Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവുമ്മയുടെ കടയും സേമിയ പായസവും

x-default Representative Image

ഞങ്ങളുടെ ഗ്രാമത്തിലെ ഏക മിഡിൽ സ്കൂളിൽ പഠിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും സഖാവുമ്മയുടെ കടയിലെ സേമിയ പായസത്തിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ആയിരിക്കും. സ്കൂളിന്റെ അടുത്തുള്ള ഏക ചായക്കട ആയിരുന്നു സഖാവുമ്മയുടേത്. പേര് സേമിയ പായസം  എന്നാണെങ്കിലും അടപായസം ആണ് സഖാവുമ്മ  ഉണ്ടാക്കുക. അടപായസത്തിനെ എന്തുകൊണ്ടാണ് സേമിയ പായസം എന്നു ഞങ്ങൾ  കുട്ടികൾ അന്നു വിളിച്ചിരുന്നത് എന്നറിയില്ല. അന്ന് സേമിയ ഏത്, അട ഏത് എന്നൊന്നും തിരിച്ചറിയാൻ ഉള്ള പ്രായം ആകാത്തതായിരിക്കും  കാരണം. എന്നാൽ എത്രയോ വർഷങ്ങൾക്കുശേഷവും മധുരമുള്ള അനുഭൂതിയായി ആ രുചി ഓർമകളിൽ ഉണ്ട്.

ഒരു കലം നിറയെ പായസം സഖാവുമ്മ രാവിലെ ഉണ്ടാക്കി വെയ്ക്കും. ചൂട് മാറാതെ ഇരിക്കുവാൻ അടുപ്പിലെ ചെറുകനലിൽ നിന്ന് കലം ഇറക്കില്ല. അരികിൽ ഒരു അലൂമിനിയം ട്രേയും രണ്ടോ മൂന്നോ കുപ്പിഗ്ലാസ്സും ഒരു പ്ലാസ്റ്റിക് ബേസനിൽ കുറച്ചു വെള്ളവും. താഴെ വരാന്തപ്പടിയിൽ ഒരു കുടം വെള്ളം വായ് കഴുകാൻ വെച്ചിരിക്കും. മിക്കവാറും ഉച്ചയോടെ പായസക്കലം കാലിയായിരിക്കും. അടിയുറച്ച കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആയിരുന്നു സഖാവുമ്മയും ഭർത്താവും. സഖാവുമ്മയുടെ യഥാർഥ പേര് എന്താണ് എന്നെനിക്കറിയില്ല. ഞങ്ങൾ എല്ലാവരും സഖാവുമ്മ എന്നു വിളിക്കും. ഭർത്താവ് നാട്ടിലെ പൊതുകാര്യ പ്രസക്തനും രാഷ്ട്രീയ നേതാവും ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ മൂപ്പരും കൂട്ടരും റഷ്യയുടെ പക്ഷം ചേർന്നു. ശാന്തനും ഗൗരവപ്രകൃതിക്കാരനും ആയ സഖാവ് തന്റെ  നരച്ച മീശ പിരിച്ചു സമത്വസുന്ദര റഷ്യയേയും സ്വപ്നം കണ്ടു ചായക്കാശ് ഇടുന്ന മേശയുടെ പിന്നിലെ കസേരയിൽ ജനയുഗവും വായിച്ച് അങ്ങനെ ഇരിക്കും. നാട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്ന അദ്ദേഹം വീട്ടുചിലവുകൾ ഒക്കെ എങ്ങനെ നടക്കുന്നു എന്നു മറന്നു. ഒക്കെ സഖാവുമ്മയുടെ മിടുക്കു കൊണ്ടായിരുന്നു നടന്നിരുന്നത്. ചായയും പലഹാരവും പായസവും ഒക്കെ വിറ്റു സഖാവുമ്മ വീട്ടുചിലവുകൾ നടത്തി.

