കവിതയെഴുതണം.
കാലവും, ദേശവുമില്ലാത്ത,
കിനാവുകൾ ചുമക്കുന്നീ വിഡ്ഢിയ്ക്ക്.
കീറിയെറിഞ്ഞ കടലാസുചിന്തിൽ.
കുപ്പിയിലിരുന്നുറച്ച മഷികൊണ്ട്.
കൂനുപിടിച്ച കസേരക്കാലുകളിലമർന്നു-
കവിതയെഴുതണം.
കൃമികൾക്കു ഭോജനമാകും മുൻപേ-
കവിതയെഴുതണം.
കവിതയെഴുതണം,
അവനവനുവേണ്ടിയൊരു കവിത.
ആയിരം വരികളുടെ ഭാരമല്ല. വേണ്ടത്-
ഇരുവരിക്കവിത!
ഈണമുള്ള രണ്ടുവരിക്കവിത.
ഉറക്കമില്ലാ രാത്രികളിലെ സ്വപ്നം പോലെ,
ഊമമനസ്സിൽ മൂളുന്ന ഗാനം പോലെ,
ഋതുകളില്ലാത്തീ ലോകത്ത്
വസന്തത്തെക്കുറിച്ചൊരു കവിത.
കവിതയെഴുതണം,
അവനവനുവേണ്ടിയൊരു കവിത.