ഒരു പരാജിതയുടെ വിലാപം (കവിത)
Mail This Article
കലങ്ങി മറഞ്ഞിരിക്കുമീ
കൺകൾ മറയ്ക്കാനായി
കറുത്ത കണ്ണടയ്ക്കായി
ഒരുപാടു തിരഞ്ഞു ഞാൻ.
പ്രഹരങ്ങളനവധി-
യേറ്റു വാങ്ങിയ ഈ
മേനി മറയ്ക്കാനായി
ഒരു മൂടുപടവും
തിരഞ്ഞു ഞാൻ!
പുറമേ ചിരിച്ചും
അകമേ കരഞ്ഞും
നീക്കും എന്റെ നാളുകൾ..
ഞാൻ കുറിക്കും കഥകൾ
കെട്ടുകഥകളാണെന്നു
ധരിക്കും ചിലർ...
തോൽവികളെന്നു–
മേറ്റു വാങ്ങിയ
പരാജിത- ശപിക്കപ്പെട്ട
ഒരു പാഴ്ജന്മമെന്റേതു!
എന്നിൽ നിന്നു നീ
അകന്നു പോയയന്നു
ഞാൻ നുകർന്നു
തോൽവിയുടെ 'മധുരം';
പിന്നീടങ്ങോളമിങ്ങോള-
മെന്നും തോൽവിയെന്റെ
ഉറ്റതോഴനായി,
കൂടെ ഭാഗ്യക്കേടും!
ലക്ഷ്യങ്ങളനവധിയില്ലായി-
രുന്നാലും, കണ്ടിരുന്നു
ഞാനനവധി സ്വപ്‌നങ്ങൾ..
പിന്നീടെപ്പോഴൊ തിരിച്ചറിഞ്ഞു
കണ്ടതെല്ലാം പാഴ്സ്വപ്നങ്ങളെന്ന്
നെയ്തു കൂട്ടിയ
കിനാക്കളെല്ലാം
പൊലിഞ്ഞു പോയെന്ന്
ജീവിത വഴിത്താരയി-
ലെവിടെയുമെങ്ങു-
മെത്താതെ നാൽപാടും
'നിസംഗയായി'യുറ്റു
നോക്കും ഒരു 'മൂഢ-പഥിക'
പരിവേഷം ഞാൻ!
അഥവാ,
വെറും ഒരു കൊട്ടതേങ്ങ.
ഭാഗ്യഹീന-
വിദൂഷ-വ്യർത്ഥ
നിഷ്ഫല-
ഇത്യാദിസംജ്ഞകളാ-
ലംകൃതയാണു ഈ
പരാജിതയാം ഞാൻ...