ഓടിട്ട ചെറിയ രണ്ടുമുറി കടയായിരുന്നു ആ ചായക്കട. പണ്ടെങ്ങോ കുമ്മായം പൂശിയ ചുമരുകൾ കരിയും പുകയും പിടിച്ചു കറുത്തിരുന്നു. ഭിത്തിയിൽ തൂങ്ങുന്ന ലെനിന്റെയും എം.എൻ ഗോവിന്ദൻനായരുടെയും ചിത്രങ്ങൾ. നിറം മങ്ങിയ ചുമരിൽ കരിക്കട്ട കൊണ്ടെഴുതിയ വിലവിവര പട്ടിക. രാവിലെ തന്നെ ചായക്കടയിൽ നല്ല തിരക്കാകും. പുലർച്ച തന്നെ റബ്ബർ വെട്ടാൻ പോകുന്നവരും ബസ്സ് കാത്തുനിൽക്കുന്നവരുമൊക്കെ ചായ കുടിക്കാനെത്തും. സമോവറിൽ തിളച്ചു മറിയുന്ന വെള്ളം. സൂര്യ കിരണങ്ങൾ അരിച്ചു കയറുന്ന പ്രഭാതത്തിൽ അതിൽ നിന്ന് ഉയരുന്ന ആവി നോക്കി നിൽക്കാൻ നല്ല രസമായിരുന്നു. സമോവറിലെ തിളപ്പിച്ച വെള്ളവും പാലും ചേര്‍ത്ത് തേയിലയിട്ട അരിപ്പയിലൂടെ അടിച്ചാറ്റുന്ന ചായ. കടുപ്പത്തിൽ ഒരു ചായ ഇളകിനിൽക്കുന്ന മരബെഞ്ചിലിരുന്ന് നാട്ടു വിശേഷവും പറഞ്ഞു ആറ്റിക്കുടിക്കുന്ന സുഖം.. വല്ലാതെ ഗൃഹാതുരത്വമുണർത്തുന്നു ആ ഓർമകൾ

രാവിലെ അപ്പവും തേങ്ങാചമ്മന്തിയും ആണ് പ്രധാന വിഭവം. തേങ്ങയും വറ്റൽ മുളകും ഉള്ളിയും ചേർത്തു ചതച്ചു കറിവേപ്പിലയും കടുകും വറുത്തിട്ട വെള്ളം ചേർക്കാത്ത ചമ്മന്തി. നേരം പരപരാ വെളുക്കുന്നതിനു മുമ്പു തന്നെ ഉമ്മ അപ്പം ചുടുന്ന പണി തുടങ്ങിയിരിക്കും. തുമ്പപ്പൂവിന്റെ നിറമുള്ള വെളളയപ്പങ്ങൾ. അതു കണ്ണാടി അലമാരിയിൽ വിരിച്ച വാഴയിലയിൽ ഇരുന്നു കടയിലെത്തുന്നവരെ നോക്കി കണ്ണിറുക്കും. ആ അപ്പം എരിവുള്ള തേങ്ങാ ചമ്മന്തി ചേർത്തു കഴിക്കുവാൻ എന്തായിരുന്നു സ്വാദ്. വീട്ടിൽ ചിലപ്പോഴൊക്കെ അമ്മ അതു വാങ്ങിക്കും. പ്രതീക്ഷിക്കാതെ വിരുന്നുകാർ ആരെങ്കിലും രാവിലെ തന്നെ വീട്ടിൽ എത്തുമ്പോഴാകും അത്. അമ്മ അതിഥികൾ കാണാതെ ഒരു ചെറിയ വട്ടിയും തന്ന് എന്നെ പര്യമ്പറത്തുകൂടി കടയിലേക്ക് ഓടിക്കും. തിരികെ വിരുന്നുകാർ കാണാതെ കടയപ്പം വീട്ടിലെത്തിക്കണം എന്ന സ്പെഷ്യൽ നിർദ്ദേശവും തന്നാകും ഓടിക്കുക. വട്ടിയിൽ വാഴയിലയിട്ട് അതിൽ ആവശ്യമുള്ള അപ്പം നിറച്ചു മുകളിൽ ചമ്മന്തി ഒരു വാഴയിലയിൽ പൊതിഞ്ഞു സഖാവുമ്മ എന്റെ കയ്യിൽ തരും. അത് പരമ രഹസ്യമായി വിരുന്നുകാർ കാണാതെ വീട്ടിൽ എത്തിക്കുക ശ്രമകരം. അതിന് പ്രതിഫലമായി അന്നത്തെ വട്ടചിലവിനുള്ള പത്തിരുപത്തിയഞ്ചു പൈസ ഞാൻ കണക്കുപറഞ്ഞു വാങ്ങും. അമ്മ പെട്ടെന്ന് മുട്ടക്കറിയോ മറ്റോ ഉണ്ടാക്കും. ഒടുവിൽ  സ്വന്തം വീട്ടിൽ ഉണ്ടാക്കിയ അപ്പവും കറികളും എന്നമട്ടിൽ മേക്കപ്പൊക്കെയിട്ട് അമ്മ  അവതരിപ്പിക്കും. ജോലിക്കാരായ വീട്ടമ്മമാർക്ക് ഇത്തരം മാജിക്കുകൾ ഒക്കെ നല്ല വശമാണ്.

