ഓർമത്താളുകളിൽ നിറയുന്നു
ഇടവപ്പാതിയിലെ ഇടമുറിയാ മഴത്തുള്ളിക്കൊപ്പം
പുതുമണ്ണിൻ സുഗന്ധം ആവാഹിച്ചെടുക്കാനായ്
മത്സരിച്ചിറങ്ങിയെത്തും
ഗുൽമോഹർപ്പൂക്കൾ തൻ കടുംവർണം
അതവളുടെ മുഖപത്മത്തിനേകി
ചേലാർന്ന ചെഞ്ചായ ചുവപ്പ്
ഇറ്റുവീഴുന്ന നീർകണങ്ങൾ
മാരുത തൂലികയാൽ ചിത്രമെഴുതീ
ആ മുഖതാരിൽ, പിന്നെ വേണിയിലും...
ഒപ്പിയെടുക്കാൻ കൊതിച്ചൂ ആ മുത്തുകൾ
ചേർത്തു വയ്ക്കാൻ ഹൃത്തിൽ
ഒരുക്കി പ്രണയത്തൂവൽ ശയ്യ...
ഓർത്തു വച്ച ശീലുകളെല്ലാം
ആ നിമിഷത്തിൽ പക്ഷേ,
പെട്ടെന്നാണ്ടു പോയ്
വിസ്മൃതി പൊയ്കയിൽ
കാലമേറെയായ് കഴിഞ്ഞില്ലെനിക്കിനിയും
ചൊല്ലുവാൻ എൻ പ്രണയം പ്രിയേ
ഇന്നുമെന്നെത്തെയും പോൽ...
ഇനിയും വരുമോ മഴപ്പൂക്കൾ കൂട്ടിനായ്
ഒരു ദിനം കൂടിയെൻ ഹൃദയം തുറക്കുവാൻ
പെട്ടെന്നു വീശിയാ കാറ്റൊന്നു ചാരെയായ്
മിന്നൽ രഥത്തിലേറി മഴയുമക്കൂടെയായ്
ഓടിക്കയറിയവളെൻ കുടക്കീഴിൽ
ഞാൻ ചേർത്തു നിർത്തീ കൂടെ;
സ്വപ്നമെന്നോർത്തിതും
എന്തേ വിളിച്ചില്ല ഇന്നേവരെയെന്നെ
എന്നും പ്രതീക്ഷിച്ചിരുന്നു നിൻ പിൻവിളി..
അന്നറിഞ്ഞു ഞാനനുരാഗ ഭാഷതൻ
തങ്കലിപികൾ ആലേഖനം ചെയ്തിടം
വായിച്ചു ഞാനാ മനസ്സു മുഴുവനും
താരള്യമാർന്നു തിളങ്ങുമാ മിഴികളിൽ...
അർപ്പിച്ചു ഞാനാ ഗുൽമോഹർ ചോട്ടിലന്നെൻ
ചോരയിൽ ചാലിച്ചെഴുതിയ സ്വപ്നത്താളുകൾ
കൈവിരൽ കോർത്തു നടന്നൊന്നായ്
ഞങ്ങളന്നൊപ്പം പുത്തൻ കിനാക്കളും
കൂട്ടിനായ്...