ADVERTISEMENT

എന്തൊരു മഴ !

കർക്കിടമേ ഇങ്ങനെയുണ്ടോ തോരാത്ത മഴ. ആരാണ് ആകാശത്തിൽ ഇത്രയും മഴ വിത്തുകൾ ഒന്നിച്ചു വിതറിയത്? 

പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാത്ത ഈ നശിച്ച മഴ ഒന്ന് തോർന്നെങ്കിൽ. 

മുറ്റത്തെ കിണർ നിറഞ്ഞു  ജലം നീല വർണ്ണം പൂണ്ടു നി‍ൽക്കുന്നു. 

കയ്യാലകളുടെ പൊത്തുകളിൽ നിന്നു ഉത്ഭവിച്ച നീർ ചാലുകൾ  എല്ലാം  അപ്പുറത്തെ  കയ്യാല തൊണ്ടിലുടെ ശക്തിയയായി താഴോട്ട് ഒഴുകുന്നുണ്ട്.  

കയ്യാല പൊത്തിലെ എലികൾ പെരുവെള്ളം കണ്ടു എങ്ങോട്ടോ ഓടി മറഞ്ഞു. 

ഓരങ്ങളിലെ, മെയ് വഴക്കം ഉള്ള ചെടികൾ

ഒഴുക്ക് വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കളിക്കുന്നുണ്ട്. 

പുതു വെള്ളപ്പാച്ചിലിൽ എതിരെ നീന്തി 

"വെള്ളം കളി "ക്കുന്ന പരൽ മീനുകൾ.

ഈ ഒഴുക്കിൽ വന്ന് നീന്താൻ ആരാണ് ഇവരോട് പറഞ്ഞത്? 

തെഴുത്തിൽ വിഷണ്ണനായി നിൽക്കുന്ന സിന്ധി പശു പുൽത്തൊട്ടിയിൽ തല താഴ്ത്തി അവശേഷിക്കുന്ന ഉണങ്ങിയ പുൽ നാമ്പുകൾ തപ്പുന്നുണ്ട്. 

എത്ര ദിവസം ആയി പാവം വയറു നിറയെ പച്ചപുൽ തിന്നിട്ട്. 

മരചില്ലയിലെ ഓലെ ഞാലിപ്പക്ഷിക്കും നാവിറങ്ങി പ്പോയി. 

നനഞ്ഞു വിറയ്ക്കുന്ന തൂവലുകളും വിശക്കുന്ന വയറും അവനു കൂട്ട്. 

പറക്കാൻ കൊതിച്ച സുന്ദരി പൂമ്പാറ്റകൾക്കും വിഷാദം. ചിറകുകൾ നനഞ്ഞു ഖനം തൂങ്ങിയ അവർക്കും തെല്ലുമില്ല പ്രസരിപ്പ്. 

ഇല്ലായ്മയുടെ കൊച്ചു കൂരയിൽ മഴ കാരണം കൂനിപ്പിടിച്,  പുറത്തേയ്ക്ക് ദൃഷ്ടിയും ഊന്നി ഇരിക്കുന്നു. അപ്പോൾ നെറുകം തലയിൽ മഴത്തുള്ളികൾ വീണുകൊണ്ടിരുന്നാൽ  അയാൾ എങ്ങനെ മഴയെ ശപിക്കാതിരിക്കും. 

താഴെ പറമ്പിൽ, ഒരു നാൾ മീനച്ചൂടിൽ വാടി നിന്നു ഷീണിച്ച തെങ്ങുകളും 

മരത്തണലിൽ മരംച്ചൂറ്റി വേനലിൽ മുഖം വാടി  നിന്ന കുരുമുളക് വള്ളിയും ഇപ്പോൾ 

ഒരു പോലെ മടുത്തു,  പറഞ്ഞു  ഇനി മഴ മതി. 

കൊടും വേനൽ  കാലത്ത്, ഒരിറ്റു മഴതുള്ളി ആശ്വാസമായി വന്നെങ്കിൽ എന്ന് ആശിച്ചവരും ഇവർതന്നെ. 

കുന്നിൻ ചെരുവിൽ മൃദുവായ മണ്ണിൽ ആഴ്ന്നിറങ്ങിയ ഭൂമിയിൽ സമ്മേളിച്ച ജലവീരന്  മദമിളകുമോ. 

അവൻ ഭൂമിയിൽ ഇളകി മറിഞ്ഞു ഉപരിതലത്തിൽ മായാത്ത വടുക്കൾ ഉണ്ടാക്കിയാൽ? 

പുഴകൾക്കും പരൽ മീനുകൾക്കും  ഇത് ഉത്സവം. 

നദികൾ സർവശക്തിയോടെ  നിറഞ്ഞ് ഒഴുകി ഓരോ തുള്ളിയും കടലിൽ എത്തിക്കാൻ മത്സരിക്കുന്നു. 

ആരോ പറഞ്ഞു ചെയ്യിക്കുന്ന കർമ്മം പൊലെ. 

അവർക്ക് അറിയാം  കടലമ്മ ഒരുനാൾ ഈ നീർമണികൾ കാർമേഘങ്ങൾ ആക്കി തിരിച്ചു തരും എന്ന്. 

അന്നേരം വികൃതിയായ കാലം കുസൃതി കാണിച്ച് അതിനെ തടസ്സപ്പെടുത്താതിരുന്നെങ്കിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com