രാവിലത്തെ തിരക്ക് ഒന്നു കഴിഞ്ഞാൽ സഖാവുമ്മ സേമിയ പായസത്തിന്റെ പണി തുടങ്ങും. സേമിയ പായസം എന്നാണ് പേരെങ്കിലും യഥാർഥത്തിൽ അടപ്പായസം ആണ് ഉണ്ടാക്കുക. കലത്തിലെ തിളച്ചു മറിയുന്ന  വെള്ളത്തിലേക്ക് അടയും ശർക്കരയും ചേർക്കും. മേമ്പൊടിക്ക് അൽപം ഏലക്കയും വയണയിലയും അതിലിടും. പായസം വെന്തുകുറുകുമ്പോൾ നെയ്യിൽ വറുത്ത കപ്പലണ്ടിയും ചേർത്തിളക്കി ഫൈനൽ ടച്ചപ്പ് നടത്തുമ്പോഴേക്കും സൊയമ്പൻ പായസം റെഡി. ചായക്കടയിലെ കെടാത്ത കനലിൽ കിടന്നു വെന്തുമറിയുന്ന അടപ്പായസം. നല്ല ചൂടോടെ കുപ്പിഗ്ലാസ്സിലേക്ക് നീളമുള്ള സ്റ്റീൽ തവി കൊണ്ട് കോരിയൊഴിച്ചു സഖാവുമ്മ നൽകും. ആ പായസത്തിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറുമ്പോൾ തന്നെ കണ്ട്രോളു പോകും. പിന്നെ കുടിക്കുമ്പോഴത്തെ കാര്യം പറയാനുണ്ടോ?

