ഇങ്ങനേയും ജന്മം (കവിത)
Mail This Article
പതിവു യാത്രയിൽ നാം പലതും കാണുന്നില്ല
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോകുന്ന ഒരാൾ–
അനുഭവിക്കുന്ന ഏകാന്തത പോലെ
മറ്റൊന്നില്ലെന്ന് ആരുമറിയുന്നില്ല
ഇഴയടുപ്പമുള്ള മനുഷ്യജീവിതത്തെക്കുറിച്ച് ഓർക്കുന്നില്ല
അസ്തിത്വമെന്തെന്ന് അറിയുന്നില്ല
ചിലയാളുകൾ ജീവിച്ചിരിക്കുന്നു എന്നറിയുന്നതു തന്നെ
എന്തെങ്കിലുമൊക്കെ തട്ടി മറിഞ്ഞ് ശബ്ദമുണ്ടാക്കുമ്പോഴാണ്
ക്ഷമാപൂർണ്ണമായ തേച്ചുരയ്ക്കലില്ലാത്തതിനാൽ
ആണിയുടെ മൊട്ടു പോലെ തുരുമ്പെടുത്തിരിക്കുന്നു ചിന്ത
അന്ധവിശ്വാസങ്ങൾ കൂടി വരികയും സൗന്ദര്യത്തോടും–
മനസികാരോഗ്യത്തോടും താൽപ്പര്യമില്ലാതെ
വരുമ്പോൾകുറഞ്ഞു വരുന്നു ബഹുമാനം
മത്സ്യം ജലത്തെ ചിറകു കൊണ്ട് കീറി മുറിക്കുന്നതുപോലെ
ചിന്തയെ കീറി മുറിച്ച് വിശകലനം ചെയ്യാൻ കഴിയാതെ വരുമ്പോൾ
തടാകം പോലുള്ള ശാന്തതയെവിടെ?
എപ്പോഴും ചിന്തിക്കാതെ പ്രവർത്തിക്കുന്നു
മറ്റുള്ളവർക്ക് സുഖം മാത്രം പ്രധാനം ചെയ്യുന്നു
ഒരു ഇടവേള കിട്ടിയാൽ
കടലിൽ ഒഴുകി നടക്കുമ്പോൾ ഒരു പലക കിട്ടിയതുപോലുള്ള ആശ്വാസം
അർദ്ധരാത്രിയിൽ പേക്കിനാവ് കണ്ട് ഞെട്ടിയുണർന്ന്
ലൈറ്റിട്ട് ചുറ്റും പരതുന്ന ഭയപ്പാട്
ജീവിതം എന്തൊക്കെയാണ്
കിടക്ക മുറി
നടപ്പാത
തൊഴിലിടം
പിന്നെ ഒന്നും ഓർമയില്ലാതെ വഴുതി വീഴുന്നു
പൊങ്ങി മറയുന്നു
എന്തിനാണ് ഇങ്ങനെ ഒരു ജന്മം ഒച്ചായ്
ജീവിതഭിത്തിയിൽ ഒട്ടിപ്പിടിച്ചു നിൽക്കാനായ്