ADVERTISEMENT

മനോഭാവം (കഥ)

നാലര ആയതോടെ വീണ്ടും ബെൽ അടിച്ചു. എനിക്ക് എവിടെ നിന്നോ ദേഷ്യം ഇരച്ചു കയറി. എത്രയോ തവണ ശല്യപ്പെടുത്തരുതെന്നു പറഞ്ഞിരിക്കുന്നു. മക്കളെ കളിക്കാൻ വിളിക്കുവാൻ വരുന്നതാണ്. ഒരേ പ്രായത്തിലുള്ള കുട്ടികളാണെങ്കിലും അവന്റെ കൂടെ കളിക്കാൻ പോകാൻ മക്കൾക്കിഷ്ടമല്ല. പോരാത്തതിന് വിശന്നു വലഞ്ഞ നേരത്തു ഭക്ഷണത്തിനു മുൻപിലിരിക്കുമ്പോൾ അവന്റെ ബെല്ലടി മക്കൾക്കും വല്ലാത്ത ദേഷ്യമാണ്. എല്ലാ ദിവസവും ഈ ബെല്ലടി കേൾക്കുമ്പോൾ ചാടിതുള്ളി ചെല്ലുന്ന എനിക്ക് ഒരേ ഈർഷ്യയോടെ പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. they will come after some time.  എന്നിട്ടും എന്നും  അവൻ വന്നുകൊണ്ടിരുന്നു.

ഒരു ദിവസം ഈ ശല്യക്കാരൻ കുറുമ്പനെക്കുറിച്ച് എന്റെ സുഹൃത്തിനോട്‌ സംസാരിച്ചു. അപ്പോഴാണറിയുന്നത് അവൾക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നെന്ന്. എങ്ങനെ അവൾ അത് പരിഹരിച്ചു എന്ന് അറിയാൻ എന്റെ മുഴുവൻ ആകാംഷയോടും കൂടി ചോദിച്ചു. അവൾ പറഞ്ഞു; "അവൻ ഇപ്പോഴും എന്റെ വീട്ടിൽ വന്നു ബെല്ലടിക്കാറുണ്ട്; പക്ഷേ ഇപ്പോൾ എനിക്ക് ദേഷ്യം വരാറില്ല; എന്റെ മനോഭാവം മാറി, ഒരുദിവസം അവൻ വന്നപ്പോൾ ഇന്നു കുട്ടികൾ കളിക്കാൻ വരില്ല. നാട്ടിൽ നിന്ന് മറാത്തി  അറിയാവുന്ന കസിൻസ് വന്നിട്ടുണ്ട് അവരുടെ കൂടെ കളിക്കുകയാണ് എന്നു പറഞ്ഞു. അപ്പോഴവൻ  പറഞ്ഞത്രേ "എനിക്കും മറാത്തി അറിയാം എന്റെ ശരിക്കുള്ള അച്ഛൻ എന്നെ മറാത്തി പഠിപ്പിച്ചിട്ടുണ്ട്; ഇപ്പോൾ എന്റെ വീട്ടിൽ ഉള്ളയാൾ എന്റെ അച്ഛനല്ല" അങ്ങനെ അവന്റെ വരവിനുള്ള കാരണം മനസ്സിലായി." എന്റെ സുഹൃത്ത് പറഞ്ഞു നിർത്തി.

അപ്പോഴാണ് എനിക്ക് അവന്റെ കുടുംബത്തിന്റെ ജിഗ്സാ പസിൽ ചേരാത്തതിന്റെ പല സംഭവങ്ങളും ഓർമ വന്നത്. 

വലിയ വിലപിടിപ്പുള്ള കാറും വലിയ വീടും സ്വന്തമായി ഒരു 'അലക്സാ' പോലും സംസാരിക്കാനുണ്ടായിട്ടും അവൻ ഫ്ലാറ്റിലെ പല വീടുകളിലും കറങ്ങി നടക്കുന്നതിന്റെ കാരണം മനസ്സിലായി. അവന്റെ കാലിൽ ആരോ വണ്ടി കയറ്റിയിറക്കി അവനെ അപായപ്പെടുത്താൻ നോക്കിയെന്ന് അവന്റെ അമ്മ പറഞ്ഞതിന്റെ കാര്യവും എന്നെ വിഷമത്തിലാക്കി. അന്നു രാത്രി എനിക്ക് ഉറങ്ങുവാനും നന്നായി ഭക്ഷണം കഴിക്കുവാനും പറ്റിയില്ല. പിറ്റേന്ന് അവൻ വരുമ്പോൾ കൊടുക്കുവാൻ ഒരു പീസ് കേക്ക് മക്കൾ കാണാതെ ഫ്രിഡ്ജിൽ ഒളിപ്പിച്ചു. 

പിറ്റേ ദിവസവും പതിവു പോലെ അവൻ ബെൽ അടിച്ചു. ഇപ്പോഴെങ്കിലും അവന്റെ കാര്യം ശരിക്കും മനസിലാക്കാൻ പറ്റിയല്ലോ എന്ന സമാധാനത്തോടെ അവനോട് സ്നേഹത്തോടെ സംസാരിക്കണമെന്നുറച്ചു വാതിൽ തുറന്നു. എന്നാൽ വാതിൽ തുറന്ന എനിക്ക് അവിചാരിതമായി അവന്റെ അമ്മയെ കണ്ടപ്പോൾ പെട്ടെന്നൊരു അമ്പരപ്പുണ്ടായി. യാതൊരു ആമുഖവും കൂടാതെ അവർ പറഞ്ഞു "ഇന്നു രാത്രി ദയവുചെയ്ത് പട്ടിക്ക് ഭക്ഷണം കൊടുക്കണം, കുട്ടന് ഒരപകടം പറ്റി, ഒരു കാർ എന്റെ മകനെ ഇടിച്ചു."  എന്റെ തല കറങ്ങുന്നതു പോലെ തോന്നി. ആരോ അവനെ കൊല്ലാൻ ശ്രമിച്ചെന്നെ കാര്യം ഒരു തരിപ്പോടെ മനസ്സിലാക്കി. ഈ മഹാനഗരത്തിൽ ആരോട് എന്തു പോയി പറയും, എന്തു തെളിവാണ് എനിക്കുള്ളത്. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. നൂറായിരം ചോദ്യങ്ങളും ചിന്തകളും കൊണ്ട് എന്റെ തല പൊട്ടിപ്പൊളിഞ്ഞു വേദനിക്കാൻ തുടങ്ങി . പ്രതികരിക്കാതിരിക്കുന്നതു കുറ്റകരമാണെന്ന ചിന്ത എന്റെ സകല സമാധാനവും കെടുത്തി. ചില കാര്യങ്ങളിൽ നിസംഗതയാണ് നല്ലതെന്ന മനോഭാവം എന്റെ കൂട്ടുകാരി വീണ്ടും അന്ന് എന്നെ ഓർമിപ്പിച്ചു. അങ്ങനെ അതും ഒരു കഥയായി ഒതുങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com