മിക്കവാറും ദിവസങ്ങളിൽ ഒരു എട്ടരമണിയാകുമ്പോഴേക്കും ഞാനും കൂട്ടുകാരും സ്കൂളിൽ എത്തും. എന്റെ വീടിന്റെ അടുത്തായിരുന്നു സ്കൂൾ. ക്ലാസ്സിലെത്തിയ ഉടൻ വള്ളി റബ്ബർ ഇട്ടു മുറുക്കിയ പുസ്തകക്കൂട്ടം ഡെസ്കിന്റെ അടിയിലെ തട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാനും കൂട്ടുകാരും ഗ്രൗണ്ടിലേക്ക് പായും. എന്തൊക്കെ കളികൾ ആയിരുന്നു അന്ന്. ആൺകുട്ടികളുടെ കളികളിൽ പ്രധാനം  കബഡിയും കിളിത്തട്ടും. പിന്നെ ഗോലികളി, കുട്ടിംകോലും, കുഴിപ്പന്തുകളി അങ്ങനെ ഒട്ടേറെ ഇനങ്ങൾ. പെൺകുട്ടികളുടെ കളികൾ ആയിരുന്നു കക്കുകളി, കല്ലുകൊത്ത്, അമ്മാനയാട്ടം തുടങ്ങിയവ. കായിക അധ്വാനം വേണ്ടിയിരുന്ന കളികൾ ആയിരുന്നു അതൊക്കെ. അനങ്ങാപ്പാറകളായ ചില  മടിച്ചികോതകൾ കൂടിയിരുന്നു കയ്യിൽകുത്ത് കളിക്കും.

അക്കുതിക്കുത്താന വരമ്പ് 

കയ്യേകുത്ത് കരിംകുത്ത് 

ചീപ്പ് വെള്ളം താറാവെള്ളം 

താറാമക്കടെ കൈയ്യേലൊരു വാങ്ക്..

എനിക്കേറ്റവും ഇഷ്ടമുള്ള കളിയായിരുന്നു  കഴുതപ്പെട്ടി. ഗ്രൗണ്ടിൽ  നാലുചതുരം കളം വരച്ചു നടുക്ക് കല്ലുകൂട്ടിവെച്ചുള്ള കളി. നാലു കളത്തിലും ഓരോരോ കുട്ടികൾ. നടുക്കുള്ള വരയിലൂടെ ചാടുന്ന കളിക്കാരന്റെ അടി കിട്ടാതെ കല്ലുകൾ തട്ടിത്തെറിപ്പിക്കണം. കല്ലുതട്ടി  തെറുപ്പിക്കുന്നതിനിടെ അടി കിട്ടിയാൽ കിട്ടുന്ന ആൾ കഴുത. അവനാകും വരയിലൂടെ ചാടി വീണ്ടും കല്ലെടുക്കാൻ ശ്രമിക്കുന്നവരെ അടിക്കേണ്ടത്. കഴുതപ്പെട്ടി കളിക്കാൻ കളത്തിൽ ഒരു സമയം അഞ്ചുപേർക്കേ പറ്റുകയുള്ളൂ. മിക്കവാറും ഞാനും, ബൈജു തങ്കപ്പനും, സജൂ തോമസ്സും, വെള്ളിക്കണ്ണൻ അസീസും, കൊച്ചു സുരേഷും, പാണ്ടൻ സുരേഷും ഒക്കെയാകും ഒരു കളത്തിൽ. സ്കൂൾ തുറന്നപ്പോൾ പുസ്തകങ്ങൾ സ്കൂളിൽ കൊണ്ടുപോകാൻ അപ്പനൊരു തുണിസഞ്ചി വാങ്ങിതന്നു അതോടെ എനിക്കും വീണു വട്ടപ്പേര്. ലാടവൈദ്യൻ. മഴയൊക്കെ വകവെയ്ക്കാതെ ഞങ്ങൾ കളിക്കുന്ന കളി ബെല്ലടിക്കുന്നതു വരെ തുടരും.

