സെൽഫോൺ - കവിത
Mail This Article
ദിക്കും ദിശയും അറിയാതെ നടന്നു.
വീടിന്റെ പേരും
വീട്ടീലേയ്ക്കുള്ള വഴിയും
ഓർക്കുന്നില്ല.
എന്നാൽ പിന്നെ
ജോലിക്കു പോകാം.
എപ്പോഴാണു
ജോലി തുടങ്ങേണ്ടത്,
എവിടെയാണു ജോലി
സ്വന്തമായി ഓർത്ത്
ബുദ്ധിമുട്ടെണ്ടെന്നു കരുതി
ഓർമപ്പെട്ടിയിൽ
"സേവ്" ചെയ്തതെല്ലാം
മാഞ്ഞിരിക്കുന്നു.
വീട്ടിലേക്കു വാങ്ങേണ്ട
സാധനങ്ങൾ
ഇടയ്ക്കിടെ
വിരുന്നുകാരായെത്തി
ശരീരമര്യാദ അളക്കും
മരുന്നുകളുടെ സമയം
ദൈവമേ !
ഭാവിയും ഭൂതവും
വർത്തമാനങ്ങളും
ഓർക്കേണ്ടതില്ലാതെ
എളുപ്പത്തിൽ
തയാറാക്കിയ
ഒറ്റ "ടച്ചിൽ"
പ്രത്യക്‌ഷപ്പെട്ടിരുന്ന
എന്റെ മെമ്മറിയുടെ
ശരീരം ആരോ
മോഷ്ടിച്ചിരിക്കുന്നു.
തലച്ചോറിൽ നിന്നും
മെമ്മറികാർഡ് തട്ടിയെടുത്ത
ഓർമപ്പെട്ടി അന്വേഷിച്ച് അയാൾ
പിന്നെയും യാത്ര
തുടർന്നു കൊണ്ടിരുന്നു!