ADVERTISEMENT

അമ്മൂമ്മ കഥ പറഞ്ഞു തുടങ്ങി. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ കഥ. രാജ്യത്തിന്റ സ്വാതന്ത്ര്യത്തിനായി കുടുംബത്തെയും ഇഷ്ടങ്ങളെയും ഉപേക്ഷിച്ച ഒരു വലിയ മനുഷ്യന്റെ.

ആരാ അമ്മൂമ്മേ അത്? പേരക്കുട്ടിയുടെ ചോദ്യം കേട്ട് ജാനകി അമ്മ പറഞ്ഞു. നിന്റെ അപ്പൂപ്പന്‍; എന്റെ ബാലേട്ടന്‍. രാജ്യം സ്വാതന്ത്ര്യമായി. ആദര്‍ശത്തിന്റെ പേരില്‍ പെന്‍ഷനു പോലും അദ്ദേഹം അപേക്ഷിച്ചില്ല. ചെറിയ ചെറിയ കൃഷിപ്പണികളുമായി ജീവിതം കഴിച്ചുകൂട്ടി. പയ്യെ പയ്യെ അസുഖബാധിതനായി. ചികിത്സയ്ക്കു പണമില്ലാതായി. അവസാനം മനസ്സില്ലാ മനസ്സോടെ സ്വാതന്ത്ര്യസമരപെന്‍ഷന് അപേക്ഷിച്ചു. ഫയലുകള്‍ ജില്ലാ ആസ്ഥാനത്തു നിന്നും സെക്രട്ടേറിയറ്റിലേക്കും അവിടെ നിന്ന് തിരിച്ചും ചലിച്ചു തുടങ്ങി. ഏതൊക്കെയോ രേഖകള്‍ ചോദിച്ചു. പേപ്പറുകള്‍ വന്നു. ബാലേട്ടന്റെ കയ്യില്‍ എന്തോന്നു രേഖ. അദ്ദേഹം കൈ മലര്‍ത്തി. സ്ഥലത്തെ പ്രധാന ദിവ്യന്‍മാര്‍ എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് മടങ്ങി. അവസാനം ആരോടും പരിഭവമില്ലാതെ എന്റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട് ബാലേട്ടന്‍ കണ്ണടച്ചു.

പിന്നെയും ഒരു മാസം കഴിഞ്ഞു. ഒരു പേപ്പര്‍ വന്നു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പെന്‍ഷന്‍ അനുവദിക്കാന്‍ സാധിക്കുകയില്ല എന്ന സര്‍ക്കാര്‍ വക കത്തായിരുന്നു അത്. പേരക്കുട്ടി ഉറങ്ങി കഴിഞ്ഞു. കൂടെ ജാനകി അമ്മയും.

ബാലേട്ടന് ആരോടും പരിഭവമില്ലായിരിക്കാം. എന്നാല്‍, അനേകായിരം ആളുകള്‍ അവരുടെ ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള അപേക്ഷകള്‍ ഫയലുകളായി നൽകുമ്പോള്‍ അത് എത്രയും പെട്ടെന്ന് പരിഹരിച്ചു കൊടുക്കുന്നതിനാണ് ശ്രമിക്കേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം, മനപ്പൂർവം ഫയലുകള്‍ തടഞ്ഞു വയ്ക്കുക ഇതൊന്നും ആരായാലും ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല.

ഒരു വര്‍ഷത്തിനിടെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ച രണ്ട് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്  സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍. ലോകസമൂഹത്തിനു മുന്നില്‍ നാം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരുന്ന ഈ അവസ്ഥ ഖേദകരമാണ്.

നമുക്ക് വേണ്ടത്; 

(ക) ശരിയായ രീതിയിലുള്ള/ എനര്‍ജറ്റിക്കായ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഓരോ വകുപ്പിലും വേണം. നിലവില്‍ ഉള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ ഒന്ന് ആത്മപരിശോധന  നടത്തട്ടെ. എവിടെയൊക്കയാണ് കൂടുതല്‍ മെച്ചപ്പെടേണ്ടത് എന്ന്.

(ഖ) അവിടെ അഞ്ച് അംഗ ടീമിനെ നിയോഗിക്കണം. (പുതിയ പോസ്റ്റ് ക്രിയേഷന്‍ വേണമെന്നില്ല; മറിച്ച് പുനര്‍വിന്യാസം മതി). ആളുകള്‍ സെക്ഷനുകളില്‍ കറങ്ങി തന്റെ ഫയലുകള്‍ തിരക്കാതെ, അവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുകളില്‍ അതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണം.

(ഗ) അപേക്ഷകരുടെ ഫോണ്‍ നമ്പരോ/അഡ്രസോ വാങ്ങിച്ച് അവര്‍ വീണ്ടും വരാതെ തീരുമാനങ്ങള്‍ അവരെ അറിയിക്കുക. കൂടുതല്‍ രേഖകള്‍ വല്ലതും ആവശ്യമുണ്ടെങ്കില്‍ കത്തയയ്ക്കുന്നതിനോടൊപ്പം ഫോണിലൂടെ അറിയിക്കുക; എത്രയും പെട്ടെന്ന് ആവശ്യമായ പേപ്പറുകള്‍ എത്തിക്കാന്‍ ഇത് അവരെ സഹായിക്കും. 

(ഘ) രണ്ട് മാസത്തില്‍ ഒരു തവണ എങ്കിലും അദാലത്തുകള്‍ സംഘടിപ്പിക്കുക.

(ങ) ജനങ്ങളുടെ ദാസരായില്ലെങ്കിലും അവരുടെ യജമാനന്‍ ആകാതിരിക്കാന്‍ ശ്രമിക്കുക. 

ജീവിതം വളരെ ചെറുതാണ്. ചില ഫയലുകളുടെ ആയുസ്സ് പോലുമില്ല ജീവിതത്തിന്. നമുക്ക് വേണ്ടത് ഫയലുകള്‍ ഉറങ്ങാത്ത കൊട്ടാരങ്ങള്‍ ആണ്. ഫയലുകള്‍ ജാക്ക്‌പോട്ടില്‍ പങ്കെടുക്കുന്ന കുതികളെപോലെ പറ പറക്കട്ടെ. ബാലേട്ടനെ പോലെയുള്ള ആളുകള്‍ പരലോകത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് സന്തോഷിക്കട്ടെ. എന്നാലെ അവര്‍ നേടിതന്നെ സ്വാതന്ത്ര്യത്തിന് മധുരം ഉണ്ടാകുകയുള്ളു. 

ഇന്നത്തെ ഉദ്യോഗാര്‍ത്ഥി; നാളെത്തെ ഉദ്യോഗസ്ഥന്‍. വന്ന വഴികള്‍ മറക്കാതിരിക്കുക. പരിമിതമായ ഈ ലോകത്ത് കടമകള്‍ എല്ലാം തീര്‍ത്ത് ഇവിടുത്തെ വേഷങ്ങള്‍ അഴിച്ചു വച്ച് സന്തോഷത്തോടെ ഒരു നാള്‍ ബാലേട്ടനെ പോലുള്ളവരുടെ അടുത്ത് പോകേണ്ടതാണ്. 

ഒരു സിനിമാ ഗാനത്തിലെ ചില വരികള്‍  കുറിച്ചുകൊണ്ട് നിര്‍ത്തട്ടെ.

'ഒടുവിലെ യാത്രയ്ക്കായി ഇന്ന് 

പ്രിയ ജനമേ ഞാന്‍ പോകുന്നു

മെഴുതിരി ഏന്തും മാലാഖ 

മരണരഥത്തില്‍ വന്നെത്തി.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com