സജൂ തോമസ് നോവുന്ന ഒരു ഓർമയാണ്. എന്റെ പ്രിയ കൂട്ടുകാരൻ ആയിരുന്നു അവൻ. സ്കൂളിൽ നിന്ന് നാലഞ്ചു കിലോമീറ്റർ ദൂരത്തായിരുന്നു അവന്റെ വീട്. രാവിലെ ബസ്സിൽ ആണ് വരവ്. ചെറുപ്പത്തിൽ തന്നെ വൃക്കരോഗവും മറ്റു അസുഖങ്ങളും ബാധിച്ചിരുന്നതിനാൽ മിക്കപ്പോഴും അവൻ സ്കൂളിൽ വരാറുണ്ടായിരുന്നില്ല. വരുമ്പോൾ നല്ല മേളമാണ്. അവൻ കൂടെ ഉണ്ടെങ്കിൽ കളി നല്ല ഉഷാറാകും. ചെറുപ്പത്തിൽ തന്നെ അസുഖക്കാരൻ എന്ന പേരുള്ളതിനാൽ വീട്ടുകാർ നല്ല സ്നേഹത്തോടെ വളർത്തിയ കുട്ടിയായിരുന്നു അവൻ. സ്കൂളിൽ വരുമ്പോൾ പോക്കറ്റ് മണിയായി വീട്ടുകാർ എപ്പോഴും പൈസ കൊടുക്കും. അവനാകട്ടെ കൂട്ടുകാർക്കെല്ലാം മിഠായിയും സേമിയപായസവും ഒക്കെ വാങ്ങികൊടുക്കുവാൻ ഒരു പിശുക്കും കാണിക്കാറില്ല. ഒരു ദിവസം ആരോടും യാത്ര പറയാതെ അവൻ പോയി. ഒരിക്കലും തിരിച്ചു വരാനാകാത്ത ലോകത്തേക്ക്..

രാവിലത്തെ ചാട്ടവും മറിച്ചിലുമായി ഒരു മണിക്കൂറോളം കഴിയുമ്പോഴാകും ആരെങ്കിലും സേമിയ പായസത്തിന്റെ കാര്യം ഓർമിപ്പിക്കുക. ഞങ്ങൾ സഖാവുമ്മയുടെ കടയിലേക്ക് ഓടും. 25 പൈസയോ മറ്റോ ആണ് ഒരു ഗ്ലാസ്സ് പായസത്തിന്. കയ്യിൽ പൈസയുള്ളവർ എല്ലാം ചേർന്നു പിരിവിട്ടു പായസം വാങ്ങി കുടിക്കും. കൂട്ടുകാർ എല്ലാവർക്കും അര ഗ്ലാസ്സ് എങ്കിലും വീതം കിട്ടും. നല്ല കുറുകിയ പായസം ചെറുചൂടോടെ ഒറ്റ മോന്തൽ. അന്നനാളത്തിലൂടെ വയറ്റിലേക്ക് പായസം നീങ്ങുന്ന വഴി നമുക്ക് തിരിച്ചറിയാം. പായസവും കുടിച്ച് ഒരേമ്പക്കവും വിട്ടു വീണ്ടും കളിക്കുവാനായി ഞങ്ങൾ  ഓടും. ഒന്നാം ബെല്ല് അടിക്കുന്നതിന് മുമ്പ് മാക്സിമം കളിച്ചു തീർക്കണം. മിക്കവാറും  വായ് പോലും കഴുകുവാൻ മെനക്കെടാറില്ല.. പായസത്തിന്റെ രുചി നാവിൽനിന്നു പോയാലോ? ഓർമകളിലെവിടയോ ആ രുചി ഇപ്പോഴും ചിലപ്പോഴൊക്കെ ഞൊട്ട പിടിച്ചു തിരിഞ്ഞു നിൽക്കും.

