ഹൃദയത്തിലേറ്റൊരെൻ മുറിവിന്റെ ആഴത്തിൽ
അലകടൽ പോലുമേ നാണിച്ചു പോയ്
മനസിലെ മാമ്പൂ കതിർക്കാലമൊക്കെയും
വിധി വർഷമേറ്റു കൊഴിഞ്ഞു തീർന്നു
കരൾവിണ്ടു കീറുമ്പോൾ, കദനം നിറയുമ്പോൾ
കവിതകളെന്നിൽ പുനർജനിക്കും
നിണകണം കൊണ്ടു ഞാൻ എൻ നൊമ്പരങ്ങളെ
നിറമെഴും കവിതകളാക്കി മാറ്റും
നിറമെഴും കവിതകളാക്കി മാറ്റും
ദൗർഭാഗ്യ ദൗർലഭ്യമൊട്ടുമില്ലാത്തൊരു
വിധി വിളയാട്ട കളിപ്പാവ ഞാൻ
ആയിരം ജന്മത്തിൻ ശാപങ്ങളേറ്റൊരാ
ആജന്മ നൊമ്പരം അറിയുന്നു ഞാൻ
ആജന്മ നൊമ്പരം അറിയുന്നു ഞാൻ
മറവികൾ മനസിന്റെ മഴ മേഘമല്ലയോ
സ്‌മൃതികൾ കാറ്റേറ്റുതീർന്നു വീഴും
അഴൽവീണ് നിറയുമാ മിഴിയിതൾ തേടിയാ
അരുവികളായവ ഒഴുകിയെത്തും
അരുവികളായവ ഒഴുകിയെത്തും
ഇനി വരും നാളിൽ നിന്നച്ഛനെ കാണുവാൻ
ഒരുവേള ഇതുവഴി നീ വന്നിടുമ്പോൾ
കരുതിടാം ഓമലേ അഴലാഴി ഉള്ളിലായി
നീ അറിയാതെ പോയൊരാ സ്നേഹാമൃതം
നീ അറിയാതെ പോയൊരാ സ്നേഹാമൃതം