ശ്യാമരാവിൻ നിശബ്ദ യാമങ്ങളിൽ
രക്തതാരം തെളിയുന്ന വീഥിയിൽ
നാളെയേറെ പ്രതീക്ഷകൾ പൂവിടാൻ
വെമ്പിനിന്നോരുടൽ മാഞ്ഞുപോകവേ,
പാതിമെയ്യൊപ്പമേറെക്കിനാവുകൾ
കണ്ടിരിക്കുന്ന കണ്ണുകൾ, ചാലിടും
നീരുമൂടിയുറവയായ് പെയ്തു, രാ-
പ്പാടികൾ ശോകമൂകം വിതുമ്പവേ!
നീലവാനിൽ കൊടിചേർത്തുറക്കെയീ
രക്തസാക്ഷിക്കഭിവാദ്യമേകിയാ-
ലുള്ളുരുകിയൊലിക്കുന്ന കൂരകൾ
മാപ്പു നൽകിയനുഗ്രഹമേകുമോ?
നാളെ വാടാമലരുകളൊക്കെയും
നീതിതേടിയുടവാളെടുക്കുകിൽ
ചോരവീണു ചുവക്കുന്ന മണ്ണിലീ-
യായുധങ്ങളാൽ സ്വർഗ്ഗം പിറക്കുമോ?!
ആശയാരണ്യകങ്ങളിൽ വേട്ടയ്ക്കൊ-
രാളിറങ്ങുവാനില്ല, യിരവിന്റെ
കാനനങ്ങളിലൊക്കെയൊളിപ്പിച്ചൊ-
രായുധങ്ങളാലെന്തിനുമുത്തരം-
തേടിയാരോ പറഞ്ഞയക്കുമ്പോഴും
കൂടെയില്ലെന്നതോർക്ക, വിളവെടു-
പ്പിന്നുമാത്ര, മതുകഴിഞ്ഞാൽ ചില
ഗദ്ഗദങ്ങളും തേങ്ങലും കൂട്ടിനായ്!
ചോരവീഴ്ത്തും ചുടലനൃത്തങ്ങളിൽ
വെന്തുരുകിയൊലിക്കും കിനാവുകൾ
ദാനമായാരുമേകിയില്ലെന്തിനീ, വേട്ട,
സ്വാർത്ഥങ്ങളുള്ളിലൊതുക്കിയി-
ട്ടാഢ്യരായി ചമഞ്ഞും; കിടാങ്ങളെ-
യൊക്കെ മാളികയേറ്റി, പഴംപാട്ടി-
ലേറെ സ്വപ്നം പൊതിഞ്ഞ കുടികളി-
ലാറടി മണ്ണിലഗ്നി പടർത്തിയും?
കാലമേകില്ല മാപ്പിനിയീവിധം
നാടു കണ്ണീരിലാഴ്ത്തി ജയിക്കുകി-
ലാരതോർക്കുന്നു, സിഹാസനങ്ങളും
പട്ടുമെത്തയും സ്വപ്നം നിറയ്ക്കവേ-
ഖഡ്ഗമേന്തി പുതുയുഗപാതയിൽ
തീക്കനലു വിതച്ച,തുകൊയ്യുവാൻ
നാളെയാരെ കരുതിവെക്കുന്നു നാ-
മിന്നു വാഴ്ത്തുമുടയവർക്കാവുമോ?