സ്കൂളിൽ പൊതിച്ചോർ കൊണ്ടുവരാത്ത കുട്ടികൾക്ക് ആശ്രയമായിരുന്നു സഖാവുമ്മയുടെ ഈ പായസം. ഒരു ഗ്ലാസ്സ് കുടിച്ചാൽ വൈകിട്ട്  വരെ വല്യ വിശപ്പ് ഇല്ലാതെ കഴിയാം. കയ്യിൽ കാശ് ഇല്ലാത്തവർ പകരമായി എട്ടുപത്തു പറങ്കിയണ്ടിയോ (കശുവണ്ടി) മറ്റോ കൊടുത്താൽ  മതി. അന്നൊക്കെ നാട്ടുവഴികളിൽ പറങ്കിമാവ് സുലഭം. സ്കൂളിൽ പോകുന്ന വഴി, റോഡിൽ വീണുകിടക്കുന്ന പറങ്കിപഴം ഇറുത്ത് അണ്ടികൾ നിക്കറിന്റെ പോക്കറ്റിൽ കുട്ടികൾ കരുതും. അന്നത്തെ വട്ടചിലവിനാണ്. മിക്ക കടകളിലും പൈസയ്ക്ക് പകരമായി കശുവണ്ടി എടുക്കും. അതും ഒത്തില്ലെങ്കിൽ സഖാവുമ്മയോട്  കടം പറഞ്ഞാൽ  കേൾക്കും. പിറ്റേദിവസം  കാശു കൊടുത്താൽ മതി. വിശപ്പിന്റെ വിളി അമ്മമാർക്ക് വേഗം തിരിച്ചറിയാം. ചിലപ്പോഴൊക്കെ കടത്തിന്റെ കണക്ക് സഖാവുമ്മ  മനഃപൂർവ്വം മറക്കും. അങ്ങനൊക്കെ ആയിരുന്നു അന്നത്തെ ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ.

നെല്ലിക്കയുടെയും മറ്റും സീസൺ ആയാൽ അതും ഉണ്ടാകും കച്ചവടം. ഇന്നത്തെപ്പോലെ വലിയ ഹൈബ്രിഡ് നെല്ലിക്കകൾ ആയിരുന്നില്ല അന്നു ലഭിക്കുക. ഒന്നാന്തരം കാട്ടുനെല്ലിക്കകൾ. സഖാവുമ്മ നെല്ലിക്കയും അമ്പഴങ്ങയും അരിനെല്ലിക്കയുമൊക്കെ അച്ചാറാക്കിയും അല്ലാതെയും കച്ചവടം നടത്തും. ഇളംമഞ്ഞ നിറം കലർന്ന വിളഞ്ഞ നെല്ലിക്കകൾ. കാട്ടുനെല്ലിക്കയുടെ മധുരം കലർന്ന ചവർപ്പ്. അത് തിന്നിട്ടു സ്കൂൾ കിണറ്റിലെ വെള്ളം കുടിക്കാൻ ഒറ്റ ഓട്ടമാണ്. നെല്ലിക്ക തിന്നിട്ടു വെള്ളം കുടിച്ചാൽ വെള്ളത്തിന് നല്ല മധുരം തോന്നും. അച്ചാറിന്റെ കാര്യം ആണെങ്കിൽ പറയുകയേ വേണ്ട. നെല്ലിക്ക ഇട്ട അച്ചാറുഭരണി തുറക്കുമ്പോൾ ഉപ്പും കടുകും എണ്ണയും ചേർന്നുള്ള സുഖദമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറും. വനപ്രദേശം ആയതിനാൽ മലകളുടെ അടുത്തു താമസിക്കുന്ന കുട്ടികൾ തന്നെ കാട്ടുനെല്ലിക്കയും അമ്പഴവും മൂടിപ്പഴവുമൊക്കെ പറിച്ചു കൊണ്ടുവന്നു കടകളിൽ കൊടുക്കും. പകരം ഒന്നുരണ്ടു ദിവസത്തെ കാപ്പിയും പലഹാരങ്ങളും ആകും ലഭിക്കുക. ഒരു തരം ബാർട്ടർ സിസ്റ്റം.

