പ്രിയപ്പെട്ടവരെ മരണം വന്നു വിളിക്കുമ്പോൾ...
Mail This Article
മരണാന്തരം (കവിത)
മരണത്തിന്റെ മാറുകരയെന്തെന്നറിയാൻ
മഞ്ഞുനിറഞ്ഞൊരു പുലർച്ചക്ക്
മരിച്ചിട്ടെന്നപോലെ ഞാൻ കണ്ണടച്ച് കിടന്നു.
കാപ്പിയുമായി വന്ന ഭാര്യ കുലുക്കി വിളിക്കുമെന്നും
കുട്ടികൾ അലമുറയിട്ടും ഉമ്മതന്നും
കണ്ണീർകൊണ്ട് മുഖമൊപ്പിയും എന്നെ
ഉണർത്തുമെന്നും നിനച്ചു കിടന്നു.
ഭാര്യ കാപ്പിയുമായി വന്നില്ല.
കുട്ടികൾ നേരത്തേയെഴുന്നേറ്റ് പല്ലുതേക്കാതെ ചായ കുടിച്ചു.
വഴക്കുപറയാനിന്ന് അച്ഛനില്ലല്ലോ !
അരമണിക്കൂർ കുളി അവർ രണ്ടു മണിക്കൂറാക്കി.
ഭാര്യ രാവിലെ തന്നെ
വാർത്തകേൾക്കുകയാണ്
നല്ല ചൂട് ചായയും ചൂട് ചർച്ചയും.
സ്കൂൾ ബസ് വന്നപ്പോളേക്കും കുട്ടികൾ ലേറ്റ് ആയി.
അവൾതന്നെ കാറിന്റെ കീ തപ്പിയെടുത്തു.
മൂത്തമകൾ വന്ന് അലമാര തുറന്ന്
ആയിരം രൂപയുമായി പോയി.
അഞ്ചാം ക്ലാസ്സ് ഓണപ്പരീക്ഷക്ക് ഫസ്റ്റ് വാങ്ങിയതിന്റെ പാർട്ടിയാണത്രെ!
ഒരു മണി വരെയും എന്റെ ശവം ഭാര്യയെ കാത്തു കിടന്നു.
ഹാ അവൾ വന്നു
ബിഗ് ബസാറിൽ പോയതാകും
അരിയും പലചരക്കുമാണ് കയ്യിൽ.
അവൾ സാരി മാറുന്നത് ഞാൻ ചത്തു കിടന്ന് കണ്ടു.
ഇളം നീല നിറമുള്ള ഒരു നൈറ്റിയും ഇട്ട്, എന്നെ വാരിപുണർന്നവൾ ഉറങ്ങുകയാണ്.
ആ സുഖത്തിൽ ഞാനും ഒരുച്ചയുറക്കത്തിനു പോയി.
വൈകിട്ട് കുട്ടികളെത്തി വിശക്കുന്നേന്നു വിലപിച്ചപ്പോൾ, അവളൊരു ചീസ് പിസ്സ ഉണ്ടാക്കി,
പിന്നെ ഹോട്സ്റ്റാർ ൽ ബിഗ് ബോസ്സ് കണ്ടു.
എന്റെ ശവം നാറുന്നുണ്ടിപ്പോൾ.
അവൾക്കും അവർക്കും ഓക്കാനം വന്നു .
അവരുടെ കണ്ണു നിറഞ്ഞു. എന്റെയും.
ജോലി കഴിഞ്ഞു തിരിച്ചു വന്ന അനിയൻ എന്നെയും അവരെയും നോക്കിയില്ല.
പല്ലുതേച്ചു കുളിച്ചു ഐഡി കാർഡുമെടുത്തു തിരികെ പോയി.
മരണത്തിന്റെ മണം കിട്ടിത്തുടങ്ങിയതോടെ അയൽക്കാർ വന്നു തുടങ്ങി.
എന്നാലും, എന്റെ പ്രതീക്ഷ എന്റെ ഉറ്റ സുഹൃത്തിലായിരുന്നു.
ഒന്നും രണ്ടുമല്ല കൊടുക്കാനുള്ളത്, അഞ്ചുലക്ഷമാണ്.
എന്നെയങ്ങനെ മരണത്തിനു വിട്ടുകൊടുക്കാൻ അവനു കഴിയുമോ!
പാതിരാത്രിക്ക് ഭാര്യയുടെ എഫ്ബി പോസ്റ്റ് കണ്ടാണവൻ വരുന്നത്.
കണക്കുകളൊക്കെ ടാലിയാക്കി, എന്റെ പോക്കറ്റ് തപ്പുമ്പോൾ,
അവന്റെ കൈവെള്ളയിൽ എന്റെ ഹൃദയമിടിച്ചു.
എന്റെ ഉണർന്നിരുന്ന സ്നേഹത്തിനോ,
മരിക്കാതിരുന്ന പ്രണയത്തിനോ,
ചീയാതിരുന്ന ഹൃദയത്തിനോ,
നിറഞ്ഞൊഴുകിയ കണ്ണീരിനോ,
ഞാൻ മരിച്ചിട്ടില്ലെന്ന് പറയാനായില്ല.
ഒടുവിൽ അവരെന്നെയെടുത്തു പൂമുഖത്തു വെച്ചു, കുളിപ്പിച്ച് ഇലയിൽ കിടത്തി.
മൂത്ത കുഞ്ഞ് എത്ര ഔൽസുക്യത്തോടെ,
യാണ് ക്രിയകൾ ചെയ്തത്.
ചെറിയ കുട്ടികൾടെ ഒരു കാര്യം!