലപ്രദമായി നയിക്കാനും നിയന്ത്രിക്കാനും സാധിക്കും. അധികാരം നടപ്പിലാക്കുന്നത് ഒരിക്കലും അതിക്രമത്തിലൂടെയാകരുത്. രാഷ്ട്രം ഒരിക്കലും ജനങ്ങൾക്കുമേൽ ശക്തി ഉപയോഗിക്കരുത് എന്നല്ല. അനിവാര്യമായ അവസരങ്ങളിൽ രാഷ്ട്രം ജനങ്ങൾക്കുമേൽ ശക്തി ഉപയോഗിക്കേണ്ടി വന്നേക്കാം. അതാകട്ടെ ഒരു പിതാവ് മകനു മേൽ നടത്തുന്ന ശിക്ഷണ സ്വഭാവത്തിൽ ഉള്ളതായിരിക്കണം. മറിച്ച് അടിച്ചമർത്തലാവരുത്. അടിച്ചമർത്തലിൽ രാജ്യം അരോചകമായി തീരും. അധികാരം പുഷ്പം പോലെ പോലെ സൗമ്യവും ഭാരരഹിതവും ആയിരിക്കണം.

 

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഗാന്ധിയുടെ ആദർശാത്മക സ്വപ്നങ്ങളോട് പരമാവധി നീതി പുലർത്തി. ഗാന്ധി തന്നെ വിഭാവനം ചെയ്തത് പ്രകാരം അധികാരം താഴേത്തട്ടുകളിലേക്ക് കൈമാറി. ലോകത്തിലേക്ക് ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പെരുമയിൽ അഹിംസയോടു പരമാവധി ഐക്യപ്പെട്ട്  ഭരണഘടനയും ഭരണനയവും സ്വീകരിച്ചു. ഇന്ത്യയിൽ ഗാന്ധിയുടെ നവോത്ഥാന ജനകീയ പാരമ്പര്യത്തിന് തുടർച്ചയുണ്ടായില്ല. ഗ്രാമാന്തരങ്ങളിലെ അടിത്തട്ടിൽ നവോത്ഥാന കർമ്മത്തിന്  ചെയ്യാനാവുന്ന സാമൂഹിക ധർമ്മങ്ങൾ ഭരണകൂടത്തിന് അധികാരം കൊണ്ട് ചെയ്യാനാകില്ല. ഇവ രണ്ടും സമ്മേളിക്കുമ്പോൾ ആണ് രാജ്യപുരോഗതി ഉണ്ടാകുന്നത്. എന്നാൽ ഗാന്ധിയുടെ അന്ത്യത്തോടെ അധികാരത്തിന് പുറത്ത് നിന്നുകൊണ്ട് മനുഷ്യ ലോകത്തെ നവോത്ഥാനകലയിൽ നവീകരിക്കുന്ന പ്രതിഭാസം അസ്തമിച്ചു. പിന്നീട് രൂപം കൊണ്ട സകല പ്രസ്ഥാനങ്ങളും നദികൾ ഒരേ സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ അധികാരത്തിലേക്കാണ് ഒഴുകിയത്.

 

അഹിംസക്ക് ഭരണാധികാരികളെക്കാൾ ഭരണസംവിധാനത്തെ നിയന്ത്രിക്കാനാവും എന്ന ഗാന്ധിയുടെ ശുഭാപ്തിവിശ്വാസം സാക്ഷാത്കരിക്കുന്ന അധികാര രഹിതരായ ജനകീയ മുന്നേറ്റങ്ങളൊന്നും ഗാന്ധിക്ക് ശേഷം ഇന്ത്യയിൽ ഉണ്ടായില്ല.  അതുകൊണ്ടുതന്നെ അധികാരമുപയോഗിച്ച് ഇന്ത്യൻ ഗ്രാമങ്ങളുടെ ഉയർച്ചയ്ക്കായി ചെയ്ത ഭരണനടപടികൾ അധികവും പാഴായിപ്പോയി. അതോടൊപ്പം തന്നെ  അധികാരം ഗവൺമെന്റ് കേന്ദ്രീകരിക്കുന്നതിനെ ഞാൻ ഭയരപ്പെടുന്നു എന്ന് ഗാന്ധി മുന്നറിയിപ്പ് നൽകുകയുണ്ടായി.

 

(സി. അഷ്റഫ് എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘മണ്ണ്, മനുഷ്യൻ, മഹാത്മാ’ എന്ന പുസ്തകത്തിൽ നിന്ന്)

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Mannu, Manushyan, Mahathma Book written by C. Asharaf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com