സ്കൂളിന്റെ അപ്പുറത്താണ് കത്തോലിക്കാപള്ളി. പിള്ളേരുടെ ശല്യം സഹിക്കുവാൻ പറ്റാഞ്ഞിട്ടാകും പള്ളിക്കാർ നല്ല ഉയരത്തിൽ മതിൽ പണിഞ്ഞത്. പള്ളി വക സ്ഥലത്ത് പേരക്കയും മാങ്ങയും നാരങ്ങായുമൊക്കെ ധാരാളം. ഞങ്ങൾ ഇടയ്ക്കൊക്കെ മതിൽ ചാടിക്കടന്ന് അതൊക്കെ അടിച്ചു മാറ്റും. ഒച്ച കേട്ടു പള്ളിമേടയിൽ നിന്ന് അച്ചനും കോൺവെന്റിൽ നിന്നു കന്യാസ്ത്രീകളും അവിടെ വളർത്തുന്ന എമണ്ടൻ പട്ടിയും ഓടി വരുമ്പോഴേക്കും ഞങ്ങൾ മതിൽ ചാടി അപ്പുറം എത്തിയിരിക്കും.ധൃതിയ്ക്ക് മതിലിൽ അള്ളിപ്പിടിച്ചു കയറുമ്പോഴേക്കും കൈമുട്ടിലെയും കാൽമുട്ടിലേയും തൊലിയൊക്കെ പോയി അവിടെ ചുമന്ന ലൈറ്റ് തെളിഞ്ഞിരിക്കും. അതിനെന്താ പേടിക്കാൻ? ഒറ്റമൂലി ഇല്ലേ കയ്യിൽ. കുറെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എടുത്തു പിഴിഞ്ഞു ചാറ് മുറിവിലേക്കു ഇറ്റിക്കും. ആദ്യം നല്ല നീറ്റൽ ആയിരിക്കും എങ്കിലും മൂന്നാലു ദിവസം കൊണ്ടു മുറിവ് ഉണങ്ങിയിരിക്കും. തീർന്നു ചികിത്സ. അടിച്ചു മാറ്റുന്ന പേരക്കയും മാങ്ങയുമൊക്കെ ഒരു മുറിബ്ലേഡ് കൊണ്ടു പൂളി ഞങ്ങൾ കൂട്ടം ചേർന്ന് പങ്കിടും. ചിലപ്പോൾ കല്ലുവെച്ചു ഇടിച്ചാകും ഭാഗം വെയ്ക്കുക. ഇന്ന് അങ്ങനെയൊക്കെ കഴിച്ചാൽ ഉണ്ടാകുന്ന രോഗങ്ങൾ അക്കാലത്ത് അന്യം. തൊടിയിലും മണ്ണിലുമൊക്കെ കളിച്ചു കരുത്തു വന്ന ബാല്യങ്ങൾ.

ഒരു ദിവസം അങ്ങനെ മാങ്ങാ പറിക്കുവാൻ പള്ളി പറമ്പിലെ മാവിൽ കയറിയതായിരുന്നു ഞങ്ങൾ. ഞാൻ നോക്കിയപ്പോൾ മരത്തിന്റെ ഒരു കൊമ്പിൽ നല്ലൊരു കുമ്പഴുപ്പൻ മാങ്ങ. നല്ല സ്വർണ്ണ നിറം. അത് എങ്ങനെയും കൈക്കലാക്കിയിട്ടു തന്നെ കാര്യം. മറ്റുള്ളവർ ഒക്കെ വേറെ കൊമ്പുകളിൽ മാങ്ങ പറിക്കുവാൻ ഉള്ള തിരക്കിലാണ്. മാങ്ങ കൈക്കലാക്കുവാനുള്ള കൊതിമൂലം പട്ടിയുടെ കുരയും അച്ചനും കപ്യാരുമൊക്കെ ഓടി വന്നതുമൊന്നും ഞാൻ അറിഞ്ഞില്ല. കൂട്ടുകാർ ഒക്കെ അവരെത്തുന്നതിനു മുമ്പ് സ്കൂട്ടായി... കശ്മലന്മാർ സൂത്രത്തിൽ തടിതപ്പി. മാങ്ങാ ഒരു വിധം പറിച്ചു പോക്കറ്റിലാക്കി. താഴേക്ക് നോക്കുമ്പോൾ ഞാൻ മാത്രം മരത്തിൽ. താഴെ ഹിഡുംബൻ പട്ടിയും കൂടെ അച്ചനും കപ്യാരും. 

