ADVERTISEMENT

ഇത്രയും നമ്മൾ പ്രതീക്ഷിച്ചതല്ല

തിരിച്ചടി ഉണ്ടെന്നും കരുതിയില്ല

കാഹളംമുഴക്കീ വളരെമുമ്പേ നമ്മൾ

കാലാൾപ്പടപോലെ പാഞ്ഞുകേറി..

ആഞ്ഞുവെട്ടുമ്പോഴുമാർദ്രമായി

അനുകമ്പയോടെ വരങ്ങൾ നൽകി

സമ്പത്തിൻദുര മൂത്ത യുദ്ധനീതി

വീണ്ടുമാമുറിവിലേക്കാഞ്ഞുവെട്ടി

കനലിൽ മനുഷ്യത്വം വെന്തു നീറി

പണമെന്ന സാത്താന് ഭോജനമായി

യുദ്ധനിയമങ്ങൾ കടലിൽമുക്കി

ഇരുളിൽബലാൽക്കാരസീൽക്കാരങ്ങൾ

തമരിന്റെ ആഴം തരം പോലെയായ്

മരുന്നിൽ ബലം കൂട്ടാൻ ദുരകലക്കീ

ഹൃദയം കിടുങ്ങും വെടിമുഴങ്ങീ

ശിരസിൻ ഞരമ്പ് മുറിഞ്ഞുവിങ്ങി

കണ്ണടച്ചിരുളിലാ മഴുചുഴറ്റീ

സംരക്ഷകർതൻ കടക്കൽവെട്ടി

കൂടുവിട്ടോടിയ കൂട്ടങ്ങളെ

കൂരമ്പ് കൂർപ്പിച്ച് കോർത്തെടുത്തു

സൃഷ്ടിയിൽ തുല്യതയുള്ളോരുടെ

അവകാശതീരം കവർന്നെടുത്ത

സുഖലോലുപതയുടെ സൂത്രവാക്യം

ചുവരിൽ തിളങ്ങുന്ന വർണ്ണമായി

സ്വന്തം ശവക്കുഴി സ്വയമേതോണ്ടി

പണമിട്ട്മൂടി ചിതയൊരുക്കി

പോറ്റമ്മതൻനിണം ദാഹംമാറ്റി

അവലേപമവനെ അരചനാക്കി

ഇനിയുമീതുയിർതാങ്ങാൻകഴിയുകില്ല

നെല്ലിപ്പലകയും തോണ്ടിമാറ്റി

ക്രോധമാസിരകളിൽ ഭ്രാന്ത്കേറ്റി

അലറിതിരിച്ചടിക്കാനൊരുങ്ങി

ആയുസ്സിൽ കാണാത്ത പേമാരിയായ്

അഹന്തക്കു മീതേ അതിപ്രളയമായ്

ഉരുൾപൊട്ടിച്ചുയിർമേലേചിതറിച്ചിട്ടാ

യമധർമ്മപാശം എടുത്തെറിഞ്ഞൂ

ഹേ... മർത്യാ നിന്നഹന്ത തൂത്തെറിഞ്ഞ്

പിഴയേറ്റാ... കാലിൽ നീ മാപ്പിരക്കൂ...

അപരാധം പൊറുത്തങ്ങനുഗ്രഹിക്കാൻ

പിഴയേറ്റാ... കാലിൽ നീ മാപ്പിരക്കൂ...

വരുംതലമുറകൾക്കുമഭയം നൽകാൻ

വന്ദിക്കൂ പ്രകൃതിയാം പോറ്റമ്മയെ

വന്ദിക്കൂ പ്രകൃതിയാം പോറ്റമ്മയെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com