'എറങ്ങാടാ താഴെ' അച്ചൻ അലറി. 

ഞാൻ ദയനീയമായി അച്ചനെ നോക്കി. പിന്നെ നായുടെ മോന്തക്കും. അവൻ ഒന്നു മുരണ്ടു...ഗർ.... ജീവൻ പോയാലും താഴേക്ക് ഇറങ്ങണ്ട എന്നു ഞാൻ ഉറപ്പിച്ചു.. ഒറ്റ ഇരുപ്പ്. അച്ചനു മനസ്സിലായി ഞാൻ ചത്താലും താഴേക്ക് ഇറങ്ങുക ഇല്ല എന്ന്. പിന്നെ അനുനയമായി. ഞാൻ പട്ടിയുടെ  മുഖത്തേക്ക്  നോക്കി. അച്ചൻ സമ്മതിച്ചാലും പട്ടി സമ്മതിക്കുന്ന ലക്ഷണം ഇല്ല. അവന്റെ നോട്ടം കണ്ടാൽ ഇങ്ങനെ തോന്നും 

'എടാ കള്ളാ, നീന്നെയൊക്കെ കൊണ്ട് എന്റെ പണി പോയേനെ... എത്ര നാളുകൊണ്ട് അച്ചനും കന്യാസ്ത്രീകളും എന്നെ തെറി വിളിക്കുന്നു വെറുതെ തിന്നാൻ മാത്രം  ഉണ്ടായതാണെന്ന്..  ഇത്തവണ ഒരുത്തനെങ്കിലും കുടുങ്ങി'

ഒടുവിൽ അച്ചനും കപ്യാരും ചേർന്ന് പട്ടിയെ ബലമായി പിടിച്ചു വെച്ചതിനു ശേഷമാണ് ഞാൻ ഒരു വിധം തത്തിപ്പൊത്തി താഴെ ഇറങ്ങിയത്. എന്റെ തലയ്ക്കു അച്ചൻ ഒരു കിഴുക്കും തന്നു പറിച്ച മാങ്ങ കൊണ്ടുപോകാൻ സമ്മതിച്ചു. ആകെ, ഒറ്റ ഉപദേശം മാത്രം,  മതിൽ ചാടി  തിരികെ പോകാതെ നേരേയുള്ള വഴിയിലൂടെ സ്കൂളിലേക്ക് പോകുവാൻ.

കാലം മാറി. ഗ്രാമങ്ങളും സ്കൂളുകളും മാറി. ഗ്രാമങ്ങളിലെ സ്കൂളുകളിൽ പോലും യൂണിഫോമും ഷൂവും ടൈയ്യും സ്കൂൾ ബസ്സുമൊക്കെ നിലവിൽ വന്നു. ബട്ടൺ പോയ നിക്കർ സേഫ്റ്റി പിന്നുകൊണ്ട് കുത്തി പാതിതുറന്നു പോസ്റ്റാപ്പീസ് കിടക്കുന്നതൊന്നും മൈൻഡ്  ചെയ്യാതെ ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലമൊക്കെ ഇപ്പോൾ ഓർമകൾ മാത്രം. സേമിയ പായസത്തിന്റെയും നെല്ലിക്ക അച്ചാറിന്റെയും ചെമ്മണ്ണിന്റെയും പുതുമഴയുടെയും ഗന്ധമുള്ള ഓർമകൾ. നിറം മങ്ങിയ ആ ഓർമകൾ ചികഞ്ഞെടുക്കുവാൻ എന്തുരസം. അത്തരം തിരിഞ്ഞു നോട്ടങ്ങൾ ഇല്ലെങ്കിൽ ജീവിതം ഊഷരഭൂമിയാകില്ലേ?